Tuesday, 4 February 2020

നിദ്ര

ചിത്രത്തിനു കടപ്പാട്: പ്രിയപത്നി ലക്ഷ്മി 
"താപസ ഭാവം വിട്ടാട് നാഗങ്ങളേ...
ചിത്തിര കാല്‍‌നാട്ടി ചേലുള്ള പന്തലില്‍.. ചെത്തിയും ചെമ്പകം പിച്ചകം താമര...."

വീണ മീട്ടി ഈണത്തിൽ നാവൂറ് പാടുകയാണ് പുള്ളുവത്തി. അമ്മയുടെ മടിയിലാണ് ഇരുപ്പെങ്കിലും ഒരൽപ്പം പേടി തോന്നുന്നുണ്ട്. പുള്ളുവത്തികൾക്ക് പക്ഷികൾ പറയുന്നത് മനസ്സിലാക്കാനും ഭാവി പ്രവചിക്കാനും കഴിയുമത്രേ! കാണെക്കാണെ, പുള്ളുവത്തിയുടെ വീണ ഒരു മണിനാഗമായി മാറി എന്റെ നേരെ ഇഴഞ്ഞുവരാൻ തുടങ്ങി. ആ മണിനാഗം ഇപ്പോൾ എന്നെ വരിഞ്ഞുമുറുക്കുകയാണ്. ഇനി ഒരൊറ്റ നിമിഷം മതി അത് ദംശിക്കാൻ. ഉറക്കെ കരയണമെന്നുണ്ട്; പക്ഷെ നിലവിളി തൊണ്ടയിൽ കുരുങ്ങുകയാണ്.

പാട്ട് ഉച്ചസ്ഥായിലായി....

"മണിചിത്രകൂടത്തില്‍ വിളയാടാനാടിവാ
മാണിക്യക്കല്ലിന്റെ ദീപം തെളിച്ചുവാ
നൂറും പാലമൃതുണ്ണാന്‍ നാഗങ്ങളേ വരിക
നൂറു ദോഷങ്ങളകലാന്‍ തെളിയുക..."

ഇനി രക്ഷയില്ല; ഏഴു ജന്മങ്ങളുടെ പകയുമായി മണിനാഗത്തിന്റെ നാവ് തന്റെ നെറ്റിത്തടം ലക്ഷ്യമാക്കി വരികയാണ്. എല്ലാം ഇവിടെ അവസാനിക്കുന്നു...........

ആകാശത്ത് ഒരു വെള്ളിടി വെട്ടി!
***********************************************************************************************************
ഞെട്ടിയുണർന്നു ചുറ്റുംനോക്കി. നേരം സന്ധ്യയായതോ, മാനം മൂടിക്കെട്ടി നിൽക്കുന്നതോ എന്നറിയില്ല. മുറിയിലും പുറത്തും ഇരുട്ടാണ് - മനസ്സിലും.
നന്നായി വിയർത്തിരിക്കുന്നു. കണ്ടത് മുഴുവൻ വെറും സ്വപ്നമായിരുന്നെന്നോ? കാലുകൾ വല്ലാതെ കടയുന്നു; വാതത്തിന്റെ തുടക്കമാണ്, മരുന്നു മുടക്കരുതെന്നു വൈദ്യർ പറഞ്ഞതാണ്... പക്ഷേ.....
കൈയ്യെത്തിച്ചു ലൈറ്റിന്റെ സ്വിച്ചിട്ടു. ഏഴുമണി ആകുന്നതേയുള്ളൂ. വെറുതേ ഓരോന്നാലോചിച്ചു കിടന്നപ്പോൾ അറിയാതെ മയങ്ങിപ്പോയി. രാത്രിയിൽ ഉറക്കമൊരു വിരുന്നുകാരനായിട്ട് കാലമേറെയായി. ഈ സന്ധ്യമയക്കം കൂടി ആയതുകൊണ്ട്, ഇന്നു നേരം വെളുപ്പിക്കാൻ പതിവിലേറെ കഷ്ടപ്പെടേണ്ടിവരുമെന്നു തോന്നുന്നു. മനസ്സിന്റെ മുള്ളുവേലികളിലുടക്കിക്കിടന്ന ഓർമ്മകളെ കെട്ടഴിച്ചു മേയാൻവിട്ടു.

ഈ നഗരത്തിലെ അവസാന രാത്രിയാണിന്ന്. കുട്ടികളുടെ അച്ഛനുമൊത്ത് സ്കൂൾ വെക്കേഷനാണ് ആദ്യമായി ഇവിടെ വരുന്നത്. പല കടകൾ കയറി കൈനിറയെ തുണിത്തരങ്ങളും, മധുരപലഹാരങ്ങളും വാങ്ങി ഒരു സിനിമയും കൂടി കണ്ടതിന് ശേഷമാണ് തിരിച്ചുപോയത്. പിന്നെ അതുപോലെ എത്രയോ തവണ വീണ്ടും വന്നിരിക്കുന്നു. നഷ്ടസ്വപ്നങ്ങളുടെ മാറാപ്പുംപേറി അലഞ്ഞുതിരിയാൻ എന്നെ ഒറ്റക്കു വിട്ടിട്ട് അദ്ദേഹം ജനിമൃതികളുടെ കെട്ടുപാടുകളില്ലാത്ത മറ്റൊരു ലോകത്തേക്കുപോയി; ആഗ്രഹങ്ങളുടെ ചിറകുകൾക്ക് ബലംവെച്ചപ്പോൾ കടലുകൾതാണ്ടി മക്കളും.

ഒരുപാടു വർഷങ്ങൾക്കു ശേഷം വീണ്ടുമിവിടെ വരുമ്പോഴേക്കും നഗരം ഒരുപാട് മാറിയിരുന്നു. ഒരു പുതിയ ആകാശവും പുതിയ ഭൂമിയുമാണ് വരവേറ്റത്. "ആ കുഗ്രാമത്തിൽ അമ്മ ഒറ്റക്ക് എത്ര നാളെന്നുവെച്ചാ കഴിയുക" എന്ന ചോദ്യത്തിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. ശരിയാണ്, വീട് അടിച്ചുതുടക്കാൻപോലും ഒരാളെ കിട്ടാനില്ല, രാത്രി ഒരു ഇലയനങ്ങുന്ന ശബ്ദംപോലും പേടിപ്പിക്കുന്നു, കാഴ്ച മങ്ങുകയും, കൈകാലുകൾക്ക് ബലം കുറയുകയും ചെയ്യുന്നു, ഒരുദിവസം എവിടെയെങ്കിലും വീണുപോയാൽ ഒരാളുമില്ല സഹായിക്കാൻ. പക്ഷേ അദ്ദേഹത്തിന്റെ ഓർമ്മകളുറങ്ങുന്ന ഈ മണ്ണും, ഹരിക്കുട്ടനും, ശ്യാമയും ഓടിക്കളിച്ച ഈ വീടും വിട്ടു എങ്ങനെപോകുമെന്നുള്ള ഹൃദയത്തിന്റെ വടംവലികളെ, മക്കളുടെ നിർബന്ധത്തിനുമുൻപിൽ അടിയറവു വെക്കേണ്ടിവന്നു. വീടും പറമ്പും വിറ്റുകിട്ടിയ തുകയും, ബാങ്കിലെ കുറച്ചു ഡെപ്പോസിറ്റുകളും ചേർത്താണ് നഗരത്തിനു തൊട്ടടുത്തുള്ള ഈ 'ലക്ഷ്വറി ഫ്ലാറ്റ്' സ്വന്തമാക്കുന്നത്. ഒരു മുറ്റമോ, പൂന്തോട്ടമോ, പോലുമില്ലാത്ത നാലു ചുവരുകൾക്കുള്ളിലെ ഈ ജയിലിനാണോ ഇത്രയും വലിയൊരു തുക ചിലവാക്കുന്നത് എന്ന് ചോദിക്കാൻ പലകുറി ആലോചിച്ചതാണ്. പക്ഷെ എല്ലാം മനസ്സിലടക്കിയതേ ഉള്ളൂ. പണ്ടും ഞാൻ അങ്ങനെയായിരുന്നല്ലോ ആദ്യം അച്ഛനോട്, പിന്നെ അദ്ദേഹത്തോട്, ഇപ്പോൾ മക്കളോട് ഒരുതരം വിധേയത്വം കലർന്ന അനുസരണാശീലം രക്തത്തിലലിഞ്ഞുപോയി.  എന്തായാലും ഔപചാരികതകൾ എല്ലാം വേഗത്തിൽ കഴിഞ്ഞു. പ്രതീക്ഷിച്ചതിലും കുറഞ്ഞവിലയിൽ ഫ്ലാറ്റ് വാങ്ങാൻ പറ്റിയതിന്റെ ഒരു പുഞ്ചിരി ഹരിക്കുട്ടന്റെ മുഖത്തു തെളിഞ്ഞു കാണാനുണ്ടായിരുന്നു. കച്ചവടത്തിൽ നിനച്ചിരിക്കാതെ അൽപ്പം ലാഭംകിട്ടുമ്പോൾ അവന്റെ അച്ഛന്റെ മുഖത്ത് എത്രയോവട്ടം താൻ കണ്ടിട്ടുള്ള അതേ ചിരി. പാലുകാച്ചലും നടത്തി, ഒരു ജോലിക്കാരിയെക്കൂടി ഏർപ്പാടാക്കിയതിനു ശേഷമാണ് മക്കൾ മടങ്ങിയത്.

നാട്ടിൻപുറത്തുനിന്നും നഗരത്തിലേക്കുള്ള പറിച്ചുനടൽ  എളുപ്പമായിരുന്നില്ല. ഒരു നിമിഷം ഇരിക്കാൻപോലും സമയമില്ലാതെ വീട്ടിലും പറമ്പിലുമായി ഓടിനടന്ന ദിനചര്യയിൽ നിന്ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുക എന്നതിലേക്കുള്ള മാറ്റം കഠിനമായിരുന്നു. എല്ലാവർക്കും എപ്പോഴും തിരക്കാണ്; തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരെപ്പോലും ശരിക്കൊന്നു കണ്ടിട്ടില്ല ഇതുവരെ. പകൽ മുഴുവൻ അലസമായി കഴിച്ചുകൂട്ടുന്നതുകൊണ്ടാണോ, അതോ സ്ഥലം മാറിയതുകൊണ്ടാണോ എന്നറിയില്ല, ഇവിടെ വന്നതിൽപ്പിന്നെ ഉറക്കം പതിയെ പതിയെ എന്നെ വിട്ടുപോകാൻ തുടങ്ങി. അല്ലെങ്കിലും രാത്രിയിൽ വാതിലുകളും, ജനലുകളും എത്ര ചേർത്തടച്ചാലും ഇവിടെ സൂര്യൻ അസ്തമിക്കാറേയില്ല എന്ന പ്രതീതിയുളവാക്കി വെളിച്ചത്തിന്റെ ചില തുണ്ടുകൾ മുറിയിലേക്ക് കടന്നുവരും. അവ ചുവരിൽ വരയ്ക്കുന്ന നിഴൽചിത്രങ്ങൾ നോക്കിയിരിക്കുമ്പോൾ ചിമ്മിനിവിളക്കിന്റെ വെട്ടത്തിൽ കൈവിരലുകൾകൊണ്ട് മാനിനെയും, മയിലിനെയുമെല്ലാം ഉണ്ടാക്കിക്കളിച്ചിരുന്ന പാവാടക്കാരിയെ ഓർമ്മവരും. ഒടുവിൽ ഒന്ന് മയക്കത്തിലേക്ക് വഴുതി വീഴുമ്പോഴായിരിക്കും ഒരു വാഹനത്തിന്റെ ഹോൺ കേട്ട് ഞെട്ടിയുണരുക. പിന്നീട് തിരിഞ്ഞും, മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കും.

