Monday 11 October 2021

ഒരു യമണ്ടൻ ബസ്സ്‌കഥ

കോളേജിൽ പഠിക്കുമ്പോൾ നിത്യയാത്ര പ്രൈവറ്റ് ബസ്സിലായിരുന്നു. ഞങ്ങളുടെ റൂട്ടിലോടുന്ന എല്ലാ ബസ്സിലെയും സൂപ്പർമാൻ 'കിളി' എന്ന ഓമനപ്പേരിൽ വിളിക്കുന്ന ക്ലീനർ ആണ്. ആളുകളുടെ ഭാരം കാരണം ഒരുവശത്തേക്ക് ചെരിഞ്ഞ്, അകത്തേക്ക് കയറാൻ ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെയാണ് ബസ്സുകൾ വരുക. ഈ ബസിൽ എന്തായാലും കയറാൻ പറ്റില്ല എന്നുറപ്പിച്ച് മനസ്സു മടുത്തു നിൽക്കുമ്പോഴാണ് ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ മോട്ടിവേഷണൽ സ്പീക്കറായി കിളി അവതരിക്കുക. ഒറ്റക്കൈ കൊണ്ട് വാതിലിന്റെ ഹാൻഡിലിൽ പിടിച്ച്, മറുകൈ നീട്ടി ഏതാണ്ട് 'ദിൽവാലെ ദുൽഹനിയാ ലെ ജായേങ്കെ'യിൽ ഷാരൂഖ് ഖാൻ കാജലിനെ ട്രെയിനിലേക്ക് വിളിക്കുന്ന പോസിൽ ഉള്ള വരവ് കാണുമ്പോൾതന്നെ നമുക്കൊരു ഉന്മേഷം തോന്നും. അതിനൊപ്പം ബസ്സിന്റെ ഒരു വശത്തു തട്ടി "വേഗാവട്ടെ, വേഗാവട്ടെ... ഒരു പത്താൾക്കുകൂടി കേറാലോ" എന്ന പറച്ചിലും, ചറപറാ വിസിലടിയും കൂടി സൃഷ്ടിക്കുന്ന ആ ഒരു അഡ്രിനാലിൻ കിക്കിന്റെ ആവേശത്തിൽ അറിയാതെ തന്നെ നമ്മൾ ബസ്സിലേക്ക് ചാടിക്കയറിപ്പോകും. ഇനി ബസ്സിലേക്ക് ചാടിക്കയറാൻ ആവതില്ലാത്ത ഏതെങ്കിലും അപ്പൂപ്പൻമാരും, അമ്മൂമ്മമാരും നിൽക്കുന്നുണ്ടെങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപേ അവരെ പുഷ്‌പംപോലെ കോരി ബസ്സിന്റെ അകത്തിട്ടിരിക്കും. ഒരിക്കൽ മകന്റെയൊപ്പം പലചരക്ക് വാങ്ങാൻ വന്ന ഒരപ്പൂപ്പൻ, കടയിൽ തിരക്കായതുകൊണ്ട് ബസ്സ്റ്റോപ്പിലേക്ക് ഇറങ്ങിനിന്നതുകണ്ട്‌ 'സ്റ്റോപ്പിൽ നിൽക്കും ജനമെല്ലാം നമ്മുടെതാകും പൈങ്കിളിയേ....' എന്ന പാട്ടുംപാടി അപ്പൂപ്പനെ എടുത്തകത്തിട്ട്, രണ്ടു സ്റ്റോപ്പ് അകലെ ഇറക്കി തിരിച്ചു പോരാനുള്ള ടിക്കറ്റ് കാശും കൊടുത്തുവിട്ട ചരിത്രവുമുണ്ട്. മകൻ പലചരക്കും വാങ്ങി അപ്പനെ കാണാതെ തിരിഞ്ഞു നോക്കുമ്പോളുണ്ട് അപ്പൻ എതിർദിശയിൽ ബസ്സിറങ്ങി 'എന്നാലും എന്റെ ഭാഗത്തും തെറ്റുണ്ട്. ബസ് വരുമ്പോൾ ഞാൻ മാറി നിൽക്കേണ്ടതായിരുന്നു' എന്ന ചിന്താഭാരവുമായി വരുന്നു.

എനിക്ക് പക്ഷേ എപ്പോഴും അസൂയകലർന്ന ആരാധന തോന്നിയിട്ടുള്ളത് ഞാൻ നിത്യവും കോളേജിൽ പോകുന്ന ബസ്സിലെ ഡ്രൈവറോടാണ്. കളർ ഷർട്ടും അതിനുമുകളിൽ എല്ലാ ബട്ടൻസും തുറന്നിട്ട കാക്കി ഷർട്ടുമിട്ട്, റേയ്ബാൻ കൂളിംഗ് ഗ്ലാസ്സും വെച്ച് ആളുകളെ കുത്തിനിറച്ച ബസ് പുല്ലുപോലെ ഓടിക്കുന്ന ആ ചേട്ടനോട്, ബൈക്ക് കഷ്ടിച്ച് ഓടിക്കാൻ പഠിച്ച ഒരു കൗമാരക്കാരന് ആരാധന തോന്നുന്നത് തികച്ചും സ്വാഭാവികം. ചാലക്കുടിയിൽ നിന്ന് വരുന്ന ബസ്സുകളും, ഞങ്ങളുടെ റൂട്ടിലോടുന്ന ബസ്സുകളും ആളൂർ എന്ന സ്ഥലത്തുവെച്ച് കണ്ടുമുട്ടി ഇരിഞ്ഞാലക്കുട വരെ മത്സരിച്ചാണ് യാത്ര ചെയ്യുക. വെള്ളിക്കുളങ്ങര, കൊടകര ഭാഗത്തുനിന്ന് വരുന്ന ഓരോ വിദ്യാർത്ഥികളുടെയും അഭിമാനപ്രശ്നമാണ് ചാലക്കുടി-ഇരിഞ്ഞാലക്കുട ബസ്സുകളെ തോൽപ്പിക്കുക എന്നത്. ജയിച്ച ബസ്സിലെ കുട്ടികൾ, തോറ്റ ബസ്സിലെ കുട്ടികളെ കളിയാക്കുന്നതും, പലപ്പോഴും അത് തർക്കത്തിലും, അടിപിടിയിലും വരെ ചെന്നെത്തുന്നതും നിത്യസംഭവവമായിരുന്നു. ഓരോ ദിവസവും ഞങ്ങളുടെ അഭിമാനത്തെ വാനോളമുയർത്തി, ഒരു ഫോർമുല വൺ റേസിനെ നാണിപ്പിക്കുന്ന വിധത്തിൽ ബസ്സിനെ നിലംതൊടാതെ പറപ്പിച്ച്, വളവുകൾ വീശിയൊടിച്ച് അണ്ണന് ഇതൊക്കെ എത്ര നിസ്സാരം എന്ന മട്ടിൽ കോളർ ഒന്ന് മുകളിലേക്കാക്കി, മുൻവശത്ത് നിൽക്കുന്ന പെൺകുട്ടികളെ നോക്കി ഒരു ചിരിയും ചിരിച്ച് എന്നും സമയത്തിന് ഒരുപാട് മുൻപേ കോളേജിൽ എത്തിക്കാറുള്ള പേരറിയാത്ത ആ ചേട്ടനാണ്, ഒരുപാടുകാലം ഹീറോയായി മനസ്സിൽ നിറഞ്ഞുനിന്നത്. വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും ഞാൻ കണ്ട ഏറ്റവും ലക്ഷണമൊത്ത ഡ്രൈവിംഗ് ആരുടേതെന്നു ചോദിച്ചാൽ പേരറിയാത്ത ആ ചേട്ടന്റേത് എന്നേ ഇപ്പോഴും ഞാൻ പറയൂ.
താമസം കേരളത്തിനു വെളിയിൽ ആയിരുന്നതുകൊണ്ട് ആ ബസ്സിൽ പിന്നീട് അപൂർവമായേ കയറിയിട്ടുള്ളൂ. പക്ഷേ എപ്പോൾ യാത്ര ചെയ്താലും കോളേജ് കാലത്തിന്റെ ഓർമ്മകൾ ഉണർത്തി ഒരു പടക്കുതിരയെപ്പോലെ പാഞ്ഞുപോകുന്ന പതിവിന് ഒരു മാറ്റവും ഉണ്ടാകാറില്ല. ഒരുപാട് കാലത്തിനുശേഷം യാദൃശ്ചികമായി ഇന്ന് അതേ ബസ്സ് വഴിയിൽ കാണാനിടയായി. സീറ്റുകൾ പോലും നിറയാതെ, വഴിയിൽ ആരെങ്കിലും കയറാനുണ്ടോ എന്നുനോക്കി റോഡിലൂടെ നിരങ്ങി നിരങ്ങി നീങ്ങുന്നു. ഡ്രൈവർ സീറ്റിൽ ആ ചേട്ടൻ ആയിരുന്നോ എന്തോ? നോക്കാൻ തോന്നിയില്ല.
.
ഒരു നിമിഷം പെരിങ്ങോടനെപ്പോലെ മനസ്സിൽ പറഞ്ഞുപോയി.
.
"വയ്യ അങ്ങട് നോക്കി ആ ഇരുപ്പ് കാണാൻ എനിക്ക് വയ്യ. മനസ്സിൽ ദൈവങ്ങൾക്കൊപ്പം കൊണ്ടുനടക്കണ ഒരു ചിത്രമുണ്ട്. അതങ്ങനെ തന്നെ നിന്നോട്ടെ....."
.
കോവിഡ് കവർന്ന കാഴ്ചകളിലേക്ക് ഒന്നുകൂടി.......