Thursday, 9 March 2023

സൈക്കിൾചരിതം രണ്ടാം ഖണ്ഡം - പാവങ്ങളുടെ പൃഥ്വിരാജ്

ഗിയർ മാറ്റൽ ആണ് സൈക്ലിങ്ങിലെ ഏറ്റവും സങ്കീർണ്ണമായ ഘട്ടം എന്നാണ് ഞാൻ കരുതിയിരുന്നത്. വലിയ ശബ്ദകോലാഹലങ്ങൾ ഇല്ലാതെ വിജയകരമായി ഗിയർ മാറ്റാൻ പഠിച്ചു കഴിഞ്ഞപ്പോൾ ഇനിയങ്ങോട്ട് ദിവസവും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ചവിട്ടി മറിക്കും എന്നൊക്കെയായിരുന്നു എന്നെക്കുറിച്ച് എനിക്കുള്ള ഒരു പ്രതീക്ഷ. പക്ഷേ രാവിലെ നേരത്തെ എഴുന്നേൽക്കുമ്പോൾ നല്ല തണുപ്പ്, പുറത്തെല്ലാം ഇരുട്ട്, കിടക്കയാണെങ്കിൽ "എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത്,  കുറച്ചുനേരം റെസ്റ്റ് എടുത്തുകൂടേ?" എന്ന് ചോദിക്കുന്നപോലൊരു തോന്നലും. ഇതെല്ലാം കൂടിയാകുമ്പോൾ 'ലോകനാർക്കാവിലമ്മയാണേ, കളരിപരമ്പര ദൈവങ്ങളാണേ നാളെ മുതൽ ഉറപ്പായും സൈക്കിൾ ചവിട്ടിയിരിക്കും' എന്നൊരു പ്രതിജ്ഞയെടുത്ത് ചെറുതായി ഒന്നുകൂടി മയങ്ങും. എന്നും രാവിലെ ഇങ്ങനെ പ്രതിജ്ഞ ചെയ്യണമെന്നില്ല റെക്കോർഡ് ചെയ്തു അയച്ചുതന്നാൽ ഞാൻ തന്നെ കേട്ടോളാം എന്ന് ദൈവംവരെ എന്നെ ട്രോളിയപ്പോഴാണ് സത്യത്തിൽ സൈക്ലിങ്ങിലെ ഏറ്റവും വലിയ വെല്ലുവിളി രാവിലെയുള്ള ഉറക്കത്തെ തോൽപ്പിക്കലാണെന്ന് മനസ്സിലായത്. 

എന്തായാലും എത്ര കഷ്ടപ്പെട്ടാണെങ്കിലും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാവിലെ സൈക്കിളുമായി പുറത്തിറങ്ങൽ ഒരു ശീലമാക്കി. പക്ഷേ ഒറ്റക്കായതുകൊണ്ട്, കുറച്ചുദൂരം ചവിട്ടുമ്പോളേക്കും ഒരു മടിയും, മടുപ്പുമെല്ലാം പിടികൂടും; എന്നാൽ വല്ല സൈക്കിൾ ക്ലബ്ബിലും പോയി ചേരാനുള്ള ആത്മവിശ്വാസമില്ലതാനും! അങ്ങനെ ഒരുദിവസം കഷ്ടപ്പെട്ട് സൈക്കിൾ ചവിട്ടിപ്പോകുമ്പോൾ അതാ എതിർദിശയിൽ ഒരാൾ സൈക്കിളിൽ പാഞ്ഞുപോകുന്നു. ഹെൽമെറ്റും, ഷോർട്സും അടക്കമുള്ള വേഷഭൂഷാദികൾ കണ്ടപ്പോൾ ഉറപ്പിച്ചു; ഇത് പാൽ/പത്രം വിതരണക്കാരൊന്നുമല്ല ലക്ഷണമൊത്ത ഒരു സൈക്ലിസ്റ്റ് തന്നെ. ഈ പഞ്ചായത്തിൽ എന്നെക്കൂടാതെ വേറൊരു സൈക്ലിസ്റ്റോ എന്നാൽ പരിചയപ്പെട്ടിട്ടുതന്നെ ബാക്കികാര്യം എന്നുറപ്പിച്ച് യൂ ടേൺ എടുത്ത് ആൾ പോയ വഴിയേ വച്ചുപിടിച്ചു. നല്ല വേഗതയിൽ പോകുന്ന ഒരാളെ സൈക്കിളിൽ ചേസ് ചെയ്തുപിടിക്കുക എന്നത് എളുപ്പമല്ലെന്ന്  മനസ്സിലായെങ്കിലും ഒരു സൈക്ലിസ്റ്റിനെ പരിചയപ്പെടാനുള്ള ആവേശത്തിൽ ഒരുകണക്കിന് ഒപ്പമെത്തി. ശ്വാസമെടുക്കാൻ കഷ്ടപ്പെട്ട് ഇന്നസെൻറ് ശൈലിയിൽ "ഹെന്താ പേര്?......" എന്നുചോദിച്ചു. താടിയും മുടിയുമെല്ലാം നീട്ടിവളർത്തിയ, ഏതാണ്ടൊരു നന്ദനം സിനിമയിലെ പൃഥ്വിരാജ് ലുക്കുള്ള ആ മനുഷ്യൻ, അത്യാവശ്യം ബാസ്സുള്ള ശബ്ദത്തിൽ "എന്റെ പേര് സുമേഷ്" എന്ന മറുപടി തന്നു. പിന്നെ സൈക്കിളിൽ ഒരു ലൈറ്റ്, റിഫ്ലക്ടർ എന്നിവ വെക്കണം, നാളെമുതൽ രാവിലെ ഒരു അഞ്ചരയോടെ ഇറങ്ങണം; എന്നാലേ നമുക്ക് കൊടകര വരെപോയി വേഗം തിരിച്ചെത്താൻ പറ്റൂ എന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും ബോണസായി കിട്ടി. ഞാനാണെങ്കിൽ ഒരു സൈക്ലിസ്റ്റിനെ പരിചയപ്പെട്ട ആവേശത്തിൽ നാളെ മുതൽ ഒറ്റച്ചക്രത്തിൽ വേണം സൈക്കിൾ ചവിട്ടാൻ എന്നുപറഞ്ഞാലും തലകുലുക്കി സമ്മതിച്ചുകൊടുക്കാനുള്ള മൂഡിലും ആയിരുന്നു. 

