ഒരു ജർമ്മനി യാത്രയുടെ ഓർമ്മ
****************************************************************************************
ഞാൻ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ചകലെയായി കൊളോൺ (Cologne) എന്നൊരു സ്ഥലമുണ്ട്. പേരുകേട്ടപ്പോൾ പണ്ട് ഗൾഫിൽനിന്ന് ആരെങ്കിലുംവരുമ്പോൾ കൊണ്ടുവരാറുള്ള യൂഡി കൊളോൺ സെന്റാണ് ഓർമ്മ വന്നത്. കാര്യം പേരു ചെറുതാണെങ്കിലും യൂറോപ്പിലെ പ്രധാന നദികളിലൊന്നായ റയിൻ (Rhine) നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏകദേശം രണ്ടായിരം വർഷം പഴക്കമുള്ളൊരു നഗരമാണ് ഈ കൊളോൺ. കേരളത്തിൽ തൃശൂർ എന്നുപറയുന്നതുപോലെ വേണമെങ്കിൽ ഒരു സാംസ്‌കാരിക തലസ്ഥാനമെന്നൊക്കെ വിളിക്കാവുന്ന കെട്ടും മട്ടുമൊക്കെ കൊളോണിനും ഉണ്ട്. എന്നാൽപ്പിന്നെ കണ്ടിട്ടുതന്നെ കാര്യം എന്നുകരുതി അങ്ങോട്ട് വച്ചുപിടിച്ചു.
കൊളോണിൽ ഏറ്റവും പ്രധാന ആകർഷണം വലിയൊരു കത്തീഡ്രൽ (അഥവാ പള്ളി) ആണ്. സ്റ്റേഷനിൽനിന്ന് ഇറങ്ങുമ്പോൾത്തന്നെ ആകാശം മുട്ടിനിൽക്കുന്ന ഗോപുരം കാണാം. അതുകൊണ്ടു വഴിയൊന്നും അന്വേഷിച്ചു കഷ്ടപ്പെടേണ്ടതില്ല.
 |
കൊളോൺ കത്തീഡ്രൽ |
157 മീറ്റർ ഉയരമുള്ള ഒരു യമണ്ടൻ പള്ളി. കണ്ടാൽത്തന്നെ നമ്മൾ വിജൃംഭിതരായിപ്പോകും. ഈ കത്തീഡ്രൽ പണിതു തീരാൻ 600 വർഷമെടുത്തു എന്നാണ് ചരിത്രം. കാശില്ലാത്തതുകൊണ്ടു ഇടക്കുവെച്ചു പണിയെങ്ങാൻ നിർത്തിയതുകൊണ്ടാണോ ഇത്രയും സമയമെടുത്തത് എന്നൊന്നും എനിക്കറിയില്ല. സംഭവം യുനെസ്കോയുടെ പൈതൃകപട്ടികയിലൊക്കെ ഉള്ളതാണ്.

പക്ഷെ ഇതൊന്നുമല്ല രസകരമായ കാര്യം, രണ്ടാംലോക മഹായുദ്ധകാലത്ത് വിമാനത്തിൽനിന്ന് ഒരു പതിനാലു ബോംബും, പിന്നെ അവിടെയും ഇവിടെയും ഒക്കെയായി കരയിൽനിന്ന് ഒരു എഴുപതുബോംബും വന്നുപതിച്ചിട്ടും വലിയ കുഴപ്പങ്ങളൊന്നും പറ്റാതെ 'എന്നോടോ ബാലാ' എന്നുചോദിച്ചു പുല്ലുപോലെ നിന്നതാണത്രേ. എന്തായാലും നമ്മൾ പാലാരിവട്ടം പാലം പണിതപോലല്ല. അതുകൊണ്ടുതന്നെ ഇതുപണിത എഞ്ചിനീയർമാർക്ക് ഒരു സല്യൂട്ട്.
