Friday 19 July 2019

ഒരു ഈന്തപ്പഴക്കഥ


'പീക്കിരി' എന്നു വിളിക്കാവുന്ന പ്രായത്തിലുള്ള കുട്ടികളേക്കാളും ഒരുപാട് അറിവ് കൂടുതലുണ്ടെന്ന അഹങ്കാരം എനിക്ക് പണ്ടേയുണ്ട്. ഒരു കുട്ടിയുടെ അച്ഛനായതോടെ അത് ക്രമാതീതമായി കൂടുകയും ചെയ്തു. ചിലപ്പോഴൊക്കെ മൂന്നു വയസ്സുകാരനായ പുത്രനെ 'അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത്' എന്നൊക്കെ ഉപദേശിച്ചു വെറുപ്പിക്കാറുമുണ്ട്. ഈ അദ്ധ്യയനവർഷം മുതൽ പുത്രൻ നഴ്‌സറിയിൽ പോയിത്തുടങ്ങി.  രാവിലെ 8.30 മുതൽ ക്ലാസ് തുടങ്ങുന്നതുകൊണ്ട്, ഇടക്കു കഴിക്കാൻ എന്തെങ്കിലും 'സ്‌നാക്‌സ്' കൊടുത്തുവിടാറുണ്ട്.  മിക്കവാറും പ്രാതലിന് ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ, പുട്ട് അങ്ങനെ എന്തെങ്കിലുമാകും സ്‌നാക്‌സ്. ഇടക്കു വല്ല പഴവർഗങ്ങളും, അപൂർവ്വമായി ബ്രഡ് ജാം എന്നിവയും പതിവുണ്ട്.

12.30 ആകുമ്പോൾ നഴ്സറിക്കാരൻ ക്ലാസ്സെല്ലാം കഴിഞ്ഞു വീട്ടിലെത്തും. ഓഫീസിൽ വൈകിപ്പോകുന്ന ദിവസമോ, അതല്ലെങ്കിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്ന ദിവസമോ ആണെങ്കിൽ ഉച്ചയൂണു കഴിക്കുന്നതിനു മുൻപോ, കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലോ സ്കൂൾ വിശേഷങ്ങൾ ചോദിക്കുന്ന പതിവുണ്ട്. പലതിനും വാലും തുമ്പുമൊന്നും കാണില്ലെങ്കിലും, തന്നെക്കൊണ്ടാകുന്നവിധത്തിൽ വള്ളി പുള്ളി വിടാതെ അന്നത്തെ സംഭവങ്ങൾ വിവരിക്കാൻ പുത്രനും ശ്രമിക്കാറുണ്ട്. 

അങ്ങനെ ഒരു ദിവസം പുള്ളിക്കാരന് സ്‌നാക്‌സ് ആയി കൊടുത്തുവിട്ടത് ഈന്തപ്പഴം (Dates) ആയിരുന്നു. വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിൽ 'ഇന്ന് സ്‌നാക്‌സ് മുഴുവൻ കഴിച്ചോ?' എന്നും ചോദിച്ചു. പൊതുവേ ഈന്തപ്പഴം അവന് ഇഷ്ടമായതുകൊണ്ടു 'ഉവ്വ്' എന്നൊരു ഉത്തരമാണ് പ്രതീക്ഷിച്ചത്. എന്നാൽ എന്റെ പ്രതീക്ഷകൾ പൂർണമായും തെറ്റിച്ചുകൊണ്ട്, 'മുഴുവനും കഴിച്ചില്ല അച്ഛാ' എന്നാണ് മറുപടി കിട്ടിയത്. കിട്ടിയ അവസരം വെറുതെ കളയേണ്ട എന്നുകരുതി 'അച്ഛനുമമ്മയും എത്ര കഷ്ടപ്പെട്ട് ജോലി ചെയ്താണ് ഓരോ സാധനങ്ങൾ വാങ്ങുന്നത്, എത്ര കുട്ടികൾ ഭക്ഷണം കിട്ടാതെ കഷ്ടപെടുന്നുണ്ട്, ഭക്ഷണം മുഴുവൻ കഴിക്കാതിരുന്നാൽ അമ്പാട്ടി കോപിക്കും' എന്നതടക്കമുള്ള ഒരു ലോഡ് ഉപദേശവും 'ഇങ്ങനെയാണെങ്കിൽ നാളെ മുതൽ സ്‌നാക്‌സ് തന്നുവിടുന്നില്ല' എന്ന് പൊടിക്ക് ഭീഷണിയും അങ്ങു വാരിവിതറി. ഇതുമുഴുവൻ അവന്റെ കുഞ്ഞു തലയിൽ കയറുമെന്നു കരുതിയിട്ടല്ല; എന്നാലും ഇത്തരം ഉപദേശങ്ങൾ പാരമ്പര്യസ്വത്ത് പോലെയാണല്ലോ. അപ്പൂപ്പന്മാരും അമ്മൂമ്മമാരും അത് നമ്മുടെ അച്ഛനമ്മമാർക്ക് കൈമാറി, അവരിൽ നിന്ന് നമ്മളിലേക്ക്, ഇനി നമ്മളിൽനിന്ന് അടുത്ത തലമുറയിലേക്ക് അത് കൈമാറേണ്ടത് ഒരു ചരിത്രപരമായ കടമയാണ്. എന്തായാലും അച്ഛനെന്താണാവോ ഈ പറയുന്നത് എന്നാലോചിച്ച് തല പുണ്ണാക്കാതെ പുത്രൻ തന്റെ ജോലി തുടർന്നു. 

