Thursday, 6 March 2025

ഉത്രാളിക്കാവിലെ കാഴ്ചകൾ

ഒരുപാടു പൂരങ്ങളും, ഉത്സവങ്ങളും കണ്ടുനടന്ന ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്. പിന്നീട് വലുതായപ്പോഴും അങ്ങനെ എല്ലാ ഉത്സവങ്ങളും അതിന്റെ പൂർണ്ണതയിൽ കണ്ടാസ്വദിച്ച സന്ദർഭങ്ങൾ കുറവായിരുന്നു എന്നുവേണം പറയാൻ. പിന്നീട് നാട്ടിൽനിന്നു സ്വയം പറിച്ചുനട്ടപ്പോഴാണ് കാണാതെപോയ എന്തൊക്കെയോ കാഴ്ചകളുടെ നഷ്ടബോധം ഉള്ളിൽ തോന്നാൻ തുടങ്ങിയത്. അങ്ങനെ കൈവിട്ടുകളഞ്ഞ കാഴ്ചകളിൽ ഒന്നായിരുന്നു ഉത്രാളിക്കാവ് പൂരം. 

പതിനാലും, പതിനഞ്ചും മണിക്കൂറുകൾ നീളുന്ന ജോലിയായിരുന്നു കുറച്ചുനാളുകളായി. അതിനിടയിലൊരു ദിവസമാണ് രാവിലത്തെ സൈക്കിൾ സവാരിക്കിടയിൽ, "ഈയാഴ്ച നാട്ടിലുണ്ടല്ലോ അപ്പോ രാത്രി ഉത്രാളിക്കാവിലെ മേളം കാണാൻ പോകണ്ടേ?" എന്ന് സുമേഷിന്റെ ചോദ്യം. അതോടെ ഉള്ളിലെ നഷ്ടബോധം വീണ്ടും തലപൊക്കി. എത്ര കഷ്ടപ്പെട്ടായാലും ഇത്തവണ കണ്ടിട്ടുതന്നെ കാര്യം എന്നുകരുതി. ഭാര്യയോട് "ഞാൻ രാത്രി മേളം കേൾക്കാൻ പോയാലോ എന്നൊരാലോചന" എന്ന് പറഞ്ഞപ്പോൾ "സുമേഷിനെ കൂടാതെ വേറെ ആരെങ്കിലുമുണ്ടോ?" എന്ന ചോദ്യത്തിലൂടെ പരോക്ഷസമ്മതവും കിട്ടി. അങ്ങനെ രാത്രി പത്തോടെ ബൈക്കിൽ രണ്ടാളും ഉത്രാളിയിലേക്കു പുറപ്പെട്ടു. 

പൂരപ്പറമ്പുകൾ ശരിക്കും വേറൊരു ലോകമാണ് - പെട്ടിക്കടകളും, തട്ടുകടകളും, ചായയും ബജ്ജികളും, രാത്രിയെ പകലാക്കുന്ന ലൈറ്റുകളും, വഴിവാണിഭക്കാരും,  തുമ്പിക്കൈയിൽ പട്ടയുമേന്തി നടന്നുപോകുന്ന ആനകളും, ദുഖങ്ങളെ തെല്ലൊന്നുമറന്നു സന്തോഷം തേടി അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രായത്തിലുമുള്ള മനുഷ്യരുംനിറഞ്ഞ ഒരു പാരലൽ യൂണിവേഴ്‌സ്. ഒരു പരിധിക്കപ്പുറം ആനകൾ എന്നെ ആകർഷിക്കാറേയില്ല. പക്ഷേ മേളങ്ങൾ അങ്ങനെയല്ല; ഒരർത്ഥത്തിൽ മേളത്തിന്റെ താളങ്ങൾ തേടിയാണ് ഞാനും സുമേഷും ഏതൊരുത്സവത്തിനും പോകാറുള്ളത്. 

