Saturday 27 April 2019

ഒരാൾ എടുത്തിട്ടലക്കിയ കഥ


പണ്ടുമുതലേ ശനിയാഴ്ചകളിലെ പ്രധാന പരിപാടികളിലൊന്നാണ് ഒരാഴ്ചത്തെ തുണികൾ ഒരുമിച്ച് കഴുകുക എന്നത്. കുടുംബസ്ഥനായപ്പോൾ ആ പണിയുടെ സിംഹഭാഗവും വാഷിംഗ് മെഷീൻ ഏറ്റെടുത്തു. അതുകൊണ്ടുതന്നെ ഇപ്പോൾ ഇതൊരു ഭാരമായി തോന്നാറേയില്ല. പക്ഷേ ബാച്ച്ലർ ജീവിതകാലത്തെ ഒരു സംഭവം ഇടക്കിടക്ക് മനസ്സിൽ എത്തിനോക്കുകയും ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് മടങ്ങിപ്പോകുകയും ചെയ്യാറുണ്ട്.

ബാംഗ്ലൂർ മെയിൽ എന്ന വിഭാഗത്തിൽ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ, കോളേജിലെ സഹപാഠികളായ ചിന്തു, അംഗിരസ്, ശ്രീജിത്ത്, എന്നിവരും ഷിനോ, ഷജിത്ത് എന്നീ രണ്ടു ചേട്ടന്മാരും, ഞാനും കൂടി ചേർന്ന ഒരു 'കൊച്ചു'കുടുംബമായിരുന്നു ബാംഗ്ലൂരിൽ ഞങ്ങളുടേത്. അക്കാലത്ത് ബാംഗ്ലൂരിൽ പൊതുവേ ചൂടുകുറവായതുകൊണ്ട് നാട്ടിലെപോലെ വിയർക്കുന്ന പ്രശ്നമില്ല, പിന്നെ സ്വാഭാവികമായുള്ള മടി, അത്യാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഷർട്ടുകൾ മാറിയിടാനുള്ള സൗകര്യം ഇതെല്ലാം കാരണം  ആഴ്ചയിലൊരിക്കൽ മാത്രമാണ് അലക്കൽ എന്ന മഹാമഹം നടന്നിരുന്നത്. ആഴ്ചയിലൊരിക്കൽ തന്നെ അലക്കുന്നത് വലിയൊരപരാധമായി കാണുന്ന മറ്റു സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.

പഠിക്കുന്ന സമയത്ത്, പഠനം കുറവും വിശ്രമം കൂടുതലും എന്ന ലൈൻ ആയതുകൊണ്ട് ഇതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. പക്ഷെ പിന്നീട് എല്ലാവർക്കും ജോലിയും അതിൽ ചിലർക്ക് നൈറ്റ് ഷിഫ്റ്റും ഒക്കെ ആയപ്പോൾ തുണിയലക്കുക എന്നത് കഷ്ടപ്പെട്ടു ചെയ്തുതീർക്കേണ്ട ഒരു ജോലിയായി മാറി. രാത്രിമുഴുവൻ ജോലിചെയ്ത് രാവിലെ കുത്തിയിരുന്ന് തുണിയലക്കൽ എന്നത് അത്ര എളുപ്പമല്ല എന്ന് അനുഭവസ്ഥർക്കറിയാം. അതുമാത്രമല്ല, എല്ലാവർക്കും ജോലിയെല്ലാം കിട്ടി പൊതുവെയുള്ള സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതിന്റെ ഫലമായി റൂമിൽ പുതിയ ചവിട്ടികൾ, കർട്ടനുകൾ, മേശവിരികൾ അങ്ങനെ പലതും ഞങ്ങൾ വാങ്ങിയിടുകയും ചെയ്തു. സ്വന്തം വസ്ത്രമലക്കാൻ തന്നെ മടി പിടിച്ചിരിക്കുന്ന അവസ്ഥയിൽ ഇതെല്ലാം ആര് അലക്കുമെന്ന ചോദ്യം ചില്ലറ തർക്കങ്ങൾക്കും വഴിവെച്ചു.