തൊണ്ടയിലെ വെള്ളം മുഴുവൻ വറ്റുന്നതുവരെ ഉപദേശിച്ചിട്ടും പുത്രൻ മൈൻഡ് ചെയ്യാത്തതുകൊണ്ട് ക്ഷീണിതനായ ഞാൻ, എന്തായാലും വിവരങ്ങൾ ഒന്നുകൂടി വിശദമായി ചോദിച്ചറിഞ്ഞിട്ടാകാം ബാക്കി ഉപദേശം എന്നുകരുതി. 

"മോനേ ശരിക്കും പറയൂ നീ ഈന്തപ്പഴം മുഴുവൻ കഴിച്ചില്ലേ അതോ ബാക്കിവെച്ചോ?"

"ഞാൻ മുഴുവൻ കഴിച്ചില്ല അച്ഛാ" 

"എന്താ നീ മുഴുവൻ കഴിക്കാഞ്ഞത്? വീട്ടിൽവെച്ചു തരുമ്പോ കഴിക്കാറുണ്ടല്ലോ?"

........... (മൗനം)

"എന്താ കഴിക്കാഞ്ഞതെന്നു പറയൂ..."

"കുരു ഒരു ടേസ്റ്റില്ല അച്ഛാ......"

.............. (മൗനം. ഇത്തവണ എന്റേതാണെന്നു മാത്രം)

അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിൽ പതിയാൻ ഒരു നിമിഷമെടുത്തു. അപ്പോൾ അതാണ് കാര്യം; ഈന്തപ്പഴത്തിന്റെ 'കുരു' (മാത്രം) ബാക്കിവെച്ചതുകൊണ്ടാണ് 'മുഴുവനും കഴിച്ചില്ല' എന്ന് പുത്രൻ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഒരു പഴത്തിന്റെ 'പൂർണ്ണത' അതിന്റെ അകത്തുള്ള കുരു കൂടി ഉൾപ്പെടുന്നതാണ് എന്ന് മനസ്സിലാക്കാതെയാണ്  ഇത്രയുംനേരം ഞാൻ ഉപദേശിച്ചുകൊണ്ടിരുന്നത്. കൂടുതൽ നാണംകെടേണ്ട എന്നുകരുതി ഉപദേശങ്ങൾ തൽക്കാലത്തേക്ക് ചുരുട്ടിക്കൂട്ടി കീശയിൽവെച്ചുകൊണ്ട് ഞാൻ സ്ഥലം കാലിയാക്കി.

എന്തായാലും അന്നത്തോടെ രണ്ടുകാര്യങ്ങൾ മനസ്സിലായി.

1) കുറച്ച് ഓണം അധികം ഉണ്ടു എന്നത് ബുദ്ധി കൂടാനുള്ള ഒരു യോഗ്യതയല്ല

2) 'Child is the father of man' എന്ന് വില്ല്യം വേർഡ്‌സ്‌വർത്ത് പറഞ്ഞത് വെറുതെയല്ല!