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്ന പോലെ, പിന്നീടുള്ള പ്രഭാതങ്ങളെ പുളകം കൊള്ളിച്ച് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം രണ്ടുപേർ സൈക്കിൾസഞ്ചാരം തുടങ്ങി. ഹെൽമെറ്റും, ഗ്ലൗസും, ഷോർട്സുമെല്ലാം ധരിച്ച ആ യാത്രികരെ കണ്ടവർ അത്ഭുതത്തോടെ നോക്കി. ഒരു ചായ കുടിച്ച് ആൽത്തറയിലും, കലുങ്കിലുമിരുന്ന്  ആഗോളപ്രശ്നങ്ങളേപ്പറ്റി ആകാംക്ഷപ്പെട്ടിരുന്ന ചിലർ ആ യാത്രയെനോക്കി മൂക്കിൽ വിരൽവെച്ച് ഇപ്രകാരം മൊഴിഞ്ഞുവത്രേ....!

"ഒരു പണിയുമില്ലാതെ രാവിലെ രണ്ടെണ്ണം ഇറങ്ങിക്കോളും. ഇവനൊക്കെ വല്ല പത്രമിടാൻ പോയെങ്കിൽ വീട്ടുകാർക്കെങ്കിലും ഉപകാരമുണ്ടായേനെ...." 








Monday, 7 November 2022

കാദു

കാദു

നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരുടേയും ഉള്ളിൽ ആരോടും പറയാത്ത എന്തെന്തു കഥകൾ ഉറങ്ങിക്കിടക്കുന്നുണ്ടാകും എന്ന് ഞാനെപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. എന്റെ വീടുപണിക്ക് സ്ഥിരമായി വന്നിരുന്ന ഒരു ബംഗാളിയുണ്ട്. 'കാദു' എന്ന് എല്ലാവരും വിളിക്കുന്ന, എപ്പോഴും പ്രസന്നവദനനായി കാണപ്പെടുന്ന, സംസാരപ്രിയനായ - എന്നാൽ മലയാളം സംസാരിക്കാൻ അറിയാത്ത - ഒരുകഥാപാത്രം. ഹെൽപ്പർ ആയിട്ടാണ് കോൺട്രാക്ടർ കണക്കാക്കുന്നതെങ്കിലും താൻ ഒരു 'ആധാ മേസൻ' ആണെന്നാണ് പുള്ളി പറയാറുള്ളത്. കുറച്ചു ദിവസം മുൻപ് ഒരു ചെറിയ പണിക്കുവേണ്ടി കാദു വീണ്ടും വീട്ടിൽ വന്നിരുന്നു. കുറേ നാളിനുശേഷം കാണുന്നതുകൊണ്ട് കണ്ട ഉടനെ കുശലാന്വേഷണങ്ങളെല്ലാം നടത്തി, ഏൽപ്പിച്ച പണി തുടങ്ങി. പണിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ കോൺട്രാക്ടർ വന്നപ്പോൾ അവന്റെ മുന്നിൽ വെച്ച് ഞങ്ങൾ മലയാളത്തിൽ സംസാരിച്ച കാര്യങ്ങൾ കോൺട്രാക്ടർ പോയിക്കഴിഞ്ഞ് ഞാൻ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്താൻ തുടങ്ങിയപ്പോൾ, കാദു എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു 

"മേം ഭീ പഠാ ലിഖാ ഹൂ സാർ, പൂരാ സമച്ച് ഗയാ"

കേട്ടാൽ മനസ്സിലാകുമെങ്കിൽ നീയെന്താ മലയാളം സംസാരിക്കാത്തതെന്നു  ചോദിച്ചപ്പോൾ അടുത്തതവണ കാണുമ്പോൾ "ഹം മലയാളം മേം ബാത് കരേംഗേ" എന്നുപറഞ്ഞൊരു ട്രേഡ് മാർക്ക് ചിരിയും പാസ്സാക്കി. 'മലയാളം മാത്രമല്ല എനിക്ക് ഇംഗ്ലീഷും കുറച്ചൊക്കെ അറിയാം; കാരണം ഞാൻ പ്ലസ് ടു പാസ്സായതാണ്'. കാദുവിന്റെ ഈ പറച്ചിൽ കേട്ടപ്പോൾ, ഒരു ടിപ്പിക്കൽ മലയാളി ആകാംക്ഷയോടെ  "അങ്ങനെയാണെങ്കിൽ പിന്നെ നീയെന്തിനാ ഈ പണിക്ക് വന്നത്? വേറെ ജോലികൾക്ക് ശ്രമിക്കാമായിരുന്നില്ലേ" എന്ന്  ചോദിച്ചു. അപ്പോൾ അവനൊരു കഥപറഞ്ഞു. പ്ലസ് ടു കഴിഞ്ഞു തുടർന്നു പഠിപ്പിക്കാൻ വീട്ടുകാർക്ക് കഴിവില്ലാത്തതുകൊണ്ട് കാദു പട്ടാളത്തിൽ ചേരാൻ പോയി. പക്ഷെ പഠിക്കുന്ന കാലത്തെപ്പോഴോ കളിക്കിടയിൽ പറ്റിയ പരുക്ക് കാരണം വലത്തേ കയ്യിന്റെ ചൂണ്ടുവിരൽ പൂർണ്ണമായി മടക്കാനാകില്ല. ചൂണ്ടുവിരൽ മടങ്ങാതെ നിനക്കെങ്ങനെ തോക്കിന്റെ കാഞ്ചിവലിക്കാൻ പറ്റുമെന്നു ചോദിച്ച്, അവനെ അയോഗ്യനാക്കി. പിന്നീട് ഏതാണ്ട് പതിനഞ്ച് ലക്ഷം രൂപ കൊടുത്താൽ എല്ലാം ശരിയാക്കിത്തരാം എന്നുപറഞ്ഞു ഏതോ ഏജന്റ് സമീപിച്ചത്രേ. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവന്റെ കയ്യിൽ ലക്ഷങ്ങളുടെ നീക്കിയിരുപ്പ് എവിടുണ്ടാകാൻ.... അതുകൊണ്ട് പട്ടാളമോഹമുപേക്ഷിച്ച് കൂട്ടുകാർക്കൊപ്പം കേരളത്തിലേക്ക് വണ്ടികയറി. ഇക്കഥ കേട്ടപ്പോൾ എവിടെയോ ചെറിയൊരു നീറ്റൽ. അന്ന് കളിച്ചപ്പോൾ പറ്റിയ പരുക്ക് കാരണമല്ലേ ഇങ്ങനെയായത് നിനക്ക് അതോർക്കുമ്പോൾ ഇപ്പോൾ സങ്കടമുണ്ടോ എന്ന് ഞാൻ ചോദിച്ചു.

 "സങ്കടമൊന്നുമില്ല.... അന്ന് സെലക്ഷൻ കിട്ടാത്തതുകൊണ്ട് നിങ്ങളുടെ നാട്ടിൽ നല്ല ഭംഗിയുള്ള ഒരുപാട് വീടുകൾ പണിയാൻ കഴിഞ്ഞില്ലേ?"

 എന്നൊരു മറുപടിയും തന്ന് അതേ ചിരിയുമായി സിമന്റ്ചട്ടിയുമെടുത്ത് കാദു പൊരിവെയിലത്തേക്ക്  നടന്നു. ജീവിതത്തെ പോസിറ്റീവ് ആയി കാണാൻ നമ്മെ പഠിപ്പിക്കുന്നത്  തടിച്ച പുസ്തകങ്ങളോ, നിറഞ്ഞ ക്ലാസ്സ്മുറികളോ അല്ല; നമ്മൾ എപ്പോഴോ എവിടെയൊക്കെയോ വെച്ച് പരിചയപ്പെടുന്ന ഏതാനും മനുഷ്യരാണ് എന്ന് വെറുതേ ഒരിക്കൽക്കൂടി   ഓർത്തുപോയി.