ജീവിതം തട്ടിയും തടഞ്ഞും പുതിയ വഴികളിലൂടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോളാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഹരിക്കുട്ടനും, ശ്യാമയും പറന്നെത്തിയത്. മനസ്സ് മഴവില്ലുകണ്ട മയിലിനെപ്പോലെ നൃത്തം വെക്കുകയായിരുന്നു. കുട്ടികളെക്കൂടി കൊണ്ടുവരാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ 'അവർക്കു സ്കൂളില്ലേ അമ്മേ' എന്നായിരുന്നു മറുപടി. എന്തോ ആകട്ടെ തിരക്കിനിടയിലും അമ്മക്കൊപ്പം കുറച്ചുദിവസം വന്നു നിൽക്കാൻ തോന്നിയല്ലോ അതുതന്നെ വലിയ കാര്യം. പക്ഷേ വീട്ടിൽ അമ്മക്കൊപ്പം ഒന്നിരിക്കാൻ പോലും വയ്യാത്തവിധം എന്താണാവോ ഇത്ര വലിയ തിരക്ക്? രണ്ടാളും രാവിലെ പോയാൽ വൈകിട്ട് തളർന്ന മുഖത്തോടെയാണ് തിരിച്ചുവരുന്നത്. എന്താണ് കാര്യമെന്നു ചോദിച്ചാൽ ഒന്നുമില്ല എന്നുപറയും. അച്ഛന്റെ മുൻശുണ്ഠി അതേപടി ഹരിക്കുട്ടനും കിട്ടിയിട്ടുണ്ട്. അതുകൊണ്ടു കൂടുതൽ ചോദിക്കാൻ നിന്നില്ല. ഒരാഴ്ചയിലേറെയായി കേടായിക്കിടക്കുന്ന കേബിൾ കണക്ഷൻ ഒന്ന് ശരിയാക്കണം എന്ന് ഓർമ്മിപ്പിച്ചതിന് അവൻ എന്നെപ്പിടിച്ചു തിന്നില്ല എന്നേയുള്ളൂ. ആ പത്രക്കാരനെയും ഈയിടെയായി കാണാറില്ല. എന്തോ ആവട്ടെ; മക്കൾ രണ്ടുപേരും അടുത്തുള്ളപ്പോൾ മറ്റൊന്നിനും വലിയ പ്രാധാന്യമില്ലല്ലോ!

പതിവിനു വിപരീതമായി അന്ന് ഹരികുട്ടനും ശ്യാമയും രാവിലെ പുറത്തുപോയില്ല. പക്ഷെ മുറി അടച്ചിരുന്നു എന്തൊക്കെയോ അടക്കം പറയുന്നത് കേൾക്കാമായിരുന്നു. ചേച്ചിക്കും അനിയനും എന്തൊക്കെ പറയാനുണ്ടാകും എന്നുകരുതി അതിനു വലിയ പ്രാധാന്യമൊന്നും കൽപ്പിച്ചില്ല. ഉച്ചയൂണിനു രണ്ടുപേരും ഉണ്ടാകുമെന്നതിനാൽ അടുക്കളയിൽ പിടിപ്പതു പണിയായിരുന്നു. വെക്കേഷനുകളിൽ ചെയ്യാറുള്ളതുപോലെ രണ്ടുപേർക്കും ഇഷ്ടപെട്ട വിഭവങ്ങൾക്കൊപ്പം ഒരു പായസംകൂടി ഉണ്ടാക്കി. ഉച്ചയൂണും മയക്കവുമെല്ലാം കഴിഞ്ഞു ബാൽക്കണിയിൽ എല്ലാവരുംകൂടി കായലിന്റെ ഭംഗിയും ആസ്വദിച്ച് കാറ്റ് കൊണ്ടിരിക്കുകയായിരുന്നു. അസുഖകരമായ ഒരു മൗനം അന്തരീക്ഷത്തിൽ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു, അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സിലൊരു വേവലാതിയും; ഒരുപക്ഷേ പ്രായം കൂടുന്നതിന്റെ ലക്ഷണമാകാം!

"അമ്മക്ക് ഫ്ലാറ്റ് ജീവിതവുമായി തീരെ ഒത്തുപോകാനാവുന്നില്ല അല്ലേ?" ഹരിക്കുട്ടൻ മൗനം ഭഞ്ജിച്ചു.

പെട്ടെന്നുള്ള ആ ചോദ്യത്തിന് എന്തു മറുപടി പറയണമെന്നറിയാതെ പതറിപ്പോയി.

"നാട്ടിലെ അമ്പലവും, അയൽവക്കവുമെല്ലാം അമ്മക്ക് വല്ലാതെ മിസ് ചെയ്യുന്നില്ലേ?" - ശ്യാമയാണ്.

ശരിയാണ്, പക്ഷേ ഇതൊക്കെ ഇപ്പോൾ ചോദിക്കുന്നതെന്തിന് എന്നു മനസ്സിലാകുന്നില്ല.

"ഞങ്ങളിനി പറയാൻ പോകുന്നത് അമ്മ ക്ഷമയോടെ കേൾക്കണം"

ഒന്നും പറഞ്ഞില്ല. ശക്തിയായി മിടിക്കുന്ന ഹൃദയം ഇപ്പോൾ പൊട്ടുമെന്നു തോന്നിപ്പോയി. എന്തിനാണാവോ ഇത്ര വലിയൊരു മുഖവുര?

"ഞങ്ങൾക്ക് ജോലിയും കളഞ്ഞ് കുറേദിവസം ഇവിടെ നിൽക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടു നാളെ വൈകിട്ട് തിരിച്ചുപോകും. ഇവിടത്തെ സാധനങ്ങൾ നാട്ടിലേക്കു കൊണ്ടുവരാൻ ഒരു പാക്കേഴ്സ് ആൻഡ് മൂവേഴ്‌സിനെ ഏൽപ്പിച്ചിട്ടുണ്ട്. അവർ വേണ്ടത് ചെയ്‌തോളും, അമ്മ ബുദ്ധിമുട്ടേണ്ട. നമ്മുടെ തറവാട്, വാടകക്ക് തരാമെന്നു അത് വാങ്ങിയ ആൾ സമ്മതിച്ചിട്ടുണ്ട്. അമ്മ അങ്ങോട്ടു ചെന്നാൽ മാത്രം മതി അവിടെ എല്ലാം റെഡി ആയിരിക്കും."

അവൻ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ ഒരുപാടു സമയമെടുത്തു. എന്താണാവോ പെട്ടെന്ന് ഇങ്ങനെയൊക്കെ തോന്നാൻ? എന്തായാലും നേരിട്ടു പറയാതെ തന്നെ ഈ ചുവരുകൾക്കുള്ളിലെ അമ്മയുടെ ശ്വാസംമുട്ടൽ അവർ മനസ്സിലാക്കിയല്ലോ... വല്ലാത്തൊരു ആനന്ദം ഉള്ളിൽ നിറഞ്ഞു. ഇത് അവർ നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ വീട് വിൽക്കാതിരിക്കാമായിരുന്നു.

ഹരിക്കുട്ടനും ശ്യാമയും മിനിയാന്ന് തിരിച്ചുപോയി. പാക്കേഴ്സ് ആൻഡ് മൂവേഴ്‌സ് കമ്പനിക്കാർ ഇന്നലെവന്നു സാധനങ്ങളെല്ലാം കൊണ്ടുപോയി. നാട്ടിലെ വീട് ഒന്ന് വൃത്തിയാക്കിയിടാനും, വരുന്ന സാധനങ്ങൾ യഥാസ്‌ഥാനത്ത് ക്രമീകരിക്കാനും ഗോപിയേട്ടനോട് വിളിച്ചു പറഞ്ഞിരുന്നു. ഇന്ന് മനപ്പൂർവം പോകാതിരുന്നതാണ്. വെറുതെ അങ്ങനെ അടച്ചുപൂട്ടി പോകാനൊക്കില്ലല്ലോ. അമ്മ ഒന്നിനും നിൽക്കണ്ട എന്ന് രണ്ടുപേരും പലകുറി പറഞ്ഞെങ്കിലും, സാധനങ്ങൾ കൊണ്ടുപോകാൻ വന്നവർ ചവിട്ടികൂട്ടി വൃത്തികേടാക്കിയ ഫ്‌ളാറ്റിനെ അങ്ങനെയങ്ങു വിട്ടിട്ടുപോകാൻ തോന്നിയില്ല. ഒന്ന് തൂത്തു തുടച്ചു വൃത്തിയാക്കിയിട്ടു പോകാമെന്നു കരുതി പണിക്കാരിപ്പെണ്ണിനോടു വരാൻ പറഞ്ഞു.

ഇവിടേക്കു താമസം മാറിയ അന്നുമുതൽ ജോലിക്കു വരുന്നവളാണ്. വായാടിയാണെങ്കിലും ഒരു പാവമാണ്. ഇവിടെത്തന്നെ പത്തോളം ഫ്ളാറ്റുകളിലെ വീട്ടുപണിയും, പകൽ ഏതോ കമ്പനിയിൽ ജോലിക്കുപോകുന്നതുകൊണ്ടു കിട്ടുന്ന തുച്ഛമായ ശമ്പളവും കൊണ്ടാണ് അച്ഛനില്ലാത്ത രണ്ടുകുട്ടികളെ അവൾ വളർത്തുന്നത്. ആ കുട്ടികൾ നന്നായി പഠിച്ചാൽ മതിയായിരുന്നു എന്ന് എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. ഇവിടെത്തന്നെ കൂടുതൽ ഫ്ലാറ്റുകളിൽ താമസക്കാരെത്തുമ്പോൾ അവിടത്തെ ജോലികൾ കൂടി ഏറ്റെടുക്കണം, എന്നിട്ടുവേണം ഇപ്പോഴത്തെ ഒറ്റമുറി വീട്ടിൽനിന്ന് ഒരൽപ്പംകൂടി സൗകര്യമുള്ള വാടകവീട്ടിലേക്ക് മാറാൻ എന്ന് എപ്പോഴും പറയും. ജീവിതം എന്നത് എത്ര വിരോധാഭാസമാണ്; അവൾ വീട്ടിൽ ഒരിഞ്ചു സ്ഥലത്തിനുവേണ്ടി കഷ്ടപ്പെടുന്നു; ഞാനാകട്ടെ ഈ വലിയ ഫ്ലാറ്റിൽ ഒറ്റയ്ക്കും.

സാധാരണ ജോലിക്കുവന്നാൽ ഒരു നിമിഷം പോലും വായ് പൂട്ടാതെ സംസാരിക്കുന്ന പെണ്ണാണ്. പലപ്പോഴും ഞാൻ വേറെന്തോ ചിന്തകളിൽ മുഴുകി വെറുതേ മൂളിക്കൊണ്ടിരിക്കാറാണ് പതിവ്. ഇന്നെന്തോ ആകെ സങ്കടത്തിലാണ്; ഇടക്കിടക്ക് സാരിത്തുമ്പുകൊണ്ട് കണ്ണുതുടക്കുന്നതു കാണാമായിരുന്നു. എന്തുപറ്റി എന്നുചോദിച്ചപ്പോഴൊക്കെ ഒന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. ഒടുക്കം അടുക്കളയിൽ പിടിച്ചിരുത്തി നിർബന്ധമായി ചോദിച്ചപ്പോൾ ദുഃഖം അണപൊട്ടിയൊഴുകി. കരയട്ടെ, കരയുന്നത് മനസ്സിന്റെ ഭാരം കുറക്കുമെന്നല്ലേ? ഞാൻ കരയാൻ പോലും മറന്നിട്ടു നാളുകളെത്രയായി. കരച്ചിലിന് ഒരു ശമനം കിട്ടിയപ്പോൾ അവൾ പറഞ്ഞു; നാളെമുതൽ ഇവിടെ ജോലിയില്ല അതോർക്കാൻകൂടി പറ്റുന്നില്ല എന്ന്. ആദ്യം അങ്ങോട്ട് ശരിക്കും മനസ്സിലായില്ല; നാട്ടിലേക്ക്‌ പോകുന്നതുകൊണ്ടാണ് അവളോട് വരേണ്ടെന്ന് പറഞ്ഞത്, വേറെയും ചില ഫ്ലാറ്റുകാർ കഴിഞ്ഞ ദിവസങ്ങളിൽ ഒഴിഞ്ഞു പോകുന്നതു കണ്ടിരുന്നു. പക്ഷേ അതുകൊണ്ട് അവളുടെ ജോലി പൂർണ്ണമായി നഷ്ടപ്പെടുന്നത് എങ്ങനെ? ഒരുകൂട്ടർ പോയാൽ വേറാരെങ്കിലും വരുമല്ലോ നീ ഇങ്ങനെ വിഷമിക്കാതിരിക്കൂ എന്നുപറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കണ്ണീരിന്റെ അകമ്പടിയോടെ, ഇടയ്ക്കു മുറിഞ്ഞു പോകുന്ന വാക്കുകളോടെ അവൾ പറഞ്ഞതെല്ലാം
ഇടിത്തീ പോലെയാണ് കേട്ടത്. ഈ ഫ്ലാറ്റുകൾ നിയമപ്രകാരമല്ല പണിതിരിക്കുന്നതത്രെ! അതുകൊണ്ട് അതുപൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. പത്തുദിവസമായിരുന്നു ഒഴിയാനായി സർക്കാർ അനുവദിച്ചിരുന്നത്. അത് നാളെ വൈകിട്ടു തീരുകയാണ്. അവളുടെ സ്വപ്നങ്ങളുടെ മഴവില്ല് പെട്ടെന്നൊരു വെയിലിൽ മാഞ്ഞുപോകുന്നത് കണ്ടുനിൽക്കാനാകാതെ സ്വയം പെയ്തുതോർന്നതാണ്.