Tuesday 16 July 2019

'പോസ്റ്റി'ൽ പോസ്റ്റാകുമ്പോൾ

തിങ്കൾമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ അലാറം അടിക്കുമ്പോൾ ചുരുങ്ങിയത് ഒരു പതിനഞ്ച് മിനിറ്റ് കൂടെ കിടന്നിട്ട് ഹോ ഇത്രപെട്ടെന്ന് നേരം വെളുത്തല്ലോ എന്ന സങ്കടത്തോടെയാണ് എഴുന്നേറ്റുവരാറുള്ളത്. പക്ഷെ ചില ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ, അലാറം പോലുമില്ലാതെ നേരത്തെ തന്നെ ഉറക്കമുണരും. പിന്നെ എന്തുചെയ്താലും ഉറക്കമൊട്ടു വരികയുമില്ല. അപ്പോൾ ആദ്യത്തെ ചിന്ത കുറച്ചുദൂരം നടക്കാൻ പോകാം എന്നാണ്. പിന്നെ കരുതും, നടക്കാൻപോകാൻ ഇനിയും ദിവസങ്ങളുണ്ടല്ലോ, കുറെനാളായില്ലേ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിട്ട് അതുകൊണ്ട് ഇന്നൊരെണ്ണം അങ്ങോട്ട് വെച്ചുകാച്ചിയേക്കാമെന്ന് (ബ്ലോഗാണ് കൂടുതലിഷ്ടമെങ്കിലും വഴിതെറ്റിയെങ്ങാനും ആരെങ്കിലും വരുന്നതല്ലാതെ പൊതുവെ വരൾച്ചക്കാലമായതുകൊണ്ട് ആദ്യം ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്യാറുള്ളത് ഈയിടെയായി). പോസ്റ്റ് ഇട്ട ഉടനെ നൂറുകണക്കിനാളുകൾ വായിക്കാൻ ക്യൂ ഒന്നും നിൽക്കുകയല്ലെങ്കിലും ഓരോരോ ആചാരങ്ങളാകുമ്പോൾ നമ്മൾ പാലിക്കാതെ പറ്റില്ലല്ലോ. തന്നെയുമല്ല ആളുകളുടെ സ്വകാര്യവിവരങ്ങൾ കിട്ടിയ പൈസക്ക് തൂക്കിവിറ്റു എന്ന 'ചെറിയൊരു' കുറ്റത്തിന് ഫൈനടച്ച് ഡിപ്രെഷൻ അടിച്ചിരിക്കുന്ന സാക്ഷാൽ സുക്കറണ്ണന്  ഇനിയിപ്പോ എന്റെയൊരു പോസ്റ്റ് കണ്ടില്ലെന്നു കരുതി കൂടുതൽ വിഷമമാകണ്ട. ആഫ്റ്ററാൾ, ഭാവിയിൽ കൂടുതൽ തൂക്കിവിൽപ്പനകൾക്ക് നമ്മുടെ ഒരു എളിയ സംഭാവന ആയിക്കോട്ടെ!

അങ്ങനെ നിറഞ്ഞു തുളുമ്പുന്ന ആവേശത്തോടെയും, ആത്മവിശ്വാസത്തോടെയും പോസ്റ്റിടാൻ ലാപ്ടോപ്പ് തുറന്നുവെച്ച് ഒറ്റയിരിപ്പാണ്. അത് വെറുമൊരു ഇരിപ്പല്ല - ആദ്യം എന്തിനെപ്പറ്റി പോസ്റ്റിടണം എന്നങ്ങോട്ടു കൂലങ്കുഷമായി ചിന്തിക്കും. നാട്ടിൽ നടന്ന/നടക്കുന്ന ഏതെങ്കിലും സംഭവത്തെപ്പറ്റി എന്റെ 'വ്യക്തവും ശക്തവുമായ...' അഭിപ്രായം രേഖപ്പെടുത്തിയാലോ എന്നാദ്യം കരുതും. ചില 'അവലോസുണ്ട'കൾപോലെ അത് കടിച്ചാൽപൊട്ടാത്ത  ഐറ്റമായിപ്പോകാൻ സാധ്യതയുള്ളതുകൊണ്ട് അതങ്ങു വേണ്ടെന്നുവെക്കും. എന്നാൽപ്പിന്നെ ഒന്ന് മാറ്റിപ്പിടിക്കാം; ഏതെങ്കിലും രസകരമായ അനുഭവങ്ങളെപ്പറ്റി എഴുതാം, അതാകുമ്പോൾ എഴുതുന്ന ആൾക്കും, വായിക്കുന്ന ആൾക്കും സുഖം. അങ്ങനെ ആലോചിച്ചു കാടുകയറുമ്പോളാണ് മനസ്സിലാകുക പലതിനെപ്പറ്റിയും എഴുതാൻനിന്നാൽ മിക്കവാറും പോസ്റ്റിനും 'അനുഭവങ്ങൾ പാളിച്ചകൾ - ഭാഗം ഒന്ന്, രണ്ട്, മൂന്ന്' എന്ന് തലവാചകം എഴുതേണ്ടിവരുമെന്ന്. ബാക്കിയുള്ളതിനാകട്ടെ 'എന്റെ തല എന്റെ ഫിഗർ' മോഡൽ ഒരു ആത്മപ്രശംസയുടെ ഭാവം വരികയും ചെയ്യും. അപ്പോപ്പിന്നെ അതും രക്ഷയില്ല.

അപ്പോൾ ബാക്കിയുള്ള ഓപ്ഷൻ 'ഭാവന' മാത്രമാണ്. മാസാവസാനമാകുമ്പോളുള്ള ബാങ്ക് അക്കൗണ്ട്പോലെ അത് മിക്കവാറും കാലിയായിരിക്കും. എന്നാലും ഏതെങ്കിലും പൊട്ടും പൊടിയും ബാക്കിയുണ്ടോ എന്ന് അരിച്ചുപെറുക്കലാണ് ആദ്യത്തെ ജോലി. ഏകദേശം ഇത്രയുമാകുമ്പോഴേക്കും 'പാൽപാക്കറ്റ്' എത്തിക്കാണും. ഭാവന വിടരാൻ ചായ ഉത്തമമായതിനാൽ ഒരു ചായ കുടിച്ചിട്ടാകാം എഴുത്ത് എന്ന് തീരുമാനമാകും. കട്ടനാണ് ഭാവന വിടർത്താൻ ഉത്തമമെങ്കിലും ഒരു പരിധിയിൽകൂടുതൽ എന്റെ തല താങ്ങില്ല എന്നറിയാവുന്നതുകൊണ്ട് ഞാൻ പാൽച്ചായ വെച്ച് അഡ്ജസ്റ്റ് ചെയ്യും (അല്ലാതെ കട്ടൻ എനിക്കിഷ്ടമല്ലാത്തതുകൊണ്ടല്ല). ചായകുടി കഴിഞ്ഞിട്ടും ഭാവന വിചാരിച്ച രീതിയിൽ അങ്ങോട്ട് വിടരുന്നില്ലെങ്കിൽ ഇനി എങ്ങാനും 'വാസ്തു' പ്രശ്നമാണെങ്കിൽ മാറിക്കോട്ടെ എന്നുകരുതി കിഴക്കോട്ടും, പടിഞ്ഞാറോട്ടും, തെക്കോട്ടും വടക്കോട്ടും എന്നുവേണ്ട വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് അടക്കം എല്ലാ ദിശയിലേക്കും തിരിഞ്ഞിരുന്നുനോക്കും. അതോടൊപ്പം ബെഡ്‌റൂം, ഡ്രോയിങ് റൂം, ഡൈനിങ്ങ് റൂം എന്നിങ്ങനെ പല സ്ഥലങ്ങളും മാറിനോക്കും. ഇതുകൊണ്ടൊന്നും പിടിതരാതെ 'ഞാനിതെത്ര കണ്ടിരിക്കുന്നു' എന്നമട്ടിൽ ഭാവന ഒഴിഞ്ഞുമാറിക്കൊണ്ടേയിരിക്കും. ഇതിനിടയിൽ മൂളിപ്പാട്ടും പാടിക്കൊണ്ട് കറങ്ങുന്ന ഏതാനും കൊതുകുകൾ, ആരാടാ രാവിലെത്തന്നെ ലൈറ്റ് ഇട്ടു ശല്യപ്പെടുത്തുന്നത് എന്നറിയാൻ ഓടിവരുന്ന ഒന്നോ രണ്ടോ പാറ്റകൾ എന്നിവരെ ഞാൻ യാതൊരു ദാക്ഷിണ്യവുമില്ലാതെ കാലപുരിക്കയച്ചുകാണും - ഭാവനക്ക് യാതൊരു തടസ്സവും വരാൻ പാടില്ലല്ലോ!

ഏകദേശം ഇത്രയുമാകുമ്പോളേക്കും പത്രം വരും. പത്രത്തിൽ നിന്നെങ്ങാനും വല്ല വിഷയവും കിട്ടിയാലോ എന്ന സാധ്യതയെ മുൻനിർത്തി പത്രം അരിച്ചുപെറുക്കും. ഒരു ശരാശരി മലയാളിയെപ്പോലെ ചായകുടിയും 'മ' പത്രം വായനയും കഴിഞ്ഞാൽ ഒരു 'വിളി' വരും. അതെല്ലാം കഴിഞ്ഞിട്ടാകട്ടെ ഇനി പോസ്റ്റ് തയ്യാറാക്കൽ എന്ന തീരുമാനമേ സ്വാഭാവികമായും സാധിക്കുകയുളളൂ. അങ്ങനെ അതെല്ലാം കഴിഞ്ഞ് വീണ്ടും ലാപ്ടോപ്പിന് മുൻപിൽ 'ഓം പോസ്റ്റായ നമഃ....' എന്ന് നൂറുതവണ ഉരുവിട്ട് വീണ്ടും ഇരുന്നുനോക്കും. വായ്‌പൊളിച്ച് അനന്തമായി കാത്തിരിന്നു ബോറടിക്കുന്ന നൂറുകണക്കിന് കുടങ്ങളെ  ഇടക്ക് 'ശൂ..ശൂ' എന്നൊരു ശബ്ദത്തോടെ ദേ ഇപ്പോവരും വെള്ളം എന്നുപറഞ്ഞു പറ്റിക്കുന്ന കോർപ്പറേഷൻ പൈപ്പുകളെപ്പോലെ, തലച്ചോറും ഇടക്കോരോ മിന്നലാട്ടങ്ങൾ നടത്തുമെന്നല്ലാതെ മിക്കവാറും ഭാവനയുടെ വരൾച്ച തന്നെയാണ് പതിവ്. സമയം ഇത്രയുമാകുമ്പോളേക്കും പ്രിയതമ എഴുന്നേറ്റുവരികയും 'ആഹാ ഇന്ന് പോസ്റ്റ് ഇടുന്നുണ്ടോ' എന്ന് ചോദിക്കുകയും, 'ഏകദേശം റെഡിയായി. എന്നാലും വിചാരിച്ച അത്രക്കങ്ങട് ആയില്ല. ഒന്നുകൂടി ഒന്ന് സെറ്റപ്പാക്കീട്ട് വേണം ഇടാൻ' എന്നുപറഞ്ഞുകൊണ്ട് എന്നെനോക്കി പല്ലിളിക്കുന്ന ഫേസ്ബുക്കിലെയോ, ബ്ലോഗിലെയോ ഒരക്ഷരം പോലുമെഴുതാത്ത 'ബ്ലാങ്ക് പേജ്' അതിവിദഗ്ദ്ധമായി ക്ലോസ് ചെയ്ത്, ലോഗൗട്ട് ചെയ്ത് ലാപ്ടോപ്പും അടച്ചുവെച്ച് 'ഇന്ന് മീൻ വാങ്ങിയാലോ' എന്നതുപോലുള്ള അധികം ഭാവനവേണ്ടാത്ത ചോദ്യങ്ങളുമായി 'പോസ്റ്റ്മുതലാളി'ക്കുപ്പായം അഴിച്ചുവെച്ച് ഉത്തമനായ കുടുംബസ്ഥന്റെ റോൾ ഏറ്റെടുക്കും.

'ഇത്ര ഗ്യാപ്പ് ഇടാതെ ഇടക്കോരോ പോസ്റ്റ് ഇട്ടൂടേ' എന്ന് സ്നേഹത്തോടെ ചോദിക്കാറുള്ള ചിലരുണ്ട്. അവരോടൊക്കെ 'ദിപ്പോ ശര്യാക്കിത്തരാം......' എന്നുപറഞ്ഞു മുങ്ങാറാണ് പതിവ്. വേറൊന്നുംകൊണ്ടല്ല; ഇപ്പൊ മനസ്സിലായില്ലേ 'ഷാനീ ഇത് ചെറിയ കളിയല്ല.....' എന്ന്  ;-)

വാൽക്കഷ്ണം: 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമയിൽ സംയുക്ത വർമ്മ അവതരിപ്പിക്കുന്ന കഥാപാത്രം ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഭാവന വളർത്തുന്ന ഒരു യന്ത്രം വിൽക്കുന്നുണ്ട്. അത്തരമൊരു യന്ത്രം ആമസോണിലോ, ഫ്ലിപ്‌കാർട്ടിലോ കിട്ടാനുണ്ടോ എന്ന് നോക്കട്ടെ. എങ്ങാനും കിട്ടിയാൽ പിന്നെ പോസ്റ്റുകളുടെ ഒരു പ്രളയമായിരിക്കും ഇനിയങ്ങോട്ട് :-D