Thursday 8 February 2018

"ആരാടാ ഈ മീശമാധവൻ?...........ബാംഗ്ലൂർ വരാൻ നിനക്ക് ധൈര്യമുണ്ടോടാ? "


"ഒരു ടി വി വാങ്ങണം നമുക്ക്"

ഒരു ഞായറാഴ്ച - രാവിലെ പള്ളിയിലെ ഹാജർ ഒപ്പുവെച്ച്, കേരളാമെസ്സിലെ അപ്പവും മുട്ടക്കറിയും അകത്താക്കി, കൊച്ചിൻ ഹനീഫയെ തോൽപ്പിക്കുന്ന വിധത്തിലൊരു തുണിയലക്കലും കഴിഞ്ഞ്, ദിനംതോറും മികച്ച പുരോഗതി കൈവരിക്കുന്ന വയറിനെനോക്കി, എല്ലാ വർഷവും പുതുക്കുന്ന 'ഡയറ്റ് കൺട്രോൾ' പ്രതിജ്ഞയുടെ പാവനസ്മരണകൾക്ക് മുമ്പിൽ ഒരു ദീർഘനിശ്വാസംകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ച് ഷിനോച്ചേട്ടൻ എല്ലാവരുടെയും മുന്നിൽ ആ പ്രമേയം അവതരിപ്പിച്ചു.

"ശരിയാ ചേട്ടായീ, ശനീം ഞായറും ലാലേട്ടന്റെ പഴയ സിനിമകളൊക്കെ വരുമ്പോ കാണാലോ"

എന്നത്തെയുംപോലെ ഒരുമണിക്കൂർ നീണ്ട കുളികഴിഞ്ഞ്, മുടിയിലെ വെള്ളം ഇറ്റിറ്റു തറയിൽ വീഴിച്ചുകൊണ്ട് കുളിമുറിയുടെ വാതിൽ തുറന്നുവന്ന ഷജിത്തേട്ടൻ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു. അനന്തരം അദ്ദേഹം വീടിന്റെ പുറത്തേക്കുപോകുകയും 'ഒരു പറക്കുംതളിക'യിലെ ബസ്സിനെ അനുസ്മരിപ്പിക്കുംവിധം ഓരോ ഇഞ്ച് സ്ഥലത്തും ഷിനോച്ചേട്ടന്റെ വസ്ത്രങ്ങൾ ഉണങ്ങാനിട്ടിരിക്കുകയാണെന്നു കണ്ടു വിജൃംഭിതനാകുകയും, ഒടുക്കം അവിടെ പാർക്ക് ചെയ്തുവെച്ചിരിക്കുന്ന ഏതോ നിർഭാഗ്യവാന്റെ ബൈക്കിന്റെ ഹാൻഡിലിൽ തന്റെ നനഞ്ഞ കളസം തൂക്കിയിടുകയും തോർത്ത് സീറ്റിൽ വിരിച്ചിടുകയും ചെയ്തു.

"ഇയാളെക്കൊണ്ടു തോറ്റു... എന്താ മമ്മൂട്ടീടേം ജയറാമിന്റേം ഒന്നും പടം വന്നാൽ കാണില്ലേ? ...... ബിബിസി കണ്ടിട്ടുവേണം വൊക്കാബുലറി ഒന്ന് റെഡിയാക്കാൻ. വീണ്ടും ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തുടങ്ങണ്ടതാ"

കൂട്ടത്തിലെ ചിന്തിക്കുന്നവനും, ഒരുപാട് സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവുമായ  'ചിന്തു' ഭാവിയെക്കുറിച്ച് വാചാലനായി.

"മ്മക്ക് പൊരിക്കാം സയിത്തേട്ടാ.... പൈസ തൽക്കാലം നിങ്ങളെല്ലാരുംകൂടി ഷെയർ ചെയ്താമതി... ഇപ്പൊ ഇത്തിരി ടൈറ്റാ... ഒന്ന് സെറ്റപ്പായിക്കോട്ടെ...അതുകഴിഞ്ഞിട്ട് ഞാൻ ഷെയർ ഇടാം"

(തൃശ്ശൂരുകാർക്ക് പരിചയം കൂടിവരുമ്പോൾ 'ഷജിത്തേട്ടൻ' ആദ്യം 'സജിത്തേട്ടൻ' ആയും പിന്നീട് 'സയിത്തേട്ടൻ' ആയും രൂപാന്തരപ്പെടും എന്ന സത്യം ഓർമിപ്പിച്ചുകൊള്ളുന്നു) 

വിനോദവും വിശ്രമവുമായി ബന്ധപ്പെട്ട എന്തുകാര്യത്തിനും കലവറയില്ലാതെ പിന്തുണ പ്രഖ്യാപിക്കുന്ന ശ്രീജിത്ത് പതിവുതെറ്റിച്ചില്ല. തീർക്കാനുള്ള ഒരുപാട് കണക്കുകളുടെ കൂട്ടത്തിൽ ഇതുകൂടി ഉൾപ്പെടുത്തേണ്ടിവരുമെന്ന കാര്യം ധനകാര്യമന്ത്രിയെ ഓർമിപ്പിക്കാനും മറന്നില്ല!

"ഷിനോ ചേട്ടന് ബോണസ് കിട്ടാറായീന്നു തോന്നുന്നുണ്ടല്ലോ.. അല്ലെങ്കിൽ  ഇങ്ങനത്തെ ഐഡിയകളൊന്നും വരാൻ വഴിയില്ലല്ലോ?"

നിയമസഭാ സ്‌പീക്കറെപ്പോലെ ഭരണപക്ഷത്തിനൊപ്പമാണോ പ്രതിപക്ഷത്തിനൊപ്പമാണോ എന്ന് ഉറപ്പിക്കാൻ വയ്യാത്തൊരു റൂളിംഗ് നൽകി ഞാനെന്റെ കടമയും നിർവഹിച്ചു.

"വാങ്ങാണെങ്കി വേഗം വാങ്ങണം. അടുത്തമാസം തൊട്ടു ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങാ അതുകഴിഞ്ഞാ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റും ഉണ്ട്...."

നാട്ടിൽനിന്നു കൊണ്ടുവന്ന 'മോഹൻലാൽ' മാഗസിനിൽ മുഴുകിയിരുന്ന അംഗിരസ് തലയുയർത്തി അർത്ഥശങ്കക്കിടയില്ലാത്തവണ്ണം നിലപാട് വ്യക്തമാക്കി മോഹൻലാലിലേക്കു തിരിച്ചുപോയി. ഇനി ഈ ബുക്കിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെപ്പറ്റി ഷജിത്തേട്ടനും ഇവനുംകൂടിയുള്ള ഒരുപാട് ചർച്ചകൾക്ക് ഈ മുറി സാക്ഷിയാകാനുള്ളതാണ് (ഉദാഹരണം: ഗ്രോസ് കളക്ഷൻ, ഹൗസ്‌ഫുൾ ഷോകളുടെ എണ്ണം, വരാനുള്ള റിലീസുകൾ, ഏട്ടന്റെ വണ്ണം, ആക്ഷൻ, പൊളിഞ്ഞ മമ്മൂട്ടിപ്പടങ്ങളുമായുള്ള താരതമ്യം)  അതുകൊണ്ട് ഒരു പോയിന്റുപോലും വായിക്കാൻ വിട്ടുപോകരുതല്ലോ !

എന്തായാലും കൂടുതൽ ചർച്ചകൂടാതെ പ്രമേയം പാസ്സാക്കി. നമ്മുടെ ധനകാര്യമന്ത്രിമാരുടെ മാതൃക പിന്തുടർന്ന് പല ഫണ്ടുകൾ വകമാറ്റി വിഭവസമാഹരണം നടത്തി.

ഒരുപാട് കടകൾ കയറിയിറങ്ങി പത്തുരൂപക്കുവരെ വിലപേശി ഒടുക്കം 'ഫിലിപ്സ്' തറവാട്ടിൽ പിറന്ന ഒരു സുന്ദരിക്കുട്ടിയെ കണ്ടു. മോഡലിംഗ് താൽപ്പര്യമുള്ള 'എൽ സി ഡി', 'എൽ ഇ ഡി' സഹോദരിമാരെപ്പോലെ സ്ലിം ആയിരുന്നില്ലെങ്കിലും കാണാൻപോയ ഞങ്ങൾ നാലാൾക്കും നന്നേ ബോധിച്ചതുകൊണ്ട് ആകെ ചോദിച്ചത് ഇത്രമാത്രം

"പോരുന്നോ ഞങ്ങളുടെ കൂടെ?"

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. കല്യാണപ്പെണ്ണ് ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതുപോലെ അത്യാവശ്യം ലഗേജും കൂടെപ്പോന്നു - ഒരു സ്റ്റെബിലൈസർ, താങ്ങാനൊരു മേശ, മേശയിലിടാനൊരു കവർ, ഉപയോഗിക്കാത്തപ്പോൾ ടി വി പൊടിപിടിക്കാതെ മൂടിയിടാൻ ഒരു ടവൽ. 'കുളിയില്ലെങ്കിലും ഇന്ത്യൻ ടൈ പുരപ്പുറത്തു കാണണം' എന്ന വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു ആഘോഷമായിത്തന്നെ എല്ലാം നടന്നു.