ഇപ്പോൾ എല്ലാം വ്യക്തമായി. അമ്മയോട് വെറുതെ തോന്നിയൊരു സ്നേഹത്തിന്റെ പുറത്തല്ല മക്കൾ പറന്നെത്തിയത്. മറിച്ച് സ്വത്ത് കൈവിട്ടുപോകുന്നതിന്റെ ആവലാതിയിലാണ്.  രണ്ടുപേരും പ്രതീക്ഷനിറഞ്ഞ മുഖത്തോടെ രാവിലെ പോവുകയും നിരാശയോടെ വൈകിട്ട് വന്നുകയറുകയും ചെയ്യുന്നതിന്റെ കാരണവും ഇതുതന്നെ. കേബിൾ കേടായതും, പത്രക്കാരൻ വരാതായതും ഒന്നും യാദൃശ്ചികമായിരുന്നില്ല; അമ്മയെ ഒന്നും അറിയിക്കാതിരിക്കാൻ മക്കൾ കാണിച്ച അതിബുദ്ധി. കുറച്ചുദിവസങ്ങളായി ആളുകൾ കൂടുന്നയിടത്തെല്ലാം പതിഞ്ഞ ശബ്ദത്തിൽ ഇതേവിഷയത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടിരുന്നു. അന്നൊന്നും ഇത്ര ഭയാനകമായിരിക്കും ഇതിന്റെ പരിണാമം എന്നൂഹിച്ചതുപോലുമില്ല. എന്തായാലും ഇന്നലെ പോകാഞ്ഞത്തു നന്നായി. മണ്ണോടു ചേരുന്നതിനു മുൻപായി ഒരു രാത്രികൂടെ ഇവിടെ തങ്ങാമല്ലോ. ഏതാനും മണിക്കൂറുകൾകൂടി കഴിഞ്ഞാൽ ഈ ചുവരുകളോട് മാത്രമല്ല ഈ നഗരത്തോടുതന്നെ വിടചൊല്ലണം - എന്നെന്നേക്കുമായി! ആലോചിക്കുമ്പോൾ ചങ്കു പൊടിയുകയാണ്. ഉറുമ്പ് അരിമണികൾ കൂട്ടുന്നതുപോലെ ഞാനും, കുട്ടികളുടെ അച്ഛനുംകൂടി നുള്ളിപ്പെറുക്കി ഉണ്ടാക്കിയ സമ്പാദ്യമാണ് വെറുമൊരു ഓർമ്മയായി മാറാൻ പോകുന്നത്.

വീണ്ടും ആകാശത്ത് ഒരിടി വെട്ടി. ഓർമ്മകളുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് പുറത്തുവരാൻ അത് സഹായിച്ചു. കണ്ണുകൾ ഒരൽപ്പം നിറഞ്ഞതുകൊണ്ടാണോ എന്നറിയില്ല, കാഴ്ചകൾ വ്യക്തമല്ല. ഇനിയും ഓരോന്ന് ആലോചിച്ചുകൂട്ടണ്ട എന്നുകരുതി കണ്ണട നന്നായൊന്നു തുടച്ച്, ആർക്കുംവേണ്ടാതെ ഷെൽഫിൽ കിടന്നിരുന്ന 'ഖസാക്കിന്റെ ഇതിഹാസം' എടുത്ത് മറിച്ചുനോക്കി.

ആദ്യത്തെ വരി വായിച്ചു - "കൂമൻകാവിൽ ബസ് ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല......."

കൂടുതൽ  വായിക്കാൻ തോന്നിയില്ല. പുസ്തകം മടക്കിവെച്ചു.

എനിക്കുപക്ഷെ നാളെ ബസ് ഇറങ്ങുന്നതുമുതൽ കിടപ്പാടമില്ലാത്തവളായി, സ്വന്തം വീട്ടിൽ വാടകക്കാരിയായി താമസിക്കുന്നതുൾപ്പെടെയുള്ള എല്ലാം അപരിചിതമായിരിക്കും.......

ഒരു വേദന എവിടെനിന്നോ ഉത്ഭവിച്ച് ഹൃദയത്തിന്റെ അറകളിൽ ചെന്നവസാനിച്ചു.

പതിവിനു വിപരീതമായി അന്നുരാത്രി ഞാൻ സുഖമായുറങ്ങി. പിറ്റേന്ന് പോലീസുകാർ വന്നു തണുത്ത ശരീരത്തെ ആംബുലൻസിൽ കയറ്റുംവരെ.

Monday, 5 March 2018

കടലും കാപ്പിയും പിന്നെ പ്രണയവും (ചെറുകഥ)



ബീച്ചിനോട് മുഖാമുഖം നിൽക്കുന്ന, കഷ്ടിച്ചു ഇരുപതുപേർക്കിരിക്കാവുന്ന ഈ കൊച്ചു റെസ്റ്റോറന്റിൽ വന്നിട്ട് അരമണിക്കൂറോളമായി. സമയം നാലരയാകുന്നതേയുള്ളൂ, അതുകൊണ്ടുതന്നെ ബീച്ചും പരിസരവും ഏകദേശം വിജനമാണ്. കാലപ്പഴക്കത്തിൽ നിറം മങ്ങിയെങ്കിലും, ചുറ്റുമുള്ള അംബരചുംബികൾക്കിടയിൽ ഒരു കരടുപോലെ തോന്നിക്കുമെങ്കിലും എന്തുകൊണ്ടോ ഈ റെസ്റ്റോറന്റിനോടുള്ള പ്രണയം വർഷങ്ങളേറെക്കഴിഞ്ഞിട്ടും കൂടിയിട്ടേയുള്ളൂ. ഒരുപക്ഷേ പഴമയുടെ പൊടിമണം പേറുന്ന, ഉപ്പുരസമുള്ള ഈ വായുവിൽ അടുക്കും ചിട്ടയുമില്ലാത്ത എന്തൊക്കെയോ ഓർമ്മകൾ മോക്ഷം കിട്ടാതെ അലഞ്ഞുനടക്കുന്നതുകൊണ്ടാകും.

"ഒരു സ്പെഷ്യൽ കാപ്പി"

ഓർഡർ കൊടുത്തു.

ജീവിതമെന്ന ഓട്ടത്തിനിടയിൽ ഏതെല്ലാം ദേശങ്ങളിലെ എന്തെല്ലാം രുചികൾ നാവിലൂടെ കയറിയിറങ്ങിപ്പോയി. എന്നിട്ടും ഇപ്പോഴും, ഇവിടത്തെ ആവിപറക്കുന്ന ഈ കാപ്പിക്കപ്പ് മുഖത്തോടു ചേർത്തുയർത്തി അതിൽനിന്നുയരുന്ന നറുമണത്തെ കണ്ണുകളടച്ചാസ്വദിച്ച്, ആദ്യചുംബനം പോലെ മൃദുലമായി ചുണ്ടുകൾ കപ്പോട് ചേർത്ത് ഒരിറക്കു നുകരുമ്പോൾ കിട്ടുന്ന അനുഭൂതിക്ക് പകരംവെക്കാനാകില്ല ഒന്നുംതന്നെ!

******************************************************************************************************
മൂന്നുദിവസം മുൻപാണ് ആ ഫോൺവിളി വന്നത്

"രഘൂ...ഇത് ഞാനാണ്.....എന്റെ ശബ്ദം മറന്നിട്ടില്ലെന്നു കരുതുന്നു......എനിക്കൊന്നു നേരിൽ കാണണമെന്നുണ്ട്.
ഫ്രീയാണെങ്കിൽ ശനിയാഴ്ച ബീച്ചിൽ വരാമോ..... എന്നോടു വെറുപ്പില്ലെങ്കിൽ......വെറുപ്പില്ലെങ്കിൽ മാത്രം"

എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ തരിച്ചുനിൽക്കുന്നതിനിടയിൽ ഫോൺ കട്ടായി.

ആ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചു.
ഒരിക്കൽ എല്ലാമായിരുന്നവൾ, മനസ്സിന്റെ ക്യാൻവാസിൽ ഒരുപാട് വർണചിത്രങ്ങൾ വരഞ്ഞിട്ടവൾ. എട്ടുവർഷം മുൻപേ കണ്ണിനുമുന്നിൽ നിന്നകന്നുപോയിട്ടും ഇന്നും ഓരോ മിടിപ്പിലും ഹൃദയം ഓർമിപ്പിക്കുന്ന ആ ഒരാൾ.

ഒടുവിൽ പോകാൻതന്നെ തീരുമാനിച്ചു. ഹൃദയത്തിന്റെ മൃദുതന്ത്രികളിൽ ഒരുപാടുകാലം സഹാന രാഗം മീട്ടിയവളെ ഒരിക്കൽക്കൂടി കാണാനുള്ള അദമ്യമായ ആഗ്രഹത്തെ പിടിച്ചുനിർത്താനായില്ല എന്നതാണ് സത്യം.

ഇവിടെ വന്നപ്പോൾ, വേർതിരിച്ചറിയാനാവാത്ത എന്തെല്ലാമോ വികാരങ്ങളുടെ വേലിയേറ്റം. കണ്ണുകൾ ഇറുക്കിയടച്ച് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.

"കാത്തിരുന്നു മുഷിഞ്ഞപ്പോൾ ഉറങ്ങിപ്പോയോ?"

ഇണചേർന്ന് ഒന്നായിരുന്ന കൺപീലികൾ, സുഖമുള്ള മയക്കത്തിന്റെ കെട്ടുപൊട്ടിച്ച് ഇരുതീരങ്ങളിലേക്ക് സാവധാനം ഒഴുകിമാറി. പതിയെ പതിയെ ആ കണ്ണുകൾക്കുമുന്നിൽ സുന്ദരമായ ഒരു രൂപം തെളിഞ്ഞുവന്നു; മൂടൽമഞ്ഞിന്റെ മുഖപടം മാറ്റി ജാലകവാതിലിനപ്പുറെ തെളിഞ്ഞുവരുന്ന പുലരൊളിപോലെ.