അങ്ങനെയിരിക്കുമ്പോളാണ് റൂമിലെ സീനിയറായ ഷിനോച്ചേട്ടൻ ഒരു ആശയം പറഞ്ഞത്. തുണിയലക്കാനും, വീട് തൂത്തുതുടക്കാനുമായി ആഴ്ചയിലൊരിക്കൽ ഒരാളെ ഏൽപ്പിക്കുകയും അതിനു ചിലവാകുന്ന തുക കോമൺ എക്സ്പെൻസിൽ എഴുതുകയും ചെയ്യാമെന്ന്. പുള്ളിക്കാരൻ തന്നെ പറ്റിയ ഒരാളെ കണ്ടെത്തുകയും ചെയ്തു - അവിടെ അടുത്തുതന്നെയുള്ള 'വെങ്കടേഷ് ഗൗഡ'. ഈ ഗൗഡ ഒരു നാല്പതിനോടടുത്തു പ്രായമുള്ള, നല്ല ആരോഗ്യമുള്ള, മാതൃഭാഷയല്ലാതെ മറ്റൊന്നും സംസാരിക്കാനോ,മനസ്സിലാക്കാനോ കഴിയാത്ത ഒരു കർണ്ണാടകക്കാരൻ ആയിരുന്നു. കന്നഡ ഭാഷ ഞങ്ങൾക്ക് പിടിതരാത്ത കാലമാണ്. ആകെ ആത്മവിശ്വാസത്തോടെ പറയുന്നത് 'കന്നഡ ഗൊത്തില്ലാ' (കന്നഡ അറിയില്ല) എന്നും, ബസ്സിൽ കയറുന്നതിനു മുൻപ് കണ്ടക്ടറോട് പോകേണ്ട സ്ഥലത്തിന്റെ പേരു പറഞ്ഞ് 'ഹോഗത്താ' എന്നു ചോദിക്കുന്നതുമാണ് - ഉദാഹരണത്തിന് 'മാറത്തഹള്ളി ഹോഗത്താ?' (മാറത്തഹള്ളി പോകുമോ?). കണ്ടക്ടർ കന്നഡയിൽ പറയുന്ന മറുപടിയുടെ അർത്ഥം മനസ്സിലായില്ലെങ്കിലും അയാളുടെ മുഖഭാവം, ബോഡിലാംഗ്വേജ് എന്നിവവെച്ച് ഉത്തരം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് മനസ്സിലാക്കാൻ ഞങ്ങൾ പഠിച്ചിരുന്നു. 

അങ്ങനെ ഗൗഡാജി റൂമിൽ അവതരിക്കുകയും, അതിവേഗം തന്റെ കരവിരുത് പ്രകടമാക്കുകയും ചെയ്തു. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ചായ തിളപ്പിക്കാനുപയോഗിക്കുന്ന ഒരു സ്റ്റീൽ പാത്രം കാണും. കുറേനാളുകൾ കഴിയുമ്പോൾ മിക്കവാറും ഈ പാത്രത്തിന്റെ ഉൾവശത്ത് നടുവിൽ മാത്രം സ്റ്റീൽ കളർ തെളിഞ്ഞുകാണുകയും, അരികുകൾ ചായക്കറയുടെ ഫലമായി ഒരു ബ്രൗൺ നിറത്തോടെ കാണപ്പെടുകയും ചെയ്യാറുണ്ട്. ഏതാണ്ട് ഇതേ അവസ്ഥയായിരുന്നു ഞങ്ങളുടെ കുളിമുറിയും. മുൻപ് താമസിച്ചിരുന്നവരുടെ അവധാനത കൊണ്ടോ, കുഴൽക്കിണറിലെ കട്ടികൂടിയ വെള്ളത്തിന്റെ പ്രശ്‍നംകൊണ്ടോ എന്നറിയില്ല, എത്ര കഴുകിയാലും നടുവിലെ ഒരു വട്ടമൊഴിച്ച് ബാക്കി ഭാഗത്തെ ടൈലുകളെല്ലാം കറുത്തോ, ബ്രൗൺ നിറത്തിലോ കാണപ്പെടും. ഹാർപ്പിക്, സോപ്പ്പൊടി എന്നിവ പലവട്ടം പരീക്ഷിച്ച് പരാജയപ്പെട്ടു. ആദ്യമായി വീട്ടിൽ വന്ന് ഇൻസ്പെക്ഷൻ നടത്തിയ ഉടനെ കുളിമുറി ക്ലീൻചെയ്യാൻ എന്തോ വാങ്ങണമെന്ന് പറഞ്ഞ് ഗൗഡ പണവും വാങ്ങിപ്പോവുകയും അഞ്ചു മിനിറ്റിൽ തിരിച്ചെത്തുകയും ചെയ്തു. വീടു വൃത്തിയാക്കൽ, അലക്കൽ തുടങ്ങിയ പണികൾ കഴിഞ്ഞ് താൻ വാങ്ങിക്കൊണ്ടുവന്ന ആ സാധനവുമായി നമ്മുടെ ഗൗഡാജി കുളിമുറിയിൽ കയറി വാതിലടക്കുകയും ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞു പ്രത്യക്ഷനാകുകയും ചെയ്തു. വിജയ് നായകനായ സിനിമയിൽ അദ്ദേഹത്തെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന ഒരു രീതിയുണ്ട്. ഒരു തെരുവിൽ ദീപാവലിയോ, മറ്റെന്തെങ്കിലും കാരണത്താലോ തുരുതുരാ പടക്കങ്ങൾ പൊട്ടുന്നു, അതവസാനിക്കുന്നതോടെ ആ പുകപടലങ്ങൾക്കിടയിലൂടെ അണ്ണനിതൊക്കെ വെറും ചീള് കേസ് എന്ന മട്ടിൽ സ്‌ലോമോഷനിൽ നടന്നോ, ബൈക്ക് ഓടിച്ചോ വിജയ് പ്രത്യക്ഷപ്പെടുന്നു. ഏതാണ്ട് ഇതേ മൂഡാണ് കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ ഞങ്ങൾക്കും തോന്നിയത്. മൊത്തം പുകയിൽനിന്ന് പതുക്കെ പതുക്കെ ഗൗഡയുടെ കൈകൾ, കാലുകൾ ബാക്കി ശരീരഭാഗങ്ങൾ എന്നിവ പ്രത്യക്ഷമായി. പഠിച്ചത് കെമിസ്ട്രി ആയതുകൊണ്ട്, ഒരിക്കലും മറക്കാൻ പറ്റാത്ത ആ 'ലാബ് മണം' വന്നപ്പോൾത്തന്നെ അണ്ണൻ വാങ്ങിക്കൊണ്ടുവന്നത് എന്താണെന്ന് പെട്ടെന്ന് മനസ്സിലായി - മറ്റൊന്നുമല്ല നല്ല ഉഗ്രൻ ആസിഡ് തന്നെ (ടോയ്‌ലറ്റ് ക്ലീനിംഗ് ആസിഡ് എന്നൊരു സംഭവം ഉണ്ടെന്ന് അക്കാലത്ത് അറിയില്ലായിരുന്നു). പുകയെല്ലാം മാറി കുളിമുറി കണ്ട എല്ലാവരും ഞെട്ടി - കാൽകഴുകി ചവിട്ടാൻ തോന്നുന്ന അത്രയും ഭംഗി. എന്തായാലും അതോടെ ഞങ്ങൾ ഗൗഡ അണ്ണന്റെ കട്ട ഫാൻസ്‌ ആയി മാറുകയും എല്ലാ ആഴ്ചയിലും ഏതെങ്കിലുമൊരു ദിവസം അണ്ണൻ ജോലി ചെയ്യാൻ ഞങ്ങളുടെ റൂമിൽ വരുകയും പതിവായി.

ഗൗഡയുടെ പെരുമാറ്റത്തിലെ ചില അസ്വാഭാവികതകൾ ചെറിയ മാനസികാസ്വാസ്ഥ്യം ഉള്ളതുകൊണ്ടാണെന്ന് അടുത്തുള്ള കടക്കാരനിൽ നിന്ന് പിന്നീടറിയാൻ കഴിഞ്ഞു. എന്തായാലും വാങ്ങുന്ന പണത്തിന് ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആളായതുകൊണ്ടും, ഞങ്ങൾ തമ്മിലുള്ള സംസാരം ആംഗ്യഭാഷയിൽമാത്രം ആയതുകൊണ്ടും വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കടന്നുപോയി. ഒരാഴ്ച ഗൗഡ വരാമെന്നേറ്റത് ചിന്തു മാത്രം വീട്ടിലുള്ള ദിവസമാണ്. രാവിലെത്തന്നെ ഞങ്ങൾ കർട്ടനുകൾ, ചവിട്ടികൾ, പുതപ്പുകൾ, കിടക്കവിരികൾ, മേശവിരികൾ എന്നിവ സോപ്പ്പൊടിയിൽ മുക്കിവെക്കുകയും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞുവന്ന ചിന്തുവിനെ എല്ലാം പറഞ്ഞേൽപ്പിച്ച് ഓഫീസിൽ പോകുകയും ചെയ്തു. വൈകിട്ടു തിരിച്ചുവന്നപ്പോൾ കുറച്ചൊരു അസ്വാഭാവികത തോന്നി. കുളിമുറിക്കൊന്നും സാധാരണ ഉണ്ടാകാറുള്ള വൃത്തിയില്ല, തറ തുടച്ചിട്ടുണ്ടെങ്കിലും ചില മൂലകളിലെ അഴുക്കൊന്നും പോയിട്ടില്ല, കിടക്കവിരികൾ, പുതപ്പുകൾ മിക്കവയും ശരിക്ക് ഉണങ്ങിയിട്ടില്ല, ചിലതിൽ സോപ്പ്പൊടിയുടെ പാടുകൾ, പിന്നെ മിക്കതിനും ഒരുപാടുനേരം വെള്ളത്തിൽ മുക്കിവെച്ചതിന്റെ ഒരു മണവും. രാത്രിഭക്ഷണമെല്ലാം കഴിഞ്ഞ് ഞങ്ങൾ കൂട്ടംകൂടിയിരുന്ന് ഗൗഡയെ കുറ്റം പറയാൻ തുടങ്ങി. എന്തുകൊണ്ടോ ചിന്തു മാത്രം ഈ കുറ്റംപറയലിൽ പങ്കുചേരാതെ ക്ഷീണിതനായി ഇരിക്കുകയായിരുന്നു. സ്വാഭാവികമായും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞുവന്നു പകൽ ഗൗഡ വന്നതുകാരണം ഉറക്കം ശരിയാകാത്തതിന്റെ ബുദ്ധിമുട്ടായിരിക്കും എന്നുകരുതി. ഒടുക്കം കാശുംവാങ്ങി ഇങ്ങനത്തെ ഉഴപ്പുപണി എന്തുകൊണ്ടു ചെയ്തു എന്ന് എങ്ങനെയെങ്കിലും ഗൗഡയോട് ചോദിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടപ്പോളാണ് ചിന്തു ആ കഥ പറഞ്ഞത്.

വരാമെന്നേറ്റ പത്തുമണിയും കഴിഞ്ഞു ഏതാണ്ട് പതിനൊന്നൊരയോടെയാണ് ഗൗഡ അന്ന് ജോലിക്ക് വന്നത്. പതിവുപോലെ ഒരു റൌണ്ട് അടിച്ചുവാരലെല്ലാം കഴിഞ്ഞ് തറ തുടക്കാൻ തുടങ്ങി. ഒരു അടിയുറച്ച കമ്യൂണിസ്റ്റുകാരനും, തൊഴിലാളികളോട്‌ വളരെ മാന്യമായി പെരുമാറുകയും ചെയ്യുന്ന ഒരാളാണ് ചിന്തു. എങ്കിലും, രാത്രി മുഴുവൻ ഉറങ്ങാതെ, ഉഗ്രൻ പ്രെഷറിൽ ജോലിചെയ്തു വന്നിട്ട്, രാവിലെ ഒന്നു മയങ്ങാമെന്നുകരുതി കണ്ണടക്കുമ്പോളേക്കും കോളിങ്ബെൽ അടിക്കുമ്പോൾ ആർക്കും തോന്നുന്ന ഒരു ദേഷ്യമില്ലേ അത് അന്ന് ചിന്തുവിനും തോന്നി. അറിയാവുന്ന കന്നഡയും ബാക്കി ആംഗ്യഭാഷയുമെല്ലാം വെച്ച് ഒരു മുതലാളിയെപ്പോലെ തറ തുടച്ചത് വൃത്തിയായില്ലെന്നും വീണ്ടും തുടക്കണമെന്നും ആവശ്യപ്പെട്ടു (അഥവാ ഗർജ്ജിച്ചു). ഗൗഡയിലും തൊഴിലാളിയുടെ അവകാശബോധങ്ങൾ കത്തിജ്വലിച്ചതുകൊണ്ടാണോ, അതോ ചിന്തു പറഞ്ഞ കന്നഡയുടെ അർത്ഥം മറ്റുവല്ലതുമായി മനസ്സിലായതുകൊണ്ടാണോ എന്നറിയില്ല, കിലുക്കത്തിലെ കിട്ടുണ്ണിയെപ്പോലെ വായിൽവന്ന ചീത്ത മുഴുവൻ വിളിച്ചുപറഞ്ഞ് ഗൗഡ സ്ഥലംവിട്ടു. ചിന്തുവിന്റെ തർജ്ജമപ്രകാരം 'എനിക്ക് നിങ്ങളുടെ ചീത്ത കേട്ടു ജോലിചെയ്യേണ്ട ആവശ്യമൊന്നുമില്ല, അത്ര ബുദ്ധിമുട്ടാണെങ്കിൽ നിങ്ങൾ തന്നെ ചെയ്‌തോ എല്ലാ പണിയും' എന്നായിരിക്കണം ഗൗഡ പറഞ്ഞത്.

സിനിമയിൽ, കിട്ടുണ്ണി ഇട്ടിട്ടുപോയപ്പോളും ജോലി ചെയ്യാൻ നന്ദിനി ഉണ്ടായിരുന്നതുകൊണ്ട് ജഡ്ജിയേമാൻ കാര്യമായി ബുദ്ധിമുട്ടിയില്ല. പക്ഷേ ആസിഡ് ഒഴിച്ചിട്ടിരിക്കുന്ന കുളിമുറി, നാലോ അഞ്ചോ ബക്കറ്റ് നിറയെ കട്ടികൂടിയ തുണികൾ, അത്യാവശ്യം വലുപ്പമുള്ള ഒരു വീട് എന്നിങ്ങനെ കീഴടക്കാനൊരു എവറസ്റ്റ് കൊടുമുടി തന്നെയാണ് ചിന്തുവിനെ കാത്തിരുന്നത്. എന്തായാലും വെറുമൊരു കർണാടകക്കാരന്റെ മുന്നിൽ തോറ്റുകൊടുക്കാൻ ആത്മാഭിമാനം അനുവദിക്കാത്തതുകൊണ്ടും, ജോലി കഴിഞ്ഞുവരുന്ന ഞങ്ങൾ അഞ്ചു ദുഷ്ടന്മാരുടെ ആക്രമണം സഹിക്കാൻ കഴിയാത്തതുകൊണ്ടും, അതിനേക്കാളെല്ലാമുപരി രാത്രി കിടക്കയിൽ വിരിക്കാനോ, പുതക്കാനോ ഒരു ഷീറ്റുപോലും ബാക്കിയില്ല എന്ന യാഥാർത്ഥ്യം പല്ലിളിച്ചതുകൊണ്ടും ചിന്തു ഒറ്റക്കുതന്നെ ഒരൽപ്പംപോലും ഉറങ്ങാതെ എല്ലാ പണികളും പൂർത്തിയാക്കി.

നനഞ്ഞാൽ ഒരു കരിങ്കല്ലിന്റെ ഭാരം തോന്നിപ്പിക്കുന്ന കമ്പിളി പുതപ്പുകൾ കഴുകാനും ഉണക്കാനും ഒറ്റക്കു കഷ്ടപ്പെടേണ്ടിവന്ന ചിന്തുവിനെ കുറിച്ചാലോചിക്കുമ്പോൾ ഇപ്പോൾ സഹതാപം തോന്നുന്നുണ്ടെങ്കിലും അന്നും അതുകഴിഞ്ഞുള്ള ഒരുപാടവസരങ്ങളിലും ചിരി സമ്മാനിച്ച ഒരോർമ്മയാണിത്. പിന്നീടാലോചിച്ചപ്പോളാണ് തോന്നിയത് ഇതിപ്പോ കുറച്ച് തുണിയലക്കേണ്ടിവന്നു എന്നല്ലേയുള്ളൂ, മറിച്ച് അയാൾ ദേഷ്യംകൊണ്ട് ചിന്തുവിനെ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഇതൊരു സങ്കടപോസ്റ്റായി എഴുതേണ്ടിവന്നേനെ. എന്തായാലും, അതിനുശേഷം ഗൗഡ സേവനം അവസാനിപ്പിക്കുകയും അലക്കൽ പൂർവ്വാധികം ശക്തിയോടെ ഞങ്ങളുടെ തലയിൽത്തന്നെ വന്നുചേരുകയും ചെയ്തു - മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതുപോലെ.

ഇത് വായിക്കുമ്പോൾ ഇതിത്ര വലിയ പോസ്റ്റായി ഇടാൻ മാത്രമുള്ള സംഗതി ഉണ്ടോ എന്നു സ്വാഭാവികമായും തോന്നാം. പക്ഷേ ഓർമ്മകളെപ്പറ്റി എഴുതുന്നതാണ് ഏറ്റവും ആനന്ദകരം. കാരണം ഓർമ്മകൾ പലപ്പോഴും ആർദ്രമായൊരു ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളാണ്. അല്ലെങ്കിൽ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ബുദ്ധിയുടെ പ്രായോഗികതയും തിരിച്ചുപോകണമെന്ന ഹൃദയത്തിന്റെ ചാപല്യവും തമ്മിലുള്ളൊരു ഏറ്റുമുട്ടൽ. പുറമെനിന്ന് നോക്കുമ്പോൾ ബാലിശമായി തോന്നുന്ന പലതിനെയും ഓർത്തെടുത്തു താലോലിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ പലപ്പോഴും ഇന്നിൽനിന്നുകൊണ്ട് ഇന്നലെകളിലേക്കു നോക്കാറുണ്ട്, ആ ഓർമ്മകളുടെ കൽക്കണ്ടമധുരം നുണയാറുമുണ്ട്. നടന്നുതീർത്ത വഴികളിലെവിടെയോ നിന്ന് പറ്റിപ്പിടിച്ച മണൽത്തരികളെപ്പോലെ,  നനഞ്ഞുതീർത്ത മഴ തോർന്നുകഴിഞ്ഞിട്ടും അടർന്നുവീഴാൻ മടിച്ച് ശരീരത്തിലെവിടെയോ പറ്റിപ്പിടിച്ചുനിൽക്കുന്ന നീർത്തുള്ളികളെപ്പോലെ അവ പലപ്പോഴും നമ്മെ കൊതിപ്പിച്ചു കടന്നുപോകുന്നു.

ശ്രീ N. N. കക്കാട് സഫലമീ യാത്രയിൽ പറയുന്നതുപോലെ 

"ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം...
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം...."

*********************************************************************************

അപ്പോൾ പറഞ്ഞുവന്നത് എന്താണെന്നുവെച്ചാൽ ഇന്ന് ശനിയാഴ്ചയാണ്. കാര്യം വാഷിംഗ്‌മെഷീൻ ഉണ്ടെങ്കിലും എങ്ങാനും കറന്റ് പണിപറ്റിച്ചാൽ അടുത്ത ആഴ്ച നായകനെ മാറ്റി ഏകദേശം ഇതേ സബ്ജക്ട് പോസ്റ്റ് ചെയ്യേണ്ടിവരും. അതുകൊണ്ട് എല്ലാവർക്കും നല്ലൊരു വീക്കെൻഡ് ആശംസിച്ചുകൊണ്ട് ഗുഡ്ബൈ....

6 comments:

  1. രസകരമായ വിവരണം... ഓർമ്മകൾ ആണ് നമ്മുടെ സമ്പത്ത്.. ഏറെ ഇഷ്ടം.. ആശംസകൾ

    ReplyDelete
  2. തീർച്ചയായും. ആ സമ്പത്തിനെ അതിമനോഹരമായി മറ്റുള്ളവർക്ക് പങ്കുവെക്കുന്നതിന്റെ തമ്പുരാനാണല്ലോ ചേട്ടൻ ;-) ഒരുപാട് സന്തോഷം ചേട്ടാ....

    ReplyDelete
  3. നന്നായി നർമ്മത്തിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു
    അഭിനന്ദനങ്ങൾ കേട്ടോ മഹേഷ് ഭായ്

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം ചേട്ടാ... ഓർമകൾക്ക് മരണമില്ലെന്നല്ലേ... ചുമ്മാ പണ്ടത്തെ രസകരമായ ഓർമ്മകൾ ഓരോന്നെടുത്തു പ്രയോഗിക്കുന്നതാണ് :-)

      Delete
  4. അവൻ ആള് പുലി ആണല്ലോ

    ReplyDelete
    Replies
    1. അതെ ഭീകരണനാണവൻ.. കൊടുംഭീകരൻ... ;-)

      Delete