വീട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ കേബിൾകാരനെ വിളിച്ചു കണക്ഷനും എടുത്തു. ആദ്യമായി ടി വി യിൽ ചിത്രം തെളിഞ്ഞപ്പോൾ പിറക്കാതെപോയ മകനെ നേരിട്ടുകണ്ട സന്തോഷമായിരുന്നു എല്ലാവർക്കും.

പുത്തനച്ചി പുരപ്പുറം തൂക്കണമെന്നാണല്ലോ പ്രമാണം. അതുകൊണ്ടുതന്നെ പിന്നീടുള്ള ദിവസങ്ങളിൽ വിശ്രമിക്കാനാവസരം കൊടുക്കാതെ ഞങ്ങളവളെ പണിയെടുപ്പിച്ചുകൊണ്ടേയിരുന്നു.

മംഗലശ്ശേരി നീലകണ്ഠനും, ചന്തക്കാട് വിശ്വനും, രമണനും, Mr.പോഞ്ഞിക്കരയുമെല്ലാം ഞങ്ങൾക്കൊപ്പം ഉച്ചയൂണും അത്താഴവും കഴിച്ചു. സ്വീകരണമുറിയുടെ കോർണറിൽ നിന്ന് റൊണാൾഡീഞ്ഞോ ഇലപൊഴിയും കിക്കുകൾ തൊടുത്തു, സച്ചിന്റെ സിക്സറുകൾ സ്ക്രീനും കടന്നു പുറത്തേക്കുവന്നു, ചാനലുകൾ മാറ്റുമ്പോൾ ഇടക്കു പുഞ്ചിരിക്കാറുള്ള ബിബിസിയെ ഒടുക്കം ചിന്തു മൊഴിചൊല്ലി.

ന്യൂസ് ചാനലുകൾ പ്രധാനമായും റെയിൽവേ ബജറ്റ് അവതരിപ്പിക്കുമ്പോൾ മാത്രമാണ് കാണാറുള്ളത്. മിക്കവാറും ഒരേ വാർത്തയാണ് പതിവും.

"ഈ വർഷവും ബാംഗ്ളൂരിലേക്ക് പുതിയ ട്രെയിനൊന്നുമില്ല"

അമർത്തിവിട്ട ദീർഘനിശ്വാസത്തിലെ നീരാവി മേഘങ്ങളിലേക്കുയർന്നു ഘനീഭവിച്ച് മഴയായി താഴോട്ടു നിപതിച്ചു.

തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ ടി വി കറന്റ് പോകുന്ന അപൂർവം അവസരങ്ങളിൽ ദീർഘനിശ്വാസത്തോടെ ഒന്ന് നടുനിവർത്തി ദയനീയതയോടെ നോക്കാറുണ്ടായിരുന്നു.

ഇതിനിടയിൽ ഞാനും അംഗിരസും MBA കോഴ്‌സിനു ചേർന്നിരുന്നു (വിദൂര വിദ്യാഭ്യാസം). അങ്ങനെ ആദ്യ സെമസ്റ്റർ പരീക്ഷ വരവായി. പഠന ദിനങ്ങളിൽനിന്ന് പരീക്ഷയിലേക്കുള്ള അകലം കുറഞ്ഞുവരുംതോറും പേടി കൂടിക്കൂടിവന്നു. ഡിഗ്രിക്ക്  കെമിസ്ട്രി പഠിച്ചവന്മാരെ നോക്കി അക്കൗണ്ടൻസിയും സ്റ്റാറ്റിസ്റ്റിക്‌സും കണ്ണുരുട്ടി. വലിച്ചു കയറ്റിയ വയ്യാവേലി ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് പരീക്ഷ എഴുതാൻതന്നെ തീരുമാനിച്ചു. ആദ്യപടിയായി ടി വി കാണൽ ഏതാണ്ട് കുറക്കുകയും ആ സമയം പഠനത്തിന് മാറ്റിവെക്കുകയും ചെയ്തു.

അക്കൗണ്ടൻസി പരീക്ഷയുടെ തലേന്ന് റൂമിൽ ചെറിയൊരു 'ആഘോഷം' ഉണ്ടായിരുന്നു. ഇത്തരം ആഘോഷങ്ങളിൽ എന്റെയും അംഗിരസ്സിന്റെയും റോൾ മറ്റുള്ള നാലുപേരുടേതിൽനിന്നു വ്യത്യസ്തമാണ്. കൂർക്കയിട്ടു വെച്ച പോർക്ക് അല്ലെങ്കിൽ കായയിട്ടുവെച്ച ബീഫ് എന്നിവ അതിവേഗം ബഹുദൂരം തിന്നുതീർക്കുക, എരിവ് മാറ്റാനായി 'സ്പ്രൈറ്റ്' ഇടക്കിടക്ക് കുടിച്ചുകൊണ്ടിരിക്കുക, കപ്പലണ്ടി വേഗം വേഗം വായിലേക്കിടുക എന്നീ കലാപരിപാടികളിലാണ് ഞങ്ങൾ ഡോക്ടറേറ്റ് എടുത്തിരുന്നത്. ഒടുക്കം വെറും വെള്ളമൊഴിച്ച് ഗ്ളാസ്സിന്റെ പകുതി നിറക്കേണ്ടി വരികയും, വിശപ്പടക്കാൻ ബാക്കിയുള്ള ബ്രഡ് വെറുതെ തിന്നേണ്ടിവരുകയും ചെയ്യുന്ന നാല് ആത്മാക്കളുടെ ശാപം എന്നും ഞങ്ങളുടെ തലക്കുമുകളിൽ തങ്ങിനിൽക്കാറുണ്ട്. പിറ്റേന്നുരാവിലെ തെറ്റ് ആവർത്തിക്കില്ലെന്ന് ആണയിട്ടു പറയുകയും അടുത്ത ആഘോഷംവരെ മാത്രം ആ വാക്കുപാലിക്കുകയും ചെയ്യാറുണ്ട് രണ്ടുപേരും. ഞങ്ങളും മനുഷ്യരല്ലേ!

"ഫുഡ് ഒരുപാട് ലോഡായാൽ പെട്ടെന്ന് ഉറക്കംവരും. ഇത്തവണ നിങ്ങൾ തകർക്ക്"

പിറ്റേന്ന് പരീക്ഷയായതുകൊണ്ട് പതിവിൽനിന്നു വ്യത്യസ്തരായി ഞങ്ങളിരുവരും വേഗം രംഗത്തുനിന്ന് വിടവാങ്ങി പഠനത്തിലേക്ക് ഊളിയിട്ടു.

"ഇത്രയും നാളായിട്ട് ആദ്യമായിട്ടാ തിന്നാനുള്ളത് തീർന്നു പോകുമെന്ന ടെൻഷനില്ലാതെ ഇവിടെ ഇരിക്കാൻ പറ്റുന്നത്. ഇടക്കിടക്ക് ഓരോ പരീക്ഷ വന്നിരുന്നെങ്കിൽ നമ്മൾ രക്ഷപ്പെട്ടാനേ അല്ലേടാ ചിന്തു? "

പണ്ടത്തെ MBA ക്കാരൻ കൂടിയായ ഷിനോച്ചേട്ടൻ ഞങ്ങളെ പുച്ഛിച്ചതാണ്. സാരമില്ല അടുത്ത തവണ പകരംവീട്ടാം എന്നുറപ്പിച്ച് അവഗണിച്ചു.

എന്തായാലും അക്കൗണ്ടൻസി കുറച്ചു വായിച്ചപ്പോളേക്കും കിളികൾ പറന്നതിനാൽ ഇനി നാളെരാവിലെ നേരത്തെ എഴുന്നേറ്റിട്ടാകാം പഠനം എന്ന തീരുമാനം എടുത്തതും ഉറങ്ങി താഴെവീണതും ഏതാണ്ട് ഒരുമിച്ചായിരുന്നു.

ഉറക്കത്തിലേക്കു പൂർണമായും വഴുതിവീഴുന്നതിനു മുൻപ് ചിന്തു പതിവുപോലെ വെല്ലുവിളിക്കുന്നത് കേൾക്കാമായിരുന്നു. തൊട്ടുമുൻപ് 'മീശമാധവൻ' സിനിമ കണ്ടതിന്റെ ആവേശം മുഴുവനുമുണ്ട് ആ ശബ്ദത്തിൽ.

"ആരാടാ ഈ മീശമാധവൻ?

ബാംഗ്ലൂർ വരാൻ നിനക്ക് ധൈര്യമുണ്ടോടാ?

ഈ ചിന്തു ഇവിടുള്ളപ്പോ ഒരുത്തനും ഈ പടികടന്നു വരില്ല..."

ഇത്തരം ചില സന്ദർഭങ്ങളിൽ ആവേശത്തിന്റെയും ധൈര്യത്തിന്റെയും ആൾരൂപമാകുന്നത് ചിന്തുവിന്റെ പതിവാണ്. അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചില്ല.

ജീവിതത്തിൽ അതുവരെകണ്ട പ്രഭാതങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ആ പ്രഭാതം - ആദ്യമായി MBA പരീക്ഷ എഴുതാൻ പോകുന്ന ദിവസം. നേരം നാലുമണിയായി എന്നറിയിച്ച അലാം ക്ലോക്കിന്റെ തലക്കുതട്ടി എണീറ്റുവന്നു ഹാളിലെ ലൈറ്റിട്ടു. പെട്ടെന്ന് വെളിച്ചം കണ്ണിലടിച്ചതുകൊണ്ട് കാഴ്ച്ചക്കൊരു മങ്ങൽപോലെ. ടി വി ഇരുന്നയിടത്തേക്കു നോക്കിയപ്പോൾ സ്വന്തം പേഴ്സിന്റെ അവസ്ഥ പോലെ - ആകെയൊരു ശൂന്യത .

കണ്ണുകൾ കണ്ടത് അപ്പാടെ പോയി തലച്ചോറിൽ റിപ്പോർട്ട് ചെയ്തു. പക്ഷേ കേട്ടത് വിശ്വസിക്കാനാകാതെ തലച്ചോർ "ഒന്നുകൂടി മര്യാദക്കുപോയി നോക്കീട്ടുവാടാ" എന്നുപറഞ്ഞു വന്ന സ്പീഡിൽ കണ്ണിനെ തിരിച്ചയച്ചു.

ഓൺ ചെയ്ത് കുറേനേരത്തെ പൊട്ടലിനും ചീറ്റലിനും ശേഷം മാത്രം
"ആകാശവാണി..... വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ" എന്ന് ക്ലിയറായി പറയുന്ന പഴയ റേഡിയോ പോലെ, ബുദ്ധിക്കും കുറച്ചു പതുക്കെയാണെങ്കിലും കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടി.

ആദ്യം കരുതിയത് ഓവർടൈം പണിയെടുപ്പിച്ചതിന്റെ പ്രഷർ താങ്ങാനാകാതെ ഉള്ള ജീവൻ രക്ഷിക്കാൻ ടി വി എങ്ങോട്ടെങ്കിലും ഒളിച്ചോടിയതാണെന്നാണ്. എന്നും പൊടിതുടച്ചു മൂടിയിടും എന്ന് വാഗ്ദാനം ചെയ്തു അതിനുവേണ്ടി വാങ്ങിയ ടവൽ മേശയുടെ ഒരു മൂലയിൽ ആദ്യദിനം മുതൽ സമാധിയിരുന്നു പൊടിയടിച്ച് വാല്മീകി മോഡൽ ആയിട്ടുണ്ടായിരുന്നു. ആരുടേയും മനസ്സ് തകരാൻ ഇതുതന്നെ ധാരാളമല്ലേ. എന്തായാലും വാത്മീകി സ്വസ്ഥാനത്ത് അങ്ങനെതന്നെ ഇരിക്കുന്നുണ്ട് കൊണ്ടുപോകാൻ ആരുമില്ലാതെ!

"എടാ അംഗീ നമ്മുടെ ടി വി കാണാനില്ല"

"പിന്നേ പരീക്ഷേടെ അന്ന് രാവിലെ ടി വി കാണാത്തതിനെ ഒരു കൊറവേ ഉള്ളൂ"

ഇതുംപറഞ്ഞ് കണ്ണുംതിരുമ്മി കോട്ടുവായിട്ടുകൊണ്ടുവന്ന അംഗിരസ് ആ വായ അടക്കാൻ മറന്നു അങ്ങനെ നിന്നുപോയി.

എന്തായാലും സമാധാനം എന്റെ കണ്ണിനു കുഴപ്പമൊന്നുമില്ല എന്നുറപ്പായി.

"ഇനീപ്പോ എന്തുചെയ്യും?"

"എന്തായാലും അവരെക്കൂടി എഴുന്നേൽപ്പിക്കാം"

രണ്ടുവിളിയും രണ്ടുതൊഴിയും കിട്ടിയപ്പോൾ എല്ലാവരും ഉണർന്നു. കാര്യം പറഞ്ഞു.

"അടിച്ചത് നമ്മളാണെങ്കിലും പറ്റായത് ഇവന്മാരാണല്ലോ"

"പഠിച്ച് പഠിച്ച് രണ്ടെണ്ണത്തിനും വട്ടായെന്നാ തോന്നുന്നേ"

"ഓരോ സ്വപ്നങ്ങളും കണ്ടു എണീറ്റുവന്നോളും രാവിലെതന്നെ"

ഇങ്ങനെയുള്ള ഗോളുകൾ അടിച്ചുകൊണ്ട് എല്ലാവരും എണീറ്റു വന്നു, കണ്ടു കീഴടങ്ങി.

രണ്ടുപേർ കുത്തനെ നിന്നും, ക്ഷീണമുള്ള മൂന്നുപേർ ചുമരിൽ ചാരിയും, തീരെ വയ്യാത്തൊരാൾ വെറുംനിലത്തിരുന്നും ഹരിച്ചും ഗുണിച്ചും നോക്കി ഇങ്ങനെ പ്രഖ്യാപിച്ചു.

"ടി വി മോഷണം പോയിരിക്കുന്നു! ഇന്നലെ വാതിലടക്കാൻ മറന്നുകാണും"

അപ്പോ സംഗതി ഒളിച്ചോട്ടമല്ല, കിഡ്‌നാപ്പിംഗാണ്.

ഷെർലക്ക്ഹോംസും, സേതുരാമയ്യരുമൊക്കെയായി എല്ലാവരും തിടുക്കത്തിൽ വീടാകെ ഒന്നുപരതി. സന്തോഷമായി; ടി വി ഒറ്റക്കുപോകുമ്പോ ബോറടിക്കണ്ട ഇനി വല്ല വെള്ളമോ ചായയോ കുടിക്കാൻ സഹായം വേണ്ടിവന്നാലോ എന്നുകരുതി ഒരു കമ്പനിക്കുവേണ്ടി മൂന്നു പേഴ്‌സുകളും കൂടെപ്പോയിട്ടുണ്ട്. എന്തായാലും മാസാവസാനമായതുകൊണ്ട് അതൊരു വിഷയമായി തോന്നിയതേയില്ല.

വാതിൽ തുറന്ന് നോക്കാമെന്നു തീരുമാനിച്ചു.

"ഇനി കള്ളൻ പുറത്തെങ്ങാനും നിൽക്കുന്നുണ്ടെങ്കിലോ?"

ആദ്യത്തെ ആത്മവിശ്വാസത്തിനു തെല്ലിടിവ് സംഭവിച്ചെങ്കിലും വേണ്ടിവന്നാൽ ഒരാക്രമണം നേരിടാൻ തയ്യാറായി കൈയ്യിൽകിട്ടിയ മാരകായുധങ്ങളായ ചൂൽ, ചപ്പാത്തിക്കോൽ, വെള്ളംനിറച്ച കുപ്പി എന്നിവയുമായി അഞ്ചുപേർ വാതിലിനിരുവശവുമായി നിൽക്കുകയും ഒരാൾ വാതിൽ തുറക്കാൻ പോകുകയും ചെയ്തു.

ഒന്നാമൻ വാതിലിന്റെ പിടിയിൽ ആഞ്ഞ് വലിച്ചു വാതിൽ തുറക്കുന്നതോടെ പിന്നോട്ടുമാറുകയും, ആ ഗ്യാപ്പിൽ ഞങ്ങൾ അഞ്ചുപേർ ഒറ്റയടിക്ക് ആയുധങ്ങളുമായി മുന്നോട്ട് കുതിച്ച് കള്ളനെ അടിക്കുകയും ചെയ്യുക അതാണ് മാസ്റ്റർപ്ലാൻ.

"ഡാ തുറക്കുമ്പോ മുഖത്തേക്ക് വല്ല മുളക് സ്പ്രേ അടിക്കാണ്ട് ശ്രദ്ധിച്ചോട്ടാ"

മുന്നറിയിപ്പ് കേട്ട് വാതിൽ തുറക്കാൻപോയ ആൾ ഒന്ന് ഞെട്ടി ഒരടി പിന്നോട്ടുചാടി, ചമ്മൽ മറക്കാൻ രണ്ടടി മുന്നോട്ടും ചാടി. ചാട്ടം പിഴച്ചതിനാൽ വാതിലിന്റെ പിടിയിൽചെന്ന് തലയിടിച്ച് സത്യനെപ്പോലെ 'അമ്മേ' എന്ന് വിളിച്ചു പിന്നോട്ടുവീഴുകയും അടിക്കാൻ തയ്യാറായിനിന്ന ഐവർസംഘം 'അയ്യോ കള്ളൻ' എന്ന് പറഞ്ഞു  മാർഗംകളി മോഡലിൽ പല സ്റ്റെപ്പുകൾ വെക്കുകയും ചെയ്തു.

എല്ലാവരും 'ബാക്ക് ടു പൊസിഷൻ' ആയി വീണ്ടും.

" റെഡി വൺ...ടൂ...ത്രീ.. പിടിച്ചോ"

ഒന്നാമൻ പ്ലാൻപ്രകാരം വാതിൽ ആഞ്ഞുവലിച്ചു, മറ്റുള്ളവർ കള്ളനെ ലാക്കാക്കി ഒരുമിച്ച് താളത്തിൽ ആഞ്ഞടിച്ചു.

"എടാ *$#*$#**##$.... എന്നെ കൊന്നേനെ നിങ്ങൾ"

ഒരു നിമിഷത്തെ മന്ദിപ്പിനു ശേഷമാണ് മനസ്സിലായത്. ഞങ്ങൾ തലേദിവസം മറന്നൊരു കാര്യം കള്ളൻ മറന്നില്ലെന്ന് - വാതിൽ കുറ്റിയിട്ടിരിക്കുന്നു - പുറത്തുനിന്നാണെന്നൊരു വ്യത്യാസം മാത്രം. ആഞ്ഞുവലിച്ചവന് വാതിൽ തുറക്കാൻ പറ്റിയില്ല. അപ്പോൾ ഞങ്ങളുടെ അടികൊണ്ടത്????

മുകളിൽ താമസിക്കുന്ന മലയാളിയെ മൊബൈലിൽ വിളിച്ചു. ചില ഡയലോഗുകളുടെ ആവർത്തനത്തിനുശേഷം അദ്ദേഹം വന്നു വാതിൽ തുറന്നുതന്നു. ഉപേക്ഷിച്ചനിലയിൽ പേഴ്‌സുകൾ അവിടെ കിടന്നുകിട്ടി. അധികം അകലെയല്ലാതെ ATM കാർഡുകളും. നന്നായി; ആ കാർഡുകൾ എങ്ങാനും കൊണ്ടുപോയെങ്കിൽ കള്ളനു വെറുതെ ചീത്തപ്പേരുമാത്രം ബാക്കിയായേനെ! ആട് കിടന്നിടത്തു പൂടപോലുമില്ല എന്ന് പറഞ്ഞതുപോലെ ടി വി കിടന്നിടത്ത് ഒരു സീരിയൽ പോലുമില്ലായിരുന്നു!

"നീ വാതിൽ ലോക്ക് ചെയ്തിരുന്നില്ലേ?"

നാലുപേർ പരസ്പരം ഈ ചോദ്യം ചോദിച്ചു. നോട്ടങ്ങൾ കൂട്ടിമുട്ടി എങ്ങും തീപ്പൊരിചിതറി.

"പോകാനുള്ളത് പോയി. എന്തായാലും ഒരു കട്ടൻ കുടിച്ചാൽ ഒരുഷാർ കിട്ടും"

കട്ടൻ കാപ്പിയുടെ ചൂടിൽ തലേദിവസത്തെ സംഭവങ്ങൾ ഓർത്തെടുക്കാൻ അവർ ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും പണ്ട് VCR ൽ കാസെറ്റ് ഇടുമ്പോൾ വരാറുള്ളതുപോലെ രാത്രി പതിനൊന്നുമണിക്കു ശേഷമുള്ള ഓർമ്മ എല്ലാവർക്കും മൊത്തം ഗ്രെയിൻസ് പിടിച്ചപോലാണ് അനുഭവപ്പെട്ടതത്രേ.

"എന്തായാലും ആരെയും കള്ളൻ ഉപദ്രവിച്ചില്ലല്ലോ എന്ന് സമാധാനിക്ക്. അല്ലെങ്കിലും അവന് പേടി കാണും "

ചിന്തു ഒരു സിക്സറിലൂടെ റൺറേറ്റ് ഉയർത്താൻനോക്കി.

"ബുദ്ധിയില്ലാത്ത രണ്ടെണ്ണം ഒരു മുറിയിലും ബോധമില്ലാത്ത നാലെണ്ണം മറ്റേ മുറിയിലും കിടക്കുന്നതുകണ്ടപ്പോ പാവം തോന്നി ഒന്നും ചെയ്യാതെ വിട്ടതാകും"

വാതിൽ തുറന്നുതന്ന സുഹൃത്ത് ബൗണ്ടറിക്ക് തൊട്ടരികിൽവെച്ച് ക്യാച്ചെടുത്തു ആ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. കൂടുതൽ അവസരംകൊടുത്താൽ മാൻ ഓഫ് ദി മാച്ച് സമ്മാനം അടിച്ചെടുത്താലോ എന്നുകരുതി അദ്ദേഹത്തെ ഞങ്ങൾ വേഗം പറഞ്ഞയച്ചു.

ഒരുപാടുകാലം ജീവിതത്തിന്റെ ഒരു ഭാഗമായി ഉണ്ടായിരുന്ന ആ ടി വി ഇപ്പോളെവിടെയോ സമാധാനത്തോടെ അധികം ജോലിയെടുക്കാതെ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് കരുതുന്നു.

ഭഗവദ് ഗീതയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

"ഇന്ന് നിങ്ങൾക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അത് മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമമാണ്"

അതുകൊണ്ടു ഇതൊന്നും അത്ര കാര്യമാക്കേണ്ട എന്നുകരുതി മറന്നുകളഞ്ഞു. പോലീസ് സ്റ്റേഷൻ, പരാതി, കൈക്കൂലി, കള്ളൻ, ഇടി എന്നീ വാക്കുകൾ ഏതാനും ദിവസം അന്തരീക്ഷത്തിൽ തങ്ങിനിന്നു പിന്നെ ടാറ്റാ പറഞ്ഞ് എങ്ങോട്ടോ പോയിമറഞ്ഞു.

എന്നാലും ഒരു സങ്കടം ബാക്കിനിൽക്കുന്നു. ആ കള്ളൻ എന്തിനാണാവോ അക്കൗണ്ടൻസി പരീക്ഷയുടെ അന്നുതന്നെ അവിടെ കയറിയത്? അതുകൊണ്ടല്ലേ - അതുകൊണ്ടു മാത്രമല്ലേ - ആ പരീക്ഷ ആദ്യ ശ്രമത്തിൽ ഞങ്ങൾ രണ്ടാളും തോറ്റുപോയത്? റാങ്ക് വാങ്ങേണ്ട രണ്ടു വിദ്യാർത്ഥികളുടെ ശാപം കള്ളൻ എന്നെങ്കിലും തല മൊട്ടയടിക്കുമ്പോൾ കല്ലുമഴയായി പെയ്യാതിരിക്കില്ല.

വാൽകഷ്ണം: ഈ സംഭവാനന്തരം ഞങ്ങൾ ഒരു അന്വേഷണകമ്മീഷനെ നിയമിക്കുകയും 'വാതിൽ കുറ്റിയിട്ടില്ല' എന്ന കുറ്റത്തിന് നാലുപേരും ഒരുപോലെ അപരാധികളാണെങ്കിലും 'അനാവശ്യമായി കള്ളനെ വെല്ലുവിളിച്ചു' എന്ന പ്രേരണാകുറ്റം കൂടുതലായി ചെയ്തതുകൊണ്ട് ചിന്തുവിനെ ഒന്നാം പ്രതിയായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്തായാലും അതിനുശേഷം ആ വീട്ടിലെ എന്തുതന്നെ കാണാതായാലും അതെല്ലാം ചിന്തുവിന്റെ അശ്രദ്ധമൂലമാണ് എന്ന ആരോപണം സഹിക്കാൻവയ്യാതെ ചിന്തു ബാംഗ്ളൂർ വിടുകയും, മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം സഞ്ചരിച്ച് ഒടുക്കം കേരളത്തിലെ പ്രശസ്തമായൊരു നിയമ കലാലയത്തിൽ LLBക്കു ചേർന്ന് പഠനം തുടരുകയും ചെയ്യുന്നു. സംഭവിച്ചതൊന്നും താൻ കാരണമല്ല എന്ന് വാദിച്ചു തെളിയിക്കാൻ പോലീസിന്റെ ഇന്ററഗേഷനും വക്കീലിന്റെ സ്പെക്കുലേഷനും കൊണ്ട് കറുത്ത കോട്ടുമിട്ട് അവൻ ഒരിക്കൽകൂടി ബാംഗ്ളൂർ വന്നുകൂടായ്കയില്ല!

എന്തായാലും 'ചിന്തുവിന്റെ വെല്ലുവിളിപോലെ' എന്ന പ്രയോഗം ഞങ്ങൾ കൂട്ടുകാർക്കിടയിൽ സമ്മാനിക്കാൻ ഈ സംഭവം നിമിത്തമായി എന്ന് ഈയവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു.

അകാലത്തിൽ ഞങ്ങളെ വേർപിരിഞ്ഞുപോയ ടി വി എന്ന സുഹൃത്തിന് റിയാലിറ്റിഷോകൾ കൊണ്ടുണ്ടാക്കിയ ഒരു റീത്തും സമർപ്പിക്കുന്നു.

ഗുണപാഠം: അക്കൗണ്ടൻസി നന്നായി പഠിച്ചെങ്കിൽ മാത്രമേ പാസ്സാകൂ!