അത് അവളായിരുന്നു - ആഭ

"സോറിട്ടോ... ഇങ്ങോട്ട് ഇറങ്ങാൻ നിന്നപ്പോളാണ് പ്രതീക്ഷിക്കാതെ രണ്ട് പേർ വീട്ടിൽവന്നത്..അവരെ പാക്കപ്പ് ചെയ്തപ്പോളേക്കും ഈ നേരമായി"

മുഖമുയർത്തുന്നതിനു മുൻപേ കണ്ണിൽപ്പെട്ടത് എന്റെ കൈപ്പടത്തിനു മുകളിൽ വെച്ചിരിക്കുന്ന വെളുത്തുനീണ്ട  ആ വിരലുകളാണ് - 'ചിത്രകാരിയുടെ വിരലുകൾ' എന്നു പലവട്ടം വിളിച്ച, ചേർത്തുപിടിച്ചുകൊണ്ടു ഒരുപാടു കാതം ഒരുമിച്ചുനടക്കണം എന്നാഗ്രഹിച്ച മൃദുലമായ അതേ വിരലുകൾ.....

"എത്ര നാളു കൂടീട്ടു കാണുന്നതാ.....അപ്പൊ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നോക്കിയിരിക്കുന്നത്? ഞാൻ വൈകിയതിന്റെ ദേഷ്യമാണോ?"

വിടർന്ന കണ്ണുകളിൽ പരിഭവഛവി പടരുന്നത് കൗതുകത്തോടെ നോക്കിയിരിക്കാൻ തോന്നി. ആഭക്ക് യാതൊരു മാറ്റവുമില്ല ഇപ്പോളും.

"നമുക്കൊന്നു ചുമ്മാ നടന്നാലോ?"

"പിന്നെന്താ ആവാമല്ലോ"

ചെരുപ്പ് അഴിച്ചുവെച്ചു പാന്റ്‌സ് മുട്ടറ്റം മടക്കിവെച്ച് നനഞ്ഞ മണ്ണിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. ഇടക്ക് കുഞ്ഞു തിരകൾ വന്നു കാലുകളിൽ മുത്തം വെക്കുന്നു, എന്തൊക്കെയോ പറയണമെന്നാഗ്രഹമുണ്ടെങ്കിലും വാക്കുകൾ ഹൃദയത്തിലുടക്കി നിൽക്കുകയാണ്. കാറ്റിൽ ആഭയുടെ മുടിയിഴകൾ മുഖത്തുവന്നു തഴുകിയപ്പോൾ അറിയാതെ മനസ്സ് തരളിതമായി.

"രഘൂന് സുഖമാണോ?"

"സുഖം തന്നെ......ഒരു കെട്ടുപൊട്ടിയ പട്ടംപോലെ അങ്ങനെ പാറിനടക്കുന്നു"

"എന്നും ഇങ്ങനെ പാറിനടന്നാൽ മതിയോ? എവിടെയെങ്കിലും ഒന്നുറച്ചു നിൽക്കണ്ടേ?"

"അങ്ങനെ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു.... പക്ഷേ....ഇനി......ഇനി ഇങ്ങനെയൊക്കെ അങ്ങുപോകട്ടെ....ഒടുവിൽ എവിടെയെങ്കിലും വീണടിയുന്നതു വരെ"

"എന്നെ കരയിപ്പിക്കുന്നത് ഒരു രസമാണല്ലേ?"

"ഒരിക്കലുമല്ല..... നീ കരയാതിരിക്കാനല്ലേ ഞാൻ വഴിമാറിത്തന്നത്?"

മറുപടിയില്ല. തല അൽപ്പം ചെരിച്ചു നോക്കി. ആഭയുടെ കണ്ണുകളിൽ മുത്തുമണികൾ ഉരുണ്ടുകൂടുകയും അവ ഇടതടവില്ലാതെ താഴേക്കു നിപതിക്കുകയും ചെയ്യുന്നു.

ഒന്നും വേണ്ടായിരുന്നു.. നല്ലൊരു സായാഹ്നം നശിപ്പിച്ചു.

"ആഭാ നമുക്കു കുറച്ചുനേരം ഇവിടെയിരുന്നാലോ?"

വീണ്ടും നിശബ്ദത. കണ്ണുകളിൽ മഴ പെയ്തു തോർന്നിട്ടില്ലെന്നു തോന്നുന്നു.

ഒരുപാട് നേരമായി ഈ നടപ്പു തുടങ്ങിയിട്ട്. ഏകദേശം ബീച്ചിന്റെ ഒരറ്റമെത്തിയിരിക്കുന്നു. അസ്തമയം കാണാൻ വരുന്നവരുടെ തിരക്ക് കൂടിവരുന്നു. ആവശ്യം കഴിഞ്ഞ് കരയിൽ കയറ്റിയിട്ടിരിക്കുന്ന ഒരു വഞ്ചിയുടെ തണലിൽ അടുത്തടുത്തിരുന്നു.......എന്നത്തേയുംപോലെ.

"ആഭേ"

മൗനം

"ആഭേ.."

"ഹും..."

ഭാഗ്യം മഞ്ഞുരുകിത്തുടങ്ങിയെന്നു തോന്നുന്നു.

"നമ്മൾ ഇതിനുമുമ്പ് ഒരുമിച്ചിവിടെയിരുന്നത് എന്നാണെന്നോർമ്മയുണ്ടോ?"

വീണ്ടും കുറച്ചുനേരത്തെ മൗനം പിന്നെ ഒരു നെടുവീർപ്പും. എന്തോ പറയാൻ ബുദ്ധിമുട്ടുന്നതുപോലെ.

"അതങ്ങനെ മറക്കാൻ പറ്റുമോ രഘൂ?"

ശരിയാണ് എങ്ങനെ മറക്കാനാണ്? കാലം ഏറ്റവും വലിയ മുറിവുണക്കൽ വിദഗ്ദ്ധനാണെന്നു പറയുമെങ്കിലും ചില മുറിവുകൾ അതങ്ങനെ നീറി നീറി കിടക്കും...കനൽമൂടിയ ചാരംപോലെ. ഒരു ശബ്ദം, ഒരു നോട്ടം എന്തിന് ഒരു നിശ്വാസം മതി അതിനെ ജ്വലിപ്പിക്കാൻ.

ഹൃദയത്തിലെ വ്രണങ്ങൾ നൊന്തു... ഇപ്പോൾ പൊട്ടുമെന്ന നിലയിൽ അതിങ്ങനെ ശക്തിയായി മിടിച്ചുകൊണ്ടിരിക്കുന്നു. ധൈര്യം നടിക്കണമെന്നാഗ്രഹമുണ്ടെങ്കിലും എത്ര ശ്രമിച്ചിട്ടും ശ്വാസത്തിന് വേഗമേറുന്നത് നിയന്ത്രിക്കാനാകുന്നില്ല.

ആഭയുടെ അടുത്തേക്ക് അൽപ്പംകൂടി നീങ്ങിയിരുന്നു. അടക്കാനാകാത്ത എന്തോ ഒരു ഉൾപ്രേരണയിൽ അവളുടെ മൃദുവായ ഇടതുകൈപ്പടം എടുത്തു പരുക്കനായ ഈ വലതു കൈവെള്ളയിൽ വെച്ചു. ആദ്യം ചെറുതായൊന്നു ഞെട്ടി അവളാ കൈ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പിന്നെ ആ ഉദ്യമം ഉപേക്ഷിച്ചു.

കുറച്ചകലെ കുട്ടികൾ കടൽത്തീരത്തടിഞ്ഞ കൊച്ചു ചിപ്പികൾ പറക്കാൻ മത്സരിക്കുകയാണ്. ഒരുമിച്ചുകണ്ട സ്വപ്നങ്ങളിലെവിടെയോ ഒരു കൊച്ചു ആഭയും കൊച്ചു രഘുവും ഇതുപോലെ ഈ തീരത്തെവിടെയോ ഉണ്ടായിരുന്നല്ലോ എന്നോർത്തപ്പോൾ വേദനയും കൗതുകവും തോന്നി.

അതും ഇതുപോലൊരു സായാഹ്നമായിരുന്നു. എന്തോ പറയാനുണ്ടെന്നും അത്യാവശ്യമായൊന്നു കാണണമെന്നും പറഞ്ഞാണ് ആഭ ഫോൺ വെച്ചത്. അവളുടെ ശബ്ദത്തിലെ പതിവില്ലാത്തൊരു വിങ്ങൽ എന്തോ ദുസ്സൂചന നൽകിയതാണ് അപ്പോൾത്തന്നെ!

നീലയിൽ ചെറിയ മഞ്ഞപൂക്കളുള്ള ചുരിദാറിൽ ആഭ വളരെ സുന്ദരിയായിരുന്നു....ചുവന്നു കലങ്ങിയ കണ്ണുകൾ അതിനൊരപവാദമായിരുന്നെങ്കിലും!

ബീച്ചിലെ തിരക്കുകുറഞ്ഞ ഒരറ്റത്തേക്കു ഞങ്ങൾ നടന്നു. പതിവിനു വിപരീതമായി, ഇരുവരുടെയും ഇടയിൽ  നിശബ്ദത തളംകെട്ടിനിന്നു. അരുതാത്തതെന്തോ നടക്കാൻപോകുന്നു എന്ന് ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു.

"രഘൂ എനിക്കുവേഗം തിരിച്ചുപോകണം. നമുക്കിവിടെ എവിടെയെങ്കിലും ഇരിക്കാം"

ഇരുന്നപ്പോളാണ് ശ്രദ്ധിച്ചത്. മുഖത്തേക്കുനോക്കാതെ ചുരിദാർ ഷാളിന്റെ അഗ്രം ചെറുവിരലിൽ വട്ടം ചുറ്റുകയും അഴിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ആഭ. കാര്യമായെന്തോ സംഭവിച്ചിട്ടുണ്ട് അല്ലാതെ ഇത്ര ടെൻഷനായി ഇതിനുമുമ്പ് കണ്ടിട്ടില്ല.

"രഘൂ.....സ്വന്തം അച്ഛൻ ഒരുമുഴം കയറിൽ തൂങ്ങിയാടുന്നത് എപ്പോഴെങ്കിലും  സങ്കൽപ്പിച്ചുനോക്കിയിട്ടുണ്ടോ"

"ഈ ഭ്രാന്തു പറയാനാണോ എന്നെ..."

മുഴുമിക്കാൻ അനുവദിച്ചില്ല.

"ഞാൻ സങ്കൽപ്പിച്ചുനോക്കി. വളരെ ഭീകരമായ ഒരനുഭവമായിരുന്നു അത്. അങ്ങനെയൊരു കാഴ്ച കാണാതിരിക്കാൻ മറ്റെന്തും സഹിക്കാൻ ഞാൻ തയ്യാറാണ്"

"ആഭ എന്താ പറഞ്ഞുവരുന്നത്? ബിസിനസിലെ പ്രശ്നങ്ങളെല്ലാം തീർന്നെന്നും ഏതോ അകന്ന ബന്ധത്തിലുള്ള കസിൻ സഹായിച്ചെന്നുമൊക്കെ പറഞ്ഞിട്ട്, ഇപ്പൊ എന്താ പുതിയ ഇഷ്യൂ?"

"ബിസിനസ്സ് നടത്തി പരിചയമുള്ളവർ ഒന്നും കാണാതെ പണമെറിയില്ല എന്നെന്റെ പാവം അച്ഛൻ മനസിലാക്കിയില്ല. അവനിപ്പോൾ ആവശ്യം എന്നെ കല്യാണം കഴിക്കുക എന്നതാണ്. ഇല്ലെങ്കിൽ ലക്ഷങ്ങളുടെ ബാധ്യത അച്ഛൻ ഉടനെ തിരിച്ചുകൊടുക്കണമെന്നാണ് ഡിമാൻഡ്. ഡോക്ടർ എന്ന എന്റെ ലേബൽ അവരുടെ തറവാട്ടുമഹിമ ഉയർത്തുമത്രേ"

"നീ പറഞ്ഞുവരുന്നത്?"

"ഇതിലും വ്യക്തമായി എങ്ങനെ പറയണമെന്ന് എനിക്കറിയില്ല....... രഘൂ ഇറ്റ്‌സ് ഓവർ.....നമുക്ക്... "

ഒരു ഗദ്‌ഗദം തൊണ്ടയിൽ കുടുങ്ങിയതുകൊണ്ട് ആഭക്ക് മുഴുമിക്കാനൊത്തില്ല. നിറഞ്ഞ രണ്ടു കണ്ണുകൾ ഒരു തൂവാലയുടെ സംരക്ഷണത്തിൽ ഒളിച്ചു.

യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ ഒരു നിമിഷമെടുത്തു. അത് മനസ്സിലാക്കിയപ്പോൾ ഭൂമി നെടുകെ പിളരുന്നതായും, അതിനുള്ളിലെ ഒരഗ്നിഗോളത്തിലേക്ക് എടുത്തെറിയപ്പെടുന്നതായും തോന്നി.

വിട്ടുമാറാത്തൊരു കാൽവേദനയുമായി ഒരാശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ റൗണ്ട്സിനു വന്ന സ്വന്തം നാട്ടുകാരിയായ ഹൗസ് സർജൻസിക്കാരിയോട് തോന്നിയ ഒരു കൗതുകത്തിൽ തുടങ്ങി ഒരുമിച്ച്  ഇതേ ബീച്ചിൽ കൈകോർത്തിരുന്ന് ഹൃദയം ഹൃദയത്തോട് പറഞ്ഞ സ്വകാര്യങ്ങൾ വരെ ജീവിതത്തെ ജ്വലിപ്പിച്ചുനിർത്തിയ ഒരുപാടൊരുപാട് നിമിഷങ്ങൾ കണ്ണിനുമുന്നിൽ മിന്നിമാഞ്ഞു.

ഇനി അതെല്ലാം വെറും ഓർമ്മകൾ മാത്രമാകാൻ പോകുന്നു. ഇത്രകാലമുണ്ടായിരുന്ന ഈ മരീചിക മായുമ്പോൾ മണലാരണ്യത്തിൽ ഞാൻ തനിച്ചാകാൻ പോകുന്നു.......ഭൂമി ഈ നിമിഷം നിലച്ചുപോയെങ്കിൽ, അല്ലെങ്കിൽ ഒരു പേമാരിയോ, പ്രളയമോ വന്നെങ്കിൽ എന്നാശിച്ചു. ദൈവമേ...എല്ലാം ഇതോടെ തീർന്നെങ്കിൽ എത്ര നന്നായിരുന്നു!!!

യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നു. ഉറക്കത്തിനും ഉണർവിനുമിടയിലെ നൂൽപ്പാലത്തിൽ വെച്ചുകണ്ട ഒരു സ്വപ്നം മാഞ്ഞുപോയിരിക്കുന്നു എന്നുമാത്രം മനസ്സിലായി. ഇനി ബാക്കിയുള്ളത് മുന്നോട്ട് നീണ്ടുപരന്നുകിടക്കുന്ന ശൂന്യത മാത്രം.

ഒരുപൊട്ടുപോലെ ദൂരെ അവൾ നടന്നുപോകുന്നത് കാണാമായിരുന്നു.

"ആഭേ....ആഭേ"

ഒരു നിലവിളി തൊണ്ടയിൽ കുടുങ്ങി.

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വേച്ചുപോയി. ചുറ്റുമുള്ള ഭൂമി അതിവേഗം കറങ്ങുന്നതായും ഒരു കരിയിലപോലെ ആ ചുഴലിയിൽ ലക്ഷ്യമില്ലാതെ എങ്ങോ പാറിപ്പോകുന്നതായും തോന്നി. ഹൃദയത്തിന്റെ കോണിൽ ഒരു തീപ്പൊരി ഉടലെടുക്കുകയും അതൊരു കാട്ടുതീയായി എന്നെ വിഴുങ്ങുകയും ചെയ്തു.

ആഭ അമ്മയായതും, വിദേശത്തു സ്ഥിരതാമസമായതും എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കൽപ്പോലും പിന്നീട് വിളിക്കാനോ സംസാരിക്കാനോ ശ്രമിച്ചില്ല. മറിച്ച് സ്വയം സൃഷ്‌ടിച്ച ഒരു കൊക്കൂണിൽ ജീവിതത്തെ ഒതുക്കിക്കളഞ്ഞു.  ചിലപ്പോൾ ഉള്ളിലെ മുറിവുകളിൽ സ്വയം കുത്തിനോവിച്ചു, മറ്റു ചിലപ്പോൾ മറക്കാനും നിസ്സംഗനായിരിക്കാനും ശ്രമിച്ചു പരാജയപ്പെട്ടു.

ആഭ എന്ന പേര് മാഞ്ഞുപോയത് ജീവിതത്തിലെ പ്രകാശമെല്ലാം കെടുത്തിക്കൊണ്ടായിരുന്നു. പാഥേയം നഷ്ടപ്പെട്ട പഥികനെപ്പോലെ ഒരുപാടുകാലമലഞ്ഞു. ഒടുവിൽ മനസ്സിന്റെ കെട്ട് പൊട്ടിപ്പോകുമെന്നു തോന്നിയൊരു സന്ദർഭത്തിൽ ആരോടും ഒന്നും പറയാതെ ഒരു യാത്രപോയി. കുന്നിറങ്ങി, മലയിറങ്ങി, കാടിറങ്ങി, ലക്ഷ്യമില്ലാത്ത സഞ്ചാരിയെപ്പോലെ ചൂളംവിളിച്ച് നഗരത്തിന്റെ ഊടുവഴികളിലൂടെ കറങ്ങി അങ്ങനെ കുറേനാൾ.... എന്തായാലും മനസ്സിലെ തീച്ചൂളയുടെ ചൂട് കുറച്ചെങ്കിലും കുറക്കാനതു സഹായിച്ചു.

"സാർ കടല വേണോ കടല?"

ഓർമ്മകളുടെ മോചനമില്ലാത്ത തടവറയിൽനിന്ന് വർത്തമാനകാലത്തേക്ക് മനസ്സ് തിരിച്ചെത്തി. സൂര്യൻ അസ്തമനത്തിന് തിരക്കുകൂട്ടുന്നു, ബീച്ചിന്റെ തിരക്കുകുറഞ്ഞ ഓരോ മുക്കിലും മൂലയിലും കമിതാക്കൾ അവരുടേതായ ലോകത്തിൽ മുഴുകിയിരിക്കുന്നു. അതിൽ എത്രയോ ആഭമാർ, എത്രയോ രഘുമാർ....ഒന്നാലോചിച്ചാൽ എന്നും പുഷ്‌പിക്കുന്നൊരു പനിനീർച്ചെടിപോലെയാണ് പ്രണയം... ചിലരെ അതിന്റെ മുള്ളുകൾ  നൊമ്പരപ്പെടുത്താറുണ്ടെങ്കിലും.

ഒരു ദീർഘനിശ്വാസം. ആഭ എന്തോ പറയാൻ തയ്യാറെടുക്കുകയാണ്.

"രഘൂ ഭൂതകാലത്തിന്റെ പട്ടടയിൽ ജീവിക്കുമ്പോളല്ല  മറിച്ച് ചിലതു മറക്കാൻകൂടി പഠിക്കുമ്പോളാണ് നമ്മുടെ ജീവിതം പൂർണമാകുന്നത്.

എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്താണ് പ്രണയത്തിന്റെ സാക്ഷാൽക്കാരമെന്ന്? അത് വിവാഹമാണോ? അതോ വിരഹമോ? എനിക്കു തോന്നിയിട്ടുള്ളത് ഇത് രണ്ടുമല്ലെന്നാണ്...മറിച്ച് ആ സാക്ഷാൽക്കാരം പ്രണയം തന്നെയാണ്....

നൗ പ്ളീസ് ചിയർ അപ്പ്.... മരിക്കുംവരെ എന്റെ ഏറ്റവും നല്ല സുഹൃത്ത് എന്ന സ്ഥാനത്തു മറ്റൊരു പേരുണ്ടാകില്ല....ബാക്കിയെല്ലാം ഹൃദയത്തിൽ മറ്റാരും കാണാത്ത ഒരു സ്ഥലത്തു ഞാൻ തന്നെ കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. എന്തിനാണെന്നോ? ഒറ്റക്കാണെന്നു തോന്നുമ്പോൾ എനിക്കുതന്നെ എടുത്തൊന്നു നോക്കി ഓമനിക്കാൻ.

ജീവിതത്തിൽ ഞാൻ ഒരുപാടു കരഞ്ഞതാണ്. ഇനിയെന്നെ കരയിക്കരുത്. എനിക്ക് തിരിച്ചുപോകാൻ നേരമായി......ഐ തിങ്ക് യൂ മസ്റ്റ് ആൾസോ മൂവ് ഓൺ.... "

പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു പകൽ കൂടി വിടപറയുന്നു. കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല, കാഴ്ചകൾ വ്യക്തമാകുന്നില്ല.

ഉടുപ്പിലെ മണൽ തട്ടിക്കുടഞ്ഞ് ആഭ നടന്നുതുടങ്ങി.

സ്വപ്നമെന്നോ യാഥാർഥ്യമെന്നോ വേർതിരിച്ചറിയാനാകാത്ത ഏതാനും നിമിഷങ്ങളുടെ മധുരം മനസ്സിലാവാഹിച്ച്, പിണച്ചുവെച്ച കൈകളിൽ തല വെച്ച് ഓർമ്മകളുടെ ആ തീരത്ത് കണ്ണുകളടച്ച് മലർന്നുകിടന്നു.

ഒരു തിരവന്നു കാലിൽ തഴുകി...ആഭയുടെ ഓർമ്മകളെപ്പോലെ ...മൃദുലമായി...

******************************************************************************************************

"ബാലൂ, എത്രനേരമായി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു. ഇതുവരെ എഴുതിക്കഴിഞ്ഞില്ലേ? മനോമി അച്ഛനെ കാണണമെന്നു പറഞ്ഞു ബഹളം തുടങ്ങി"

വേണിയാണ്. ഇനി അവളെ പ്രകോപിപ്പിക്കുന്നത് ശരിയല്ല.

"ദാ കഴിഞ്ഞു. വേണി നടന്നോളൂ ഞാൻ ഇതൊന്നു കാറിൽവെച്ചിട്ടു വേഗം വന്നേക്കാം"

'സ്പെഷ്യൽ കാപ്പി'യുടെ അവസാന തുള്ളിയും അകത്താക്കി കപ്പ് നീക്കിവെച്ചിട്ട് എഴുതിക്കൊണ്ടിരുന്ന പേനയും പേപ്പറുമെല്ലാം എടുത്തു ബാഗിൽ തള്ളി. സോവനീറിലേക്കൊരു കഥ വേണമെന്ന് കുറേനാളായി അജയ് സ്നേഹപൂർവ്വം നിർബന്ധിക്കുന്നു. ബീച്ചിൽ കൊണ്ടുപോകാമെന്നു പറഞ്ഞു വേണിയെയും മോളെയും നിരാശപ്പെടുത്താൻ തുടങ്ങിയിട്ടും കുറച്ചായി. രണ്ടിനും കൂടി പറ്റിയൊരു സ്ഥലം എന്ന നിലക്കാണ് ഇവിടെ വന്നത്.

ബീച്ചിലേക്കു തിരിഞ്ഞു നടക്കുന്നതിനിടയിൽ എന്തോ ഓർത്തതുപോലെ വേണി തിരിഞ്ഞുനോക്കി മെല്ലെ പുഞ്ചിരിച്ചു. പ്രണയം തുറന്നുപറഞ്ഞ ആ സായാഹ്നത്തിൽ ആഭയുടെ മുഖത്തു രഘു കണ്ട  അതേ പുഞ്ചിരി.

ആ കാലുവേദന പിന്നീടൊരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല...

അതുപോലെ......

കഥയിൽ എന്തെഴുതിയാലും, ജീവിതത്തിൽ കടലും, കാപ്പിയും, പ്രണയവും എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടുമില്ല!!