ഒരു തീവണ്ടിപ്പാത അതിരിടുന്ന; താഴ്വരയിലെ പാടങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഉത്രാളിക്കാവിലേക്കു തിരക്കിനിടയിലൂടെ നടക്കുമ്പോൾ, അകലെനിന്നേ പഞ്ചവാദ്യത്തിന്റെ അലയൊലികൾ കേൾക്കാമായിരുന്നു. അമ്പലത്തിനകത്തുകടന്നു മേളക്കാരുടെ തൊട്ടുപിന്നിൽ നിലയുറപ്പിച്ചു.  തിമിലയുടെ മുഴക്കത്തിലും, മദ്ദളത്തിന്റെ പെരുക്കത്തിലും, ഇടക്കയുടെ താളത്തിലും, കൊമ്പുവിളിയിലും, ഇലത്താളത്തിന്റെ കൊട്ടിക്കയറലുകളിലും അലിഞ്ഞു പിന്നീടങ്ങോട്ട് ഏതാനും മണിക്കൂറുകൾ പോയതറിഞ്ഞില്ല. ഏതൊരു മേളവും ഉച്ചസ്ഥായിയിലെത്തുമ്പോൾ കണ്ണുകളടച്ചു നിന്നാസ്വദിക്കുന്ന ഒരു പതിവുണ്ടെനിക്ക്. അതൊരു വല്ലാത്ത അനുഭൂതിയാണ്. ഒരേതാളത്തിൽ ഒരുമിച്ചുയരുന്ന നാദധാരക്കിടയിലും ഓരോ വാദ്യത്തിന്റെയും ശബ്ദവീചികൾ പ്രത്യേകമായി ചെവിയിൽനിന്നും ഹൃദത്തിലേക്കൊഴുകുന്ന അനുഭവം. അത്തരം നിമിഷങ്ങളിൽ ശരീരം, ആത്മാവ്, ആകാശം, ഭൂമി ഇവയെല്ലാം ഒന്നുചേർന്ന് ആ താളപ്രപഞ്ചത്തിൽ ലയിച്ചു വേർപിരിക്കാനാകാത്തവിധം ഒന്നാകുന്നപോലെ തോന്നാറുണ്ട്.  

മേളം കഴിഞ്ഞാൽ പിന്നീട് പ്രധാനം വെടിക്കെട്ടാണ്.വെടിക്കെട്ട് നന്നായി ആസ്വദിക്കാൻ പറ്റുന്ന ഒരു സ്ഥലത്തെത്തി  രാവിലെ നാലുമണിയോടെ നിലയുറപ്പിച്ചു. വെടിക്കെട്ടിനായി അക്ഷമയോടെ കാത്തിരിക്കുമ്പോൾ, അകമ്പടിക്കാർക്കൊപ്പം ഓരോ ആനകൾ തങ്ങളുടെ വിശ്രമസ്ഥലത്തേക്കു പോകുന്നത് കാണാമായിരുന്നു. ഒടുവിൽ ആ നിമിഷമെത്തി; കണ്ണും കാതും ഒരുപോലെ നിറക്കുന്ന ഉത്രാളിക്കാവ് വെടിക്കെട്ടിന്റെ നിമിഷം. അതുവരെ കേട്ടറിവ് മാത്രമുള്ളതിനെ , അന്നുമുതൽ അനുഭവത്തിന്റെ കണക്കുപുസ്തകത്തിലേക്ക് ചേർത്ത് ഞങ്ങൾ മടങ്ങി. 

കിഴക്കൻ ചക്രവാളം ചുവന്നുതുടങ്ങിയിരുന്നു, ഉത്രാളിയുടെ പാടങ്ങളെ ചുറ്റിവരുന്ന തണുത്തകാറ്റേറ്റു മുന്നോട്ടു നടക്കുമ്പോഴും, മനസ്സ് പുറകോട്ടു വലിക്കുന്നുണ്ടായിരുന്നു; എത്രകണ്ടാലും കൊതിതീരാത്ത ഉത്സവക്കാഴ്ചകളിലേക്ക്.....🥰
.
.
.
ചില കാഴ്ചകളെ ബാക്കിവെച്ചാണ് മടങ്ങുന്നത്; ഇനിയുമൊരിക്കൽ കണ്ടു കൺനിറക്കാനായി.......❣️


Thursday, 12 October 2023

സ്നേഹത്തിന്റെ തുരുത്തുകൾ


സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സൈക്കിൾ കടയിൽ  കഴിഞ്ഞദിവസം വെറുതെ സംസാരിച്ചിരിക്കുമ്പോൾ കടയിലേക്ക് ഒരാൾ കയറിവന്നു. പോക്കറ്റിൽനിന്ന് പണമെടുത്ത് "രാവിലെ രണ്ടു പിള്ളേർ വന്നില്ലേ? അവർ ബാക്കി തരാനുള്ള കാശാണ്" എന്നുപറഞ്ഞു പണം ഏൽപ്പിച്ചുപോയി. എന്താണ് സംഭവം എന്നുചോദിച്ചപ്പോൾ സുഹൃത്ത് ആ കഥ പറഞ്ഞു.  

അന്നേദിവസം രാവിലെ രണ്ട് ആൺകുട്ടികൾ  "വാവയുടെ പിറന്നാളിന് സമ്മാനംകൊടുക്കാൻ ഒരു സൈക്കിൾ വേണം" എന്ന ആവശ്യവുമായി കടയിലേക്ക് വന്നു. അവരുടെ വീട്ടുവിശേഷങ്ങൾ ചോദിച്ചപ്പോൾ രണ്ടാളും  സഹോദരങ്ങളാണ്, അടുത്തുതന്നെയാണ് താമസം, അച്ഛന് കൂലിപ്പണിയാണ് എന്നെല്ലാം പറഞ്ഞു. അച്ഛൻ കൊടുക്കുന്ന പോക്കറ്റ്മണി ചേട്ടൻ ഒരു കുടുക്കയിൽ ഇട്ടുവെച്ച്, അതുനിറഞ്ഞപ്പോൾ ഏറ്റവും ഇളയ അനിയന് ഒരു സൈക്കിൾ വാങ്ങിക്കൊടുക്കണം എന്ന ഉദ്ദേശവുമായാണ് രാവിലെത്തന്നെ കടയിൽ വന്നത്. 

എന്തായാലും രണ്ടുപേരുംകൂടി കുറേനേരം തപ്പി ഇഷ്ടപ്പെട്ട സൈക്കിൾ തിരഞ്ഞെടുത്തു. ഒരു ചെറിയ ഡിസ്‌കൗണ്ട് എല്ലാം കഴിഞ്ഞ് സൈക്കിളിനു വിലവന്നത് 2250 രൂപ. ഒരു പൊതിയിൽ കെട്ടിക്കൊണ്ടുവന്ന പത്തിന്റെയും, നൂറിന്റെയും നോട്ടുകളും, ചില ചില്ലറകളും എല്ലാംകൂടി എണ്ണി നോക്കിയപ്പോൾ ആകെ 2040 രൂപയേ ഉള്ളൂ കുട്ടികളുടെ കൈയിൽ. കുട്ടികളുടെ വിഷമം കണ്ടപ്പോൾ അവരുടെ കയ്യിൽനിന്നു ഒരു റൗണ്ട് ഫിഗർ ആയി 2000 രൂപ എടുത്ത് "സാരമില്ല വാവക്ക് വേണ്ടിയല്ലേ, സൈക്കിൾ നീ കൊണ്ടുപോക്കോ. ബാക്കി 250 രൂപ പിന്നെ തന്നാൽമതി" എന്നുപറഞ്ഞ് എന്റെ സുഹൃത്ത് അവരെ യാത്രയാക്കി. ആ 250 രൂപയാണ് കുട്ടികളുടെ അച്ഛൻ കൊണ്ടുവന്നുകൊടുത്തത്. 

ആഹാ കൊള്ളാമല്ലോ, നല്ല കുട്ടികൾ എന്നൊരു അഭിപ്രായം പറഞ്ഞപ്പോൾ, ദൃശ്യം സിനിമയിലെ സായികുമാർ മോഡലിൽ ഈ കഥക്ക് ഒരു ടെയിൽഎൻഡ് കൂടി സുഹൃത്ത് പറഞ്ഞു. വാവക്കുള്ള സമ്മാനം ക്യാരിയറിൽ വെച്ചുകെട്ടി, "നീ വിഷമിക്കണ്ട, അടുത്തതവണ കുടുക്കപൊട്ടിക്കുമ്പോൾ നിനക്കും ചേട്ടനൊരു സൈക്കിൾ വാങ്ങിത്തരും" എന്ന് നിറഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞ് അനിയനെ തന്റെ പഴയ സൈക്കിളിന്റെ മുന്നിൽ കയറ്റി ആ മിടുക്കൻ പോയി. ഇന്നത്തെക്കാലത്തും ഇങ്ങനത്തെ കുട്ടികളുണ്ടല്ലേ എന്ന ആശ്ചര്യത്തോടെ ഞങ്ങളും പിരിഞ്ഞു. 

വാൽക്കഷ്ണം: ഇതൊക്കെ കാണുമ്പോഴാണ് ഒരു മിട്ടായിയുടെ പകുതിക്കുവേണ്ടിവരെ അനിയനോട് അടികൂടിയിട്ടുള്ള എന്നെയൊക്കെ  എടുത്ത് കിണറ്റിലിടാൻ തോന്നിപ്പോകുന്നത്. 

********************************************************************************** 

Updated: രാവിലെ എന്റെ പ്രൊഫൈലിൽ ഇത് വായിക്കാനിടയായ ഒരു സുഹൃത്ത് ഈ കഥയിലെ അനിയൻകുട്ടിക്ക് ഒരു സൈക്കിൾ സ്പോൺസർ ചെയ്തു എന്ന ഒരു സന്തോഷവാർത്തകൂടിയുണ്ട്. വലിയ മേന്മയൊന്നും പറയാനില്ലാത്ത നാലുവരി എഴുത്തുകൊണ്ട് ഒരാളുടെ ജീവിതത്തിൽ ഒരു നന്മ സംഭവിക്കാൻ ഇടയായെങ്കിൽ അതിലപ്പുറം ഒന്നും ആഗ്രഹിക്കാനില്ല.

*****************************************************************************************
(വാവയുടെ സൈക്കിളുമായി നിൽക്കുന്ന മിടുക്കൻമാരാണ് ചിത്രത്തിൽ. സ്വകാര്യത മാനിച്ച് മുഖം മറച്ചിരിക്കുന്നു.) 


Thursday, 9 March 2023

സൈക്കിൾചരിതം രണ്ടാം ഖണ്ഡം - പാവങ്ങളുടെ പൃഥ്വിരാജ്

ഗിയർ മാറ്റൽ ആണ് സൈക്ലിങ്ങിലെ ഏറ്റവും സങ്കീർണ്ണമായ ഘട്ടം എന്നാണ് ഞാൻ കരുതിയിരുന്നത്. വലിയ ശബ്ദകോലാഹലങ്ങൾ ഇല്ലാതെ വിജയകരമായി ഗിയർ മാറ്റാൻ പഠിച്ചു കഴിഞ്ഞപ്പോൾ ഇനിയങ്ങോട്ട് ദിവസവും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ചവിട്ടി മറിക്കും എന്നൊക്കെയായിരുന്നു എന്നെക്കുറിച്ച് എനിക്കുള്ള ഒരു പ്രതീക്ഷ. പക്ഷേ രാവിലെ നേരത്തെ എഴുന്നേൽക്കുമ്പോൾ നല്ല തണുപ്പ്, പുറത്തെല്ലാം ഇരുട്ട്, കിടക്കയാണെങ്കിൽ "എന്തിനാ ഇത്ര നേരത്തെ എഴുന്നേൽക്കുന്നത്,  കുറച്ചുനേരം റെസ്റ്റ് എടുത്തുകൂടേ?" എന്ന് ചോദിക്കുന്നപോലൊരു തോന്നലും. ഇതെല്ലാം കൂടിയാകുമ്പോൾ 'ലോകനാർക്കാവിലമ്മയാണേ, കളരിപരമ്പര ദൈവങ്ങളാണേ നാളെ മുതൽ ഉറപ്പായും സൈക്കിൾ ചവിട്ടിയിരിക്കും' എന്നൊരു പ്രതിജ്ഞയെടുത്ത് ചെറുതായി ഒന്നുകൂടി മയങ്ങും. എന്നും രാവിലെ ഇങ്ങനെ പ്രതിജ്ഞ ചെയ്യണമെന്നില്ല റെക്കോർഡ് ചെയ്തു അയച്ചുതന്നാൽ ഞാൻ തന്നെ കേട്ടോളാം എന്ന് ദൈവംവരെ എന്നെ ട്രോളിയപ്പോഴാണ് സത്യത്തിൽ സൈക്ലിങ്ങിലെ ഏറ്റവും വലിയ വെല്ലുവിളി രാവിലെയുള്ള ഉറക്കത്തെ തോൽപ്പിക്കലാണെന്ന് മനസ്സിലായത്. 

എന്തായാലും എത്ര കഷ്ടപ്പെട്ടാണെങ്കിലും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാവിലെ സൈക്കിളുമായി പുറത്തിറങ്ങൽ ഒരു ശീലമാക്കി. പക്ഷേ ഒറ്റക്കായതുകൊണ്ട്, കുറച്ചുദൂരം ചവിട്ടുമ്പോളേക്കും ഒരു മടിയും, മടുപ്പുമെല്ലാം പിടികൂടും; എന്നാൽ വല്ല സൈക്കിൾ ക്ലബ്ബിലും പോയി ചേരാനുള്ള ആത്മവിശ്വാസമില്ലതാനും! അങ്ങനെ ഒരുദിവസം കഷ്ടപ്പെട്ട് സൈക്കിൾ ചവിട്ടിപ്പോകുമ്പോൾ അതാ എതിർദിശയിൽ ഒരാൾ സൈക്കിളിൽ പാഞ്ഞുപോകുന്നു. ഹെൽമെറ്റും, ഷോർട്സും അടക്കമുള്ള വേഷഭൂഷാദികൾ കണ്ടപ്പോൾ ഉറപ്പിച്ചു; ഇത് പാൽ/പത്രം വിതരണക്കാരൊന്നുമല്ല ലക്ഷണമൊത്ത ഒരു സൈക്ലിസ്റ്റ് തന്നെ. ഈ പഞ്ചായത്തിൽ എന്നെക്കൂടാതെ വേറൊരു സൈക്ലിസ്റ്റോ എന്നാൽ പരിചയപ്പെട്ടിട്ടുതന്നെ ബാക്കികാര്യം എന്നുറപ്പിച്ച് യൂ ടേൺ എടുത്ത് ആൾ പോയ വഴിയേ വച്ചുപിടിച്ചു. നല്ല വേഗതയിൽ പോകുന്ന ഒരാളെ സൈക്കിളിൽ ചേസ് ചെയ്തുപിടിക്കുക എന്നത് എളുപ്പമല്ലെന്ന്  മനസ്സിലായെങ്കിലും ഒരു സൈക്ലിസ്റ്റിനെ പരിചയപ്പെടാനുള്ള ആവേശത്തിൽ ഒരുകണക്കിന് ഒപ്പമെത്തി. ശ്വാസമെടുക്കാൻ കഷ്ടപ്പെട്ട് ഇന്നസെൻറ് ശൈലിയിൽ "ഹെന്താ പേര്?......" എന്നുചോദിച്ചു. താടിയും മുടിയുമെല്ലാം നീട്ടിവളർത്തിയ, ഏതാണ്ടൊരു നന്ദനം സിനിമയിലെ പൃഥ്വിരാജ് ലുക്കുള്ള ആ മനുഷ്യൻ, അത്യാവശ്യം ബാസ്സുള്ള ശബ്ദത്തിൽ "എന്റെ പേര് സുമേഷ്" എന്ന മറുപടി തന്നു. പിന്നെ സൈക്കിളിൽ ഒരു ലൈറ്റ്, റിഫ്ലക്ടർ എന്നിവ വെക്കണം, നാളെമുതൽ രാവിലെ ഒരു അഞ്ചരയോടെ ഇറങ്ങണം; എന്നാലേ നമുക്ക് കൊടകര വരെപോയി വേഗം തിരിച്ചെത്താൻ പറ്റൂ എന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും ബോണസായി കിട്ടി. ഞാനാണെങ്കിൽ ഒരു സൈക്ലിസ്റ്റിനെ പരിചയപ്പെട്ട ആവേശത്തിൽ നാളെ മുതൽ ഒറ്റച്ചക്രത്തിൽ വേണം സൈക്കിൾ ചവിട്ടാൻ എന്നുപറഞ്ഞാലും തലകുലുക്കി സമ്മതിച്ചുകൊടുക്കാനുള്ള മൂഡിലും ആയിരുന്നു. 

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്ന പോലെ, പിന്നീടുള്ള പ്രഭാതങ്ങളെ പുളകം കൊള്ളിച്ച് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം രണ്ടുപേർ സൈക്കിൾസഞ്ചാരം തുടങ്ങി. ഹെൽമെറ്റും, ഗ്ലൗസും, ഷോർട്സുമെല്ലാം ധരിച്ച ആ യാത്രികരെ കണ്ടവർ അത്ഭുതത്തോടെ നോക്കി. ഒരു ചായ കുടിച്ച് ആൽത്തറയിലും, കലുങ്കിലുമിരുന്ന്  ആഗോളപ്രശ്നങ്ങളേപ്പറ്റി ആകാംക്ഷപ്പെട്ടിരുന്ന ചിലർ ആ യാത്രയെനോക്കി മൂക്കിൽ വിരൽവെച്ച് ഇപ്രകാരം മൊഴിഞ്ഞുവത്രേ....!

"ഒരു പണിയുമില്ലാതെ രാവിലെ രണ്ടെണ്ണം ഇറങ്ങിക്കോളും. ഇവനൊക്കെ വല്ല പത്രമിടാൻ പോയെങ്കിൽ വീട്ടുകാർക്കെങ്കിലും ഉപകാരമുണ്ടായേനെ...."