Thursday 1 February 2018

ഓർമ്മകൾ പൂക്കുമ്പോൾ (ചെറുകഥ)


"ഹോ ഇനി ഈ നശിച്ച ട്രാഫിക്കിൽപെട്ട് വീടെത്തുമ്പോൾ  പാതിരയാകും"

വേണിയുടെ ഈ പരിവേദനമാണ് ഓർമ്മകളുടെ ലോകത്ത് സ്വൈര്യവിഹാരം നടത്തിയിരുന്ന എന്നെ തിരിച്ചുകൊണ്ടുവന്നത്. അല്ലെങ്കിലും ഈയിടെയായി വെറുതെയിരുന്ന് സ്വപ്നംകാണൽ ഇത്തിരി കൂടുതലാണ്. വേണിയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയുടെ മകന്റെ ഒന്നാം പിറന്നാൾ കൂടാനാണ് നഗരത്തിൽ നിന്നകലെയുള്ള ഈ ആഡംബരഹോട്ടലിലെത്തിയത്. ഇത്തരം പൊങ്ങച്ചവിളംബരങ്ങളോട് പണ്ടും തീരെ താല്പര്യം തോന്നിയിട്ടില്ല; ഒരു ആഭ്യന്തരകലഹത്തിന് വഴിമരുന്നിടേണ്ട എന്നുകരുതി എല്ലാത്തിലും പങ്കെടുക്കുന്നുവെന്നു മാത്രം. പാർട്ടികഴിഞ്ഞു ആളുകൾ പോയിത്തുടങ്ങിയിരിക്കുന്നു. പാർക്കിങ് ഏരിയയിലെ നൂറിലധികം കാറുകൾക്ക് പുറത്തേക്കുപോകാൻ ഒരേയൊരു ഗേറ്റ് മാത്രമാണുള്ളത്. കാറുകളുടെ നീണ്ട ക്യൂവിൽ നേരത്തെ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. തീവണ്ടിപോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന അന്തമില്ലാത്ത ഈ വരിയിൽ ഞാനും കഴിഞ്ഞ പത്തുമിനിറ്റായി ക്ഷമയോടെ കാറുമായി കാത്തുനിൽക്കുന്നു.

ഒടുക്കം എങ്ങനെയെല്ലാമോ കാറെടുത്ത് റോഡിലെത്തി. നേരം പാതിര കഴിഞ്ഞിട്ടും ഹൈവേയിലെ തിരക്കിന് യാതൊരു കുറവുമില്ല. തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചത്തിനപ്പുറം കടമുറികളുടെ ഇരുട്ടിന്റെ മറയിൽ തെരുവിന്റെ മക്കൾ ഉറങ്ങാൻ കിടക്കുന്നു, നിറഞ്ഞൊഴുകുന്ന കുപ്പത്തൊട്ടിക്കുചുറ്റും നായകളുടെ കടിപിടി - അല്ലെങ്കിലും ഈയിടെയായി നായശല്യം വളരെ കൂടുതലാണ് - പ്രത്യേകിച്ചും രാത്രിയിൽ. കഴിഞ്ഞയാഴ്ചയാണ് ഷിഫ്റ്റ് കഴിഞ്ഞുവരുമ്പോൾ ബൈക്കിനുപിന്നാലെ ഓടിയ ഒരുകൂട്ടം നായകളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെങ്കട്ടിന്റെ ബൈക്ക് സ്കിഡ് ആയതും, കാലിൽ അഞ്ചു തുന്നൽ ഇടേണ്ടിവന്നതും.

വിദൂരതയിലെവിടെയോ ഒരു കുഴൽക്കിണർകൂടി ജന്മമെടുക്കുന്നതിന്റെ മുരൾച്ച കേൾക്കാം. ഇങ്ങനെപോയാൽ ഇതെവിടെച്ചെന്നു നിൽക്കുമെന്നറിയില്ല. ഇപ്പോൾത്തന്നെ ഫ്ളാറ്റിലെ ആവശ്യത്തിന് ടാങ്കറിൽ വെള്ളമടിക്കുകയാണ്. മാസാമാസമുള്ള മെയിന്റനൻസ് ബില്ലും ലോണിന്റെ അടവും കൂടിനോക്കുമ്പോൾ വാടകക്ക് താമസിക്കുകയാണ് ഭേദമെന്നു തോന്നാറുണ്ട് പലപ്പോളും. ഇതിനെല്ലാം പുറമെയാണ് വർഷാവർഷം കൂടിവരുന്ന സ്കൂൾഫീസ്. ചിലപ്പോൾതോന്നും എല്ലാം വലിച്ചെറിഞ്ഞു നാട്ടിൽപ്പോയാലോ എന്ന്. പക്ഷേ അവിടെപ്പോയെന്തു ചെയ്യാൻ എന്ന ചോദ്യം പിന്നോട്ടുവലിക്കുന്നു എപ്പോളും.

"ഞാൻ പറയുന്നതെന്തെങ്കിലും ബാലു കേൾക്കുന്നുണ്ടോ?"

അൽപ്പം ഈർഷ്യയോടെയാണ് വേണി അത് ചോദിച്ചത്. അവളെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല കാറെടുത്തപ്പോൾ മുതൽ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു - സിജുവിന്റെ കല്യാണനിശ്ചയം മുതൽ വൈശാലിയുടെ 'വിശേഷം' വരെ എന്തൊക്കെയോ വിഷയങ്ങൾ അവളുടെ സംസാരത്തിൽ കടന്നുവന്നു. ആദ്യമെല്ലാം വെറുതെ മൂളിക്കൊണ്ടിരുന്നു. പിന്നീടെപ്പോളോ ചിന്തകൾ പൂർണമായും കൈവിട്ടുപോയി. പാവം, കല്യാണം കഴിഞ്ഞു അഞ്ചുവർഷമായിട്ടും അവൾക്കിപ്പോളും യാതൊരു മാറ്റവുമില്ല. ചെറിയ കാര്യത്തിന് പിണങ്ങുകയും, സന്തോഷിക്കുകയും ചെയ്യുന്ന പൊട്ടിപ്പെണ്ണ്. പരിഭവംകൊണ്ടോ, രാവേറിയതിന്റെ ക്ഷീണംകൊണ്ടോ എന്നറിയില്ല അവൾ കണ്ണുകളടച്ചു സീറ്റിൽ ചാരികിടക്കുകയാണ്. ഒരു പഞ്ഞിക്കെട്ടുപോലെ നാലുവയസ്സുകാരി 'മനോമി' അമ്മയുടെ മേൽ പറ്റിപ്പിടിച്ചുകിടക്കുന്നു.

മനോമി എന്ന ഈ പേരുപോലും എത്രയോ തർക്കങ്ങൾക്കുശേഷമാണ് വേണിയെക്കൊണ്ട് അംഗീകരിപ്പിച്ചത്. ആരെങ്കിലും ഇങ്ങനൊരു പേരിടുമോ എന്നായിരുന്നു ചോദ്യം. അതിരുകളില്ലാത്ത സ്നേഹത്തിന്റെ കഥപറഞ്ഞ മാധവിക്കുട്ടിയുടെ മനോമിയോട് എനിക്കുള്ള സ്നേഹം ഇങ്ങനെയല്ലാതെങ്ങനെ പ്രകടിപ്പിക്കാൻ കഴിയും. വേണി ഇപ്പോൾ ശരിക്കും ഉറങ്ങിക്കഴിഞ്ഞു - പാതിതുറന്ന ആ ചുണ്ടുകൾ സാക്ഷി. എന്തായാലും ഇനി വേണിയുടെ പിണക്കം മാറ്റാൻ വീടെത്തുംവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. മനോമി ഇടക്ക് ഉറക്കത്തിൽ ഞെട്ടുന്നുണ്ട്, കണ്ണുതുറക്കാതെതന്നെ അമ്മ കൈകൊണ്ട് മെല്ലെമെല്ലെ തട്ടികൊടുക്കുമ്പോൾ അവൾ വീണ്ടും ഉറങ്ങിപ്പോകുന്നു.

എ സി ഓഫ് ചെയ്തു കാറിന്റെ ചില്ലൊരൽപ്പം താഴ്ത്തിവെച്ചു. തണുത്തകാറ്റുവന്നു മുഖത്തു തഴുകുമ്പോൾ വല്ലാത്തൊരു സുഖം. ഡിസംബർ മാസമായിട്ടും പകലെല്ലാം പൊള്ളുന്ന വെയിലാണ്. രാത്രി വൈകുമ്പോളാണ് കുറച്ചാശ്വാസം കിട്ടുന്നത്. ആദ്യമെല്ലാം എ സി യിൽ കുറച്ചുനേരമിരിക്കുമ്പോൾ വല്ലാത്ത മനംപിരട്ടൽ അനുഭവപ്പെടാറുണ്ട്. പിന്നെപ്പിന്നെ അതങ്ങു ശീലമായി. മീനച്ചൂടിൽ  വെന്തുരുകുമ്പോൾ കോലായിലെ വെറുംനിലത്ത് പായവിരിച്ചു കിടന്നു ശീലിച്ചവന് നഗരത്തിലെ എ സിയുടെ കുളിര് എങ്ങനെ പരിചയമുണ്ടാകാനാണ്?