Thursday, 1 February 2018

ഓർമ്മകൾ പൂക്കുമ്പോൾ (ചെറുകഥ)


"ഹോ ഇനി ഈ നശിച്ച ട്രാഫിക്കിൽപെട്ട് വീടെത്തുമ്പോൾ  പാതിരയാകും"

വേണിയുടെ ഈ പരിവേദനമാണ് ഓർമ്മകളുടെ ലോകത്ത് സ്വൈര്യവിഹാരം നടത്തിയിരുന്ന എന്നെ തിരിച്ചുകൊണ്ടുവന്നത്. അല്ലെങ്കിലും ഈയിടെയായി വെറുതെയിരുന്ന് സ്വപ്നംകാണൽ ഇത്തിരി കൂടുതലാണ്. വേണിയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയുടെ മകന്റെ ഒന്നാം പിറന്നാൾ കൂടാനാണ് നഗരത്തിൽ നിന്നകലെയുള്ള ഈ ആഡംബരഹോട്ടലിലെത്തിയത്. ഇത്തരം പൊങ്ങച്ചവിളംബരങ്ങളോട് പണ്ടും തീരെ താല്പര്യം തോന്നിയിട്ടില്ല; ഒരു ആഭ്യന്തരകലഹത്തിന് വഴിമരുന്നിടേണ്ട എന്നുകരുതി എല്ലാത്തിലും പങ്കെടുക്കുന്നുവെന്നു മാത്രം. പാർട്ടികഴിഞ്ഞു ആളുകൾ പോയിത്തുടങ്ങിയിരിക്കുന്നു. പാർക്കിങ് ഏരിയയിലെ നൂറിലധികം കാറുകൾക്ക് പുറത്തേക്കുപോകാൻ ഒരേയൊരു ഗേറ്റ് മാത്രമാണുള്ളത്. കാറുകളുടെ നീണ്ട ക്യൂവിൽ നേരത്തെ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. തീവണ്ടിപോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന അന്തമില്ലാത്ത ഈ വരിയിൽ ഞാനും കഴിഞ്ഞ പത്തുമിനിറ്റായി ക്ഷമയോടെ കാറുമായി കാത്തുനിൽക്കുന്നു.

ഒടുക്കം എങ്ങനെയെല്ലാമോ കാറെടുത്ത് റോഡിലെത്തി. നേരം പാതിര കഴിഞ്ഞിട്ടും ഹൈവേയിലെ തിരക്കിന് യാതൊരു കുറവുമില്ല. തെരുവുവിളക്കിന്റെ മഞ്ഞവെളിച്ചത്തിനപ്പുറം കടമുറികളുടെ ഇരുട്ടിന്റെ മറയിൽ തെരുവിന്റെ മക്കൾ ഉറങ്ങാൻ കിടക്കുന്നു, നിറഞ്ഞൊഴുകുന്ന കുപ്പത്തൊട്ടിക്കുചുറ്റും നായകളുടെ കടിപിടി - അല്ലെങ്കിലും ഈയിടെയായി നായശല്യം വളരെ കൂടുതലാണ് - പ്രത്യേകിച്ചും രാത്രിയിൽ. കഴിഞ്ഞയാഴ്ചയാണ് ഷിഫ്റ്റ് കഴിഞ്ഞുവരുമ്പോൾ ബൈക്കിനുപിന്നാലെ ഓടിയ ഒരുകൂട്ടം നായകളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെങ്കട്ടിന്റെ ബൈക്ക് സ്കിഡ് ആയതും, കാലിൽ അഞ്ചു തുന്നൽ ഇടേണ്ടിവന്നതും.

വിദൂരതയിലെവിടെയോ ഒരു കുഴൽക്കിണർകൂടി ജന്മമെടുക്കുന്നതിന്റെ മുരൾച്ച കേൾക്കാം. ഇങ്ങനെപോയാൽ ഇതെവിടെച്ചെന്നു നിൽക്കുമെന്നറിയില്ല. ഇപ്പോൾത്തന്നെ ഫ്ളാറ്റിലെ ആവശ്യത്തിന് ടാങ്കറിൽ വെള്ളമടിക്കുകയാണ്. മാസാമാസമുള്ള മെയിന്റനൻസ് ബില്ലും ലോണിന്റെ അടവും കൂടിനോക്കുമ്പോൾ വാടകക്ക് താമസിക്കുകയാണ് ഭേദമെന്നു തോന്നാറുണ്ട് പലപ്പോളും. ഇതിനെല്ലാം പുറമെയാണ് വർഷാവർഷം കൂടിവരുന്ന സ്കൂൾഫീസ്. ചിലപ്പോൾതോന്നും എല്ലാം വലിച്ചെറിഞ്ഞു നാട്ടിൽപ്പോയാലോ എന്ന്. പക്ഷേ അവിടെപ്പോയെന്തു ചെയ്യാൻ എന്ന ചോദ്യം പിന്നോട്ടുവലിക്കുന്നു എപ്പോളും.

"ഞാൻ പറയുന്നതെന്തെങ്കിലും ബാലു കേൾക്കുന്നുണ്ടോ?"

അൽപ്പം ഈർഷ്യയോടെയാണ് വേണി അത് ചോദിച്ചത്. അവളെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല കാറെടുത്തപ്പോൾ മുതൽ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു - സിജുവിന്റെ കല്യാണനിശ്ചയം മുതൽ വൈശാലിയുടെ 'വിശേഷം' വരെ എന്തൊക്കെയോ വിഷയങ്ങൾ അവളുടെ സംസാരത്തിൽ കടന്നുവന്നു. ആദ്യമെല്ലാം വെറുതെ മൂളിക്കൊണ്ടിരുന്നു. പിന്നീടെപ്പോളോ ചിന്തകൾ പൂർണമായും കൈവിട്ടുപോയി. പാവം, കല്യാണം കഴിഞ്ഞു അഞ്ചുവർഷമായിട്ടും അവൾക്കിപ്പോളും യാതൊരു മാറ്റവുമില്ല. ചെറിയ കാര്യത്തിന് പിണങ്ങുകയും, സന്തോഷിക്കുകയും ചെയ്യുന്ന പൊട്ടിപ്പെണ്ണ്. പരിഭവംകൊണ്ടോ, രാവേറിയതിന്റെ ക്ഷീണംകൊണ്ടോ എന്നറിയില്ല അവൾ കണ്ണുകളടച്ചു സീറ്റിൽ ചാരികിടക്കുകയാണ്. ഒരു പഞ്ഞിക്കെട്ടുപോലെ നാലുവയസ്സുകാരി 'മനോമി' അമ്മയുടെ മേൽ പറ്റിപ്പിടിച്ചുകിടക്കുന്നു.

മനോമി എന്ന ഈ പേരുപോലും എത്രയോ തർക്കങ്ങൾക്കുശേഷമാണ് വേണിയെക്കൊണ്ട് അംഗീകരിപ്പിച്ചത്. ആരെങ്കിലും ഇങ്ങനൊരു പേരിടുമോ എന്നായിരുന്നു ചോദ്യം. അതിരുകളില്ലാത്ത സ്നേഹത്തിന്റെ കഥപറഞ്ഞ മാധവിക്കുട്ടിയുടെ മനോമിയോട് എനിക്കുള്ള സ്നേഹം ഇങ്ങനെയല്ലാതെങ്ങനെ പ്രകടിപ്പിക്കാൻ കഴിയും. വേണി ഇപ്പോൾ ശരിക്കും ഉറങ്ങിക്കഴിഞ്ഞു - പാതിതുറന്ന ആ ചുണ്ടുകൾ സാക്ഷി. എന്തായാലും ഇനി വേണിയുടെ പിണക്കം മാറ്റാൻ വീടെത്തുംവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. മനോമി ഇടക്ക് ഉറക്കത്തിൽ ഞെട്ടുന്നുണ്ട്, കണ്ണുതുറക്കാതെതന്നെ അമ്മ കൈകൊണ്ട് മെല്ലെമെല്ലെ തട്ടികൊടുക്കുമ്പോൾ അവൾ വീണ്ടും ഉറങ്ങിപ്പോകുന്നു.

എ സി ഓഫ് ചെയ്തു കാറിന്റെ ചില്ലൊരൽപ്പം താഴ്ത്തിവെച്ചു. തണുത്തകാറ്റുവന്നു മുഖത്തു തഴുകുമ്പോൾ വല്ലാത്തൊരു സുഖം. ഡിസംബർ മാസമായിട്ടും പകലെല്ലാം പൊള്ളുന്ന വെയിലാണ്. രാത്രി വൈകുമ്പോളാണ് കുറച്ചാശ്വാസം കിട്ടുന്നത്. ആദ്യമെല്ലാം എ സി യിൽ കുറച്ചുനേരമിരിക്കുമ്പോൾ വല്ലാത്ത മനംപിരട്ടൽ അനുഭവപ്പെടാറുണ്ട്. പിന്നെപ്പിന്നെ അതങ്ങു ശീലമായി. മീനച്ചൂടിൽ  വെന്തുരുകുമ്പോൾ കോലായിലെ വെറുംനിലത്ത് പായവിരിച്ചു കിടന്നു ശീലിച്ചവന് നഗരത്തിലെ എ സിയുടെ കുളിര് എങ്ങനെ പരിചയമുണ്ടാകാനാണ്?

ടോൾഗേറ്റിലെ നിലക്കാത്ത ക്യൂ കഴിഞ്ഞിട്ടും വണ്ടികൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. നിരത്തിനു താങ്ങാനാവുന്നതിനേക്കാൾ അധികമായിരിക്കുന്നു വാഹനങ്ങൾ. ഒരു റിക്ഷപോലും ആർഭാടമെന്നു കരുതിയ എന്റെ കുട്ടിക്കാലത്തുനിന്ന്, ഒരുപക്ഷേ ജീവിതത്തിലൊരിക്കലും ബസിൽ കയറാൻ സാധ്യതയില്ലാത്ത മനോമിയിലേക്കുള്ള ദൂരം സമ്മാനിച്ച അനിവാര്യതയാണിത്.

ദൂരയാത്രകളിൽ പതിവുള്ളതുപോലെ ഡ്രൈവർസീറ്റ് കുറച്ചുകൂടി സൗകര്യപ്രദമായ രീതിയിൽ അഡ്ജസ്റ്റ് ചെയ്തു ചാരിയിരുന്നു.  കാർ സ്റ്റീരിയോ ഓൺ ചെയ്ത്, പെൻഡ്രൈവിലെ 'മെലഡീസ്' എന്ന പ്രിയഗാനങ്ങളുടെ ഫോൾഡർ തിരഞ്ഞെടുത്തു.

ഗാനഗന്ധർവന്റെ അമൃതധാര മനസ്സിനേയും കുളുർപ്പിക്കുന്നു. ശബ്ദമൊരൽപ്പം കുറച്ചുവെച്ചു; ഇനി മനോമി ഉണരേണ്ട. എപ്പോഴത്തെയുംപോലെ മനസ്സിനെ കെട്ടഴിച്ചു മേയാൻവിട്ടു.

എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും മനസ്സിപ്പോളും ചെന്നിടിച്ചു നില്കുന്നത് ഒരേ സ്ഥലത്താണ്. ഇന്നത്തെ പാർട്ടിക്കിടയിൽ തിരക്കൊഴിഞ്ഞ നേരംനോക്കി പ്ലേറ്റിൽ എന്തെല്ലാമോ കോരിനിറച്ച് ഹാളിന്റെ ഒരു മൂലയിൽ ഇരിക്കാനൊരു കസേരകിട്ടുമോ എന്ന് തപ്പുകയായിരുന്നു ഞാൻ. വേണി അവളുടെ കൂട്ടുകാരികൾക്കൊപ്പം കൊണ്ടുപിടിച്ച ചർച്ചയിലാണ്; മോളാണെങ്കിൽ മറ്റുകുട്ടികൾക്കൊപ്പം കളിച്ചുരസിക്കുകയും.

കസേര തിരയുന്ന കൂട്ടത്തിൽ അലസമായൊന്ന് ചുറ്റും കണ്ണോടിച്ചു. ഒരു മൂക്കുത്തിയുടെ തിളക്കമാണ് ആദ്യം കണ്ണിൽപ്പെട്ടത്. കൈയിൽ ഒരു ഭക്ഷണപ്ലേറ്റും പിടിച്ച് കൂട്ടത്തിലാരോ പറഞ്ഞ തമാശ കേട്ട് ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരുവൾ. ഒരുവശത്തേക്ക് ചെരിഞ്ഞുനിൽക്കുന്നതിനാൽ മുഖം പാതിയേ കാണാനാകുന്നുള്ളൂ. ദീപാലങ്കാരങ്ങളാൽ കുളിച്ച മുറിയിലും വജ്രം പതിച്ച ആ മൂക്കുത്തി സൂര്യപ്രകാശമേറ്റ മഞ്ഞുതുള്ളി കണക്കെ തിളങ്ങുന്നുണ്ടായിരുന്നു. കടുംചുവപ്പു പട്ടുസാരിയിൽ തലക്കുമുകളിൽ നിറഞ്ഞുകത്തുന്ന ലൈറ്റിന്റെ പ്രഭയിൽ അവളൊരു സിന്ദൂരപ്പൊട്ടിനെ ഓർമിപ്പിച്ചു. എവിടെയോ കണ്ടുമറന്നൊരു മുഖച്ഛായ; ഒരുപക്ഷേ വേണിയുടെ കൂട്ടുകാരിയുടെ ബന്ധുവോ, സുഹൃത്തുക്കളിൽ ആരെങ്കിലുമോ ആയിരിക്കും. എന്തുകൊണ്ടോ ഒരു നൈമിഷികകൗതുകത്തിനപ്പുറം അവഗണിക്കാൻ പറ്റാത്തൊരു നീറ്റൽ ഉള്ളിലുടക്കിയതുപോലെ തോന്നി. തിരിഞ്ഞുനോക്കാനുള്ള ത്വരയെ അവഗണിച്ച് ഹാളിന്റെ ആളൊഴിഞ്ഞൊരു മൂലയിൽ സൗകര്യത്തിനൊരു സീറ്റ് തരപ്പെടുത്തി.

സാധാരണ ഇത്തരം കൗതുകങ്ങളെ അവഗണിക്കാറാണ് പതിവ്. സ്വതവേയുള്ള ലജ്‌ജാശീലവും അന്തർമുഖത്വവും അതിനു കാരണമാണെന്ന് വേണമെങ്കിൽ പറയാം. പക്ഷേ എന്തുകൊണ്ടോ ഈ മുഖം ഒരിക്കൽക്കൂടി ശരിക്കൊന്നു കാണണമെന്നൊരു തോന്നൽ. എന്തൊക്കെയോ നുള്ളിപ്പെറുക്കി കഴിച്ചെന്നുവരുത്തി കൈകഴുകാൻ നടന്നു. അറിയാതെ നോട്ടം ഹാളിന്റെ നാലു കോണുകളിലേക്കും പാറുന്നുണ്ടായിരുന്നു. എ സി യുടെ കുളിരിലും ചെറുതായി വിയർക്കുന്നതും ഹൃദയം ശക്തമായി മിടിക്കുന്നതും മാത്രമറിഞ്ഞു. കുട്ടിക്കാലത്ത് എന്തെങ്കിലും കുരുത്തക്കേടുകൾ ഒപ്പിച്ചിട്ടു വീട്ടിൽവരുമ്പോൾ തോന്നാറുള്ളതുപോലെ.

"ബാലൂ ആ വിൻഡോ ഒന്നടക്കൂ എന്റെ മുടിയാകെ പാറുന്നു"

വേണിയാണ്. ഓർമയിൽ ലയിച്ചിരുന്നതുകൊണ്ടു ചെറുതായൊന്നു ഞെട്ടി. അവൾ വീണ്ടും മയക്കത്തിലേക്കു വീണുകഴിഞ്ഞു. ഉറങ്ങുമ്പോൾ വേണിയുടെ മുഖം ഒരു കൊച്ചുകുട്ടിയെ ഓർമിപ്പിക്കും. ഇനി കാറ്റുകൊണ്ടു വണ്ടിയോടിക്കൽ നടക്കില്ല. അല്ലെങ്കിലും പുറത്തു തണുപ്പ് കൂടിയിരിക്കുന്നു. ഹൈവേയിലെ തിരക്കുകുറഞ്ഞ ഭാഗത്തുകൂടിയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ആഞ്ഞുപിടിച്ചാൽ ഒരു മണിക്കൂറിൽ വീട്ടിലെത്താം.

ഗന്ധർവനിൽ നിന്ന് വാനമ്പാടിയിലേക്ക് സംഗീതം ഒഴുകുന്നു..... മനോമിയുടെ ഇഷ്ടഗാനമാണ് ഇപ്പോൾ അന്തരീക്ഷത്തിൽ ഒഴുകുന്നത്.

ചില ഓർമ്മകൾ ബൂമറാങ് പോലെയാണ് - മനസ്സ് വീണ്ടും പാർട്ടിഹാളിലേക്കു തിരിച്ചുപോയി. എത്രയൊക്കെ തിരഞ്ഞിട്ടും ആ പെൺകുട്ടിയെ പിന്നീട് കാണാനൊത്തില്ല. വേണിയാണെങ്കിൽ കൂട്ടുകാരികൾക്കൊപ്പമുള്ള കത്തിവെക്കൽ ഇപ്പോളൊന്നും നിർത്തുന്നമട്ടില്ല. തെല്ലൊരു നിരാശയോടെ ഹാളിന് പുറത്തെ പുൽത്തകിടിയിലെ സിമെന്റ്‌ബെഞ്ചിൽ വന്നിരുന്നു.

പെട്ടെന്നാണാ ചിന്ത ഒരു കൊള്ളിയാൻപോലെ നെഞ്ചിലൂടെ പാഞ്ഞത്. ദൈവമേ അത് അവളായിരുന്നോ - ദീപ്തി?

ഓർമ്മകൾ കുറച്ചുവർഷം പിന്നിലേക്ക് അതിവേഗമോടി. കണക്കിന് മോശമല്ലാത്തതുകൊണ്ട് B. Sc.ക്ക് ഗണിതം ഐച്ഛികവിഷയമായി തിരഞ്ഞെടുത്തു. കലാലയജീവിതത്തിലെ രണ്ടാംവർഷം - സ്വതവേ അന്തർമുഖനെങ്കിലും കലോത്സവങ്ങളിലെ നിത്യസാന്നിധ്യം. ബാലഗോപാലൻ എന്ന പഴഞ്ചൻപേരിനെ 'ബാലു' എന്ന് പരിഷ്കരിച്ച് കോളേജ് മാഗസിനുകളിലും ചില ചെറിയ പ്രസിദ്ധീകരണങ്ങളിലുമൊക്കെ കഥ, കവിത, ലേഖനങ്ങൾ എന്നിവ എഴുതുന്ന കാലം. ആ വർഷത്തെ യൂത്ത് ഫെസ്റ്റിവലിന്റെ മലയാളം ഉപന്യാസമത്സരത്തിന് ഊഴവും കാത്തു പുറത്തു നിൽക്കുകയായിരുന്നു.

"കഴിഞ്ഞകൊല്ലത്തെ മാഗസിനിലെ കഥയൊക്കെ ഇഷ്ടപ്പെട്ടു, പക്ഷേ ചേട്ടന് ബാലഗോപാലൻ എന്ന പേരുതന്നെ വെക്കാമായിരുന്നു..സൂപ്പർ പേരല്ലേ"

ഇങ്ങനെ പറഞ്ഞ് പൊട്ടിച്ചിരിച്ച് കടന്നുപോയ B.Sc. ഫിസിക്സിലെ ഒന്നാംവർഷക്കാരി. അന്നവളെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയതെങ്കിലും പിന്നീട് പലപ്പോളായുള്ള സംസാരങ്ങളിൽ നല്ലൊരു സുഹൃത്തിനെ കണ്ടെത്തി. ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന, നന്നായി കവിതചൊല്ലുന്ന, നിർത്താതെ സംസാരിക്കുന്ന ഒരു കിലുക്കാംപെട്ടി. ചങ്ങാത്തങ്ങൾ ഒരുപാടില്ലാത്തതുകൊണ്ട് ഉള്ളവയെ കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടക്കാറാണ് പതിവ്. മുറുകിയ വീണക്കമ്പിയിൽ നിന്നൊഴുകിയിറങ്ങുന്ന സംഗീതംപോലെ ശ്രുതിയും ലയവും ചേർന്നതായിരുന്നു ആ സൗഹൃദം .

അത്ഭുതമെന്നോ നിമിത്തമെന്നോ വിളിക്കേണ്ടതെന്നറിയില്ല. ഒരു പ്രസ്ഥാനത്തിലെയും അംഗമോ, പ്രവർത്തകനോ അതുമല്ലെങ്കിൽ മികച്ച വാഗ്‌ധോരണിയുടെ ഉടമയോ ഒന്നുമല്ലാത്ത എന്നെ, ആ വർഷത്തെ 'മാഗസിൻ എഡിറ്റർ' സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ഒരു പ്രമുഖ വിദ്യാർഥിസംഘടന തീരുമാനിച്ചു. പലരുടെയും കാലുപിടിച്ചുനോക്കി ഒന്നൊഴിവാക്കിക്കിട്ടാൻ. ഒടുക്കം സ്നേഹവും ഭീഷണിയും കലർന്ന ചില നിർബന്ധങ്ങളുടെ സമ്മർദ്ദത്തിലും ദീപ്തിയെപ്പോലുള്ളവരുടെ പിന്തുണപകർന്ന ധൈര്യത്തിലും മത്സരിക്കാൻ തീരുമാനിച്ചു. മത്സരം കടുപ്പമായിരുന്നില്ല; സംഘടനയുടെ ഫുൾപാനൽ തന്നെ വിജയിച്ചു. ഇലക്ഷൻ ക്യാമ്പയിനിങ്ങിന്റെ ഭാഗമായി ഞങ്ങൾക്ക് ഒന്നിച്ചിടപഴകാനുള്ള അവസരങ്ങൾ ഒരുപാടുണ്ടായി.

തിരഞ്ഞെടുപ്പിന്റെയും വിജയത്തിന്റെയും ആഹ്ലാദങ്ങൾക്കിടയിലും, ഹൃദയം മഴക്കാറുകണ്ട മയിലിനെപ്പോലെ നൃത്തം വെച്ചുകൊണ്ടിരുന്നു. പഴയതുപോലെ എഴുതാനാകുന്നില്ല, നോട്ടങ്ങൾ പുതിയ അർത്ഥതലങ്ങൾ തേടുന്നു, മുൻപെങ്ങുമില്ലാത്തവിധം രാത്രിക്കു നീളംകൂടിയതുപോലൊരു തോന്നൽ, അവളോട് സംസാരിക്കുമ്പോൾ കണ്ണുകൾ പിടക്കുന്നു, ഉള്ളംകൈ വിയർക്കുന്നു. മെല്ലെമെല്ലെ ഞാനറിഞ്ഞു ആദ്യാനുരാഗം അതിന്റെ വിത്തുകൾ എന്നിലും പാകിയിരിക്കുന്നെന്ന്. തുറന്നുപറയാനുള്ള ധൈര്യമില്ലാത്തതുകൊണ്ടോ, ഈ സൗഹൃദം നഷ്ടപ്പെടുമെന്ന ഭയംകൊണ്ടോ മോഹങ്ങൾ എന്റെയുള്ളിൽത്തന്നെ തൽക്കാലത്തേക്ക്  കുഴികുത്തിമൂടി. രണ്ടുവർഷം അടുത്തുകാണുകയും ഇടപഴകുകയും ചെയ്യാമല്ലോ, എപ്പോളെങ്കിലും അവൾക്കെന്നോടും ഇതേവികാരം തോന്നാതിരിക്കില്ല, അങ്ങനെ ഒരുറപ്പായതിനുശേഷം എല്ലാം സാവകാശം പറയാം എന്ന ധൈര്യമായിരുന്നു മനസ്സുനിറയെ.

"ക് ടിം"

"ബാലു വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപ്പോയോ?"

ആ ശബ്ദവും വേണിയുടെ ചോദ്യവും ഒരുമിച്ചുവന്നതുപോലെ തോന്നി. മുന്നിൽപ്പോയ മണ്ണുലോറിയിൽ നിന്നൊരു കുഞ്ഞുകല്ലു തെറിച്ചുവന്നു കാറിന്റെ ചില്ലിൽ അടിച്ചതാണ്. മനസ്സ് മറ്റെവിടെയൊക്കെയോ ആയിരുന്നതിനാൽ അറിയാതെ ബ്രേക്കിൽ കുറച്ചധികം കാലമർന്നു; അതാണ് വേണിയെ ഞെട്ടിച്ചത്. കാർ റോഡരികിൽ ഒന്നൊതുക്കിയിട്ട് പുറത്തിറങ്ങി നോക്കി. ഭാഗ്യത്തിന് ചില്ല് പൊട്ടിയിട്ടില്ല. ടയർ കരിഞ്ഞ മണമാണ് വായുവിലെങ്ങും. കാറിൽ കയറി എയർ ഫ്രഷ്‌നെർ തുറന്നുവെച്ചപ്പോൾ ഏതോ പൂക്കളുടെ ഹൃദ്യമായ സുഗന്ധം പരന്നു.

"കുറച്ചുനേരത്തിൽ വീടെത്തും. സുഖമായി ഒന്നുകൂടി മയങ്ങിക്കോളൂ"

വേണിയെ സമാധാനിപ്പിച്ചു വണ്ടി മുന്നോട്ടെടുത്തു.

കാലമെന്ന കളിക്കാരൻ ചതുരംഗപ്പലകയിലെ ഞെട്ടിക്കുന്ന ചില നീക്കങ്ങളിലൂടെ നമ്മുടെ ജീവിതം കീഴ്മേൽ മറിക്കും. കൊടിമരം നശിപ്പിച്ചു എന്ന സ്ഥിരം പ്രശ്നത്തിൽ തുടങ്ങിയ ചെറിയ കശപിശ വൻ സംഘട്ടനത്തിലും, അതേത്തുടർന്ന് കോളേജിന്റെ അനിശ്ചിതകാലത്തേക്കുള്ള അടച്ചിടലിലുമാണ് സമാപിച്ചത്. കുട്ടികളുടെ സമരം മുതിർന്നവർ ഏറ്റെടുത്തു കാര്യങ്ങൾ കൂടുതൽ വഷളാക്കി. നേരിട്ട് സംഘട്ടനവുമായി ബന്ധമില്ലെങ്കിൽപ്പോലും യൂണിയൻ ഭാരവാഹി എന്നനിലയിൽ മറ്റുള്ളവർക്കൊപ്പം ഞാനും സസ്‌പെൻഡ് ചെയ്യപ്പെട്ടു.

സമരം പതുക്കെ ഒരു ക്രമസമാധാന പ്രശ്നമായി മാറിക്കൊണ്ടിരുന്നു. മാനേജ്‌മെന്റും വിദ്യാർത്ഥി യൂണിയനും കടുകിട വിട്ടുകൊടുത്തുമില്ല. സമാധാനചർച്ചകൾ പലതും കൈയാങ്കളിയിലാണ് അവസാനിച്ചത്. കാര്യങ്ങൾ പിടിവിട്ടുപോകുന്നുവെന്നു തോന്നിയതുകൊണ്ട് ഒടുക്കം കളക്ടർ നേരിട്ട് പ്രശ്നത്തിലിടപെട്ട് ഒരു ഒത്തുതീർപ്പുവ്യവസ്ഥവെച്ചു. അതുപ്രകാരം കോളേജ് യൂണിയൻ ഭാരവാഹികളെ ആ വർഷത്തെ പരീക്ഷ എഴുതാൻ മാനേജ്‌മന്റ് അനുവദിക്കും, അവരുടെ കോണ്ടാക്ട് സർട്ടിഫിക്കറ്റിൽ യാതൊരു നെഗറ്റീവ് റിമാർക്സ് ഉണ്ടാവുകയുമില്ല, കോളേജിലെ ഉപകരണങ്ങൾക്കു സംഭവിച്ച നഷ്ടം മാനേജ്‌മന്റ് തന്നെ നികത്തും, വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ പോലീസ് കേസും പിൻവലിക്കും. പക്ഷെ ഇതിനെല്ലാം പകരമായി യൂണിയൻ ഭാരവാഹികൾ ഈ അദ്ധ്യയനവർഷത്തിനപ്പുറം കോളേജിൽ ഉണ്ടാകാൻ പാടില്ല എന്നതാണ് മാനേജ്‌മെന്റ് ആവശ്യം. ഭാരവാഹികളിലധികവും അവസാനവർഷക്കാരായതുകൊണ്ടു ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടു. അമ്മയുടെ കണ്ണീരിന്റെയും അച്ഛന്റെ ഭീഷണികളുടെയും മുന്നിൽ നിരുപാധികം കീഴടങ്ങിയ ഞാൻ കോളേജ് തുറന്നപ്പോളും ക്ലാസ്സിൽ പോയില്ല. അല്ലെങ്കിലും സ്റ്റഡിലീവിന്‌ വേണ്ടി കോളേജടക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

പരീക്ഷയെഴുതാൻ വന്ന ഓരോ ദിവസവും കണ്ണുകൾ ദീപ്തിയെ തിരഞ്ഞുകൊണ്ടിരുന്നു; ആദ്യവർഷക്കാരുടെ പരീക്ഷകൾ വേറെ ദിവസമായിരുന്നുവെന്ന് അറിയാമായിരുന്നെങ്കിലും!

ഇതുവരെ സംഭവിച്ചതിന്റെ നടുക്കം മാറാത്തതുകൊണ്ട് ഓരോ ദിവസവും അച്ഛൻ കൂടെവന്നു പരീക്ഷ കഴിയുംവരെ കാത്തിരുന്നു, ഒരുമിച്ച് വീട്ടിലേക്ക് തിരിച്ചുപോയി. ടി സി എന്ന ഔപചാരികതയിൽ ആ കലാലയത്തിലെ പഠനമവസാനിപ്പിച്ചു മറ്റൊരിടത്തു ചേക്കേറി. പിന്നീടറിഞ്ഞു - പുതുക്കിയ എൻട്രൻസ് റാങ്ക്‌ലിസ്റ്റിൽ പേര് ഇടംപിടിച്ചതിനെത്തുടർന്ന് അവൾ പരീക്ഷകൾപോലും മുഴുമിപ്പിക്കാൻ നിൽക്കാതെ കോളേജ് വിട്ടുപോയെന്ന്.

പൂക്കുന്നതിനുമുമ്പേ കരിഞ്ഞുപോയ ആദ്യാനുരാഗത്തിന്റെ അലകൾ ഒരുപാടുകാലം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു പിന്നീടും. ചൂടുവെള്ളത്തിൽ ഒരിക്കൽ വീണതുകൊണ്ട് അവസാനവർഷവും തുടർന്ന് P G യും മനസ്സിരുത്തി പഠിച്ചു, പാസാകുമ്പോളേക്കും നല്ലൊരു ജോലിയും തേടിവന്നു. ഇടക്കിടക്ക് പഴയ ഡയറിത്താളുകൾ മറിച്ചുനോക്കുമ്പോൾ ഈ പേര് എവിടെയൊക്കെയോ കുഞ്ഞുനൊമ്പരങ്ങൾ സൃഷ്ടിച്ചു. പക്ഷേ ജീവിതമെന്ന വലിയ പുസ്തകത്തിൽ വേണി എന്ന നാമം മറ്റെല്ലാപേരുകളെയും മായ്ച്ചുകളഞ്ഞു. ഇപ്പോഴാകട്ടെ ജീവിതം മനോമിക്കുചുറ്റും കിടന്നു കറങ്ങുകയാണ്.

"സലാം സാബ്"

ഫ്ളാറ്റിലെ സെക്യൂരിറ്റിയാണ്. ഉറക്കച്ചടവുള്ള കണ്ണോടെ അവൻ ഗേറ്റ് തുറന്നുതന്നു.

"വേണീ നമ്മൾ വീടെത്തി"

മെല്ലെ സീറ്റ്ബെൽറ്റ് അഴിച്ചുമാറ്റി വേണിയും ഇറങ്ങാൻ തയ്യാറായി. കാർ പാർക്കിങ് കുറച്ചകലെയാണ് അതുകൊണ്ട് അവരെ ലിഫ്റ്റിനരികെ ഇറക്കി. ഉറക്കത്തിനു ഭംഗം വന്നതുകൊണ്ടാകും മനോമി ചെറുതായി ചിണുങ്ങുന്നുണ്ട്.

"ബാലൂ ഞാൻ ഡോർ ലോക്ക് ചെയ്യാതെ ചാരിയിട്ടേക്കാം. ഈ പെണ്ണിനെ വേഗം ഉറക്കിയില്ലെങ്കിൽ അവൾ ഇന്ന് വീട് തലകീഴാക്കും"

ഫ്ലാറ്റിന്റെ താക്കോൽ കൈയിലെടുത്ത് മനോമിയെ തോളിലിട്ട് വേണി ലിഫ്റ്റ് കയറിപ്പോയി.

രണ്ടു കാറുകൾക്കിടയിൽ കഷ്ടപ്പെട്ട് നേർരേഖയിൽ കാർ പാർക്ക് ചെയ്യുമ്പോളും, കാറിൽ അങ്ങിങ്ങു ചിതറിക്കിടന്ന മനോമിയുടെ കളിപ്പാട്ടങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും ഓരോന്നായി പെറുക്കിയെടുക്കുമ്പോളും ചിന്തിച്ചിരുന്നത് ഇതായിരുന്നു - ഒരുപക്ഷേ അത് ദീപ്തിയായിരുന്നെങ്കിൽ അവളെന്നോട് എന്താകും ചോദിക്കുക? ഒരുപക്ഷേ ആ കലാലയസംഘട്ടനം നടന്നില്ലായിരുന്നെങ്കിൽ? ഒരുപക്ഷേ എനിക്കൊരൽപ്പംകൂടി ധൈര്യമുണ്ടായിരുന്നെങ്കിൽ?

ഓർത്തപ്പോൾ ചിരിവന്നു. അല്ലെങ്കിലും ഒരുപാട് 'ഒരുപക്ഷേ'കളുടെ  ആകെത്തുകയാണല്ലോ ഈ ജീവിതമെന്നു പറയുന്നത്.
അതങ്ങനെ സ്വച്ഛമായൊഴുകട്ടെ. നടന്നവഴികളിൽ ഇനിയൊരു തിരിച്ചുപോക്കില്ല. ഓർമകളുടെ നനഞ്ഞ മണ്ണിലെ കാലടികളെ കാലത്തിന്റെ കടൽത്തിരകൾ മായ്ച്ചുകഴിഞ്ഞിരിക്കുന്നു...
"ഒരുകൊച്ചു രാപ്പാടി കരയുമ്പൊഴും.. 
നേർത്തൊരരുവിതൻ താരാട്ടു തളരുമ്പൊഴും...  
കനിവിലൊരു കല്ലു കണിമധുരമാകുമ്പോഴും... 
കാലമിടറുമ്പോഴും.... 
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നൂ... 
നിന്നിലഭയം തിരഞ്ഞുപോകുന്നൂ...."
ഓഫ് ചെയ്യാൻ മറന്ന കാർ സ്റ്റീരിയോയിൽനിന്ന് സംഗീതം അപ്പോഴും   ഒഴുകുന്നുണ്ടായിരുന്നു....ഓളങ്ങളില്ലാത്തൊരു പുഴപോലെ...

ഒരുനിമിഷംകൂടി ആ നാദധാരക്ക് കാതോർത്തതിനുശേഷം സ്റ്റീരിയോ ഓഫാക്കി കാർ കീ വലിച്ചൂരിയെടുത്തു.

സമയമില്ല..... മനോമി കാത്തിരിക്കുകയാകും അവളുടെ അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങാൻ....