വർക്ക് ഫ്രം ഹോമിന് പാര വെക്കുന്നത് പ്രധാനമായും രണ്ടു വില്ലൻമാരാണ്. ഒന്ന് ഇന്റർനെറ്റ് - അക്കാലത്ത് വീട്ടിൽ BSNL ന്റെ ഡയൽ-അപ്പ് മോഡമാണ്. ബാംഗ്ളൂരിൽ നിന്ന് ട്രെയിനിൽ കയറുമ്പോൾ നാട്ടിൽ ആരോടെങ്കിലും അത് കണക്റ്റ് ചെയ്യാൻ പറഞ്ഞാൽ ട്രെയിൻ നാട്ടിലെത്തുമ്പോഴേക്കും ഭാഗ്യമുണ്ടെങ്കിൽ കണക്ഷൻ കിട്ടും. ഇതെല്ലാം കഴിഞ്ഞ് ഒരുകണക്കിന് ജോലി തുടങ്ങുമ്പോളാകും വീട്ടിലെ വൈദ്യുതി 'ഒരു ചായ കുടിച്ചിട്ട് ദിപ്പ വരാം' എന്ന മട്ടിൽ ഒരു പോക്കുപോകുന്നത്. പിന്നെ മിക്കവാറും ചായ കുടിയും, ഉച്ചയൂണും കൂടി കഴിഞ്ഞാകും കക്ഷി തിരിച്ചെത്തുന്നത്. കാര്യം പണിയൊന്നുമില്ലാതെ ഈച്ച ആട്ടി ഇരിക്കുന്ന ദിവസമാണെങ്കിൽ പോലും കറന്റ് പോയാൽ പിന്നെ ടെൻഷനോട് ടെൻഷൻ തന്നെ. എന്റെ ടെൻഷൻ കണ്ട് സഹിക്കാനാകാതെ ഉള്ള വസ്തുവെല്ലാം വിറ്റ് ഒരു ഡീസൽ വൈദ്യുതി നിലയം തുടങ്ങിയാലോ എന്നുവരെ അക്കാലത്ത് വീട്ടുകാർ ആലോചിച്ചിരുന്നു.
'വർക്ക്' ചെയ്യാൻ നാട്ടിലെ 'ഹോം' എത്തിക്കഴിഞ്ഞാൽ, വീട്ടിലെ ഏറ്റവും സൗകര്യമുള്ള മുറി എനിക്കായി എല്ലാവരും ഒഴിഞ്ഞുതരും. പിന്നെ ജോലിയുടെ തളർച്ച മാറാൻ കൃത്യമായ ഇടവേളകളിൽ നാരങ്ങാവെള്ളം, ചായ, പലഹാരങ്ങൾ ഇത്യാദി വിഭവങ്ങൾ വന്നുകൊണ്ടേയിരിക്കും. ജോലി ചെയ്യാനിരിക്കുന്ന മുറിയിലേക്ക് ശബ്ദം വന്നാലോ എന്നുപേടിച്ച് വീട്ടിൽ ആരും ടി വി, റേഡിയോ എന്നിവ വെക്കില്ല. എന്തിനധികം പറയുന്നു ഒന്ന് തുമ്മാൻ തോന്നിയാൽവരെ അച്ഛനും അമ്മയുമെല്ലാം വീടിന്റെ പുറത്തേക്കോടും. അങ്ങനെ ആകെ ബഹുമാനത്തിന്റെ, പരിഗണനയുടെ ആ ഒരന്തരീക്ഷം ഏതാണ്ട് ഏഷ്യാനെറ്റ് അവാർഡിന് പോയ ലാലേട്ടന്റെ പോലെ പരമാവധി ആസ്വദിച്ച് നിർവൃതി കൊള്ളുന്നതായിരുന്നു ശീലം.
അങ്ങനെ ധൃതംഗപുളകിതനും, വിജൃംഭിതനും ആയി ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ഈ കൊറോണ വന്നുപെട്ടതും, മെസ്സിയുടെ തൊഴിയേറ്റ ഫുട്ബോൾ പോലെ ഞങ്ങൾ ബാംഗ്ളൂരിൽ നിന്ന് നേരെ നാട്ടിൽ വന്നു ലാൻഡ് ചെയ്തതും. അതോടൊപ്പം ഒരുകാലത്ത് അമൂല്യമെന്നു കരുതിയ ഈ വർക്ക് ഫ്രം ഹോം സർക്കാരിന്റെ കിറ്റ് പോലെ എല്ലാ വീട്ടിലും എത്തുകയും ചെയ്തു. 'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും' എന്ന് പറയുന്നത് ഇക്കാര്യത്തിൽ അച്ചട്ടായി. വീട്ടിൽ ഭാര്യ, അമ്മ, അനിയൻ, ഞാൻ അങ്ങനെ നാലുപേർ ഒരേസമയം വർക്ക് ഫ്രം ഹോം. അതോടെ പണ്ടത്തെ രാജകീയ പരിഗണനക്ക് കുറച്ചു മങ്ങലേറ്റു. പതിയെപ്പതിയെ പണ്ടുണ്ടാക്കിവെച്ച ബിൽഡപ്പെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞത് പോട്ടെ എന്നുവെച്ചു. "അല്ല നീ പണ്ട് പറഞ്ഞത് കമ്പനിയിലെ മിടുക്കന്മാർക്ക് മാത്രം കൊടുക്കുന്നതാണ് ഈ സൗകര്യം എന്നല്ലേ, ഒരു കൊറോണ വന്നപ്പോൾ എന്തുപെട്ടെന്നാ എല്ലാവരും മിടുക്കന്മാരായത് അല്ലേ.." എന്ന മോഡൽ ഗൂഗ്ലികൾ വീട്ടുകാരിൽ നിന്നു വന്നതോടെ പകച്ചുപോയി എന്റെ ബാല്യം. ഇപ്പോൾ സ്വന്തമായൊരു റൂം പോയിട്ട് സ്വന്തമായൊരു കസേര പോലും ഇല്ലാത്ത അവസ്ഥയാണ് വീട്ടിൽ. കിടപ്പുമുറിയിൽ നിന്ന് ഡ്രോയിങ് റൂമിലേക്കും, അവിടെ നിന്ന് സിറ്റ് ഔട്ടിലേക്കും കുടിയൊഴിക്കപ്പെട്ട ഞാൻ ലാപ്ടോപ്പും ചാർജറും ഹെഡ്സെറ്റുമായി മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം ഒരു ഭ്രാന്തനെപ്പോലെ ഇരിക്കാനൊരിടം തേടി എന്നും സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം കേന്ദ്രസർക്കാരിന്റെ പരസ്യംപോലെ എവിടെ ചിന്തിക്കുന്നോ അവിടെ ശൗചാലയം...സോറി...വർക്ക് ഫ്രം ഹോം എന്നമട്ടിൽ വെറുമൊരു തലയിണയോ, ഒഴിഞ്ഞ കടലാസ് പെട്ടിയോ വരെ വർക്കിംഗ് ടേബിൾ ആക്കിക്കൊണ്ട് ആർക്കും തോൽപ്പിക്കാനാകാത്ത ചന്തുവിനെപ്പോലെ പോരാട്ടവും തുടരുന്നു. അല്ലെങ്കിലും, നിലക്കാത്ത പോരാട്ടങ്ങളാണല്ലോ ഓരോ തൊഴിലാളിയുടെയും ജീവിതം അല്ലേ?
അടിക്കുറിപ്പ്:-
'ഗോ കൊറോണ ഗോ' എന്നലറി വിളിച്ചുകൊണ്ട് ഈയിടെയായി പലപ്പോഴും ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണരാറുണ്ടെന്ന അപവാദത്തെ പൂർണ്ണമായും തള്ളിക്കളയുന്നു!