ടോൾഗേറ്റിലെ നിലക്കാത്ത ക്യൂ കഴിഞ്ഞിട്ടും വണ്ടികൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. നിരത്തിനു താങ്ങാനാവുന്നതിനേക്കാൾ അധികമായിരിക്കുന്നു വാഹനങ്ങൾ. ഒരു റിക്ഷപോലും ആർഭാടമെന്നു കരുതിയ എന്റെ കുട്ടിക്കാലത്തുനിന്ന്, ഒരുപക്ഷേ ജീവിതത്തിലൊരിക്കലും ബസിൽ കയറാൻ സാധ്യതയില്ലാത്ത മനോമിയിലേക്കുള്ള ദൂരം സമ്മാനിച്ച അനിവാര്യതയാണിത്.

ദൂരയാത്രകളിൽ പതിവുള്ളതുപോലെ ഡ്രൈവർസീറ്റ് കുറച്ചുകൂടി സൗകര്യപ്രദമായ രീതിയിൽ അഡ്ജസ്റ്റ് ചെയ്തു ചാരിയിരുന്നു.  കാർ സ്റ്റീരിയോ ഓൺ ചെയ്ത്, പെൻഡ്രൈവിലെ 'മെലഡീസ്' എന്ന പ്രിയഗാനങ്ങളുടെ ഫോൾഡർ തിരഞ്ഞെടുത്തു.

ഗാനഗന്ധർവന്റെ അമൃതധാര മനസ്സിനേയും കുളുർപ്പിക്കുന്നു. ശബ്ദമൊരൽപ്പം കുറച്ചുവെച്ചു; ഇനി മനോമി ഉണരേണ്ട. എപ്പോഴത്തെയുംപോലെ മനസ്സിനെ കെട്ടഴിച്ചു മേയാൻവിട്ടു.

എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും മനസ്സിപ്പോളും ചെന്നിടിച്ചു നില്കുന്നത് ഒരേ സ്ഥലത്താണ്. ഇന്നത്തെ പാർട്ടിക്കിടയിൽ തിരക്കൊഴിഞ്ഞ നേരംനോക്കി പ്ലേറ്റിൽ എന്തെല്ലാമോ കോരിനിറച്ച് ഹാളിന്റെ ഒരു മൂലയിൽ ഇരിക്കാനൊരു കസേരകിട്ടുമോ എന്ന് തപ്പുകയായിരുന്നു ഞാൻ. വേണി അവളുടെ കൂട്ടുകാരികൾക്കൊപ്പം കൊണ്ടുപിടിച്ച ചർച്ചയിലാണ്; മോളാണെങ്കിൽ മറ്റുകുട്ടികൾക്കൊപ്പം കളിച്ചുരസിക്കുകയും.

കസേര തിരയുന്ന കൂട്ടത്തിൽ അലസമായൊന്ന് ചുറ്റും കണ്ണോടിച്ചു. ഒരു മൂക്കുത്തിയുടെ തിളക്കമാണ് ആദ്യം കണ്ണിൽപ്പെട്ടത്. കൈയിൽ ഒരു ഭക്ഷണപ്ലേറ്റും പിടിച്ച് കൂട്ടത്തിലാരോ പറഞ്ഞ തമാശ കേട്ട് ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരുവൾ. ഒരുവശത്തേക്ക് ചെരിഞ്ഞുനിൽക്കുന്നതിനാൽ മുഖം പാതിയേ കാണാനാകുന്നുള്ളൂ. ദീപാലങ്കാരങ്ങളാൽ കുളിച്ച മുറിയിലും വജ്രം പതിച്ച ആ മൂക്കുത്തി സൂര്യപ്രകാശമേറ്റ മഞ്ഞുതുള്ളി കണക്കെ തിളങ്ങുന്നുണ്ടായിരുന്നു. കടുംചുവപ്പു പട്ടുസാരിയിൽ തലക്കുമുകളിൽ നിറഞ്ഞുകത്തുന്ന ലൈറ്റിന്റെ പ്രഭയിൽ അവളൊരു സിന്ദൂരപ്പൊട്ടിനെ ഓർമിപ്പിച്ചു. എവിടെയോ കണ്ടുമറന്നൊരു മുഖച്ഛായ; ഒരുപക്ഷേ വേണിയുടെ കൂട്ടുകാരിയുടെ ബന്ധുവോ, സുഹൃത്തുക്കളിൽ ആരെങ്കിലുമോ ആയിരിക്കും. എന്തുകൊണ്ടോ ഒരു നൈമിഷികകൗതുകത്തിനപ്പുറം അവഗണിക്കാൻ പറ്റാത്തൊരു നീറ്റൽ ഉള്ളിലുടക്കിയതുപോലെ തോന്നി. തിരിഞ്ഞുനോക്കാനുള്ള ത്വരയെ അവഗണിച്ച് ഹാളിന്റെ ആളൊഴിഞ്ഞൊരു മൂലയിൽ സൗകര്യത്തിനൊരു സീറ്റ് തരപ്പെടുത്തി.

സാധാരണ ഇത്തരം കൗതുകങ്ങളെ അവഗണിക്കാറാണ് പതിവ്. സ്വതവേയുള്ള ലജ്‌ജാശീലവും അന്തർമുഖത്വവും അതിനു കാരണമാണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ എന്തുകൊണ്ടോ ഈ മുഖം ഒരിക്കൽക്കൂടി ശരിക്കൊന്നു കാണണമെന്നൊരു തോന്നൽ. എന്തൊക്കെയോ നുള്ളിപ്പെറുക്കി കഴിച്ചെന്നുവരുത്തി കൈകഴുകാൻ നടന്നു. അറിയാതെ നോട്ടം ഹാളിന്റെ നാലു കോണുകളിലേക്കും പാറുന്നുണ്ടായിരുന്നു. എ സി യുടെ കുളിരിലും ചെറുതായി വിയർക്കുന്നതും ഹൃദയം ശക്തമായി മിടിക്കുന്നതും മാത്രമറിഞ്ഞു. കുട്ടിക്കാലത്ത് എന്തെങ്കിലും കുരുത്തക്കേടുകൾ ഒപ്പിച്ചിട്ടു വീട്ടിൽവരുമ്പോൾ തോന്നാറുള്ളതുപോലെ.

"ബാലൂ ആ വിൻഡോ ഒന്നടക്കൂ എന്റെ മുടിയാകെ പാറുന്നു"

വേണിയാണ്. ഓർമയിൽ ലയിച്ചിരുന്നതുകൊണ്ടു ചെറുതായൊന്നു ഞെട്ടി. അവൾ വീണ്ടും മയക്കത്തിലേക്കു വീണുകഴിഞ്ഞു. ഉറങ്ങുമ്പോൾ വേണിയുടെ മുഖം ഒരു കൊച്ചുകുട്ടിയെ ഓർമിപ്പിക്കും. ഇനി കാറ്റുകൊണ്ടു വണ്ടിയോടിക്കൽ നടക്കില്ല. അല്ലെങ്കിലും പുറത്തു തണുപ്പ് കൂടിയിരിക്കുന്നു. ഹൈവേയിലെ തിരക്കുകുറഞ്ഞ ഭാഗത്തുകൂടിയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ആഞ്ഞുപിടിച്ചാൽ ഒരു മണിക്കൂറിൽ വീട്ടിലെത്താം.

ഗന്ധർവനിൽ നിന്ന് വാനമ്പാടിയിലേക്ക് സംഗീതം ഒഴുകുന്നു..... മനോമിയുടെ ഇഷ്ടഗാനമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ ഒഴുകുന്നത്.

ചില ഓർമ്മകൾ ബൂമറാങ് പോലെയാണ് - മനസ്സ് വീണ്ടും പാർട്ടിഹാളിലേക്കു തിരിച്ചുപോയി. എത്രയൊക്കെ തിരഞ്ഞിട്ടും ആ പെൺകുട്ടിയെ പിന്നീട് കാണാനൊത്തില്ല. വേണിയാണെങ്കിൽ കൂട്ടുകാരികൾക്കൊപ്പമുള്ള കത്തിവെക്കൽ ഇപ്പോളൊന്നും നിർത്തുന്നമട്ടില്ല. തെല്ലൊരു നിരാശയോടെ ഹാളിന് പുറത്തെ പുൽത്തകിടിയിലെ സിമെന്റ്‌ബെഞ്ചിൽ വന്നിരുന്നു.

പെട്ടെന്നാണാ ചിന്ത ഒരു കൊള്ളിയാൻപോലെ നെഞ്ചിലൂടെ പാഞ്ഞത്. ദൈവമേ അത് അവളായിരുന്നോ - ദീപ്തി?

ഓർമ്മകൾ കുറച്ചുവർഷം പിന്നിലേക്ക് അതിവേഗമോടി. കണക്കിന് മോശമല്ലാത്തതുകൊണ്ട് B. Sc.ക്ക് ഗണിതം ഐച്ഛികവിഷയമായി തിരഞ്ഞെടുത്തു. കലാലയജീവിതത്തിലെ രണ്ടാംവർഷം - സ്വതവേ അന്തർമുഖനെങ്കിലും കലോത്സവങ്ങളിലെ നിത്യസാന്നിധ്യം. ബാലഗോപാലൻ എന്ന പഴഞ്ചൻപേരിനെ 'ബാലു' എന്ന് പരിഷ്കരിച്ച് കോളേജ് മാഗസിനുകളിലും ചില ചെറിയ പ്രസിദ്ധീകരണങ്ങളിലുമൊക്കെ കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതുന്ന കാലം. ആ വർഷത്തെ യൂത്ത് ഫെസ്റ്റിവലിന്റെ മലയാളം ഉപന്യാസമത്സരത്തിന് ഊഴവും കാത്തു പുറത്തു നിൽക്കുകയായിരുന്നു.

"കഴിഞ്ഞകൊല്ലത്തെ മാഗസിനിലെ കഥയൊക്കെ ഇഷ്ടപ്പെട്ടു, പക്ഷേ ചേട്ടന് ബാലഗോപാലൻ എന്ന പേരുതന്നെ വെക്കാമായിരുന്നു..സൂപ്പർ പേരല്ലേ"

ഇങ്ങനെ പറഞ്ഞ് പൊട്ടിച്ചിരിച്ച് കടന്നുപോയ B.Sc. ഫിസിക്സിലെ ഒന്നാംവർഷക്കാരി. അന്നവളെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയതെങ്കിലും പിന്നീട് പലപ്പോളായുള്ള സംസാരങ്ങളിൽ നല്ലൊരു സുഹൃത്തിനെ കണ്ടെത്തി. ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന, നന്നായി കവിതചൊല്ലുന്ന, നിർത്താതെ സംസാരിക്കുന്ന ഒരു കിലുക്കാംപെട്ടി. ചങ്ങാത്തങ്ങൾ ഒരുപാടില്ലാത്തതുകൊണ്ട് ഉള്ളവയെ കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടക്കാറാണ് പതിവ്. മുറുകിയ വീണക്കമ്പിയിൽ നിന്നൊഴുകിയിറങ്ങുന്ന സംഗീതംപോലെ ശ്രുതിയും ലയവും ചേർന്നതായിരുന്നു ആ സൗഹൃദം .

അത്ഭുതമെന്നോ നിമിത്തമെന്നോ വിളിക്കേണ്ടതെന്നറിയില്ല. ഒരു പ്രസ്ഥാനത്തിലെയും അംഗമോ, പ്രവർത്തകനോ അതുമല്ലെങ്കിൽ മികച്ച വാഗ്‌ധോരണിയുടെ ഉടമയോ ഒന്നുമല്ലാത്ത എന്നെ, ആ വർഷത്തെ 'മാഗസിൻ എഡിറ്റർ' സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ഒരു പ്രമുഖ വിദ്യാർഥിസംഘടന തീരുമാനിച്ചു. പലരുടെയും കാലുപിടിച്ചുനോക്കി ഒന്നൊഴിവാക്കിക്കിട്ടാൻ. ഒടുക്കം സ്നേഹവും ഭീഷണിയും കലർന്ന ചില നിർബന്ധങ്ങളുടെ സമ്മർദ്ദത്തിലും ദീപ്തിയെപ്പോലുള്ളവരുടെ പിന്തുണപകർന്ന ധൈര്യത്തിലും മത്സരിക്കാൻ തീരുമാനിച്ചു. മത്സരം കടുപ്പമായിരുന്നില്ല; സംഘടനയുടെ ഫുൾപാനൽ തന്നെ വിജയിച്ചു. ഇലക്ഷൻ ക്യാമ്പയിനിങ്ങിന്റെ ഭാഗമായി ഞങ്ങൾക്ക് ഒന്നിച്ചിടപഴകാനുള്ള അവസരങ്ങൾ ഒരുപാടുണ്ടായി.

തിരഞ്ഞെടുപ്പിന്റെയും വിജയത്തിന്റെയും ആഹ്ലാദങ്ങൾക്കിടയിലും, ഹൃദയം മഴക്കാറുകണ്ട മയിലിനെപ്പോലെ നൃത്തം വെച്ചുകൊണ്ടിരുന്നു. പഴയതുപോലെ എഴുതാനാകുന്നില്ല, നോട്ടങ്ങൾ പുതിയ അർത്ഥതലങ്ങൾ തേടുന്നു, മുൻപെങ്ങുമില്ലാത്തവിധം രാത്രിക്കു നീളംകൂടിയതുപോലൊരു തോന്നൽ, അവളോട് സംസാരിക്കുമ്പോൾ കണ്ണുകൾ പിടക്കുന്നു, ഉള്ളംകൈ വിയർക്കുന്നു. മെല്ലെമെല്ലെ ഞാനറിഞ്ഞു ആദ്യാനുരാഗം അതിന്റെ വിത്തുകൾ എന്നിലും പാകിയിരിക്കുന്നെന്ന്. തുറന്നുപറയാനുള്ള ധൈര്യമില്ലാത്തതുകൊണ്ടോ, ഈ സൗഹൃദം നഷ്ടപ്പെടുമെന്ന ഭയംകൊണ്ടോ മോഹങ്ങൾ എന്റെയുള്ളിൽത്തന്നെ തൽക്കാലത്തേക്ക്  കുഴികുത്തിമൂടി. രണ്ടുവർഷം അടുത്തുകാണുകയും ഇടപഴകുകയും ചെയ്യാമല്ലോ, എപ്പോളെങ്കിലും അവൾക്കെന്നോടും ഇതേവികാരം തോന്നാതിരിക്കില്ല, അങ്ങനെ ഒരുറപ്പായതിനുശേഷം എല്ലാം സാവകാശം പറയാം എന്ന ധൈര്യമായിരുന്നു മനസ്സുനിറയെ.

"ക് ടിം"

"ബാലു വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപ്പോയോ?"

ആ ശബ്ദവും വേണിയുടെ ചോദ്യവും ഒരുമിച്ചുവന്നതുപോലെ തോന്നി. മുന്നിൽപ്പോയ മണ്ണുലോറിയിൽ നിന്നൊരു കുഞ്ഞുകല്ലു തെറിച്ചുവന്നു കാറിന്റെ ചില്ലിൽ അടിച്ചതാണ്. മനസ്സ് മറ്റെവിടെയൊക്കെയോ ആയിരുന്നതിനാൽ അറിയാതെ ബ്രേക്കിൽ കുറച്ചധികം കാലമർന്നു; അതാണ് വേണിയെ ഞെട്ടിച്ചത്. കാർ റോഡരികിൽ ഒന്നൊതുക്കിയിട്ട് പുറത്തിറങ്ങി നോക്കി. ഭാഗ്യത്തിന് ചില്ല് പൊട്ടിയിട്ടില്ല. ടയർ കരിഞ്ഞ മണമാണ് വായുവിലെങ്ങും. കാറിൽ കയറി എയർ ഫ്രഷ്‌നെർ തുറന്നുവെച്ചപ്പോൾ ഏതോ പൂക്കളുടെ ഹൃദ്യമായ സുഗന്ധം പരന്നു.

"കുറച്ചുനേരത്തിൽ വീടെത്തും. സുഖമായി ഒന്നുകൂടി മയങ്ങിക്കോളൂ"

വേണിയെ സമാധാനിപ്പിച്ചു വണ്ടി മുന്നോട്ടെടുത്തു.

കാലമെന്ന കളിക്കാരൻ ചതുരംഗപ്പലകയിലെ ഞെട്ടിക്കുന്ന ചില നീക്കങ്ങളിലൂടെ നമ്മുടെ ജീവിതം കീഴ്മേൽ മറിക്കും. കൊടിമരം നശിപ്പിച്ചു എന്ന സ്ഥിരം പ്രശ്നത്തിൽ തുടങ്ങിയ ചെറിയ കശപിശ വൻ സംഘട്ടനത്തിലും, അതേത്തുടർന്ന് കോളേജിന്റെ അനിശ്ചിതകാലത്തേക്കുള്ള അടച്ചിടലിലുമാണ് സമാപിച്ചത്. കുട്ടികളുടെ സമരം മുതിർന്നവർ ഏറ്റെടുത്തു കാര്യങ്ങൾ കൂടുതൽ വഷളാക്കി. നേരിട്ട് സംഘട്ടനവുമായി ബന്ധമില്ലെങ്കിൽപ്പോലും യൂണിയൻ ഭാരവാഹി എന്നനിലയിൽ മറ്റുള്ളവർക്കൊപ്പം ഞാനും സസ്‌പെൻഡ് ചെയ്യപ്പെട്ടു.

സമരം പതുക്കെ ഒരു ക്രമസമാധാന പ്രശ്നമായി മാറിക്കൊണ്ടിരുന്നു. മാനേജ്‌മെന്റും വിദ്യാർത്ഥി യൂണിയനും കടുകിട വിട്ടുകൊടുത്തുമില്ല. സമാധാനചർച്ചകൾ പലതും കൈയാങ്കളിയിലാണ് അവസാനിച്ചത്. കാര്യങ്ങൾ പിടിവിട്ടുപോകുന്നുവെന്നു തോന്നിയതുകൊണ്ട് ഒടുക്കം കളക്ടർ നേരിട്ട് പ്രശ്നത്തിലിടപെട്ട് ഒരു ഒത്തുതീർപ്പുവ്യവസ്ഥവെച്ചു. അതുപ്രകാരം കോളേജ് യൂണിയൻ ഭാരവാഹികളെ ആ വർഷത്തെ പരീക്ഷ എഴുതാൻ മാനേജ്‌മന്റ് അനുവദിക്കും, അവരുടെ കോണ്ടാക്ട് സർട്ടിഫിക്കറ്റിൽ യാതൊരു നെഗറ്റീവ് റിമാർക്സ് ഉണ്ടാവുകയുമില്ല, കോളേജിലെ ഉപകരണങ്ങൾക്കു സംഭവിച്ച നഷ്ടം മാനേജ്‌മന്റ് തന്നെ നികത്തും, വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ പോലീസ് കേസും പിൻവലിക്കും. പക്ഷെ ഇതിനെല്ലാം പകരമായി യൂണിയൻ ഭാരവാഹികൾ ഈ അദ്ധ്യയനവർഷത്തിനപ്പുറം കോളേജിൽ ഉണ്ടാകാൻ പാടില്ല എന്നതാണ് മാനേജ്‌മെന്റ് ആവശ്യം. ഭാരവാഹികളിലധികവും അവസാനവർഷക്കാരായതുകൊണ്ടു ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടു. അമ്മയുടെ കണ്ണീരിന്റെയും അച്ഛന്റെ ഭീഷണികളുടെയും മുന്നിൽ നിരുപാധികം കീഴടങ്ങിയ ഞാൻ കോളേജ് തുറന്നപ്പോളും ക്ലാസ്സിൽ പോയില്ല. അല്ലെങ്കിലും സ്റ്റഡിലീവിന്‌ വേണ്ടി കോളേജടക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

പരീക്ഷയെഴുതാൻ വന്ന ഓരോ ദിവസവും കണ്ണുകൾ ദീപ്തിയെ തിരഞ്ഞുകൊണ്ടിരുന്നു; ആദ്യവർഷക്കാരുടെ പരീക്ഷകൾ വേറെ ദിവസമായിരുന്നുവെന്ന് അറിയാമായിരുന്നെങ്കിലും!

ഇതുവരെ സംഭവിച്ചതിന്റെ നടുക്കം മാറാത്തതുകൊണ്ട് ഓരോ ദിവസവും അച്ഛൻ കൂടെവന്നു പരീക്ഷ കഴിയുംവരെ കാത്തിരുന്നു, ഒരുമിച്ച് വീട്ടിലേക്ക് തിരിച്ചുപോയി. ടി സി എന്ന ഔപചാരികതയിൽ ആ കലാലയത്തിലെ പഠനമവസാനിപ്പിച്ചു മറ്റൊരിടത്തു ചേക്കേറി. പിന്നീടറിഞ്ഞു - പുതുക്കിയ എൻട്രൻസ് റാങ്ക്‌ലിസ്റ്റിൽ പേര് ഇടംപിടിച്ചതിനെത്തുടർന്ന് അവൾ പരീക്ഷകൾപോലും മുഴുമിപ്പിക്കാൻ നിൽക്കാതെ കോളേജ് വിട്ടുപോയെന്ന്.

പൂക്കുന്നതിനുമുമ്പേ കരിഞ്ഞുപോയ ആദ്യാനുരാഗത്തിന്റെ അലകൾ ഒരുപാടുകാലം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു പിന്നീടും. ചൂടുവെള്ളത്തിൽ ഒരിക്കൽ വീണതുകൊണ്ട് അവസാനവർഷവും തുടർന്ന് P G യും മനസ്സിരുത്തി പഠിച്ചു, പാസാകുമ്പോളേക്കും നല്ലൊരു ജോലിയും തേടിവന്നു. ഇടക്കിടക്ക് പഴയ ഡയറിത്താളുകൾ മറിച്ചുനോക്കുമ്പോൾ ഈ പേര് എവിടെയൊക്കെയോ കുഞ്ഞുനൊമ്പരങ്ങൾ സൃഷ്ടിച്ചു. പക്ഷേ ജീവിതമെന്ന വലിയ പുസ്തകത്തിൽ വേണി എന്ന നാമം മറ്റെല്ലാപേരുകളെയും മായ്ച്ചുകളഞ്ഞു. ഇപ്പോഴാകട്ടെ ജീവിതം മനോമിക്കുചുറ്റും കിടന്നു കറങ്ങുകയാണ്.

"സലാം സാബ്"

ഫ്ളാറ്റിലെ സെക്യൂരിറ്റിയാണ്. ഉറക്കച്ചടവുള്ള കണ്ണോടെ അവൻ ഗേറ്റ് തുറന്നുതന്നു.

"വേണീ നമ്മൾ വീടെത്തി"

മെല്ലെ സീറ്റ്ബെൽറ്റ് അഴിച്ചുമാറ്റി വേണിയും ഇറങ്ങാൻ തയ്യാറായി. കാർ പാർക്കിങ് കുറച്ചകലെയാണ് അതുകൊണ്ട് അവരെ ലിഫ്റ്റിനരികെ ഇറക്കി. ഉറക്കത്തിനു ഭംഗം വന്നതുകൊണ്ടാകും മനോമി ചെറുതായി ചിണുങ്ങുന്നുണ്ട്.

"ബാലൂ ഞാൻ ഡോർ ലോക്ക് ചെയ്യാതെ ചാരിയിട്ടേക്കാം. ഈ പെണ്ണിനെ വേഗം ഉറക്കിയില്ലെങ്കിൽ അവൾ ഇന്ന് വീട് തലകീഴാക്കും"

ഫ്ലാറ്റിന്റെ താക്കോൽ കൈയിലെടുത്ത് മനോമിയെ തോളിലിട്ട് വേണി ലിഫ്റ്റ് കയറിപ്പോയി.

രണ്ടു കാറുകൾക്കിടയിൽ കഷ്ടപ്പെട്ട് നേർരേഖയിൽ കാർ പാർക്ക് ചെയ്യുമ്പോളും, കാറിൽ അങ്ങിങ്ങു ചിതറിക്കിടന്ന മനോമിയുടെ കളിപ്പാട്ടങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും ഓരോന്നായി പെറുക്കിയെടുക്കുമ്പോളും ചിന്തിച്ചിരുന്നത് ഇതായിരുന്നു - ഒരുപക്ഷേ അത് ദീപ്തിയായിരുന്നെങ്കിൽ അവളെന്നോട് എന്താകും ചോദിക്കുക? ഒരുപക്ഷേ ആ കലാലയസംഘട്ടനം നടന്നില്ലായിരുന്നെങ്കിൽ? ഒരുപക്ഷേ എനിക്കൊരൽപ്പംകൂടി ധൈര്യമുണ്ടായിരുന്നെങ്കിൽ?

ഓർത്തപ്പോൾ ചിരിവന്നു. അല്ലെങ്കിലും ഒരുപാട് 'ഒരുപക്ഷേ'കളുടെ  ആകെത്തുകയാണല്ലോ ഈ ജീവിതമെന്നു പറയുന്നത്.
അതങ്ങനെ സ്വച്ഛമായൊഴുകട്ടെ. നടന്നവഴികളിൽ ഇനിയൊരു തിരിച്ചുപോക്കില്ല. ഓർമകളുടെ നനഞ്ഞ മണ്ണിലെ കാലടികളെ കാലത്തിന്റെ കടൽത്തിരകൾ മായ്ച്ചുകഴിഞ്ഞിരിക്കുന്നു...
"ഒരുകൊച്ചു രാപ്പാടി കരയുമ്പൊഴും.. 
നേർത്തൊരരുവിതൻ താരാട്ടു തളരുമ്പൊഴും...  
കനിവിലൊരു കല്ലു കണിമധുരമാകുമ്പോഴും... 
കാലമിടറുമ്പോഴും.... 
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നൂ... 
നിന്നിലഭയം തിരഞ്ഞുപോകുന്നൂ...."
ഓഫ് ചെയ്യാൻ മറന്ന കാർ സ്റ്റീരിയോയിൽനിന്ന് സംഗീതം അപ്പോഴും   ഒഴുകുന്നുണ്ടായിരുന്നു....ഓളങ്ങളില്ലാത്തൊരു പുഴപോലെ...

ഒരുനിമിഷംകൂടി ആ നാദധാരക്ക് കാതോർത്തതിനുശേഷം സ്റ്റീരിയോ ഓഫാക്കി കാർ കീ വലിച്ചൂരിയെടുത്തു.

സമയമില്ല..... മനോമി കാത്തിരിക്കുകയാകും അവളുടെ അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങാൻ....