Monday 7 November 2022

കാദു

കാദു

നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരുടേയും ഉള്ളിൽ ആരോടും പറയാത്ത എന്തെന്തു കഥകൾ ഉറങ്ങിക്കിടക്കുന്നുണ്ടാകും എന്ന് ഞാനെപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. എന്റെ വീടുപണിക്ക് സ്ഥിരമായി വന്നിരുന്ന ഒരു ബംഗാളിയുണ്ട്. 'കാദു' എന്ന് എല്ലാവരും വിളിക്കുന്ന, എപ്പോഴും പ്രസന്നവദനനായി കാണപ്പെടുന്ന, സംസാരപ്രിയനായ - എന്നാൽ മലയാളം സംസാരിക്കാൻ അറിയാത്ത - ഒരുകഥാപാത്രം. ഹെൽപ്പർ ആയിട്ടാണ് കോൺട്രാക്ടർ കണക്കാക്കുന്നതെങ്കിലും താൻ ഒരു 'ആധാ മേസൻ' ആണെന്നാണ് പുള്ളി പറയാറുള്ളത്. കുറച്ചു ദിവസം മുൻപ് ഒരു ചെറിയ പണിക്കുവേണ്ടി കാദു വീണ്ടും വീട്ടിൽ വന്നിരുന്നു. കുറേ നാളിനുശേഷം കാണുന്നതുകൊണ്ട് കണ്ട ഉടനെ കുശലാന്വേഷണങ്ങളെല്ലാം നടത്തി, ഏൽപ്പിച്ച പണി തുടങ്ങി. പണിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ കോൺട്രാക്ടർ വന്നപ്പോൾ അവന്റെ മുന്നിൽ വെച്ച് ഞങ്ങൾ മലയാളത്തിൽ സംസാരിച്ച കാര്യങ്ങൾ കോൺട്രാക്ടർ പോയിക്കഴിഞ്ഞ് ഞാൻ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്താൻ തുടങ്ങിയപ്പോൾ, കാദു എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു 

"മേം ഭീ പഠാ ലിഖാ ഹൂ സാർ, പൂരാ സമച്ച് ഗയാ"

കേട്ടാൽ മനസ്സിലാകുമെങ്കിൽ നീയെന്താ മലയാളം സംസാരിക്കാത്തതെന്നു  ചോദിച്ചപ്പോൾ അടുത്തതവണ കാണുമ്പോൾ "ഹം മലയാളം മേം ബാത് കരേംഗേ" എന്നുപറഞ്ഞൊരു ട്രേഡ് മാർക്ക് ചിരിയും പാസ്സാക്കി. 'മലയാളം മാത്രമല്ല എനിക്ക് ഇംഗ്ലീഷും കുറച്ചൊക്കെ അറിയാം; കാരണം ഞാൻ പ്ലസ് ടു പാസ്സായതാണ്'. കാദുവിന്റെ ഈ പറച്ചിൽ കേട്ടപ്പോൾ, ഒരു ടിപ്പിക്കൽ മലയാളി ആകാംക്ഷയോടെ  "അങ്ങനെയാണെങ്കിൽ പിന്നെ നീയെന്തിനാ ഈ പണിക്ക് വന്നത്? വേറെ ജോലികൾക്ക് ശ്രമിക്കാമായിരുന്നില്ലേ" എന്ന്  ചോദിച്ചു. അപ്പോൾ അവനൊരു കഥപറഞ്ഞു. പ്ലസ് ടു കഴിഞ്ഞു തുടർന്നു പഠിപ്പിക്കാൻ വീട്ടുകാർക്ക് കഴിവില്ലാത്തതുകൊണ്ട് കാദു പട്ടാളത്തിൽ ചേരാൻ പോയി. പക്ഷെ പഠിക്കുന്ന കാലത്തെപ്പോഴോ കളിക്കിടയിൽ പറ്റിയ പരുക്ക് കാരണം വലത്തേ കയ്യിന്റെ ചൂണ്ടുവിരൽ പൂർണ്ണമായി മടക്കാനാകില്ല. ചൂണ്ടുവിരൽ മടങ്ങാതെ നിനക്കെങ്ങനെ തോക്കിന്റെ കാഞ്ചിവലിക്കാൻ പറ്റുമെന്നു ചോദിച്ച്, അവനെ അയോഗ്യനാക്കി. പിന്നീട് ഏതാണ്ട് പതിനഞ്ച് ലക്ഷം രൂപ കൊടുത്താൽ എല്ലാം ശരിയാക്കിത്തരാം എന്നുപറഞ്ഞു ഏതോ ഏജന്റ് സമീപിച്ചത്രേ. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവന്റെ കയ്യിൽ ലക്ഷങ്ങളുടെ നീക്കിയിരുപ്പ് എവിടുണ്ടാകാൻ.... അതുകൊണ്ട് പട്ടാളമോഹമുപേക്ഷിച്ച് കൂട്ടുകാർക്കൊപ്പം കേരളത്തിലേക്ക് വണ്ടികയറി. ഇക്കഥ കേട്ടപ്പോൾ എവിടെയോ ചെറിയൊരു നീറ്റൽ. അന്ന് കളിച്ചപ്പോൾ പറ്റിയ പരുക്ക് കാരണമല്ലേ ഇങ്ങനെയായത് നിനക്ക് അതോർക്കുമ്പോൾ ഇപ്പോൾ സങ്കടമുണ്ടോ എന്ന് ഞാൻ ചോദിച്ചു.

 "സങ്കടമൊന്നുമില്ല.... അന്ന് സെലക്ഷൻ കിട്ടാത്തതുകൊണ്ട് നിങ്ങളുടെ നാട്ടിൽ നല്ല ഭംഗിയുള്ള ഒരുപാട് വീടുകൾ പണിയാൻ കഴിഞ്ഞില്ലേ?"

 എന്നൊരു മറുപടിയും തന്ന് അതേ ചിരിയുമായി സിമന്റ്ചട്ടിയുമെടുത്ത് കാദു പൊരിവെയിലത്തേക്ക്  നടന്നു. ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ നമ്മെ പഠിപ്പിക്കുന്നത്  തടിച്ച പുസ്തകങ്ങളോ, നിറഞ്ഞ ക്ലാസ്സ്മുറികളോ അല്ല; നമ്മൾ എപ്പോഴോ എവിടെയൊക്കെയോ വെച്ച് പരിചയപ്പെടുന്ന ഏതാനും മനുഷ്യരാണ് എന്ന് വെറുതേ ഒരിക്കൽക്കൂടി   ഓർത്തുപോയി. 

Wednesday 30 March 2022

സൈക്കിൾചരിതം ഒന്നാം ഖണ്ഡം

കോവിഡ് കാലത്ത് വീട്ടിലിരുപ്പായപ്പോൾ പെട്ടെന്നുണ്ടായ ഒരു വെളിപാടായിരുന്നു ഒരു സൈക്കിൾ വാങ്ങിയാലോ എന്നത്. എന്തെങ്കിലും വാങ്ങാൻ ചെറിയൊരാഗ്രഹം തോന്നിയാൽ, പിന്നെ പുറത്തിറങ്ങുമ്പോഴെല്ലാം എന്റെ കണ്ണുകൾ അതേ വസ്തുവിനെ എവിടെനിന്നെങ്കിലുമൊക്കെ തേടിപ്പിടിച്ച് വാങ്ങുന്നില്ലേ, വാങ്ങുന്നില്ലേ എന്ന് വെറുതേ ചോദിച്ചുകൊണ്ടേയിരിക്കും. ഒടുക്കം കയ്യിലെ കാശ് പോയിക്കഴിയുമ്പോൾ ആ ചോദ്യത്തിന് ഒരുത്തരമാകും. സൈക്കിൾ എന്ന ആഗ്രഹം മനസ്സിൽ കയറിയതിൽപ്പിന്നെ പുറത്തിറങ്ങുമ്പോളെല്ലാം എന്റെ മുന്നിലൂടെ ചെറുതും വലുതുമായ ഒരുപാട് സൈക്കിളുകൾ കിണികിണി നാദം മുഴക്കി കടന്നുപോയ്‌ക്കൊണ്ടേയിരുന്നു. ഈ സൈക്കിളുകളെല്ലാം ഇത്രയുംകാലം ഇവിടെത്തന്നെ ഉണ്ടായിരുന്നില്ലേ എന്നുചോദിച്ചാൽ സത്യത്തിൽ എനിക്കറിയില്ല! എന്തായാലും ഇനി ഒരു നിമിഷം പോലും കാത്തുനിൽക്കാതെ സൈക്കിൾ വാങ്ങുക എന്ന തീരുമാനത്തിലെത്തി. അപ്പോഴാണ് അടുത്ത പ്രശ്നം ഉടലെടുത്തത്. കുട്ടിക്കാലത്ത് സൈക്കിൾ വാങ്ങുമ്പോൾ BSA SLR വേണോ അതോ വലിയവർ ചവിട്ടുന്ന സൈക്കിൾ വേണോ എന്ന വളരെ ലളിതമായ ഒരു തീരുമാനം എടുത്താൽ മതിയായിരുന്നു. ഇപ്പോൾ അങ്ങനെയല്ല - ഗിയർ ഉള്ളത്/ഇല്ലാത്തത്, വലിയത്/മീഡിയം/ഇടത്തരം വലുപ്പമുള്ള ടയർ, നേരെ ഇരുന്നു ചവിട്ടുന്നത്/കിടന്നു ചവിട്ടുന്നത് അങ്ങനെ ഏതാണ്ട് പണ്ടത്തെ കഥകളിൽ ആരുടെ കഴുത്തിൽ മാല ഇടണം എന്നറിയാതെ സ്വയംവരത്തിനു നിൽക്കുന്ന രാജകുമാരിമാരുടെ അവസ്ഥയായി എനിക്ക്. അപ്പോഴാണ് സുഹൃത്തെന്നും സഹോദരനെന്നും വിളിക്കാവുന്ന മനൂപ് സ്വന്തം സൈക്കിളുമായി നിൽക്കുന്ന ഫോട്ടോ വാട്സാപ്പിൽ കണ്ടത്. "മനൂപേ ഞാനൊരു സൈക്കിൾ വാങ്ങിയാലോ എന്നാലോചിക്കുന്നുണ്ട്" എന്ന് വെറുതേ ഒന്ന് പറഞ്ഞതേയുള്ളൂ. 'സൈക്കിൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ' എന്ന വിഷയത്തിൽ അതിഗംഭീരമായ ഒരു പ്രബന്ധം തന്നെ വോയിസ് മെസ്സേജ് ആയി അയച്ചുതന്നു. അതുമുഴുവൻ കേട്ടുകഴിഞ്ഞു ബഹുമാനംകൊണ്ട് ഞാൻ അഞ്ചുമിനിറ്റ് എഴുന്നേറ്റുനിന്നു. കാരണം ഒരു കല്യാണം കഴിക്കാൻപോലും ഇത്രയധികം കാര്യങ്ങൾ ഇത്ര ആഴത്തിൽ ഞാൻ ചിന്തിച്ചിട്ടില്ല. എന്തായാലും, ഇതെല്ലാം വിശദമായി പഠിച്ച് സൈക്കിൾ വാങ്ങണമെങ്കിൽ ഒരു സെമസ്റ്റർ വേണ്ടിവരുമെന്ന് ബോധ്യമായതിനാൽ, മനൂപിന്റെ കാറിൽ, മനൂപിനെക്കൊണ്ടു തോപ്പുംപടിവരെ  ഡ്രൈവ് ചെയ്യിച്ച്, മനൂപ് നിർദ്ദേശിച്ച ഒരു ഗിയർ സൈക്കിൾ വാങ്ങി ഞാൻ മാതൃകയായി.  എന്തായാലും അതിനുശേഷം ഒരു വിഷയത്തിൽ ഞാൻ എന്തെങ്കിലും ഉപദേശം ചോദിച്ചാൽ വളരെ ആലോചിച്ചുമാത്രമേ മനൂപ് മറുപടി തരാറുള്ളൂ. 
സൈക്കിൾ വാങ്ങി, ഇനി ഗിയർ ഇടാൻ പഠിക്കുന്നതാണ് അടുത്ത ഘട്ടം. കാറിനുപോലും അഞ്ച് അല്ലെങ്കിൽ ആറ് ഗിയർ മാത്രമേയൂള്ളൂ എന്നിരിക്കെ സൈക്കിളിന് മാത്രം ഇരുപത്തൊന്നു ഗിയറുകൾ അതും രണ്ടുകൈകൊണ്ടും മാറി മാറി ഇടേണ്ടത് എന്തിനാണ് എന്നാലോചിച്ച് എന്റെ തലയിൽ നിന്ന് ഒരുപാട് കിളികൾ പറന്നുപോയി. എന്തായാലും സൈക്കിൾ വാങ്ങിയ സ്ഥിതിക്ക് ഇനി ഇതൊന്നും പഠിക്കാതെ പറ്റില്ലല്ലോ എന്നുകരുതി യൂട്യൂബിൽ കയറി. എന്നത്തേയുംപോലെ ഹോം പേജിൽ കണ്ട 10-12 സിനിമകളുടെ ട്രൈലെർ, ഫണ്ണി വീഡിയോസ് അങ്ങനെ ആവശ്യമുള്ളതൊഴിച്ച് എല്ലാ വിഡിയോകളും കണ്ടു. അവസാനം ഉറങ്ങുന്നതിനുമുൻപ് 'ഗിയർ ഷിഫ്റ്റിംഗ് എളുപ്പത്തിൽ പഠിക്കാം' എന്ന വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ ഇതൊക്കെ നിസ്സാരം എന്ന എന്തെന്നില്ലാത്ത ഒരാത്മവിശ്വാസം ഉള്ളിൽ നിറഞ്ഞു. അങ്ങനെ ഐശ്വര്യമായി പിറ്റേന്ന് രാവിലെ സൈക്കിളുമെടുത്ത്  പുറത്തിറങ്ങി. ഗിയർ ഇടുന്ന പാറ്റേൺ മറന്നുപോകാതിരിക്കാൻ കൈവെള്ളയിൽ എഴുതിയുംവെച്ചു (പണ്ട് പരീക്ഷക്ക് പോകുമ്പോൾ ഇങ്ങനെ കൈവെള്ളയിൽ എഴുതിയിട്ടിരുന്നോ എന്നൊന്നും ആരും ചോദിക്കരുത്; ഞാൻ ആ ടൈപ്പല്ല എന്ന് എല്ലാവർക്കും അറിയാമല്ലോ). തപാൽ വഴി നീന്തൽ പഠിച്ചുകഴിഞ്ഞു ആദ്യമായി കുളത്തിലോ പുഴയിലോ നീന്താൻ പോകുന്ന ആളുടെ ഒരവസ്ഥയുണ്ടല്ലോ ഏതാണ്ട് അതേ അവസ്ഥയായിരുന്നു ആദ്യത്തെ ദിവസം. ചെയ്യേണ്ട കാര്യങ്ങളെല്ലാം മനസ്സിൽ വളരെ വ്യക്തമായുണ്ട്, പക്ഷെ റോഡിലെത്തി ഗിയർ മാറ്റിയതും 'ആരാടാ രാവിലെതന്നെ വീടിന്റെ മുന്നിൽ വന്നു പടക്കം പൊട്ടിക്കുന്നത്?' എന്നൊരു ചേട്ടൻ ഓടിവന്നു ചോദിച്ചതും ഒരുമിച്ചായിരുന്നു. യൂട്യൂബിൽ പഠിച്ച തിയറിയുടെ നേരെ വിപരീതമായി ഗിയർ ഇട്ടതുകൊണ്ടു സൈക്കിൾ ഉണ്ടാക്കിയ ശബ്ദകോലാഹലമാണ് ചേട്ടന് തെറ്റിദ്ധാരണ ഉണ്ടാക്കിയത്. എന്തായാലും പിന്നെയുള്ള കുറച്ചു ദിവസങ്ങൾ തലങ്ങും വിലങ്ങും ഗിയറുകൾ ഇട്ട് അതൊരുവിധം പഠിച്ചു. സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ എന്റെ സൈക്കിൾ ആ ദിവസങ്ങളിൽ തലതല്ലി കരഞ്ഞേനെ. 

പണ്ട് പഠിച്ച പൊട്ടൻഷ്യൽ എനർജി, കൈനെറ്റിക്ക് എനർജി ഇവയൊക്കെ സൈക്കിൾ ചവിട്ടുമ്പോൾ ശരിക്കും ഓർമ്മവരും. സൈക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത നമ്മൾ ഉള്ള ശക്തി മുഴുവനെടുത്ത് ആഞ്ഞുചവിട്ടിയാൽ മാത്രമേ മുന്നോട്ട് നീങ്ങൂ എന്നതാണ്. അതാകട്ടെ ഫേസ്ബുക്കിൽ തള്ളുന്നപോലെ എളുപ്പമല്ല എന്ന സത്യം ആദ്യ ദിവസങ്ങളിൽ തന്നെ ശരിക്കും മനസ്സിലായി. എന്റെ വീടിനടുത്തുള്ള മെയിൻ റോഡിൽ നിന്ന് വലത്തോട്ടുപോയാലും, ഇടത്തോട്ടുപോയാലും കയറ്റങ്ങളാണ്. ഈ കയറ്റങ്ങൾ നോക്കി നെടുവീർപ്പിട്ട് 'കമോൺ ഡ്രാ മഹേഷേ.... യു ആർ ദി ബെസ്റ്റ്' എന്നൊക്കെ സ്വയം പറഞ്ഞു കഷ്ടപ്പെട്ട് ചവിട്ടിക്കയറുമ്പോഴായിരിക്കും അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികൾ ഡബിൾസും, ട്രിപ്പിൾസും വെച്ച് ഒരു ഗിയർ പോലുമില്ലാത്ത സൈക്കിൾ പാട്ടുംപാടി ഓടിച്ചുകൊണ്ടുപോകുന്നത്. പോകുന്നപോക്കിൽ നമ്മുടെ കഷ്ടപ്പാട് കണ്ടു ഒന്ന് ചിരിച്ചിട്ടും പോകും. എന്തായാലും എല്ലാവരെയും ഞാൻ നോട്ട് ചെയ്തുവെച്ചിട്ടുണ്ട്. കുറച്ചുകാലത്തെ സൈക്ലിംഗ് പരിശീലനംകൂടി കഴിഞ്ഞിട്ടുവേണം മിസ്റ്റർ പോഞ്ഞിക്കര മോഡലിൽ അമ്പതുപൈസക്ക് ബെറ്റ് വെച്ച് പിള്ളേരെ റേസ് നടത്തി തോൽപ്പിക്കാൻ.

"ഞാനൊരരക്കവിയാമോ" എന്ന് കുഞ്ഞുണ്ണിമാഷ് സംശയിച്ചപോലെ ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ട് ഞാനൊരു അര സൈക്ലിസ്റ്റ് എങ്കിലും ആയിക്കാണില്ലേ എന്ന സംശയം ഇടക്കൊക്കെ എനിക്കും തോന്നാറുണ്ട്. എന്തായാലും കുറേനാളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. അതുകൊണ്ട് പെട്ടെന്ന് മനസ്സിൽവന്നത് അതേപടി കുറിച്ചിട്ടു എന്നേയുള്ളൂ! സൈക്ലിങ്ങിനിടയിലെ സുഹൃദ്ബന്ധങ്ങൾ, കണ്ട കാഴ്ചകൾ, രസകരമായ യാത്രകൾ, അനുഭവങ്ങൾ അതിനെപ്പറ്റിയൊക്കെ വഴിയേ എഴുതാം