 |
കത്തീഡ്രലിന്റെ പുറംകാഴ്ച്ച |
കത്തീഡ്രലിന്റെ ഉൾഭാഗത്തെ ജനലുകൾ മുഴുവൻ മനോഹരമായ ചിത്രപ്പണികളാണ്. ഒരു കുർബാന നടക്കുന്ന സമയത്താണ് ഞാൻ അകത്തുകയറിയത്. അച്ചന്മാരൊക്കെ നല്ല ഇംഗ്ലീഷ് സിനിമയിലെ നായകന്മാരെപ്പോലെ ബ്ലൂടൂത്ത് സ്‌പീക്കറും മൈക്കും ഒക്കെവെച്ചു കിടിലൻ സെറ്റപ്പിലാണ് നടത്തം. കുർബാന ജർമൻ ഭാഷയിലായതുകൊണ്ടു ഒന്നും മനസ്സിലായില്ല. പിന്നെ 'യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലാ'ത്തതുകൊണ്ടു കാര്യങ്ങൾ ഏകദേശം ഊഹിച്ചു.

എന്തായാലും രസകരമായ ഒരു കാഴ്ച കണ്ടു. അത്യാവശ്യം വേണ്ടഭാഗങ്ങൾ മാത്രം മറച്ച ഒരു ടോപ്പ് ഇട്ടുവന്ന മദാമ്മയെയും, മൊത്തം കീറിയ ജീൻസ് ഇട്ടുവന്ന ഒരു യൂത്തൻ പയ്യനെയും അച്ചൻ കണ്ടംവഴി ഓടിച്ചു. പെട്ടെന്ന് ഓർമവന്നത് നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നെങ്കിൽ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തലായി, ഫാസിസമായി, ചാനലുകളിൽ അന്തിചർച്ചയായി അങ്ങനെ ആകെ ജഗപൊക ആയേനെ.
എന്തായാലും രണ്ടുകാര്യങ്ങൾ മനസ്സിലായി എന്തൊക്കെ പരിഷ്ക്കാരം പറയുന്ന സായിപ്പിന്റെ നാടായാലും ഓരോ സന്ദർഭത്തിനും അനുയോജ്യമായ 'ഡ്രസ്സ് കോഡ്' മാനിക്കപ്പെടുന്നുവെന്നും, വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകൾ സമൂഹത്തിന്റെ ചട്ടക്കൂടിന്റെ ഉള്ളിൽമാത്രമേ നിൽക്കുന്നുള്ളൂവെന്നും.
കത്തീഡ്രൽ ദർശനം കഴിഞ്ഞ് അതിനടുത്തുള്ള ഓൾഡ് ടൌൺ കാണാൻ പോയി. ഓൾഡ് ടൌൺ അത്ര സംഭവമൊന്നുമല്ല, ധാരാളം കടകൾ നിറഞ്ഞ ബാംഗ്ളൂരിലെ കൊമേർഷ്യൽ സ്ട്രീറ്റ് പോലെയോ, ചെന്നൈയിലെ ടി നഗർ പോലെയോ ഒക്കെയുള്ള ഒരുപാട് ആളുകളുള്ള ഒരു തെരുവ്. പക്ഷെ ഒരു വ്യത്യാസമുണ്ട്. ഇത്രയും ആളുകൾ വന്നിട്ട് ഒരുതുണ്ടു കടലാസുപോലും റോഡിൽ കാണാനുണ്ടായിരുന്നില്ല. ഓൾഡ് ടൗണിലേക്ക് പോകുന്ന വഴിയിൽ ഒരു 'മിനി ചൈന' തന്നെ കാണാൻപറ്റി.
 |
ചൈനയിലേക്ക് സ്വാഗതം |
നിറയെ ചൈനീസ് കൊടികൾ, ചുവന്ന മേൽക്കൂരയുള്ള ടെന്റുകൾ/ഷാമിയാനകൾ, ആകാശത്തു പറക്കുന്ന ഹൈഡ്രജൻ നിറച്ച ചൈനീസ് വ്യാളീരൂപമുള്ള ബലൂണുകൾ, അങ്ങനെ മൊത്തം ചൈനാമയം.
 |
എങ്ങും ചൈന മാത്രം |
വഴിതെറ്റി ഇനി വേറെ വല്ലയിടത്തും ചെന്നെത്തിയോ എന്ന് അന്തംവിട്ടിരിക്കുമ്പോളാണ് ഒരു വലിയ സ്റ്റേജും അതിൽ കുറെ ചൈനക്കാരെയും കണ്ടത്. സംഗതി വേറൊന്നുമല്ല ചൈന-കൊളോൺ ഫെസ്റ്റിവൽ ആണ്. സ്റ്റേജിൽ ഉഗ്രൻ കുങ്ഫൂ നടക്കുന്നു. അതുംകണ്ടു കുറച്ചുനേരം നിന്നു.
 |
ലോകം മുഴുവൻ വിഴുങ്ങാൻ ആഗ്രഹിക്കുന്ന ചൈനീസ് വ്യാളി |
കൊളോൺ നഗരം മുഴുവൻ ഒരു ബോട്ടിൽ കൊണ്ടുനടന്നു കാണിക്കുന്ന ഒരു പരിപാടിയുണ്ട്. ബോട്ട് എന്നുവെച്ചാൽ മൂന്നുനിലയുള്ള പടുകൂറ്റൻ ബോട്ടാണ്. അതിൽ ഒരു റൗണ്ടടിച്ചു.
 |
ബോട്ട് യാത്രക്കിടയിലെ നഗര ദൃശ്യങ്ങൾ... |
 |
ഇതെന്താ ഇങ്ങനെയൊരു രൂപം എന്ന് ഒരു പിടിയുമില്ല |
അതിനു ശേഷം ഒരു ചോക്ലേറ്റ് മ്യൂസിയം കാണാൻ പോയി. ഇവിടത്തെ വലിയൊരു ബ്രാൻഡ് ആയ ലിൻഡ് (Lindt) കമ്പനിയുടെ പഴയൊരു ഫാക്ടറി ആണ് ഈ മ്യൂസിയം ആക്കിമാറ്റിയിരിക്കുന്നത്. അകത്തുകയറാൻ കൊടുത്ത കാശ് വെച്ചുനോക്കിയാൽ ഉടായിപ്പ് സെറ്റപ്പാണ് എന്നുപറയാം. പ്രധാനമായും ചോക്ലേറ്റ് വിൽപ്പനയാണ് ലക്ഷ്യം. എന്തായാലും അതിനകത്തൊരു ചോക്ലേറ്റ് ഫൗണ്ടൻ എന്നൊരു സംഭവം കണ്ടു. അതുമാത്രം കൊള്ളാം.
 |
ചോക്ലേറ്റ് ഫൗണ്ടൻ |
 |
ആ ഒഴുകിവരുന്നതാണ് ഒന്നാംതരം ചോക്ലേറ്റ് |
 |
ആ ചേച്ചിയുടെ കൈയിലിരിക്കുന്നതിൽ നിന്ന് ഒന്നെനിക്കും കിട്ടി |
ഇങ്ങനെ അന്നത്തെ കറക്കമെല്ലാം അവസാനിച്ച് റെയിൽവേ സ്റ്റേഷനിൽ വന്നപ്പോൾ തിരിച്ചുപോകാനുള്ള ട്രെയിൻ ക്യാൻസലായി എന്ന അറിയിപ്പുകണ്ടത്. അതുവരെ ഉണ്ടായ ഇമ്പ്രെഷൻ എല്ലാം അതൊടെപോയി. കാര്യം കുറച്ചു ലേറ്റ് ആയി ഓടിയാലും ഇന്ത്യൻ റെയിൽവേ അങ്ങനെ ട്രെയിൻ ഒന്നും പൊതുവെ ക്യാൻസൽ ചെയ്യാറില്ല. പിന്നെ കിട്ടിയ ട്രെയിനിൽ കയറി ഒരുകണക്കിന് ഹോട്ടലിലെത്തി.
കണ്ട കാഴ്ചകൾ മഹത്തരം എന്നൊന്നും പറയാൻ വയ്യ. പക്ഷെ അതിനേക്കാളെല്ലാം മനസ്സിനെ ആകർഷിച്ചത് നൂറുകണക്കിനോ, ആയിരക്കണക്കിനോ ആളുകൾ വരുന്ന സ്ഥലമായിട്ടും നിയമങ്ങൾ പാലിക്കുന്നതിലുള്ള ആളുകളുടെ കണിശതയാണ്. വൃത്തിയുള്ള നടപ്പാതകളും, സിഗ്നലും, ലൈനും പാലിച്ച് ഓടുന്ന വണ്ടികളും, നാറ്റമടിക്കാത്ത ചവർവീപ്പകളുമെല്ലാം കണ്ടപ്പോൾ, ഒരു പൗരൻ എന്നനിലയിൽ നമുക്ക് എന്താണ് നഷ്ടപ്പെടുന്നത് എന്ന് ഒരുനിമിഷം ആലോചിച്ചുപോയി. നമ്മുടെ രാജ്യത്തും കാക്കത്തൊള്ളായിരം നിയമങ്ങളെങ്കിലും കാണും. ആരാലും നിർബന്ധിക്കപ്പെടാതെ അതിലെത്രയെണ്ണം പാലിക്കപ്പെടുന്നു എന്നതാണ് ഒരു ജനത എന്ന നിലയിൽ നമ്മുടെ പൗരബോധത്തെ ലോകത്തിനുമുന്നിൽ അടയാളപ്പെടുത്തുന്നത്. എന്തുകൊണ്ടോ നമുക്ക് കിട്ടിയ സ്വാതന്ത്ര്യത്തെ അതിന്റെ ശരിയായ അർത്ഥത്തോടെ ആസ്വദിക്കാൻ നമ്മളിനിയും വളർന്നിട്ടില്ല എന്നുതോന്നുന്നു.
വഴിയിൽ കണ്ട മറ്റുചില കാഴ്ചകൾ
 |
അന്തസ്സുള്ള പിച്ചക്കാരൻ :-D സംഭവം എന്താണെന്നു മനസ്സിലായോ? പിച്ചക്കാരൻ വരച്ച ചിത്രമാണ്. പിച്ചച്ചട്ടിയും കാണാം. ആ പല്ലു പുറത്തേക്കിട്ടിരിക്കുന്ന ആളാണ് സാക്ഷാൽ 'ഡ്രാക്കുള'. |
 |
ബുദ്ധിയുള്ള പിച്ചക്കാരൻ :-Dകാര്യം പിച്ചക്കാരനാണെങ്കിലും പറഞ്ഞിരിക്കുന്ന കാര്യം എത്ര സത്യമാണല്ലേ? - "നമുക്ക് വ്യത്യസ്തങ്ങളായ മതങ്ങളും, ഭാഷകളും, തൊലിയുടെ നിറങ്ങളും എല്ലാം ഉണ്ടാകാം. പക്ഷേ നമ്മളെല്ലാവരും ഒരേ മനുഷ്യരാശിയിൽ പെടുന്നു" 
|
 |
ഒരുചാൺ വയറിനുവേണ്ടിയുള്ള ട്രപ്പീസ് കളിയാണ് ജീവിതം...... |
 |
തലതിരിഞ്ഞ ലോകത്തെ നേരെ നോക്കിക്കാണുന്നവർ....  |
 |
ചൈനീസ് സുന്ദരിക്കുട്ടികളുടെ ഡാൻസിനിടയിൽ നിന്നും... |
 |
ഒരു നോവായി ഹോങ്കോങ്...... (കുറ്റവാളികളെ ചൈനക്ക് കൈമാറുന്ന നിയമത്തിനെതിരെയുള്ള പ്രതിഷേധം) |
 |
എന്താ സംഭവമെന്ന് ഒരു പിടിയുമില്ല. |
 |
കുമിളകൾ....കുമിളകൾ... |
 |
ഏതു രാജ്യത്താണെങ്കിലും റോക്കറ്റ് പോകുന്നത് ഒരേപോലെയാണെന്നു മനസ്സിലായി :-D |
 |
ജർമ്മനിയിലെ മാർത്താണ്ഡവർമ്മ പാലം  |