Thursday 7 November 2019

കൊളോണിലെ കാഴ്ചകൾ

ഒരു ജർമ്മനി യാത്രയുടെ ഓർമ്മ
****************************************************************************************
ഞാൻ താമസിച്ചിരുന്ന  സ്ഥലത്തുനിന്ന് കുറച്ചകലെയായി കൊളോൺ (Cologne) എന്നൊരു സ്ഥലമുണ്ട്. പേരുകേട്ടപ്പോൾ പണ്ട് ഗൾഫിൽനിന്ന് ആരെങ്കിലുംവരുമ്പോൾ കൊണ്ടുവരാറുള്ള യൂഡി കൊളോൺ സെന്റാണ് ഓർമ്മ വന്നത്.  കാര്യം പേരു ചെറുതാണെങ്കിലും യൂറോപ്പിലെ പ്രധാന നദികളിലൊന്നായ റയിൻ (Rhine) നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏകദേശം രണ്ടായിരം വർഷം പഴക്കമുള്ളൊരു നഗരമാണ് ഈ കൊളോൺ. കേരളത്തിൽ തൃശൂർ എന്നുപറയുന്നതുപോലെ വേണമെങ്കിൽ ഒരു സാംസ്‌കാരിക തലസ്ഥാനമെന്നൊക്കെ വിളിക്കാവുന്ന കെട്ടും മട്ടുമൊക്കെ കൊളോണിനും ഉണ്ട്. എന്നാൽപ്പിന്നെ കണ്ടിട്ടുതന്നെ കാര്യം എന്നുകരുതി അങ്ങോട്ട് വച്ചുപിടിച്ചു.

കൊളോണിൽ ഏറ്റവും പ്രധാന ആകർഷണം വലിയൊരു കത്തീഡ്രൽ (അഥവാ പള്ളി) ആണ്. സ്റ്റേഷനിൽനിന്ന് ഇറങ്ങുമ്പോൾത്തന്നെ ആകാശം മുട്ടിനിൽക്കുന്ന ഗോപുരം കാണാം. അതുകൊണ്ടു വഴിയൊന്നും അന്വേഷിച്ചു കഷ്ടപ്പെടേണ്ടതില്ല.
കൊളോൺ കത്തീഡ്രൽ 
157 മീറ്റർ ഉയരമുള്ള ഒരു യമണ്ടൻ പള്ളി. കണ്ടാൽത്തന്നെ നമ്മൾ വിജൃംഭിതരായിപ്പോകും. ഈ കത്തീഡ്രൽ പണിതു തീരാൻ 600 വർഷമെടുത്തു എന്നാണ് ചരിത്രം. കാശില്ലാത്തതുകൊണ്ടു ഇടക്കുവെച്ചു പണിയെങ്ങാൻ നിർത്തിയതുകൊണ്ടാണോ ഇത്രയും സമയമെടുത്തത് എന്നൊന്നും എനിക്കറിയില്ല. സംഭവം യുനെസ്കോയുടെ പൈതൃകപട്ടികയിലൊക്കെ ഉള്ളതാണ്.
പക്ഷെ ഇതൊന്നുമല്ല രസകരമായ കാര്യം, രണ്ടാംലോക മഹായുദ്ധകാലത്ത് വിമാനത്തിൽനിന്ന് ഒരു പതിനാലു ബോംബും, പിന്നെ അവിടെയും ഇവിടെയും ഒക്കെയായി കരയിൽനിന്ന് ഒരു എഴുപതുബോംബും വന്നുപതിച്ചിട്ടും വലിയ കുഴപ്പങ്ങളൊന്നും പറ്റാതെ 'എന്നോടോ ബാലാ' എന്നുചോദിച്ചു പുല്ലുപോലെ നിന്നതാണത്രേ. എന്തായാലും നമ്മൾ പാലാരിവട്ടം പാലം പണിതപോലല്ല. അതുകൊണ്ടുതന്നെ ഇതുപണിത എഞ്ചിനീയർമാർക്ക് ഒരു സല്യൂട്ട്.
കത്തീഡ്രലിന്റെ പുറംകാഴ്ച്ച 
കത്തീഡ്രലിന്റെ ഉൾഭാഗത്തെ ജനലുകൾ മുഴുവൻ മനോഹരമായ  ചിത്രപ്പണികളാണ്. ഒരു കുർബാന നടക്കുന്ന സമയത്താണ് ഞാൻ അകത്തുകയറിയത്. അച്ചന്മാരൊക്കെ നല്ല ഇംഗ്ലീഷ് സിനിമയിലെ നായകന്മാരെപ്പോലെ ബ്ലൂടൂത്ത് സ്‌പീക്കറും മൈക്കും ഒക്കെവെച്ചു കിടിലൻ സെറ്റപ്പിലാണ് നടത്തം. കുർബാന ജർമൻ ഭാഷയിലായതുകൊണ്ടു ഒന്നും മനസ്സിലായില്ല. പിന്നെ 'യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലാ'ത്തതുകൊണ്ടു കാര്യങ്ങൾ ഏകദേശം ഊഹിച്ചു.
എന്തായാലും രസകരമായ ഒരു കാഴ്ച കണ്ടു. അത്യാവശ്യം വേണ്ടഭാഗങ്ങൾ മാത്രം മറച്ച ഒരു ടോപ്പ് ഇട്ടുവന്ന മദാമ്മയെയും, മൊത്തം കീറിയ ജീൻസ്‌ ഇട്ടുവന്ന ഒരു യൂത്തൻ പയ്യനെയും അച്ചൻ കണ്ടംവഴി ഓടിച്ചു. പെട്ടെന്ന് ഓർമവന്നത് നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നെങ്കിൽ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തലായി, ഫാസിസമായി, ചാനലുകളിൽ അന്തിചർച്ചയായി അങ്ങനെ ആകെ ജഗപൊക ആയേനെ.
എന്തായാലും രണ്ടുകാര്യങ്ങൾ മനസ്സിലായി എന്തൊക്കെ പരിഷ്ക്കാരം പറയുന്ന സായിപ്പിന്റെ നാടായാലും ഓരോ സന്ദർഭത്തിനും അനുയോജ്യമായ 'ഡ്രസ്സ് കോഡ്' മാനിക്കപ്പെടുന്നുവെന്നും, വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകൾ സമൂഹത്തിന്റെ ചട്ടക്കൂടിന്റെ ഉള്ളിൽമാത്രമേ നിൽക്കുന്നുള്ളൂവെന്നും.
കത്തീഡ്രൽ ദർശനം കഴിഞ്ഞ് അതിനടുത്തുള്ള ഓൾഡ് ടൌൺ കാണാൻ പോയി. ഓൾഡ് ടൌൺ അത്ര സംഭവമൊന്നുമല്ല, ധാരാളം കടകൾ നിറഞ്ഞ ബാംഗ്ളൂരിലെ കൊമേർഷ്യൽ സ്ട്രീറ്റ് പോലെയോ, ചെന്നൈയിലെ ടി നഗർ പോലെയോ ഒക്കെയുള്ള ഒരുപാട് ആളുകളുള്ള ഒരു തെരുവ്. പക്ഷെ ഒരു വ്യത്യാസമുണ്ട്. ഇത്രയും ആളുകൾ വന്നിട്ട് ഒരുതുണ്ടു കടലാസുപോലും റോഡിൽ കാണാനുണ്ടായിരുന്നില്ല. ഓൾഡ് ടൗണിലേക്ക് പോകുന്ന വഴിയിൽ ഒരു 'മിനി ചൈന' തന്നെ കാണാൻപറ്റി.
ചൈനയിലേക്ക് സ്വാഗതം 
നിറയെ ചൈനീസ് കൊടികൾ, ചുവന്ന മേൽക്കൂരയുള്ള ടെന്റുകൾ/ഷാമിയാനകൾ, ആകാശത്തു പറക്കുന്ന ഹൈഡ്രജൻ നിറച്ച ചൈനീസ് വ്യാളീരൂപമുള്ള ബലൂണുകൾ, അങ്ങനെ മൊത്തം ചൈനാമയം.
എങ്ങും ചൈന മാത്രം 
വഴിതെറ്റി ഇനി വേറെ വല്ലയിടത്തും ചെന്നെത്തിയോ എന്ന് അന്തംവിട്ടിരിക്കുമ്പോളാണ് ഒരു വലിയ സ്റ്റേജും അതിൽ കുറെ ചൈനക്കാരെയും കണ്ടത്. സംഗതി വേറൊന്നുമല്ല ചൈന-കൊളോൺ ഫെസ്റ്റിവൽ ആണ്. സ്റ്റേജിൽ ഉഗ്രൻ കുങ്ഫൂ നടക്കുന്നു. അതുംകണ്ടു കുറച്ചുനേരം നിന്നു.
ലോകം മുഴുവൻ വിഴുങ്ങാൻ ആഗ്രഹിക്കുന്ന ചൈനീസ് വ്യാളി 
കൊളോൺ നഗരം മുഴുവൻ ഒരു ബോട്ടിൽ കൊണ്ടുനടന്നു കാണിക്കുന്ന ഒരു പരിപാടിയുണ്ട്.  ബോട്ട് എന്നുവെച്ചാൽ മൂന്നുനിലയുള്ള പടുകൂറ്റൻ ബോട്ടാണ്. അതിൽ ഒരു റൗണ്ടടിച്ചു.
ബോട്ട് യാത്രക്കിടയിലെ നഗര ദൃശ്യങ്ങൾ...

 ഇതെന്താ ഇങ്ങനെയൊരു രൂപം എന്ന് ഒരു പിടിയുമില്ല  
അതിനു ശേഷം ഒരു ചോക്ലേറ്റ് മ്യൂസിയം കാണാൻ പോയി. ഇവിടത്തെ വലിയൊരു ബ്രാൻഡ് ആയ ലിൻഡ് (Lindt) കമ്പനിയുടെ പഴയൊരു ഫാക്ടറി ആണ് ഈ മ്യൂസിയം ആക്കിമാറ്റിയിരിക്കുന്നത്. അകത്തുകയറാൻ കൊടുത്ത കാശ് വെച്ചുനോക്കിയാൽ  ഉടായിപ്പ് സെറ്റപ്പാണ് എന്നുപറയാം. പ്രധാനമായും ചോക്ലേറ്റ് വിൽപ്പനയാണ് ലക്ഷ്യം. എന്തായാലും അതിനകത്തൊരു ചോക്ലേറ്റ് ഫൗണ്ടൻ എന്നൊരു സംഭവം കണ്ടു. അതുമാത്രം കൊള്ളാം.

ചോക്ലേറ്റ് ഫൗണ്ടൻ 
ആ ഒഴുകിവരുന്നതാണ് ഒന്നാംതരം ചോക്ലേറ്റ് 
ആ ചേച്ചിയുടെ കൈയിലിരിക്കുന്നതിൽ നിന്ന് ഒന്നെനിക്കും കിട്ടി 
ഇങ്ങനെ അന്നത്തെ കറക്കമെല്ലാം അവസാനിച്ച് റെയിൽവേ സ്റ്റേഷനിൽ വന്നപ്പോൾ തിരിച്ചുപോകാനുള്ള ട്രെയിൻ ക്യാൻസലായി എന്ന അറിയിപ്പുകണ്ടത്. അതുവരെ ഉണ്ടായ ഇമ്പ്രെഷൻ എല്ലാം അതൊടെപോയി. കാര്യം കുറച്ചു ലേറ്റ് ആയി ഓടിയാലും ഇന്ത്യൻ റെയിൽവേ അങ്ങനെ ട്രെയിൻ ഒന്നും പൊതുവെ ക്യാൻസൽ ചെയ്യാറില്ല. പിന്നെ കിട്ടിയ ട്രെയിനിൽ കയറി ഒരുകണക്കിന് ഹോട്ടലിലെത്തി.

കണ്ട കാഴ്ചകൾ മഹത്തരം എന്നൊന്നും പറയാൻ വയ്യ. പക്ഷെ അതിനേക്കാളെല്ലാം മനസ്സിനെ ആകർഷിച്ചത് നൂറുകണക്കിനോ, ആയിരക്കണക്കിനോ ആളുകൾ വരുന്ന സ്ഥലമായിട്ടും നിയമങ്ങൾ പാലിക്കുന്നതിലുള്ള ആളുകളുടെ കണിശതയാണ്. വൃത്തിയുള്ള നടപ്പാതകളും, സിഗ്നലും, ലൈനും പാലിച്ച് ഓടുന്ന വണ്ടികളും, നാറ്റമടിക്കാത്ത ചവർവീപ്പകളുമെല്ലാം കണ്ടപ്പോൾ, ഒരു പൗരൻ എന്നനിലയിൽ നമുക്ക് എന്താണ് നഷ്ടപ്പെടുന്നത് എന്ന് ഒരുനിമിഷം ആലോചിച്ചുപോയി. നമ്മുടെ രാജ്യത്തും കാക്കത്തൊള്ളായിരം നിയമങ്ങളെങ്കിലും കാണും. ആരാലും നിർബന്ധിക്കപ്പെടാതെ അതിലെത്രയെണ്ണം പാലിക്കപ്പെടുന്നു എന്നതാണ് ഒരു ജനത എന്ന നിലയിൽ നമ്മുടെ പൗരബോധത്തെ ലോകത്തിനുമുന്നിൽ അടയാളപ്പെടുത്തുന്നത്. എന്തുകൊണ്ടോ നമുക്ക് കിട്ടിയ സ്വാതന്ത്ര്യത്തെ അതിന്റെ ശരിയായ അർത്ഥത്തോടെ ആസ്വദിക്കാൻ നമ്മളിനിയും വളർന്നിട്ടില്ല എന്നുതോന്നുന്നു.

വഴിയിൽ കണ്ട മറ്റുചില കാഴ്ചകൾ 
അന്തസ്സുള്ള പിച്ചക്കാരൻ 
സംഭവം എന്താണെന്നു മനസ്സിലായോ? പിച്ചക്കാരൻ വരച്ച ചിത്രമാണ്. പിച്ചച്ചട്ടിയും കാണാം. ആ പല്ലു പുറത്തേക്കിട്ടിരിക്കുന്ന ആളാണ് സാക്ഷാൽ 'ഡ്രാക്കുള'.
ബുദ്ധിയുള്ള പിച്ചക്കാരൻ കാര്യം പിച്ചക്കാരനാണെങ്കിലും പറഞ്ഞിരിക്കുന്ന കാര്യം എത്ര സത്യമാണല്ലേ? - "നമുക്ക് വ്യത്യസ്തങ്ങളായ മതങ്ങളും, ഭാഷകളും, തൊലിയുടെ നിറങ്ങളും എല്ലാം ഉണ്ടാകാം. പക്ഷേ നമ്മളെല്ലാവരും ഒരേ മനുഷ്യരാശിയിൽ പെടുന്നു" 

ഒരുചാൺ വയറിനുവേണ്ടിയുള്ള ട്രപ്പീസ് കളിയാണ് ജീവിതം......

തലതിരിഞ്ഞ ലോകത്തെ നേരെ നോക്കിക്കാണുന്നവർ.... 

ചൈനീസ് സുന്ദരിക്കുട്ടികളുടെ ഡാൻസിനിടയിൽ നിന്നും...

ഒരു നോവായി ഹോങ്കോങ്...... (കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധം)

എന്താ സംഭവമെന്ന് ഒരു പിടിയുമില്ല.

കുമിളകൾ....കുമിളകൾ...


ഏതു രാജ്യത്താണെങ്കിലും റോക്കറ്റ് പോകുന്നത് ഒരേപോലെയാണെന്നു മനസ്സിലായി 
ജർമ്മനിയിലെ മാർത്താണ്ഡവർമ്മ പാലം 

Saturday 2 November 2019

രണ്ടു 'തള്ള്' കഥകൾ

മുന്നറിയിപ്പ്: ദുർബലഹൃദയർ, ഗർഭിണികൾ എന്നിവർ ഇത് വായിക്കുന്നത് സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം.  'തള്ള്' സഹിക്കാൻ കഴിയാതെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് മണവാളൻ ആൻഡ് മണവാളൻ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല  🙃🙃

ആദ്യത്തെ കഥ....
എനിക്ക് തോന്നുന്നു കേരളത്തിന് വെളിയിൽ പോയാൽ മലയാളി ആദ്യം ചെയ്യുന്ന കാര്യം ലുങ്കി മാറ്റി ബർമുഡ അല്ലെങ്കിൽ ഷോർട്സ് ആക്കുക എന്നതാണ്. രണ്ടാമത്തേത് ഏതെങ്കിലും ഒരു കേരള സമാജത്തിൽ അംഗമാകുക എന്നതും. ആദ്യത്തെ കാര്യത്തിന് ഞാനൊരപവാദമാണ് എന്നുമാത്രമല്ല "ദേ ഈ മുണ്ടിങ്ങനെ മടക്കിക്കുത്താനും അറിയാം ഈ ജോസഫിന്....." മോഡലിൽ സമാനചിന്താഗതിക്കാരും സഹമുറിയന്മാരുമായ നാലു കൂട്ടുകാർക്കൊപ്പം രാത്രി  നടന്നുവരുമ്പോൾ ഇവിടത്തെ ചില റെഡ്‌ഡിമാരുടെ വായിലിരുന്നത് കേൾക്കാനും ഭാഗ്യമുണ്ടായിട്ടുണ്ട്. എന്തായാലും രണ്ടാമത്തെ കാര്യത്തിൽ റിബലൊന്നും ആകാൻ നിൽക്കാതെ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഏതെങ്കിലും ഒരു സമാജത്തിൽ അംഗത്വം എടുക്കാറുണ്ട്. അങ്ങനെ ഏതാനും മാസങ്ങൾക്കു മുൻപ് ബാംഗ്ലൂരിലെ നല്ല എണ്ണംപറഞ്ഞ കേരള സമാജങ്ങളിൽ ഒന്നായ കുന്ദലഹള്ളി കേരള സമാജം (KKS) അംഗത്വം എടുത്തിരുന്നു.
ആങ്കറിങ്ങിലെ ഒരു നിമിഷം 
കെ കെ എസ്സിന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 27 ഞായറാഴ്ചയായിരുന്നു. കെ കെ എസ്സിന്റെ ഓണാഘോഷത്തിൽ മുൻപ് പങ്കെടുത്തിട്ടില്ലെങ്കിലും മുൻവർഷങ്ങളിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ കണ്ടിട്ടുള്ളതുകൊണ്ട് നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന വമ്പൻ സംഭവമാണ് എന്നറിയാമായിരുന്നു. എന്തിനാണ് ഞാൻ ഇത്ര വലിയ ബിൽഡപ്പ് ഒക്കെ കൊണ്ടുവരുന്നത് എന്ന് സംശയം തോന്നുന്നുണ്ടെങ്കിൽ വേറൊന്നിനുമല്ല ഈ ഓണാഘോഷത്തിൽ ആങ്കറിങ് ചെയ്തത് ഞാനാണ് എന്നുപറയാനുള്ള ഒരു സൈക്കിളോടിക്കൽ മൂവ് ആയിരുന്നു. എന്തുകൊണ്ട് ഈ പണി എന്നെ ഏൽപ്പിച്ചു എന്നുചോദിച്ചാൽ ഒന്നുകിൽ എത്ര വലിയ അസോസിയേഷനായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന വിധിനിയമം ബാധകമായതുകൊണ്ട് അല്ലെങ്കിൽ ഇതെന്നെക്കൊണ്ടു കഴിയും എന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നതുകൊണ്ട് എന്ന് സിമ്പിളായി പറയാം. പിന്നെ മഹാലക്ഷ്മി ഓട്ടോറിക്ഷ പിടിച്ചുവരുമ്പോൾ വാഹനബന്ദ് പ്രഖ്യാപിക്കുന്നത് ശരിയല്ലല്ലോ എന്നുകരുതി എന്നോട് ചോദിച്ച ഉടനെത്തന്നെ ഞാൻ സമ്മതിച്ചിരുന്നു (അല്ലാതെ ഇത്രയുമധികം ആളുകളുടെ മുന്നിൽ 'എന്റെ തല, എന്റെ ഫിഗർ' മട്ടിൽ ഷൈൻ ചെയ്യാനുള്ള അവസരം എന്ന് കരുതിയിട്ടൊന്നുമല്ല എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ😉). പൊന്നാട, ജെണ്ട്, റീത്ത്, ഹാരം, നോട്ടുമാല, നാരങ്ങ എന്നിവയൊക്കെ നൽകി സ്നേഹം കൊണ്ട് ആരുമെന്നെ വീർപ്പുമുട്ടിച്ചില്ലെങ്കിലും തക്കാളി, ചീമുട്ട, ചെരുപ്പ് എന്നിവ ആർക്കും ചിലവാക്കേണ്ടിവരാത്ത വിധത്തിൽ ഏൽപ്പിച്ച കാര്യം ഒരുവിധം ഭംഗിയായി ചെയ്യാൻ പറ്റി എന്നാണ് എന്റെ വിശ്വാസം.

ഇനി രണ്ടാമത്തെ കഥ....
കോളേജിൽ പഠിക്കുന്ന സമയത്ത് ഏറ്റവും മോഹിപ്പിച്ചിട്ടുള്ള ഒന്നായിരുന്നു 'മൂകാഭിനയം (Mime)'. ഒരു വാക്കുപോലും സംസാരിക്കാതെ ഒരു ആശയത്തെ കാണികൾക്കുമുന്നിൽ അവതരിപ്പിക്കുന്ന ആ കലയോട് വല്ലാത്തൊരു അഭിനിവേശമായിരുന്നു. അന്നുകണ്ടിട്ടുള്ള മൈം എല്ലാം 'ജാവ' പോലെ സിംപിൾ ആണെന്ന് ഒറ്റക്കാഴ്ചയിൽ തോന്നിയാലും പവർഫുൾ ആയ കാര്യങ്ങളെ നമ്മുടെ മനസ്സിലേക്ക് കടത്തിവിട്ടിരുന്നു. ക്രൈസ്റ്റ് കോളേജിലും കേരളവർമ്മയിലും പുലികളുടെ ബഹളമായിരുന്നതുകൊണ്ട് അധികം ആ വഴി ശ്രമിച്ചിട്ടില്ല. മൈം എന്ന മോഹം ഒരു മോഹമായിത്തന്നെ ഉള്ളിൽ കിടക്കുകയായിരുന്നു എക്കാലവും. അപ്പോഴാണ് ഓണാഘോഷത്തിന് ഒരു മൈം അവതരിപ്പിക്കാമെന്ന ആശയം അവസാനനിമിഷം പൊന്തിവരുന്നതും കിട്ടിയ നേരം കൊണ്ട് ഒരു സ്ക്രിപ്റ്റും, സംഗീതവുമെല്ലാം ഒപ്പിക്കുന്നതും.
ഗ്രീൻ റൂം തമാശകൾ 
ഇത്രവലിയൊരു വേദിയുടെ മുന്നിൽ വെറും മൂന്നുമണിക്കൂർ റിഹേഴ്സലിന്റെ ബലത്തിൽ ഈ മൈം അവതരിപ്പിച്ചത് ആത്മവിശ്വാസത്തിനുമപ്പുറം ഒരു ആഗ്രഹത്തിന്റെ പേരിലാണ് എന്ന് സമ്മതിക്കാൻ ഒരു മടിയുമില്ല. സ്കൂൾ കലോത്സവ നാളുകൾക്കുശേഷം പ്രസംഗവേദികൾ ഒഴിച്ചുനിർത്തിയാൽ പിന്നീട് 'തട്ടിൽ' കയറിയിട്ടേയില്ല. അത്രയും നീണ്ട ഒരു ഇടവേളക്കുശേഷം ഇത്ര വലിയൊരു വേദി ലഭിക്കുന്നതിനെ മഹാഭാഗ്യം എന്ന് വിളിക്കാമെങ്കിൽ അങ്ങനെയൊരു വേദിയിൽ കയറാനായി മുഖത്തു ചായം തേച്ചു തന്നത് കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രഗത്ഭനായ ഓട്ടൻതുള്ളൽ കലാകാരൻ ശ്രീ. കലാമണ്ഡലം  പ്രഭാകരൻ അവർകളെ പോലെ ഒരാൾ ആകുന്നു എന്നതിനെ എന്താണ് വിളിക്കേണ്ടത്? പുണ്യമെന്നോ, മുജ്ജന്മ സുകൃതമെന്നോ?
ശ്രീ കലാമണ്ഡലം പ്രഭാകരൻ അവർകൾ, മകൻ പ്രവീൺ, ഐ ടി എഞ്ചിനീയർ കൂടിയായ തുള്ളൽ കലാകാരൻ അരുൺ എന്നിവർക്കൊപ്പം

വേദിയോട് വിടപറയും മുൻപുള്ള ആ ഒരു അവസാന സെക്കൻഡ്...   
ഇതൊക്കെ ഇത്ര വലിയ കാര്യമായി വലിച്ചുവാരി എഴുതാനുണ്ടോ എന്ന് ഇത് വായിക്കുമ്പോൾ ന്യായമായും തോന്നാം. പക്ഷെ എന്നും രാവിലെ പത്രം വായിക്കുമ്പോഴും, അതുമല്ലെങ്കിൽ വാർത്താചാനലുകൾ കാണുമ്പോഴും തോന്നാറുണ്ട് ഈ ലോകവും നമ്മുടെ ജീവിതവുമെല്ലാം ആകെ ഇരുൾനിറഞ്ഞ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ 'യൗവ്വനതീക്ഷ്ണവും പ്രണയസുരഭിലവുമായി'രിക്കേണ്ട മനസ്സ് അതോടെ ആകെ ശോകമൂകവും സംഘർഷഭരിതവുമാവുകയും ചെയ്യും. അങ്ങനെയിരിക്കുമ്പോൾ ജീവിതത്തിലേക്ക് ഇത്തരം കുഞ്ഞുസന്തോഷങ്ങൾ കടന്നുവരികയും ഇനിയൊരുപാടുകാലം ഓർമ്മകളിൽ സുഗന്ധം പരത്താനുള്ളത്രയും കുടമുല്ലപ്പൂക്കൾ വാരിവിതറി കടന്നുപോവുകയും ചെയ്യുന്നു. അപ്പോൾ അത്തരം കാര്യങ്ങളെപ്പറ്റി എഴുതാതിരിക്കുന്നതെങ്ങനെ?

വാൽക്കഷ്ണം:-
മൈം (Mime) മുഴുവനായി കാണാൻ മനക്കരുത്തുള്ള എല്ലാവർക്കുമായി ലിങ്ക് താഴെ ചേർത്തിരിക്കുന്നു 😉
'ആശാനും ശിഷ്യന്മാരും' ടീം അവതരിപ്പിച്ച മൈം 

അതേപോലെ ഓണാഘോഷത്തിന്റെ മൂന്നര മിനിറ്റ് മാത്രം നീളമുള്ള ഒരു പ്രൊഫഷണൽ വിഡിയോയുടെ ലിങ്കും ചേർക്കുന്നു
KKS ഓണാഘോഷം 2019 

Saturday 12 October 2019

വീൽചെയർ ജീവിതവും എന്റെ കാഴ്ചപ്പാടും

ഈ വിഷയത്തെപ്പറ്റി പ്രവാഹിനി ബ്ലോഗർ പ്രീത നൽകിയ ചലഞ്ചിന് വേണ്ടി എഴുതിയത്
*************************************************************
'ബാംഗ്ലൂർ ഡേയ്സ്' എന്ന സിനിമയിൽ നായികയെ ഓസ്‌ട്രേലിയയിലേക്ക് അയക്കുന്നതിനുള്ള ഒരു ന്യായീകരണമായി നായികയുടെ അമ്മ പറയുന്നത് ' 'ഇങ്ങനത്തെ' കുട്ടികൾക്ക് വിദേശമാണ് നല്ലത് എന്ന്. ഒരു ബ്ലോഗർ സുഹൃത്ത് 'വീൽചെയർ ജീവിതവും എന്റെ കാഴ്ചപ്പാടും' എന്ന വിഷയത്തെപ്പറ്റി ഒരു പോസ്റ്റ് ഇടാൻ പറഞ്ഞപ്പോൾ ആദ്യമായി മനസ്സിലേക്കോടി വന്നത് സിനിമയിലെ ഈ രംഗമാണ്. സിനിമയിൽ സുന്ദരിയായ നായികക്ക് തന്റെ വീൽചെയറുമായി  പുറത്തുപോകാനോ, ആളുകളുമായി ഇടപഴകാനോ, പ്രണയിക്കാനോ ഒന്നിനും യാതൊരു തടസ്സവുമില്ല. പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ വീൽചെയറിൽ തളച്ചിടപ്പെട്ടവർക്ക് അതാണോ സ്ഥിതി?

യൂറോപ്പിൽ സഞ്ചരിക്കുമ്പോളൊക്കെ കണ്ടിട്ടുള്ള ഒരു കാഴ്ചയെപ്പറ്റി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഭിന്നശേഷിക്കാരും, പ്രായമായവരും യന്ത്രവൽകൃതമായ  വീൽചെയർ ഉപയോഗിക്കുക എന്നത് അവിടങ്ങളിൽ വളരെ സാധാരണമായൊരു കാര്യമാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ അവർക്കു സ്വയം പുറത്തു സഞ്ചരിക്കാൻ സൗകര്യപ്രദമായ രീതിയിലാണ് അവിടത്തെ നടപ്പാതകളുടെ (Footpath) നിർമ്മാണം. സിഗ്നലുകളിൽ റോഡ് മുറിച്ചുകടക്കാൻ നടപ്പാതയിൽനിന്ന് റോഡിലേക്കിറങ്ങാൻ പാകത്തിൽ നടപ്പാതയുടെ അരികുകൾ ചെരിച്ചു പണിതിരിക്കുന്നതും കാണാം. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പ്രത്യേകം സിഗ്നലും, സീബ്ര ക്രോസ്സിങ്ങും ഒക്കെ ഉള്ളതുകൊണ്ട് മറ്റേതൊരു ആളെയുംപോലെ വീൽചെയറുംകൊണ്ട് കൂൾ കൂളായി എങ്ങോട്ടു വേണമെങ്കിലും അവർ സഞ്ചരിക്കുകയും ചെയ്യുന്നു. വേറൊരു പ്രത്യേകത വീൽചെയറിൽ വരുന്നവർക്ക് എപ്പോളും നടപ്പാതയിലും, റോഡിലുമെല്ലാം മുൻഗണന ലഭിക്കുകയും ചെയ്യും.

ഇനി നമ്മുടെ നാട്ടിലെ സ്ഥിതി എടുത്താലോ? നടപ്പാതകൾ ഉള്ള സ്ഥലങ്ങൾ തന്നെ വളരെ കുറവ്. ഇനി ഉള്ളയിടത്താണെങ്കിലോ വഴിയോരവാണിഭക്കാരും, അനധികൃത പാർക്കിങ്ങും, ഇരുചക്രവാഹനങ്ങളുടെ ഓടിക്കലും എല്ലാം കഴിഞ്ഞ് ആളുകൾക്ക് നടക്കാൻ ഒരിഞ്ചു സ്ഥലം പോലും ബാക്കിയുണ്ടാകില്ല. അതിനിടയിൽ വീൽചെയറുമായി യാത്ര ചെയ്യുക എന്നത് ആലോചിക്കാൻപോലും സാധിക്കാത്ത ഒന്നാണ്. കൊട്ടിഘോഷിച്ച് വിദേശനിലവാരത്തിൽ കാൽനടക്കാർക്കും, ഭിന്നശേഷിക്കാർക്കും വേണ്ട സൗകര്യങ്ങളൊരുക്കി പണിത ബാംഗ്ളൂരിലെ  'ടെൻഡർ ഷുവർ' റോഡിൻറെ ചിത്രമാണ് താഴെ. ആ ചെറിയ തൂണുകൾ പോലെ പണിതിരിക്കുന്നത്, മോട്ടോർവാഹനങ്ങൾ നടപ്പാതയിലൂടെ ഓടിക്കാതിരിക്കാനും അതേസമയം വീൽചെയറുകൾക്ക് സുഖമായി കടന്നുപോകാനും വേണ്ടിയാണ് എന്നാണ് വെപ്പ്. കോൺട്രാക്ടർ പണിതുവന്നപ്പോൾ ഇങ്ങനെയായി എന്നുമാത്രം. ആ തൂണുകളുടെ ഇടയിലൂടെ വീൽചെയർ കടത്തണമെങ്കിൽ സാക്ഷാൽ മുതുകാട് തന്നെ വിചാരിക്കേണ്ടിവരും. യാതൊരു കുറ്റബോധവുമില്ലാതെ ബൈക്ക് ഓടിച്ചുവരുന്ന ആ വ്യക്തി നാം ഓരോരുത്തരെയും തന്നെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് പറയാതെ വയ്യ!



ഈയടുത്തകാലംവരെ സ്ഥിരമായി ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരാളാണ് ഞാൻ. ബസ്‌സ്റ്റോപ്പും, വെയ്റ്റിംഗ് ഷെഡും ഒക്കെ ഉണ്ടെങ്കിലും കൃത്യമായി എവിടെ ബസ് നിർത്തുമെന്ന് പറയണമെങ്കിൽ കവടിനിരത്തിനോക്കേണ്ട അവസ്ഥയായിരുന്നു മിക്കപ്പോഴും. അതിനുപുറമെയാണ് സ്റ്റോപ്പിൽ ബസ് പൂർണമായി നിർത്തുമ്പോഴേക്കും ചാടിക്കയറേണ്ട അവസ്ഥ. അന്ന് ആലോചിച്ചില്ലെങ്കിലും ഇപ്പോൾ ആലോചിച്ചുപോവുകയാണ് പഠനത്തിനോ, ജോലിക്കോ, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോവേണ്ടി വീൽചെയറിൽ പുറത്തുപോകേണ്ടിവന്നവർ എങ്ങനെയായിരിക്കും ഈയൊരു അവസ്ഥയെ മറികടന്നിരിക്കുക? ഇത്തരം പ്രതിബന്ധങ്ങളെ അതിജീവിക്കാൻ ആകാത്തതുമൂലം വീടിനുള്ളിൽ തളച്ചിടപ്പെട്ട ഒരുപാടുപേരുടെ നെടുവീർപ്പുകൾക്കും, കണ്ണുനീരുകൾക്കും ഞാനുംകൂടി ഉൾപ്പെടുന്ന സമൂഹം ഉത്തരവാദിയാണല്ലോ എന്നതോർക്കുമ്പോൾ അപമാനഭാരത്താൽ ശിരസ്സു കുനിയുന്നു. ഇനി എന്നാണ് നമ്മൾ അവർക്കുകൂടി വേണ്ടി വഴിയൊഴിഞ്ഞുകൊടുക്കുക?

പറയാനാണെങ്കിൽ ഇനിയും ഒരുപാടുണ്ട്. എത്രത്തോളം സൗഹൃദപരമാണ് നമ്മുടെ പൊതു ഇടങ്ങളിലെ ശുചിമുറികൾ? ലിഫ്റ്റ് സൗകര്യമില്ലാത്ത മുകൾനിലകളിലുള്ള സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവയിലേക്ക് ഒരു വീൽച്ചെയറുമായി അത്യാവശ്യക്കാർ എങ്ങനെ കടന്നുവരുമെന്നാണ് കരുതേണ്ടത്? നാലുചുമരുകൾക്കകത്തെ പരിമിതമായ കാഴ്ചകളിൽ തളച്ചിടപ്പെടേണ്ടവരാണ് അവരെന്ന് നമ്മുടെ സമൂഹം കരുതുന്നതിന്റെ ഫലമായാണോ നമ്മുടെ തെരുവുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തീയേറ്ററുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയൊന്നും ഇപ്പോഴും പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാകാത്തത്?

എങ്ങും അന്ധകാരം മാത്രമാണ് എന്നല്ല പറഞ്ഞുവരുന്നത്. അനുകരണീയമായ മാതൃകകൾ നമ്മുടെ നാട്ടിലും ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞവർഷം ഡിസംബർ മൂന്നാംതീയതി (അന്താരാഷ്ട്ര ഭിന്നശേഷി ദിനം) ചെന്നൈയിലെ മറീന ബീച്ചിൽനിന്നുള്ള ഒരു ചിത്രമാണിത്. ഒരു സ്വകാര്യകമ്പനിയിലെ ജീവനക്കാർ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പോലീസിന്റെയും, കോർപ്പറേഷൻ അധികൃതരുടെയും സഹായത്തോടെ, ഒരുപക്ഷേ ജീവിതത്തിലൊരിക്കൽപോലും ഒരു ബീച്ചിൽ പോയിട്ടില്ലാത്ത ഒരുകൂട്ടം ആളുകളുടെ ചിരകാലാഭിലാഷം പൂവണിയിപ്പിക്കുന്ന കൺകുളിർപ്പിക്കുന്ന ഒരു കാഴ്ച!!

'Disabled' എന്ന വാക്കിനെ 'Differently Abled' എന്നാക്കുന്ന തൊലിപ്പുറത്തെ  മാറ്റങ്ങൾക്കുമപ്പുറം ഇത്തരം കാഴ്ചകൾ നമ്മുടെ കണ്ണുകൾക്കുമുന്നിൽ ഇനിയുമിനിയും വിടരട്ടെ എന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചുപോകുന്നു.

ആർക്കും സഹതാപമല്ല വേണ്ടത്; ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നത് എല്ലാവർക്കും എല്ലാ അർത്ഥത്തിലും ലഭിക്കുന്ന തുല്യതയാണ്.സാമൂഹ്യനീതിയുടെ ആ സൗന്ദര്യത്തിലേക്ക് നാമിനിയും ഒരുപാട് നടന്നടുക്കാനുണ്ട്‌ എന്ന് തിരിച്ചറിയുന്നു.

പ്രത്യാശകളാണല്ലോ നമ്മളെ എന്നും മുന്നോട്ട് നയിക്കുന്നത്. വീൽചെയറിന്റെ രണ്ടു ചക്രങ്ങളിൽ തളക്കപ്പെടാതെ അവസാനശ്വാസംവരെ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്ത ഒരുപാട് സ്റ്റീഫൻ ഹോക്കിങുമാർ നമ്മുടെ ഇടയിലും നിന്നുയർന്നുവരട്ടെ!!!

Sunday 1 September 2019

ഉദരം നിമിത്തം

സ്ഥിരം സ്വാദുകളിൽ നിന്നൊരു മാറ്റം വേണമെന്നു തോന്നുമ്പോൾ, അല്ലെങ്കിൽ മടിപിടിച്ചിരിക്കുന്ന ചില വാരാന്ത്യങ്ങളിൽ ഭക്ഷണം പുറമെ നിന്നാക്കുക എന്നൊരു പതിവുണ്ട് ഞങ്ങൾക്ക് - ഒരുപക്ഷേ ഞങ്ങൾക്കുമാത്രമല്ല, ഞങ്ങളെപ്പോലെ ഒരുപാടുപേർക്ക്. 'ഹോം ഡെലിവറി'യുടെ പരിധിയിൽ വരുന്ന ഒരേ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് മടുത്തിരിക്കുന്നതുകൊണ്ട് എവിടേക്കെങ്കിലും ടൂർ പോകുമ്പോളാണ് കുറച്ചു വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാൻ അവസരം ലഭിക്കുന്നത്. ഈയടുത്തുപോയ ഒരു ഫാമിലി ട്രിപ്പിലെ അങ്ങനത്തെ രണ്ടനുഭവങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്.

ഒരാഴ്ചത്തെ ലീവെടുത്തു കുടുംബത്തോടൊപ്പം ബാംഗ്ളൂരിൽ നിന്ന് പഴനി - മധുര - രാമേശ്വരം - ധനുഷ്‌കോടി - കന്യാകുമാരി - തിരുവനന്തപുരം വഴി വീട്ടിലേക്ക് എന്നൊരു പ്ലാൻ ആയിരുന്നു യാത്ര പുറപ്പെടുമ്പോൾ. കഴിഞ്ഞ പ്രളയത്തിൽ ദിവസങ്ങളോളം നാട്ടിൽ പെട്ടുപോയ അനുഭവമുള്ളതുകൊണ്ട് കേരളത്തിലെ മഞ്ഞയും ചുവപ്പും അലെർട്ടുകൾ കണ്ടപ്പോൾതന്നെ  കന്യാകുമാരിയിൽനിന്ന് വഴിയൊന്നു മാറ്റിപ്പിടിച്ച് തഞ്ചാവൂർ വഴി ബാംഗ്ളൂരിലേക്ക് എന്ന് ചെറിയൊരു മാറ്റം വരുത്തി. അങ്ങനെ അപ്രതീക്ഷിതമായി കന്യാകുമാരിയിൽ ഒരു ദിവസം കൂടുതൽ തങ്ങേണ്ടതായിവന്നു. മനോഹരമായ കാലാവസ്ഥയുടെ പ്രലോഭനം കൂടിയായപ്പോൾ സന്ധ്യയായപ്പോൾ എല്ലാവരുംകൂടി ബീച്ചിൽപോയി. കന്യാകുമാരിയിലെ ബീച്ചും പരിസരവും രാത്രിയിൽ ഒരു പ്രത്യേക ഭംഗിതന്നെയാണ്. പണ്ട് നാട്ടിലെ ഉത്സവപ്പറമ്പുകളെ ഓർമ്മിപ്പിക്കുന്നവിധത്തിൽ വഴിവാണിഭക്കാരും, ചായ വിൽപ്പനക്കാരും, എല്ലാ പ്രായത്തിലുള്ളവരും കൂടി ആകെ ഒരു ഉത്സവപ്രതീതി. ബീച്ചിലെ മണ്ണുമാന്തിക്കളിയും, വീടുണ്ടാക്കലുമെല്ലാം കഴിഞ്ഞപ്പോളേക്കും രാത്രിയായി.
കുമിളകൾ......വർണ്ണക്കുമിളകൾ......
(ഫോട്ടോഗ്രാഫറുടെ കഴിവ് കാരണമാണ് ആർക്കും ഒന്നും മനസ്സിലാകാത്തത്)
കാറ്റാടി കൊണ്ട് എല്ലാ വീട്ടുകാരും സ്വയം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു കിനാശ്ശേരി ആണ് അവന്റെ സ്വപ്നം 
ഉച്ചക്ക് കഴിച്ച ബിരിയാണിയുടെ ക്ഷീണം മാറാത്തതുകൊണ്ട് ഒരു ജ്യൂസിലൊതുക്കാം രാത്രിഭക്ഷണം എന്നുകരുതി ഒരു ജ്യൂസ് കടയിൽ കയറി. മെനുകാർഡ് കണ്ടപ്പോഴാണ് ജ്യൂസിന് പകരം ഒരു 'ഫലൂദ' ആയാലോ എന്നൊരാശയം തോന്നിയത്. അമ്മയും ഭാര്യയും അത് കൈയടിച്ചു പാസാക്കിയതിനാൽ മെനുവിൽ കണ്ട രണ്ടു സാദാ സിംഗിൾ സ്കൂപ് ഐസ് ക്രീം ഫലൂദയും, എനിക്ക് ഒരു 'റോയൽ ഫലൂദ'യും ഓർഡർ ചെയ്തു. ഞങ്ങളല്ലാതെ വേറെ കസ്റ്റമേഴ്സ്  ആരുംതന്നെ കടയിൽ ഇല്ലാത്തതുകൊണ്ട് സ്വാഭാവികമായും ഫലൂദകൾ പെട്ടെന്നുകിട്ടുമെന്ന പ്രതീക്ഷയോടെ കാത്തിരിപ്പായി. ഏതാണ്ടൊരു പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടു നീളംകൂടിയ ഗ്ലാസിൽ ഫലൂദകളുമായി കടക്കാരൻ പ്രത്യക്ഷനായി. ഫലൂദ കൈയിൽ കിട്ടിയതും ഭാര്യയുടെ മുഖത്തിന് ചെറിയൊരു മാറ്റവും 'ഇതെന്റെ ഫലൂദയല്ല; എന്റെ ഫലൂദ ഇങ്ങനെയല്ല' എന്നൊരു പ്രസ്താവനയും. പക്ഷെ എനിക്കാണെങ്കിൽ ഫലൂദ കണ്ടിട്ട് വലിയ കുഴപ്പമൊന്നും തോന്നിയില്ല താനും. ഗഹനമായ ചോദ്യം ചെയ്യലിൽ 'ഫലൂദ' എന്നത് 'കസ്സാട്ട' ആണെന്ന് തെറ്റിദ്ധരിച്ച് ഓർഡർ ചെയ്തതിന്റെ ചെറിയൊരു കൺഫ്യൂഷനാണ് എന്ന് മനസ്സിലായി. 'മറ്റൊന്നിൻ ധർമ്മയോഗത്താൽ അതുതാനല്ലയോ ഇത്' എന്ന് വർണ്യത്തിലെ ചെറിയൊരു ആശങ്കയല്ലേ സാരമില്ല എന്നുപറഞ്ഞ് രണ്ടുപേരും ഫലൂദയോടുള്ള മല്ലയുദ്ധം ആരംഭിച്ചു. 

റോയൽ ഫലൂദ ഓർഡർ ചെയ്ത ഞാൻ സാധനം ഇപ്പോവരും ഇപ്പോവരും എന്ന പ്രതീക്ഷയോടെ കാത്തിരിപ്പുതന്നെ കാത്തിരിപ്പ്. കടക്കാരനാണെങ്കിൽ 'ദിപ്പോ ശര്യാക്കിത്തരാം..." എന്നമട്ടിൽ ഇടക്കിടക്ക് എന്നെ നോട്ടംകൊണ്ട് സമാധാനിപ്പിച്ചു പോകുന്നുമുണ്ട്. ഓരോ രണ്ടുമിനിറ്റിലും ഓരോ സാധങ്ങൾ എടുക്കുന്നു, മിക്സിയും ജ്യൂസറുമെല്ലാമിരിക്കുന്ന പിൻഭാഗത്തേക്കു പോകുന്നു, തിരിച്ചുവരുന്നു അങ്ങനെ ആകെ ജഗപൊഗ. ഓർഡർ ചെയ്ത സാധനം സ്റ്റോക്കില്ലാത്തതുകൊണ്ട് ഇരുന്നു മടുക്കുമ്പോൾ ഓർഡർ ക്യാൻസൽ ചെയ്തോട്ടെ എന്നുകരുതി ഇരുത്തിയതാണോ എന്നുവരെ തോന്നിപ്പോയി. എന്തായാലും അരമണിക്കൂറോളം നീണ്ട കാത്തിരിപ്പിനുശേഷം മൃതസഞ്ജീവനി കാത്തിരുന്ന ശ്രീരാമൻ ആൻഡ് കമ്പനിയുടെ മുന്നിൽ 'സോറി ഒരൽപ്പം ലേറ്റായി. ഈ മല അങ്ങോട്ട് പിടിക്ക്യാ.. എന്താ സന്തോഷായില്ലേ' എന്നുപറഞ്ഞ ഹനുമാനെപോലെ നമ്മുടെ കടക്കാരൻ അണ്ണൻ ഒരു വരവുവന്നു; അഹല്യയെപ്പോലെ കാത്തിരുന്ന എന്റെ മുന്നിലേക്ക് ആ 'റോയൽ ഫലൂദ'യും കൊണ്ട്! വയറിന് അധികം ജോലി കൊടുക്കേണ്ടെന്നുകരുതി ഒരു ജ്യൂസ് കുടിക്കാൻവന്ന എനിക്ക് കിട്ടിയത് പാലും, ഐസ്ക്രീമും,  സേമിയയും, ബദാമും, പൈനാപ്പിളും എന്നുവേണ്ട അച്ഛനും അമ്മയുമൊഴിച്ചുള്ള ബാക്കിയെല്ലാം ഇട്ട ഒരൊന്നൊന്നര സാധനം. 
ഈഫൽ ഗോപുരം
പണ്ട് ചെറിയ കുട്ടികളെ ഒക്കത്തെടുക്കുമ്പോൾ അവർ മൂത്രമൊഴിച്ചാൽ കുട്ടിയെ താഴെ വെക്കണോ, അതോ ആരുടെയെങ്കിലും കൈയിൽ കൊടുക്കണോ, അതോ ഞാൻ തന്നെ എന്തെങ്കിലും ചെയ്യണോ എന്നറിയാതെ വിഷമിച്ചു നിൽക്കുന്ന പതിവുണ്ട്. ഏതാണ്ട് അതെ അവസ്ഥയിലായിപ്പോയി ഞാൻ. എന്റെ അവസ്ഥ കണ്ട കടക്കാരൻ, അപ്പുറത്തെ കടക്കാർ, പുതുതായി വന്ന കസ്റ്റമേഴ്സ്  എന്നുവേണ്ട റോഡിലൂടെ പോകുന്നവർ വരെ ചിരിയോ ചിരി. കൂട്ടത്തിൽ കാലുവാരി സ്വന്തം വീട്ടുകാരും. ഒടുക്കം എന്റെ ബുദ്ധിമുട്ടുകണ്ട്‌ 'അച്ഛാ, ഐസ്ക്രീം ഞാൻ തിന്നോളാം' എന്നുപറഞ്ഞുകൊണ്ട് പുത്രൻ മാതൃകയായി.  എന്തിനേറെപ്പറയുന്നു, ഫലൂദ കഴിച്ച ഞാൻ പെരുമ്പാമ്പ് ഇരവിഴുങ്ങിയതിനെ തോൽപ്പിക്കും പരുവത്തിൽ ഒരുകണക്കിന് ഹോട്ടലിലെ കിടക്കയിൽ ചെന്നുവീണു. 

ഒരബദ്ധം ഏതു പോലീസുകാരനും പറ്റുമെന്നതിനാൽ, ഇനി ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് മനസ്സിൽ പ്രതിജ്ഞയെടുത്തുകൊണ്ടാണ് കന്യാകുമാരിയിൽ നിന്ന് തഞ്ചാവൂരിലേക്ക് യാത്രയായത്. പോകുന്ന വഴിയിൽ അത്യാവശ്യം തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ പ്രഭാത ഭക്ഷണത്തിന് നിർത്തി. ഒരുപാട് ദൂരം ഡ്രൈവ് ചെയ്യാനുള്ളതുകൊണ്ടും, തലേന്നത്തെ അനുഭവം മനസ്സിലുള്ളതുകൊണ്ടും ഞാൻ ഏറ്റവും കട്ടികുറഞ്ഞ വിഭവമായ 'പേപ്പർ റോസ്റ്റ്' ഓർഡർ ചെയ്തു.
ഒരു തലയിണ കൂടി കിട്ടിയിരുന്നെങ്കിൽ.....
ഓർഡർ എടുക്കാൻ വന്ന സപ്ലയർ, സാർ പേപ്പർറോസ്റ്റ് വന്നതിനുശേഷം ബാക്കി ഓർഡർ ചെയ്താൽ മതിയെന്നു പറഞ്ഞപ്പോൾത്തന്നെ എന്തോ ഒരു പന്തികേട് മണത്തെങ്കിലും, വരാൻ പോകുന്നത് ഇങ്ങനെയൊരു സംഭവമായിരിക്കും എന്ന് സ്വപ്നേപി നിരൂപിച്ചില്ല. തമിഴ്‌നാട്ടിലെ പല ഹോട്ടലുകളിലും പേപ്പർ റോസ്റ്റിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ഭയാനകമായൊരു വേർഷൻ ഇതാദ്യായിട്ടാ.....


അല്ലെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ അല്ലേ???

യാത്രകൾ പലപ്പോഴും ഓർമ്മിക്കപ്പെടുന്നത് സഞ്ചരിച്ച ദൂരമോ, കണ്ണിലുടക്കിയ കാഴ്ചകളോ കൊണ്ടുമാത്രമല്ല, ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ഇത്തരം രസകരമായ അനുഭവങ്ങൾ കൊണ്ടുകൂടിയാണ്. എന്തായാലും ഇതുകൊണ്ടൊരു ഗുണമുണ്ടായി. വീട്ടുകാർക്കിടയിൽ 'മഹേഷ് ഫലൂദ/ പേപ്പർ റോസ്റ്റ് ഓർഡർ ചെയ്തപോലെ' എന്നൊരു പുതിയ പ്രയോഗത്തെ സംഭാവന ചെയ്യാനായി.

ഇനിയും വരാം ഇതുവഴി ആനകളെയും മേച്ചുകൊണ്ട്. അതുവരേക്കും വിട....


Monday 19 August 2019

മാംഗല്യം തന്തുനാനേനാം...


പഠിപ്പ്കഴിഞ്ഞ് ഒരു ജോലിയൊക്കെ ആയിക്കഴിയുമ്പോൾ വീട്ടുകാരിൽനിന്നും നാട്ടുകാരിൽനിന്നുമെല്ലാം സ്ഥിരം കേൾക്കുന്നൊരു ചോദ്യമുണ്ട് "ഇനിയിപ്പോ എന്തിനാ വൈകിക്കണേ, ഒരു കല്യാണമൊക്കെ കഴിച്ചൂടേ" എന്ന്. ഈ ചോദ്യത്തിൽനിന്ന് ഏതാണ്ടൊരു 28 വയസ്സുവരെ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടുനടന്നെങ്കിലും പിന്നെത്തോന്നി എന്നാൽ അങ്ങ് കെട്ടിയേക്കാമെന്ന്. ആചാരങ്ങളൊന്നും തെറ്റിക്കേണ്ടെന്നു കരുതി തൃശൂർ പോയി ഒരു വലിയ സ്റ്റുഡിയോയിൽ കയറി. മാട്രിമോണി ഫോട്ടോ എന്നുപറഞ്ഞതും കസേരയിൽ കാലിൽ കാൽകയറ്റിവെച്ച് ഒട്ടിച്ചുവെച്ച ചിരിയോടെ ഒന്ന്, ഫുൾ ലെങ്ത്തിൽ ഷർട്ടൊക്കെ ഇൻ ചെയ്തു മറ്റൊന്ന് അങ്ങനെ രണ്ടുതരം ഫോട്ടോകൾ ആവശ്യത്തിലധികം ടച്ചപ്പൊക്കെ ചെയ്തു പെട്ടെന്നുതന്നെ റെഡിയാക്കിത്തന്നു.

ജാതകത്തിന്റെ കോപ്പിയോടൊപ്പം ഈ ഫോട്ടോയുടെ കോപ്പികൾ  ഓൺലൈൻ സൈറ്റുകൾ, കല്യാണ ബ്യുറോകൾ, ബന്ധത്തിലും, പരിചയത്തിലും പെട്ട ആളുകൾ എന്നിങ്ങനെ പലവഴികളിലൂടെ സഞ്ചരിച്ചു. എന്നിട്ടും പെട്ടെന്നൊന്നും കാര്യങ്ങൾ അങ്ങോട്ട് സെറ്റായില്ല. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടാൽ ജാതകത്തിലെ ലസാഗുവും ഉസാഘയുമെല്ലാം ഉടക്കും. ഇനി ജാതകം ചേർന്നാലോ കുട്ടി അല്ലെങ്കിൽ കുടുംബം നമുക്കൊട്ടു പിടിക്കുകയുമില്ല. ബാംഗ്ലൂർ നിന്ന് ലീവിന് വരുക, ഉള്ള രണ്ടോ മൂന്നോ ദിവസം പലയിടങ്ങളിൽ പോയി ചായകുടിക്കുക എന്നതായിരുന്നു കുറച്ചുനാളേക്ക് ഒരു ഡെയിലി റൂട്ടിൻ. "ഉള്ള പലഹാരം മുഴുവൻ വന്നവൻ തിന്നുതീർത്തു  ഇല്ലെങ്കിൽ അടുത്ത ചെക്കന്റെ കൂട്ടർ വരുമ്പോൾ കൊടുക്കാമായിരുന്നു....." എന്ന പ്രാക്ക് കേൾക്കേണ്ടല്ലോ എന്നുകരുതി, ചായക്കൊപ്പം മേശയിൽ പ്രത്യക്ഷപ്പെടുന്ന മിക്സ്ചർ, അച്ചപ്പം, കുഴലപ്പം, ലഡ്ഡു ഇത്യാദികളെ പൂർണമായും അവഗണിക്കാറാണ് പതിവ്.

ആദ്യറൗണ്ട് പെണ്ണുകാണാൻ പോകുമ്പോൾ അച്ഛൻ, അമ്മ ബന്ധുക്കൾ അങ്ങനെ ആരെയുംതന്നെ കൊണ്ടുപോകുന്ന പതിവില്ലായിരുന്നു. സ്ഥിരമായി അനിയനാണ് സാരഥി. അതുകൊണ്ട് രണ്ടാണ് ഗുണം - ഒന്നാമതായി 'എത്രയെണ്ണമായി കാണുന്നു',  'അങ്ങനെ എല്ലാം തികഞ്ഞതിനെ നോക്കിയിരുന്നാൽ നടക്കുമോ', 'ഈ വർഷം നടന്നില്ലെങ്കിൽ പിന്നെ അഞ്ച് വർഷം കഴിയണം എന്നാണ് ജ്യോൽസ്യൻ പറഞ്ഞത്' എന്നുള്ള പഞ്ച് ഡയലോഗുകൾ കേട്ട് പ്രഷർ കൂട്ടണ്ട, രണ്ടാമത് എന്നെ എങ്ങനെയെങ്കിലും പെട്ടെന്ന് കല്യാണം കഴിപ്പിച്ചയക്കണം എന്ന വാശി അവനില്ലാത്തതുകൊണ്ട് സത്യസന്ധമായ ഒരഭിപ്രായം കിട്ടും.

അങ്ങനെയിരിക്കുമ്പോഴാണ് ഓൺലൈനിൽ പ്രൊഫൈൽ കണ്ട് ഒരാലോചന വന്നത്. പറഞ്ഞുവരുമ്പോൾ  പെൺകുട്ടിയുടെ അച്ഛൻ എന്റെ അമ്മൂമ്മയുടെ സഹപ്രവർത്തകൻ, ഞാൻ പഠിച്ച സ്കൂളിലെ മാഷ്, പെൺകുട്ടി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു, കുട്ടിയുടെ ചേച്ചി ഭർത്താവിനൊപ്പം ബാംഗ്‌ളൂർ തന്നെ. ആകപ്പാടെ കേട്ടപ്പോൾ തന്നെ തരക്കേടില്ല എന്നുതോന്നി. കുട്ടി ലീവിന് നാട്ടിൽ പോയിരിക്കുന്ന സമയമായതുകൊണ്ട് ഒരു ചേഞ്ചിന് ആദ്യം അച്ഛനുമമ്മയും പോയി കാണട്ടെ എന്നുവെച്ചു. അതുകഴിഞ്ഞ് ഒരു ദിവസം ബാംഗ്ളൂരിൽ ചേച്ചിയുടെ വീട്ടിൽവെച്ച് ചെക്കനും പെണ്ണും തമ്മിൽകാണൽ എന്ന് തീരുമാനമായി. അതുവരെ പോയിട്ടുള്ള പെണ്ണുകാണലിന്റെ ബഹളങ്ങളൊന്നുമില്ലാതെ പെൺകുട്ടി, അച്ഛൻ, ചേച്ചി, ചേട്ടൻ എന്നിവരുടെ മാത്രം സാന്നിദ്ധ്യത്തിൽ ഒരു സിമ്പിൾ കൂടിക്കാഴ്ച. എനിക്ക് മാനസികപിന്തുണ നൽകാൻ കൂട്ടിന് ചിരകാല സുഹൃത്തായ അനൂപ്. പരസ്പരം സംസാരിച്ചപ്പോൾ ആളെക്കുറിച്ച് ഒരേകദേശരൂപം പിടികിട്ടി. ഏറ്റവും സിംപിളായി പറഞ്ഞാൽ ഞാൻ ഒരു തള്ള് അങ്ങോട്ടിട്ടാൽ തിരിച്ച് രണ്ടു തള്ള് ഇങ്ങോട്ടും തരാൻ കെൽപ്പുള്ള ആൾ. പൊതുവെ പെണ്ണുകാണൽ പലഹാരങ്ങൾ അവഗണിക്കാറാണ് പതിവെങ്കിലും പഴംപൊരികൾ എന്നും എന്റെ വീക്നെസ് ആയിരുന്നു. തണുത്തെങ്കിലും, നിർബന്ധിച്ചാൽ കഴിച്ചേക്കാം എന്നുകരുതി പ്ലേറ്റിൽ ബാക്കിവെച്ചിരുന്ന കുറച്ചു പഴംപൊരികൾ ഞാൻ സംസാരമെല്ലാം കഴിഞ്ഞ് തിരിച്ചുവന്നപ്പോളേക്കും അപ്രത്യക്ഷമായതിൽനിന്ന് ഞങ്ങളുടെ 'കത്തി' അൽപ്പം നീണ്ടുപോയെന്നും അതുകൊണ്ടുതന്നെ അനൂപിന് അത്യാവശ്യം നന്നായി ബോറടിച്ചു എന്നും മനസ്സിലായി. എന്തായാലും പിന്നങ്ങോട്ട് കാര്യങ്ങൾ ശടപടെ ശടപടെ എന്നു മുന്നോട്ടു നീങ്ങുകയും ഏതാനും മാസങ്ങൾ കഴിഞ്ഞുള്ള ഒരു  ശുഭമുഹൂർത്തത്തിൽ 'മാംഗല്യം തന്തുനാനേനാം' സംഭവിക്കുകയും ചെയ്തു.

ഒരാഴ്ചത്തെ അലക്കൽ കഴിഞ്ഞ് തുണികൾ അലമാരിയിൽ എടുത്തുവെക്കുമ്പോൾ അതിനുള്ളിലിരിക്കുന്ന തുണികൾ മുകളിലാണോ താഴെയാണോ വെക്കേണ്ടത്, ഓൺലൈൻ ഡെലിവെറിയുടെ കൂടെ കിട്ടുന്ന പഴയ കാർഡ്ബോർഡ് പെട്ടികൾ എടുത്തുവെക്കണോ വേണ്ടയോ, എന്നിങ്ങനെയുള്ള നൂറായിരം വിഷയങ്ങളിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കണമെങ്കിൽ 4.50, 4.55, 5.00 എന്നിങ്ങനെ മൂന്നു അലാറം സെറ്റ് ചെയ്യുന്ന കാര്യത്തിൽ തുടങ്ങി അടുത്ത ആഴ്ച മുതൽ പാൽ, പഞ്ചസാര, ഉപ്പ്  എന്നിവയുടെ ഉപയോഗം കുറക്കുന്നതായിരിക്കും എന്ന പ്രതിജ്ഞ എല്ലാ ആഴ്ചയും പുതുക്കുന്നതിൽവരെ പരസ്പരം കട്ട സപ്പോർട്ട് നൽകിക്കൊണ്ട് ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര 2019 ഓഗസ്റ്റ് 19നു  മഹത്തായ ആറുവർഷങ്ങൾ പിന്നിട്ടിരിക്കുന്നു എന്ന് സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. അങ്ങനെ സജീവമായ അന്തർധാരയോടെ, പ്രതിക്രിയാവാതകവും കോളോണിയലിസവും തടസ്സപ്പെടുത്താനില്ലാതെ ഇനിയുമൊരുപാട് വർഷങ്ങൾ മുന്നോട്ടുപോകാൻ കഴിയട്ടെ എന്ന് മുകളിലുള്ള ആ വലിയമുതലാളിയോട് പ്രാർത്ഥിക്കുന്നു.

Friday 19 July 2019

ഒരു ഈന്തപ്പഴക്കഥ


'പീക്കിരി' എന്നു വിളിക്കാവുന്ന പ്രായത്തിലുള്ള കുട്ടികളേക്കാളും ഒരുപാട് അറിവ് കൂടുതലുണ്ടെന്ന അഹങ്കാരം എനിക്ക് പണ്ടേയുണ്ട്. ഒരു കുട്ടിയുടെ അച്ഛനായതോടെ അത് ക്രമാതീതമായി കൂടുകയും ചെയ്തു. ചിലപ്പോഴൊക്കെ മൂന്നു വയസ്സുകാരനായ പുത്രനെ 'അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത്' എന്നൊക്കെ ഉപദേശിച്ചു വെറുപ്പിക്കാറുമുണ്ട്. ഈ അദ്ധ്യയനവർഷം മുതൽ പുത്രൻ നഴ്‌സറിയിൽ പോയിത്തുടങ്ങി.  രാവിലെ 8.30 മുതൽ ക്ലാസ് തുടങ്ങുന്നതുകൊണ്ട്, ഇടക്കു കഴിക്കാൻ എന്തെങ്കിലും 'സ്‌നാക്‌സ്' കൊടുത്തുവിടാറുണ്ട്.  മിക്കവാറും പ്രാതലിന് ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ, പുട്ട് അങ്ങനെ എന്തെങ്കിലുമാകും സ്‌നാക്‌സ്. ഇടക്കു വല്ല പഴവർഗങ്ങളും, അപൂർവ്വമായി ബ്രഡ് ജാം എന്നിവയും പതിവുണ്ട്.

12.30 ആകുമ്പോൾ നഴ്സറിക്കാരൻ ക്ലാസ്സെല്ലാം കഴിഞ്ഞു വീട്ടിലെത്തും. ഓഫീസിൽ വൈകിപ്പോകുന്ന ദിവസമോ, അതല്ലെങ്കിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്ന ദിവസമോ ആണെങ്കിൽ ഉച്ചയൂണു കഴിക്കുന്നതിനു മുൻപോ, കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലോ സ്കൂൾ വിശേഷങ്ങൾ ചോദിക്കുന്ന പതിവുണ്ട്. പലതിനും വാലും തുമ്പുമൊന്നും കാണില്ലെങ്കിലും, തന്നെക്കൊണ്ടാകുന്നവിധത്തിൽ വള്ളി പുള്ളി വിടാതെ അന്നത്തെ സംഭവങ്ങൾ വിവരിക്കാൻ പുത്രനും ശ്രമിക്കാറുണ്ട്. 

അങ്ങനെ ഒരു ദിവസം പുള്ളിക്കാരന് സ്‌നാക്‌സ് ആയി കൊടുത്തുവിട്ടത് ഈന്തപ്പഴം (Dates) ആയിരുന്നു. വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ 'ഇന്ന് സ്‌നാക്‌സ് മുഴുവൻ കഴിച്ചോ?' എന്നും ചോദിച്ചു. പൊതുവേ ഈന്തപ്പഴം അവന് ഇഷ്ടമായതുകൊണ്ടു 'ഉവ്വ്' എന്നൊരു ഉത്തരമാണ് പ്രതീക്ഷിച്ചത്. എന്നാൽ എന്റെ പ്രതീക്ഷകൾ പൂർണമായും തെറ്റിച്ചുകൊണ്ട്, 'മുഴുവനും കഴിച്ചില്ല അച്ഛാ' എന്നാണ് മറുപടി കിട്ടിയത്. കിട്ടിയ അവസരം വെറുതെ കളയേണ്ട എന്നുകരുതി 'അച്ഛനുമമ്മയും എത്ര കഷ്ടപ്പെട്ട് ജോലി ചെയ്താണ് ഓരോ സാധനങ്ങൾ വാങ്ങുന്നത്, എത്ര കുട്ടികൾ ഭക്ഷണം കിട്ടാതെ കഷ്ടപെടുന്നുണ്ട്, ഭക്ഷണം മുഴുവൻ കഴിക്കാതിരുന്നാൽ അമ്പാട്ടി കോപിക്കും' എന്നതടക്കമുള്ള ഒരു ലോഡ് ഉപദേശവും 'ഇങ്ങനെയാണെങ്കിൽ നാളെ മുതൽ സ്‌നാക്‌സ് തന്നുവിടുന്നില്ല' എന്ന് പൊടിക്ക് ഭീഷണിയും അങ്ങു വാരിവിതറി. ഇതുമുഴുവൻ അവന്റെ കുഞ്ഞു തലയിൽ കയറുമെന്നു കരുതിയിട്ടല്ല; എന്നാലും ഇത്തരം ഉപദേശങ്ങൾ പാരമ്പര്യസ്വത്ത് പോലെയാണല്ലോ. അപ്പൂപ്പന്മാരും അമ്മൂമ്മമാരും അത് നമ്മുടെ അച്ഛനമ്മമാർക്ക് കൈമാറി, അവരിൽ നിന്ന് നമ്മളിലേക്ക്, ഇനി നമ്മളിൽനിന്ന് അടുത്ത തലമുറയിലേക്ക് അത് കൈമാറേണ്ടത് ഒരു ചരിത്രപരമായ കടമയാണ്. എന്തായാലും അച്ഛനെന്താണാവോ ഈ പറയുന്നത് എന്നാലോചിച്ച് തല പുണ്ണാക്കാതെ പുത്രൻ തന്റെ ജോലി തുടർന്നു. 

തൊണ്ടയിലെ വെള്ളം മുഴുവൻ വറ്റുന്നതുവരെ ഉപദേശിച്ചിട്ടും പുത്രൻ മൈൻഡ് ചെയ്യാത്തതുകൊണ്ട് ക്ഷീണിതനായ ഞാൻ, എന്തായാലും വിവരങ്ങൾ ഒന്നുകൂടി വിശദമായി ചോദിച്ചറിഞ്ഞിട്ടാകാം ബാക്കി ഉപദേശം എന്നുകരുതി. 

"മോനേ ശരിക്കും പറയൂ നീ ഈന്തപ്പഴം മുഴുവൻ കഴിച്ചില്ലേ അതോ ബാക്കിവെച്ചോ?"

"ഞാൻ മുഴുവൻ കഴിച്ചില്ല അച്ഛാ" 

"എന്താ നീ മുഴുവൻ കഴിക്കാഞ്ഞത്? വീട്ടിൽവെച്ചു തരുമ്പോ കഴിക്കാറുണ്ടല്ലോ?"

........... (മൗനം)

"എന്താ കഴിക്കാഞ്ഞതെന്നു പറയൂ..."

"കുരു ഒരു ടേസ്റ്റില്ല അച്ഛാ......"

.............. (മൗനം. ഇത്തവണ എന്റേതാണെന്നു മാത്രം)

അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിൽ പതിയാൻ ഒരു നിമിഷമെടുത്തു. അപ്പോൾ അതാണ് കാര്യം; ഈന്തപ്പഴത്തിന്റെ 'കുരു' (മാത്രം) ബാക്കിവെച്ചതുകൊണ്ടാണ് 'മുഴുവനും കഴിച്ചില്ല' എന്ന് പുത്രൻ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഒരു പഴത്തിന്റെ 'പൂർണ്ണത' അതിന്റെ അകത്തുള്ള കുരു കൂടി ഉൾപ്പെടുന്നതാണ് എന്ന് മനസ്സിലാക്കാതെയാണ്  ഇത്രയുംനേരം ഞാൻ ഉപദേശിച്ചുകൊണ്ടിരുന്നത്. കൂടുതൽ നാണംകെടേണ്ട എന്നുകരുതി ഉപദേശങ്ങൾ തൽക്കാലത്തേക്ക് ചുരുട്ടിക്കൂട്ടി കീശയിൽവെച്ചുകൊണ്ട് ഞാൻ സ്ഥലം കാലിയാക്കി.

എന്തായാലും അന്നത്തോടെ രണ്ടുകാര്യങ്ങൾ മനസ്സിലായി.

1) കുറച്ച് ഓണം അധികം ഉണ്ടു എന്നത് ബുദ്ധി കൂടാനുള്ള ഒരു യോഗ്യതയല്ല

2) 'Child is the father of man' എന്ന് വില്ല്യം വേർഡ്‌സ്‌വർത്ത് പറഞ്ഞത് വെറുതെയല്ല!

Tuesday 16 July 2019

'പോസ്റ്റി'ൽ പോസ്റ്റാകുമ്പോൾ

തിങ്കൾമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ അലാറം അടിക്കുമ്പോൾ ചുരുങ്ങിയത് ഒരു പതിനഞ്ച് മിനിറ്റ് കൂടെ കിടന്നിട്ട് ഹോ ഇത്രപെട്ടെന്ന് നേരം വെളുത്തല്ലോ എന്ന സങ്കടത്തോടെയാണ് എഴുന്നേറ്റുവരാറുള്ളത്. പക്ഷെ ചില ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ, അലാറം പോലുമില്ലാതെ നേരത്തെ തന്നെ ഉറക്കമുണരും. പിന്നെ എന്തുചെയ്താലും ഉറക്കമൊട്ടു വരികയുമില്ല. അപ്പോൾ ആദ്യത്തെ ചിന്ത കുറച്ചുദൂരം നടക്കാൻ പോകാം എന്നാണ്. പിന്നെ കരുതും, നടക്കാൻപോകാൻ ഇനിയും ദിവസങ്ങളുണ്ടല്ലോ, കുറെനാളായില്ലേ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിട്ട് അതുകൊണ്ട് ഇന്നൊരെണ്ണം അങ്ങോട്ട് വെച്ചുകാച്ചിയേക്കാമെന്ന് (ബ്ലോഗാണ് കൂടുതലിഷ്ടമെങ്കിലും വഴിതെറ്റിയെങ്ങാനും ആരെങ്കിലും വരുന്നതല്ലാതെ പൊതുവെ വരൾച്ചക്കാലമായതുകൊണ്ട് ആദ്യം ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്യാറുള്ളത് ഈയിടെയായി). പോസ്റ്റ് ഇട്ട ഉടനെ നൂറുകണക്കിനാളുകൾ വായിക്കാൻ ക്യൂ ഒന്നും നിൽക്കുകയല്ലെങ്കിലും ഓരോരോ ആചാരങ്ങളാകുമ്പോൾ നമ്മൾ പാലിക്കാതെ പറ്റില്ലല്ലോ. തന്നെയുമല്ല ആളുകളുടെ സ്വകാര്യവിവരങ്ങൾ കിട്ടിയ പൈസക്ക് തൂക്കിവിറ്റു എന്ന 'ചെറിയൊരു' കുറ്റത്തിന് ഫൈനടച്ച് ഡിപ്രെഷൻ അടിച്ചിരിക്കുന്ന സാക്ഷാൽ സുക്കറണ്ണന്  ഇനിയിപ്പോ എന്റെയൊരു പോസ്റ്റ് കണ്ടില്ലെന്നു കരുതി കൂടുതൽ വിഷമമാകണ്ട. ആഫ്റ്ററാൾ, ഭാവിയിൽ കൂടുതൽ തൂക്കിവിൽപ്പനകൾക്ക് നമ്മുടെ ഒരു എളിയ സംഭാവന ആയിക്കോട്ടെ!

അങ്ങനെ നിറഞ്ഞു തുളുമ്പുന്ന ആവേശത്തോടെയും, ആത്മവിശ്വാസത്തോടെയും പോസ്റ്റിടാൻ ലാപ്ടോപ്പ് തുറന്നുവെച്ച് ഒറ്റയിരിപ്പാണ്. അത് വെറുമൊരു ഇരിപ്പല്ല - ആദ്യം എന്തിനെപ്പറ്റി പോസ്റ്റിടണം എന്നങ്ങോട്ടു കൂലങ്കുഷമായി ചിന്തിക്കും. നാട്ടിൽ നടന്ന/നടക്കുന്ന ഏതെങ്കിലും സംഭവത്തെപ്പറ്റി എന്റെ 'വ്യക്തവും ശക്തവുമായ...' അഭിപ്രായം രേഖപ്പെടുത്തിയാലോ എന്നാദ്യം കരുതും. ചില 'അവലോസുണ്ട'കൾപോലെ അത് കടിച്ചാൽപൊട്ടാത്ത  ഐറ്റമായിപ്പോകാൻ സാധ്യതയുള്ളതുകൊണ്ട് അതങ്ങു വേണ്ടെന്നുവെക്കും. എന്നാൽപ്പിന്നെ ഒന്ന് മാറ്റിപ്പിടിക്കാം; ഏതെങ്കിലും രസകരമായ അനുഭവങ്ങളെപ്പറ്റി എഴുതാം, അതാകുമ്പോൾ എഴുതുന്ന ആൾക്കും, വായിക്കുന്ന ആൾക്കും സുഖം. അങ്ങനെ ആലോചിച്ചു കാടുകയറുമ്പോളാണ് മനസ്സിലാകുക പലതിനെപ്പറ്റിയും എഴുതാൻനിന്നാൽ മിക്കവാറും പോസ്റ്റിനും 'അനുഭവങ്ങൾ പാളിച്ചകൾ - ഭാഗം ഒന്ന്, രണ്ട്, മൂന്ന്' എന്ന് തലവാചകം എഴുതേണ്ടിവരുമെന്ന്. ബാക്കിയുള്ളതിനാകട്ടെ 'എന്റെ തല എന്റെ ഫിഗർ' മോഡൽ ഒരു ആത്മപ്രശംസയുടെ ഭാവം വരികയും ചെയ്യും. അപ്പോപ്പിന്നെ അതും രക്ഷയില്ല.

അപ്പോൾ ബാക്കിയുള്ള ഓപ്ഷൻ 'ഭാവന' മാത്രമാണ്. മാസാവസാനമാകുമ്പോളുള്ള ബാങ്ക് അക്കൗണ്ട്പോലെ അത് മിക്കവാറും കാലിയായിരിക്കും. എന്നാലും ഏതെങ്കിലും പൊട്ടും പൊടിയും ബാക്കിയുണ്ടോ എന്ന് അരിച്ചുപെറുക്കലാണ് ആദ്യത്തെ ജോലി. ഏകദേശം ഇത്രയുമാകുമ്പോഴേക്കും 'പാൽപാക്കറ്റ്' എത്തിക്കാണും. ഭാവന വിടരാൻ ചായ ഉത്തമമായതിനാൽ ഒരു ചായ കുടിച്ചിട്ടാകാം എഴുത്ത് എന്ന് തീരുമാനമാകും. കട്ടനാണ് ഭാവന വിടർത്താൻ ഉത്തമമെങ്കിലും ഒരു പരിധിയിൽകൂടുതൽ എന്റെ തല താങ്ങില്ല എന്നറിയാവുന്നതുകൊണ്ട് ഞാൻ പാൽച്ചായ വെച്ച് അഡ്ജസ്റ്റ് ചെയ്യും (അല്ലാതെ കട്ടൻ എനിക്കിഷ്ടമല്ലാത്തതുകൊണ്ടല്ല). ചായകുടി കഴിഞ്ഞിട്ടും ഭാവന വിചാരിച്ച രീതിയിൽ അങ്ങോട്ട് വിടരുന്നില്ലെങ്കിൽ ഇനി എങ്ങാനും 'വാസ്തു' പ്രശ്നമാണെങ്കിൽ മാറിക്കോട്ടെ എന്നുകരുതി കിഴക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും വടക്കോട്ടും എന്നുവേണ്ട വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് അടക്കം എല്ലാ ദിശയിലേക്കും തിരിഞ്ഞിരുന്നുനോക്കും. അതോടൊപ്പം ബെഡ്‌റൂം, ഡ്രോയിങ് റൂം, ഡൈനിങ്ങ് റൂം എന്നിങ്ങനെ പല സ്ഥലങ്ങളും മാറിനോക്കും. ഇതുകൊണ്ടൊന്നും പിടിതരാതെ 'ഞാനിതെത്ര കണ്ടിരിക്കുന്നു' എന്നമട്ടിൽ ഭാവന ഒഴിഞ്ഞുമാറിക്കൊണ്ടേയിരിക്കും. ഇതിനിടയിൽ മൂളിപ്പാട്ടും പാടിക്കൊണ്ട് കറങ്ങുന്ന ഏതാനും കൊതുകുകൾ, ആരാടാ രാവിലെത്തന്നെ ലൈറ്റ് ഇട്ടു ശല്യപ്പെടുത്തുന്നത് എന്നറിയാൻ ഓടിവരുന്ന ഒന്നോ രണ്ടോ പാറ്റകൾ എന്നിവരെ ഞാൻ യാതൊരു ദാക്ഷിണ്യവുമില്ലാതെ കാലപുരിക്കയച്ചുകാണും - ഭാവനക്ക് യാതൊരു തടസ്സവും വരാൻ പാടില്ലല്ലോ!

ഏകദേശം ഇത്രയുമാകുമ്പോളേക്കും പത്രം വരും. പത്രത്തിൽ നിന്നെങ്ങാനും വല്ല വിഷയവും കിട്ടിയാലോ എന്ന സാധ്യതയെ മുൻനിർത്തി പത്രം അരിച്ചുപെറുക്കും. ഒരു ശരാശരി മലയാളിയെപ്പോലെ ചായകുടിയും 'മ' പത്രം വായനയും കഴിഞ്ഞാൽ ഒരു 'വിളി' വരും. അതെല്ലാം കഴിഞ്ഞിട്ടാകട്ടെ ഇനി പോസ്റ്റ് തയ്യാറാക്കൽ എന്ന തീരുമാനമേ സ്വാഭാവികമായും സാധിക്കുകയുളളൂ. അങ്ങനെ അതെല്ലാം കഴിഞ്ഞ് വീണ്ടും ലാപ്ടോപ്പിന് മുൻപിൽ 'ഓം പോസ്റ്റായ നമഃ....' എന്ന് നൂറുതവണ ഉരുവിട്ട് വീണ്ടും ഇരുന്നുനോക്കും. വായ്‌പൊളിച്ച് അനന്തമായി കാത്തിരിന്നു ബോറടിക്കുന്ന നൂറുകണക്കിന് കുടങ്ങളെ  ഇടക്ക് 'ശൂ..ശൂ' എന്നൊരു ശബ്ദത്തോടെ ദേ ഇപ്പോവരും വെള്ളം എന്നുപറഞ്ഞു പറ്റിക്കുന്ന കോർപ്പറേഷൻ പൈപ്പുകളെപ്പോലെ, തലച്ചോറും ഇടക്കോരോ മിന്നലാട്ടങ്ങൾ നടത്തുമെന്നല്ലാതെ മിക്കവാറും ഭാവനയുടെ വരൾച്ച തന്നെയാണ് പതിവ്. സമയം ഇത്രയുമാകുമ്പോളേക്കും പ്രിയതമ എഴുന്നേറ്റുവരികയും 'ആഹാ ഇന്ന് പോസ്റ്റ് ഇടുന്നുണ്ടോ' എന്ന് ചോദിക്കുകയും, 'ഏകദേശം റെഡിയായി. എന്നാലും വിചാരിച്ച അത്രക്കങ്ങട് ആയില്ല. ഒന്നുകൂടി ഒന്ന് സെറ്റപ്പാക്കീട്ട് വേണം ഇടാൻ' എന്നുപറഞ്ഞുകൊണ്ട് എന്നെനോക്കി പല്ലിളിക്കുന്ന ഫേസ്ബുക്കിലെയോ, ബ്ലോഗിലെയോ ഒരക്ഷരം പോലുമെഴുതാത്ത 'ബ്ലാങ്ക് പേജ്' അതിവിദഗ്ദ്ധമായി ക്ലോസ് ചെയ്ത്, ലോഗൗട്ട് ചെയ്ത് ലാപ്ടോപ്പും അടച്ചുവെച്ച് 'ഇന്ന് മീൻ വാങ്ങിയാലോ' എന്നതുപോലുള്ള അധികം ഭാവനവേണ്ടാത്ത ചോദ്യങ്ങളുമായി 'പോസ്റ്റ്മുതലാളി'ക്കുപ്പായം അഴിച്ചുവെച്ച് ഉത്തമനായ കുടുംബസ്ഥന്റെ റോൾ ഏറ്റെടുക്കും.

'ഇത്ര ഗ്യാപ്പ് ഇടാതെ ഇടക്കോരോ പോസ്റ്റ് ഇട്ടൂടേ' എന്ന് സ്നേഹത്തോടെ ചോദിക്കാറുള്ള ചിലരുണ്ട്. അവരോടൊക്കെ 'ദിപ്പോ ശര്യാക്കിത്തരാം......' എന്നുപറഞ്ഞു മുങ്ങാറാണ് പതിവ്. വേറൊന്നുംകൊണ്ടല്ല; ഇപ്പൊ മനസ്സിലായില്ലേ 'ഷാനീ ഇത് ചെറിയ കളിയല്ല.....' എന്ന്  ;-)

വാൽക്കഷ്ണം: 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമയിൽ സംയുക്ത വർമ്മ അവതരിപ്പിക്കുന്ന കഥാപാത്രം ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഭാവന വളർത്തുന്ന ഒരു യന്ത്രം വിൽക്കുന്നുണ്ട്. അത്തരമൊരു യന്ത്രം ആമസോണിലോ, ഫ്ലിപ്‌കാർട്ടിലോ കിട്ടാനുണ്ടോ എന്ന് നോക്കട്ടെ. എങ്ങാനും കിട്ടിയാൽ പിന്നെ പോസ്റ്റുകളുടെ ഒരു പ്രളയമായിരിക്കും ഇനിയങ്ങോട്ട് :-D

Thursday 23 May 2019

മറ്റൊരു സർക്കാരിനെ പാർലമെന്റിലേക്കയക്കുന്നു.....

മറ്റൊരു സർക്കാരിനെ പാർലമെന്റിലേക്കയക്കുന്നു.....
23 - മെയ് - 2019 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണയന്ത്രം അടുത്ത അഞ്ചു വർഷത്തേക്ക് ആരു തിരിക്കുമെന്ന് എല്ലാവരെയുംപോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇനി ഏതാനും മണിക്കൂറുകൾ കൂടി മതി ഫലസൂചനകൾ വന്നുതുടങ്ങാൻ. മുൻകൂറായിത്തന്നെ വിജയിച്ചവർക്ക് ആശംസകളും, പരാജയപ്പെട്ടവർക്ക് അടുത്ത മത്സരത്തിന് ശുഭാശംസകളും നേരുന്നു. MLA സ്ഥാനത്തിരിക്കുമ്പോൾ മത്സരിക്കുന്നവരാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഭാഗ്യവാൻമാർ; പരാജയപ്പെട്ടാലും ജനപ്രതിനിധി എന്ന പദവി പോകില്ലല്ലോ.

സംസ്ഥാനത്തിലും കേന്ദ്രത്തിലുമായി ഒറ്റകക്ഷിഭരണവും, കൂട്ടുമുന്നണിഭരണവും, ഇടതുഭരണവും, വലതുഭരണവും എല്ലാം കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു പാർട്ടി ഭരണത്തിൽ വരുന്നതിലും അമിതമായ ആവേശമോ, നിരാശയോ ഇല്ല. പക്ഷേ ഞാൻ ചിന്തിക്കുന്നത് ഈ രാജ്യത്തെ  ഒരു സാധാരണ പൗരൻ എന്നനിലയിൽ എന്റെയും ഞാനുൾപ്പെടുന്ന ഈ സമൂഹത്തിന്റെയും സ്ഥിതിയിൽ എന്തു മാറ്റമാണ് ഈ ഭരണമാറ്റങ്ങൾ കൊണ്ടുവരുന്നതെന്നാണ്. ബന്ധുക്കളോ, സുഹൃത്തുക്കളോ വഴി രാഷ്ട്രീയത്തിൽ അൽപ്പംപോലും സ്വാധീനശേഷിയില്ലാത്ത ഒരു സാദാ പ്രജയാണ് ഞാൻ - ജനാധിപത്യത്തിലെ രാജാവാണ് ജനമെന്നൊക്കെ പറയുന്നത് കേൾക്കാനൊരു സുഖമാണെങ്കിലും രാജഭരണത്തിലെ പ്രജയേക്കാൾ ഒട്ടും മെച്ചമാണ് ജനാധിപത്യത്തിലെ പ്രജയുടെ സ്ഥിതി എന്ന് കരുതുന്നില്ല; അതുകൊണ്ട് മനപൂർവ്വമാണ് പ്രജ എന്ന പദം ഉപയോഗിച്ചത്. 

ഒരു രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക, അതിർത്തികൾ സുരക്ഷിതമാക്കുക അങ്ങനെ ഒരുപാട് പണച്ചിലവുള്ള കാര്യങ്ങൾ എല്ലാ സർക്കാരുകൾക്കും ചെയ്യാനുണ്ട് എന്നറിയാം. അതിന്റെയൊന്നും പ്രാധാന്യത്തെ കുറച്ചുകാണുന്നില്ല. പക്ഷേ ജോലി കിട്ടിയ അന്നുമുതൽ കൃത്യമായി ടാക്സ് അടക്കുകയും, തിരഞ്ഞെടുപ്പുകളിൽ കൃത്യമായി വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു പൗരനെന്ന നിലക്ക് ചില അത്യാഗ്രഹങ്ങളും എന്നും മനസ്സിൽ തോന്നാറുണ്ട്. ഒരിക്കലെങ്കിലും കുഴികളില്ലാത്ത റോഡുകളിലൂടെ പതിനഞ്ചുകൊല്ലത്തെ റോഡ് ടാക്‌സും, ഹരിത സെസ്സും മുൻകൂറായി അടച്ചുവാങ്ങിയ വണ്ടി ടോൾ കൊടുക്കാതെ ഓടിക്കണമെന്നും, ഭാഷയറിയാത്തതിന്റെ പേരിൽ സ്വന്തം രാജ്യത്തിലെ മറ്റൊരു സംസ്ഥാനത്ത് അന്യവൽക്കരിക്കപ്പെട്ടു പോകരുതെന്നും, വിദേശരാജ്യങ്ങളിൽ കണ്ടിട്ടുള്ളതുപോലെ വീതിയേറിയ, കാനകളിലേക്കോടിഞ്ഞുതൂങ്ങിക്കിടക്കുന്ന  സ്ലാബുകളില്ലാത്ത ഫുട്ട് പാത്തുകളിലൂടെ എതിരെവരുന്ന ഇരുചക്രവാഹനങ്ങളെ പേടിക്കാതെ നടക്കണമെന്നും, പൊടിയും പുകയും കൊണ്ട് ശ്വാസംമുട്ടിക്കാത്ത വായു ശ്വസിക്കണമെന്നും, ഒരു ലിറ്റർ വെള്ളത്തിന് ഒരു ലിറ്റർ പാലിനേക്കാൾ വിലകൊടുക്കേണ്ടതില്ലാത്ത, പണംകൊടുത്ത് ഒരു വസ്തുവോ, സേവനമോ വാങ്ങുന്നവനെ ശത്രുവായി കാണാത്ത ഒരു ഉപഭോക്‌തൃസംസ്കാരത്തിന്റെ ഭാഗമാകണമെന്നും, ന്യൂനപക്ഷ/ഭൂരിപക്ഷ വോട്ടുബാങ്കുകൾ എന്ന് മുദ്രകുത്തപ്പെടാതെ ഒരു പൗരനെന്നനിലയിൽ ബഹുമാനിക്കപ്പെടുന്ന സംസ്കാരത്തിന്റെ ഭാഗമാകണമെന്നും .... അങ്ങനെ പറഞ്ഞാലൊടുങ്ങാത്ത ഒരുപാടാഗ്രഹങ്ങൾ. മാറിവരുന്ന ഏതെങ്കിലുമൊരു സർക്കാരിലൂടെ ഇതിൽ ചിലതെങ്കിലും സാക്ഷാൽക്കരിക്കപ്പെടുമെന്ന് ദിവാസ്വപ്നവും കാണാറുണ്ട്.    

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആഗ്രഹങ്ങളെപ്പറ്റി വലിച്ചുവാരി എഴുതുന്നത് രാജ്യത്തെ വൈദ്യുതി ഉൽപ്പാദനം റെക്കോർഡ് ഉയരത്തിലെത്തിയിട്ടും രാത്രി മുഴുവൻ നീണ്ട പവർകട്ടിനുശേഷമുള്ള പ്രഭാതത്തിലാണ് എന്നതാണ് ഏറ്റവും വലിയ തമാശ. 

വരാൻപോകുന്നത് ഏതു സർക്കാരായാലും, ഈ ആഗ്രഹങ്ങൾ ആഗ്രഹങ്ങളായിത്തന്നെ അവശേഷിക്കുമെന്നറിയാം എന്നാലും കഴുതക്കാമം കരഞ്ഞുതീർക്കുകയെങ്കിലും ചെയ്യാമല്ലോ എന്നുകരുതി!

പിന്നെ എല്ലാം ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോളാണ് ഒരാശ്വാസം!

എല്ലാവരെയുംപോലെ ടി വിയുടെ മുന്നിൽ കണ്ണുനട്ടിരിക്കാൻ സമയമായതിനാൽ വിട... 

Sunday 12 May 2019

ഒരു ഇന്റർവ്യൂ അപാരത


ഡിഗ്രി ഫൈനൽ ഇയർ പരീക്ഷയെല്ലാം കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന സമയത്ത് പ്രത്യേകിച്ച്  പണിയൊന്നുമില്ലാത്തതുകൊണ്ട് ഇടക്കിടക്ക് കോളേജിൽ പോകാറുണ്ട്. കൂട്ടുകാർക്കൊപ്പം വെറുതേ വാചകമടിച്ചിരിക്കുക, സിനിമക്കു പോകുക അങ്ങനെ സമയം കളഞ്ഞ് വൈകിട്ടോടെ വീട്ടിലെത്തുക എന്നതായിരുന്നു പല ദിവസങ്ങളിലേയും പ്രധാന കാര്യപരിപാടി. പോസ്റ്റ് ഗ്രാജുവേഷന് പെൺകുട്ടികൾ കുത്തകയാക്കിവെച്ചിരിക്കുന്ന കേരളത്തിലെ വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒന്നുപോലും കിട്ടില്ല എന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് ഒന്നുകിൽ തമിഴ്‌നാട്ടിലേയോ, കർണാടകയിലേയോ ഏതെങ്കിലും സ്വാശ്രയകോളേജുകളിൽ ചേരുക, അല്ലെങ്കിൽ നാട്ടുനടപ്പനുസരിച്ച് PSC/ബാങ്ക് കോച്ചിങ്ങിനു ചേരുക, ഏതെങ്കിലുമൊരു സർക്കാർ സഹികെട്ട് ഒരു ജോലി തരുന്നതുവരെ എല്ലാ പരീക്ഷകളും എഴുതിക്കൊണ്ടിരിക്കുക എന്ന ഒരു പ്ലാനിലാണ് ഞാൻ നടന്നിരുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത അന്യസംസ്ഥാന കോളേജുകളെയും കോഴ്സുകളെയും കുറിച്ചുള്ള  പത്രപരസ്യങ്ങളും, 'മത്സരവിജയി' പോലുള്ള പ്രസിദ്ധീകരണങ്ങളും 'പ്രയോറിറ്റി ലിസ്റ്റിൽ' ഇടം പിടിക്കുകയും ചെയ്തു.

അങ്ങനെയുള്ള ഒരു ദിവസം വെറുതേ മരത്തണലിൽ അംഗിരസ്, ചിന്തു, ശ്രീജിത്ത് എന്നിവർക്കൊപ്പം ഇരിക്കുമ്പോളാണ് ഇനിയെന്തു ചെയ്യണം എന്ന വളരെ സീരിയസായ ഒരു ചോദ്യം ചർച്ചയായത്. അപ്പോഴാണ് അംഗിരസ്സും, ശ്രീജിത്തും ബാംഗ്ലൂർ പോകാനാണ് പ്ലാൻ എന്നറിഞ്ഞത്. ബാംഗ്ലൂർ പോകുക, അവിടെ ചെന്ന് ആറുമാസം നീളുന്ന ഒരു കോഴ്‌സ് ചെയ്യുക, കോഴ്‌സ് കഴിഞ്ഞാൽ പഠിപ്പിക്കുന്ന സ്ഥാപനം തന്നെ നമുക്ക് എവിടെയെങ്കിലും ഒരു ജോലിയും ശരിയാക്കിത്തരും. കോഴ്സ് ഫീ അത്ര വലുത് എന്ന് പറയാനൊക്കില്ല, താമസത്തിനാണെങ്കിൽ അംഗിരസ്സിന്റെ പരിചയത്തിലുള്ള ഒരു ചേട്ടന്റെ റൂം ഉണ്ടുതാനും. കേട്ടപ്പോൾത്തന്നെ ആകെ പുളകിതനായിപ്പോയി. ഞാനാണെങ്കിൽ അക്കാലംവരെ തൃശ്ശൂരിനു പുറത്ത് ഒറ്റക്കെവിടേയും താമസിച്ചിട്ടില്ല, അതുകൊണ്ടുതന്നെ സിനിമയിലൊക്കെ കണ്ടുകൊതിച്ചിട്ടുള്ള ബാംഗ്ലൂർ പോലൊരു വലിയ സിറ്റിയിൽപ്പോയി താമസിക്കുക - അതും അടുത്ത കൂട്ടുകാർക്കൊപ്പം, വെറും ആറുമാസംകൊണ്ട് ജോലിക്കാരനാകുക, ജോലി കിട്ടി രണ്ടോ മൂന്നോ മാസത്തെ ശമ്പളംകൊണ്ടുതന്നെ കൊടുത്ത ഫീസ് മുതലാക്കുക അങ്ങനെ ആലോചിച്ചപ്പോൾ മൊത്തം പോസിറ്റീവായ കാര്യങ്ങൾ മാത്രം. കൂടുതലൊന്നും ആലോചിക്കാതെ വീട്ടിൽനിന്ന് അനുവാദംവാങ്ങി ഞാനും കൂടാം എന്നുറപ്പുകൊടുത്താണ് അന്ന് പിരിഞ്ഞത്. വീട്ടിലേക്കുള്ള മടക്കയാത്രയിൽ മുഴുവൻ "എന്താ വിജയാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നേ" എന്ന അശരീരിയായിരുന്നു മനസ്സുമുഴുവൻ. 

ആദ്യമായി ബാംഗ്ലൂരെത്തിയതും, കോഴ്സ് തീരുന്നതുവരെ എല്ലാവരുമൊരുമിച്ചുള്ള ഒരുപാടു തമാശകളും, മണ്ടത്തരങ്ങളുമെല്ലാം എഴുതാൻ ഒരുപാടുണ്ട്. അതുകൊണ്ട് തൽക്കാലം അതിനു മുതിരുന്നില്ല. എന്തായാലും കോഴ്സ് തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾത്തന്നെ ആദ്യം വിചാരിച്ചതുപോലല്ല, ജോലി വേണമെങ്കിൽ സ്വയം കണ്ടുപിടിക്കേണ്ടിവരും എന്ന് മനസ്സിലായി. പഠിച്ചത് മുഴുവൻ മലയാളം മീഡിയത്തിൽ ആയതുകൊണ്ട് സ്വാഭാവികമായും ഇംഗ്ലീഷിൽ എന്തെങ്കിലും കുറച്ചു സംസാരിക്കാൻതന്നെ പേടിയുള്ള കാലം. ഒരു ഇന്റർവ്യൂ മുഴുവനായി ഇംഗ്ലീഷിൽ അറ്റൻഡ് ചെയ്യുന്നത് ആലോചിക്കുന്നതിനും അപ്പുറമായിരുന്നു. ദിവസവും ഇംഗ്ലീഷ് പത്രം വായിച്ചാൽമതി, ബിബിസി പോലുള്ള ഇംഗ്ലീഷ് ചാനലുകൾ കണ്ടാൽമതി എന്നിങ്ങനെയുള്ള പല ഉപദേശങ്ങളും പിന്തുടരാൻ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. കൂടെ പഠിക്കുന്നവർ അന്യസംസ്ഥാനക്കാരായതുകൊണ്ടും, ഹിന്ദിയും, കന്നഡയും, തെലുങ്കുമൊന്നും അൽപ്പംപോലും വശമില്ലാത്തതുകൊണ്ടും തീരെ നിവൃത്തിയില്ലാതെ തട്ടിയും മുട്ടിയും കുറച്ചൊക്കെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചുതുടങ്ങി. 

എന്തായാലും ഇന്റർവ്യൂ പേടി മാറാനുള്ള ഏകവഴി ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക എന്നതുമാത്രമാണ് എന്ന് മനസ്സിലായി. അതിനുള്ള ആദ്യ കടമ്പ നല്ലൊരു റെസ്യൂമെ ഉണ്ടാക്കുക എന്നതായിരുന്നു. ഭാഗ്യത്തിന് അടുത്തുള്ള ഇന്റർനെറ്റ് കഫെയിലെ കംപ്യൂട്ടറിൽനിന്ന് ആരുടെയോ ഒരു റെസ്യുമെയുടെ കോപ്പി കിട്ടി. ആവശ്യമായ വെട്ടിത്തിരുത്തലുകൾ നടത്തി അങ്ങനെ നാലുപേരും റെസ്യൂമെ ഉണ്ടാക്കി. 'ഒൻപതുപേരവർ കൽപ്പണിക്കാർ..... ഓരമ്മപെറ്റവരായിരുന്നു'  എന്നുപറഞ്ഞതുപോലെ, നാലു റെസ്യൂമേകളും ഒരേപോലെ തോന്നിച്ചു. അന്ന് ആകെ ശ്രീജിത്തിനുമാത്രമാണ് മൊബൈൽഫോൺ ഉള്ളത്. അതുകൊണ്ട്, കോണ്ടാക്ട് നമ്പർപോലും റെസ്യൂമേകളിൽ മാറ്റമില്ലായിരുന്നു.

കൂട്ടത്തിലെ ഏറ്റവും ഉത്സാഹിയായ ചിന്തു എന്നും രാവിലെ പത്രത്തിൽനിന്ന് അന്ന് പോകാനുള്ള ഇന്റർവ്യൂ ലിസ്റ്റ് ഉണ്ടാക്കും. കമ്പനി ചെറുതോ, വലുതോ എന്നുനോക്കാതെ കാണുന്ന എല്ലാ ഇന്റർവ്യൂവും  അറ്റൻഡ് ചെയ്യുക എന്നതായിരുന്നു അന്നത്തെ ഒരു ലൈൻ. ജോലിക്കെടുത്തില്ലെങ്കിലും ആളുകളെ ഫേസ് ചെയ്യുക, ഇംഗ്ലീഷിൽ സംസാരിക്കുക, എന്തുതരം ചോദ്യങ്ങളാണ് ചോദിക്കുക എന്നു മനസ്സിലാക്കുക ഇതൊക്കെയായിരുന്നു ഉദ്ദേശം. ആദ്യമാദ്യം കിട്ടിയതെല്ലാം തീരെ ചെറിയ കമ്പനികളിലെ ഇന്റർവ്യൂകൾ ആയിരുന്നു. അതിൽ മിക്കവാറും എണ്ണം കന്നഡ അറിയില്ല എന്ന് പറഞ്ഞപ്പോൾത്തന്നെ സമയം കളയേണ്ട സ്ഥലം വിട്ടോളൂ എന്നുപറഞ്ഞു. വേറെ ചിലതൊക്കെ ആദ്യംതന്നെ കൺസൾട്ടൻസിക്ക് പണംകൊടുക്കണം എന്നുപറഞ്ഞപ്പോൾ ഞങ്ങളും വേണ്ടെന്നുവെച്ചു.

അങ്ങനെ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ ഇരിക്കുമ്പോളാണ് ബുധനാഴ്ചയിലെ പത്രപരസ്യത്തിൽ ഒരു BPO ഇന്റർവ്യൂവിന്റെ പരസ്യം കണ്ടത്. ഐ ടി കമ്പനിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു 'വോയിസ് പ്രോസസ്സ്' ആണ്. എന്നുവെച്ചാൽ അമേരിക്കയിലുള്ള സായിപ്പ് ഫോണിൽവിളിച്ച് പറയുന്ന ചീത്ത മുഴുവൻ യാതൊരു ഉളുപ്പുമില്ലാതെ കേട്ട്, ഇംഗ്ലീഷിൽ മണിമണിയായി താങ്കൾക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നു (പണ്ടു ദൂരദർശനിൽ ചിത്രഗീതം കണ്ടുകൊണ്ടിരിക്കുമ്പോൾ 'രുക്കാവത്ത് കേ ലിയേ ഖേദ് ഹേ' എന്നെഴുതിക്കാണിക്കുന്നപോലെ) എങ്ങനെയാണ് ഞങ്ങൾക്ക് താങ്കളെ സഹായിക്കാൻ കഴിയുക എന്നു ചോദിച്ച് സായിപ്പിന്റെ ഉള്ള ടെമ്പർ കൂടി തെറ്റിച്ച് ബാക്കിയുള്ള ചീത്തകൂടി വാങ്ങിക്കൂട്ടുക, ഒടുക്കം സഹികെട്ട് എന്താണ് വേണ്ടതെന്ന് സായിപ്പ് പറഞ്ഞുകഴിയുമ്പോൾ അല്ലയോ മഹാനുഭാവാ താങ്കളെ (ഇതുപോലെ) തുടർന്നും സഹായിക്കുന്നതിന്  ആദ്യമായി ക്രെഡിറ്റ് കാർഡ് നമ്പർ തന്നാലും എന്നുപറഞ്ഞ് അതും വാങ്ങിയെടുത്ത് സംസാരിച്ച ഓരോ മിനുറ്റിനും നല്ലൊരു ബില്ലടിച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ് പണി. 

പരസ്യം  കണ്ടപ്പോൾ ആദ്യം മടിയാണ് തോന്നിയത്. ഒന്നാമത് കാൾ സെന്റർ, BPO പോലുള്ള ജോലികൾ ചെയ്യാൻ ഞങ്ങൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല (അല്ലാതെ ഇത്തരം കമ്പനികൾ ഞങ്ങളെ ജോലിക്ക് എടുക്കാത്തതുകൊണ്ടല്ല), പിന്നെ ഇന്റർവ്യൂ നടക്കുന്ന സ്ഥലം ഒരുപാടു ദൂരെയുമാണ്. എന്തായാലും ആദ്യമായി ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ഇന്റർവ്യൂ കിട്ടുന്നതാണ് അത് വേണ്ടെന്നുവെച്ചാൽ അഹങ്കാരമായിപ്പോകില്ലേ എന്നൊരു ശങ്കയും, വരുന്നതുവരട്ടെ നമുക്ക് പോയിനോക്കാമെന്ന ആത്മവിശ്വാസവും ചേർന്നപ്പോൾ പോകാമെന്ന് തീരുമാനമായി. രാവിലെ കയ്യിൽകിട്ടിയ ഷർട്ടും പാന്റ്സും എടുത്തിട്ട് കോളേജിൽ പോകാറുള്ളതുപോലെയല്ല; ഒരു ഇന്റർവ്യൂ ആകുമ്പോൾ അതിന്റേതായ സ്റ്റൈലിൽവേണം പോകാൻ എന്നാണല്ലോ. അതുകൊണ്ടുതന്നെ എല്ലാവരും ഇസ്തിരിയിട്ടു കുട്ടപ്പനാക്കിയ ഷർട്ടും, പാന്റ്സും പളപളാ തിളങ്ങുന്ന മട്ടിൽ പോളിഷ് ചെയ്ത ഷൂസും, ശിവാജിനഗറിൽനിന്ന് ഒന്നെടുത്താൽ രണ്ട്‌, രണ്ടെടുത്താൽ മൂന്ന് എന്ന ഓഫറിൽ വാങ്ങിയ ബെൽറ്റും വലിച്ചുകയറ്റി റെസ്യൂമേയുടെയും, സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോകോപ്പികൾ, പാസ്പോർട്ട്സൈസ് ഫോട്ടോകൾ, പേന, ഐഡന്റിറ്റി പ്രൂഫ് എന്നിവ ഒരു ബാഗിലും എടുത്ത് ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.

കമ്പനിയുടെ ഗേറ്റ് കടന്നപ്പോൾത്തന്നെ ധൈര്യം ആവിയായി. പല നിലകളുള്ള, കണ്ണാടിക്കൂടാരം പോലെയുള്ള ഒരു ഗമണ്ടൻ ഓഫീസ്, ഒരു ഫുട്ബോൾ കളിക്കാൻ വലുപ്പമുള്ള റിസപ്ഷൻ, വിലകൂടിയ കസേരകൾ, ശബ്ദമില്ലാതെ വെച്ചിരിക്കുന്ന ടി വി, എന്നിങ്ങനെ ആകപ്പാടെ പണ്ടെപ്പോഴോ കാസിനോ ഹോട്ടലിൽ കയറിയപ്പോൾ തോന്നിയ അതേ ഫീൽ. ബോംബ് വെക്കാൻ വേഷംമാറിവന്ന ബിൻലാദനോ മറ്റോ ആണോ എന്ന സംശയമുള്ളതുകൊണ്ടാണോ എന്നറിയില്ല, അടിമുടി പരിശോധനയെല്ലാം കഴിഞ്ഞാണ് അകത്തേക്ക് കടത്തിവിട്ടത്. പതിവനുസരിച്ച് അകത്തുകയറിയ ഉടനെ ആദ്യം കണ്ട ആളുടെനേരെ റെസ്യുമെ എടുത്തു നീട്ടിയെങ്കിലും തൽക്കാലം അതെല്ലാം കൈയിൽത്തന്നെ വെച്ചിട്ട്, വന്നകാലിൽ നിൽക്കാതെ അകത്തെ മുറിയിൽ കയറിയിരിക്കാൻ പറഞ്ഞു. അകത്തുകയറിയപ്പോളാകട്ടെ ഒരു പൂരത്തിനുള്ള ആളുണ്ട്. ഉള്ള കസേരകൾ നിറഞ്ഞതുകൊണ്ട് പുതിയ കസേരകൾകൊണ്ടിട്ടു. കിട്ടിയ ഗ്യാപ്പിൽ ഭാഗ്യത്തിന് ഞങ്ങളും സീറ്റ് ഒപ്പിച്ചു. അതും നിറഞ്ഞതുകൊണ്ട് പിന്നീട് വന്നവരോട് തല്ക്കാലം വേറൊരു റൂമിൽ പോയിരിക്കാനും ഈ ഇരിക്കുന്നവരുടെ കാര്യം ഒരു തീരുമാനമാക്കിയതിനു ശേഷം നിങ്ങളെ വിളിക്കാമെന്നും ആരോ പറയുന്നത് കേട്ടു. അതോടെ രണ്ടു കാര്യങ്ങൾ ബോധ്യമായി. ഒന്ന് ഇന്ത്യയിൽ തൊഴിലില്ലായ്മ വളരെ രൂക്ഷമാണെന്നും, രണ്ട്‌ നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന - അറ്റ് ലീസ്റ്റ് അങ്ങനെ വിശ്വസിക്കുകയെങ്കിലും ചെയ്യുന്ന - ഒരുപാടാളുകൾ ബാംഗ്ലൂർ ഉണ്ടെന്നും.

ഇത്രയും ആളുകളുള്ളതുകൊണ്ട് ജോലി കിട്ടില്ല എന്ന് ഏകദേശം ഉറപ്പായി. പോയ ആത്മവിശ്വാസം അതോടെ തിരിച്ചുവന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവന് എന്ത് ടെൻഷൻ? എന്തായാലും ഫസ്റ്റ്റൗണ്ട് ഇന്റർവ്യൂ എടുക്കാതെ വിടില്ലല്ലോ, അപ്പോൾ അത് അടിപൊളിയാക്കുക, ചോദ്യങ്ങൾ മനസ്സിലാക്കുക, എന്നിട്ടു ഹാപ്പിയായി തിരിച്ചുപോകുക, ഈ അനുഭവം വെച്ച് അടുത്ത ഇന്റർവ്യൂവിന് കുറച്ചുകൂടി നന്നായി തയ്യാറെടുക്കുക എന്ന് മനസ്സിലുറപ്പിച്ചു. അധികസമയം കാത്തിരിക്കേണ്ടിവന്നില്ല, രണ്ടു ചെറുപ്പക്കാരികൾ വരികയും ഉപവിഷ്ടരാകുകയും ചെയ്തു. ഇംഗ്ലീഷ് സിനിമകളിൽ സ്ഥിരം കാണാറുള്ള ഒരു രംഗമുണ്ട്‌. കടിച്ചാൽ പൊട്ടാത്ത എന്തൊക്കെയോ ഡയലോഗ് ചറപറാ ഒറ്റശ്വാസത്തിൽ പറഞ്ഞതിനുശേഷം ഒരു സെക്കന്റിന്റെ ഗ്യാപ് ഇട്ടിട്ട് നായകൻ 'ഫയർ' എന്ന് അലറുന്നത്. അതുവരെ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും, ആ 'ഫയർ' കേട്ടാൽ ഇനിയങ്ങോട്ട് ടമാർ പടാർ ആയിരിക്കുമെന്നറിയാം. അത് കഴിഞ്ഞുള്ള അഞ്ചോ പത്തോ മിനുട്ട് ആണ് സിനിമ ശരിക്കും ആസ്വദിക്കുന്നത്. ഏതാണ്ട് അതേ മോഡലിൽ വന്ന രണ്ടുപേരും വായ നിറയെ അമേരിക്കൻ ആക്‌സെന്റ്‌ ഇട്ടുകൊണ്ട്‌ എന്തൊക്കെയോ പറഞ്ഞു. എന്തായാലും 'ഓക്കേ സ്റ്റാർട്ട്' എന്ന് പറയുന്നതും, ഒരുത്തൻ ചാടിയെഴുന്നേറ്റ് അവനെപ്പറ്റി എന്തൊക്കെയോ വച്ചുകാച്ചുന്നതും കണ്ടു. അപ്പോളാണ് മനസ്സിലായത് സംഗതി സെൽഫ്‌ ഇൻട്രൊഡക്ഷൻ അഥവാ സ്വയം പരിചയപ്പെടുത്തൽ (ആത്മപ്രശംസ എന്നും വേണമെങ്കിൽ പറയാം) ആണെന്ന്. കാര്യം സിംപിളാണ് - പണ്ട് കുതിരവട്ടം പപ്പു പറഞ്ഞതുപോലെ, താനാരാണെന്നു തനിക്കറിയാൻ മേലാത്തതുകൊണ്ടു നമ്മൾ പറഞ്ഞുകൊടുക്കണം ഞാനാരാണെന്നും, താനാരാണെന്നും. അതുകഴിഞ്ഞാൽ അവർ ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിന് കൊണ്ടുപോകും. 

എന്തായാലും കറങ്ങിത്തിരിഞ്ഞ് ഞങ്ങളുടെ ഊഴവുമെത്തി. "മൈ നെയിം ഈസ് ......., അയാം ഫ്രം കേരള..." എന്നുതുടങ്ങി ജാതകമടക്കമുള്ള എല്ലാകാര്യങ്ങളും ഉണർത്തിച്ചു. ഇത്രവലിയൊരു കമ്പനി, ഇത്രയധികം ആളുകൾ, അവരുടെ മുന്നിൽവെച്ച് ആത്മവിശ്വാസത്തോടെ നമ്മളെപ്പറ്റി പറയുക അതുകഴിഞ്ഞ് കസേരയിലിരിക്കുമ്പോൾ തോന്നുന്ന ഒരു ഫീൽ ഉണ്ട്. ഒരുപക്ഷേ കഷ്ടപ്പെട്ട് ഒരു പാറയുരുട്ടി മലയുടെ മുകളിലെത്തിച്ചുകഴിഞ്ഞ് അതു താഴേക്കിട്ടു കഴിയുമ്പോൾ നാറാണത്തുഭ്രാന്തനു തോന്നിയിട്ടുണ്ടാകാൻ സാദ്ധ്യതയുള്ള ഒരു ആശ്വാസമില്ലേ ഏതാണ്ട് അതിനു തുല്ല്യം എന്നുവേണമെങ്കിൽ പറയാം. എല്ലാവരുടേയും ഊഴം കഴിഞ്ഞപ്പോൾ 'ആഷ്‌പോഷ്‌' ഇംഗ്ലീഷ് പാർട്ടികൾ  എല്ലാവരോടും കാത്തിരിക്കാൻ പറഞ്ഞ് സ്ഥലംവിട്ടു. പിന്നെ കുറേനേരം ഒരു കാത്തിരിപ്പായിരുന്നു - ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിന് വരാനുള്ള വിളിയും കാത്തുള്ള ഇരിപ്പ്. കോഴ്സിൽനിന്നു പഠിച്ചതും, ഇന്റർനെറ്റിൽ നിന്ന് കിട്ടിയതും എല്ലാം ഒരുവട്ടംകൂടി മനസ്സിൽ ഉരുവിട്ടുനോക്കി. എന്തുവന്നാലും ഫസ്റ്റ് റൗണ്ടിൽ ദയനീയപരാജയം അടയരുത് എന്നുള്ള നിശ്ചയദാർഢ്യം അങ്ങനെ തിളച്ചുനിൽക്കുകയാണ്. അപ്പോളാണ് വാതിൽതുറന്ന് പ്രതീക്ഷയുടെ വെള്ളിവെളിച്ചവുമായി അവർ വീണ്ടുമെത്തിയത്. വന്ന ഉടനെ ഒരു പേപ്പർ കൈയിലെടുത്ത് കുറച്ചു പേരുകൾ വായിക്കാൻ തുടങ്ങി; അതിൽ ഞങ്ങളുടേതും ഉണ്ടായിരുന്നു. ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള ആദ്യബാച്ച് പേരുകാർ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷേ, സഹതാപത്തിന്റെ ഒരു നേർത്ത ലാഞ്ഛനപോലും തോന്നിപ്പിക്കാതെ അവർ പറഞ്ഞു ഈ പറഞ്ഞ പേരുകാർക്ക് വീട്ടിൽ പോകാമെന്ന്.  അതിന്റെ അർത്ഥം ദഹിക്കാൻ കുറച്ചു സമയമെടുത്തു. സ്കൂളും, കോളേജുമെല്ലാം ഒരുവിധം മോശമല്ലാത്ത മാർക്കോടെയാണ് പാസ്സായത് എന്ന ആത്മവിശ്വാസം എന്നും കൈമുതലായി കൊണ്ടുനടക്കാറുള്ള ഞങ്ങൾ, ഒരു കമ്പനിയുടെ ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂവിനുപോലും യോഗ്യരല്ലാത്തവിധം ദയനീയമായി പുറത്താക്കപ്പെട്ടിരിക്കുന്നു. ചുളിയാതെയും, ചെളി പുരളാതെയും ഫയലിൽ സൂക്ഷിച്ചുകൊണ്ടുവന്ന റെസ്യൂമെ പോലും പുച്ഛത്തോടെ ചിരിക്കുന്നതുപോലെ തോന്നി. തല താഴ്ത്തിപ്പിടിച്ചാണ് പുറത്തുകടന്നത്. പുറമേക്കു കാണിച്ചില്ലെങ്കിലും മനസ്സിൽ വല്ലാത്തൊരു വിങ്ങൽ തോന്നി. ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ട് ജോലി കിട്ടാത്തതിൽ വിഷമമില്ല. ഇതുപക്ഷേ ഇന്റർവ്യൂവിനുപോലും യോഗ്യനല്ലാതെ മടങ്ങേണ്ടിവരുന്ന അനുഭവം ആദ്യമായിരുന്നു .

ഗുരുത്വം കൊണ്ടോ, ദൈവാനുഗ്രഹംകൊണ്ടോ എന്നറിയില്ല പിന്നീട് ഇതിലും വലിയ കമ്പനിയിൽ അഞ്ചു റൗണ്ട് നീണ്ട ഇന്റർവ്യൂ പാസ്സായിട്ടാണ് ആദ്യത്തെ ജോലി കിട്ടുന്നതും, 'ശ്രീപത്മനാഭന്റെ ചക്രം'  കൈയിൽ വന്നുതുടങ്ങുന്നതും. വർഷങ്ങളൊരുപാട്‌ കഴിഞ്ഞെങ്കിലും അന്നു മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. പാഠപുസ്തകങ്ങളിൽ നിന്നുപഠിച്ച ഒരുപാട് പാഠങ്ങളോ, സർട്ടിഫിക്കറ്റുകളിലെ മാർക്കുകളോ മാത്രം ആരെയും എവിടെയും എത്തിക്കുകയില്ല. കാരണം പലപ്പോഴും എഴുതി ജയിച്ച പരീക്ഷകളേക്കാൾ വലിയ പരീക്ഷണങ്ങൾ ജീവിതത്തിൽ കാത്തിരിക്കുന്നതേയുണ്ടാവുകയുള്ളൂ....

അതുപോലെ ഒരിക്കൽ പരാജയപ്പെടുന്നത് ഒന്നിന്റേയും അവസാനമല്ല. മറിച്ച് അതൊരു തുടക്കം മാത്രമാകാം.... വരാനിരിക്കുന്ന മധുരമേറിയ ഒരുപാടു വിജയങ്ങളുടെ തുടക്കം.

എസ് എസ് എൽ സി, പ്ലസ് ടു ഫലങ്ങൾ വന്നുകഴിഞ്ഞു. മുഴുവൻ എ+ വാങ്ങിയവർ ആഘോഷിക്കപ്പെടുകയാണ്. അവരുടെ നേട്ടങ്ങളിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു; അവരെ അഭിനന്ദിക്കുന്നു. പക്ഷേ താൻ ചെയ്തതൊരു മഹാപരാധമാണെന്ന ചിന്തയോടെ, ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഒഴിഞ്ഞുമാറി, അപകർഷതാബോധത്താൽ കുനിഞ്ഞ തലയുമായി നടക്കുന്ന ഒരുപാട് കുഞ്ഞനുജന്മാരും, അനുജത്തിമാരുമുണ്ട്. എന്റെ മനസ്സും പ്രാർത്ഥനകളും അവർക്കൊപ്പംകൂടിയാണ്.

ഹെൻറി ഫോർഡിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ; "പരാജയമെന്നത് നിങ്ങൾക്ക്  കരുത്തോടെ തിരിച്ചുവരാനുള്ള അവസരമാണ്"  

അതുകൊണ്ടുതന്നെ ഈ പരീക്ഷകളിലെ പരാജയങ്ങൾ അവസാനമെന്നു കരുതാതിരിക്കുക

മറിച്ച് അവ ഭാവിയിലെ വിജയങ്ങളിലേക്ക് പടപൊരുതാനുള്ള രാസത്വരകങ്ങളാകട്ടെ....

പരാജയങ്ങളെ മഹത്വവൽക്കരിക്കുകയല്ല.. പക്ഷേ നടന്നുതീർക്കാനുള്ള വഴികളും നനഞ്ഞുതീരാനുള്ള മഴകളും ഇനിയുമൊരുപാടുണ്ടെന്ന് ഒന്നോർമ്മിപ്പിക്കുന്നു എന്നുമാത്രം....