Sunday 9 August 2020

ഒട്ടക മസാല

വലിയ കാര്യങ്ങളെക്കുറിച്ചോർത്തു പുകക്കാൻ മാത്രം ആൾത്താമസം തലയിൽ ഇല്ലാതിരുന്നതുകൊണ്ട് ആദ്യമായി ബാംഗ്ലൂരിലേക്ക് വണ്ടി കയറിയപ്പോൾ രണ്ടേ രണ്ടു കാര്യങ്ങളെക്കുറിച്ചായിരുന്നു പ്രധാന ആശങ്ക - ഒന്ന് - നൊസ്റ്റാൾജിയ, രണ്ട് - ഭക്ഷണം. ഇവിടെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും നൊസ്റ്റുവിന്റെ ആ കുത്തൽ കുറഞ്ഞു. എന്നാലും അതിങ്ങനെ ഇടക്കിടക്ക് തലപൊക്കി നോക്കും. ഉദാഹരണത്തിന്, ആരെങ്കിലും നല്ല സ്റ്റൈലൻ നാരങ്ങാ സോഡാ കുടിക്കുന്നതുകണ്ടാൽ എന്റെ നൊസ്റ്റാൾജിയ അതിന്റെ പാരമ്യത്തിലെത്തും. ഒടുക്കം പരീക്കുട്ടിയെ കണ്ട കറുത്തമ്മയുടെ മുഖഭാവത്തിൽ "ഹെന്റെ നാരങ്ങാസോഡ... ഹെന്റെ നാരങ്ങാസോഡ..." എന്നുപറഞ്ഞ് ഒരെണ്ണം വാങ്ങിക്കുടിച്ച് അങ്ങട് തൃപ്തിപ്പെടും.

നൊസ്റ്റാൾജിയയെ 'കടക്ക് പുറത്ത്' എന്നുപറഞ്ഞു മാറ്റി നിർത്തിയാലും,  മൂന്നുനേരമുള്ള ഭക്ഷണം ആർക്കായാലും ഒരു പ്രശ്നം തന്നെയാണ്. ബാച്ചിലർ ആയി, ഭാഷ പോലും അറിയാത്ത ഒരു നാട്ടിൽ നിൽക്കേണ്ടി വരുകയാണെങ്കിൽ പ്രത്യേകിച്ചും. തുടർച്ചയായി ഹോട്ടലുകളിൽ നിന്ന് കഴിച്ച് നാവ് മരവിക്കുകയും, വയർ പണിമുടക്കുകയും ചെയ്തു തുടങ്ങുമ്പോഴാണ് വീട്ടിലായിരുന്നപ്പോൾ വേണ്ടെന്നു പറഞ്ഞ് തള്ളിക്കളയാറുള്ള കൂട്ടാനുകളും, ഉപ്പേരികളും, പലഹാരങ്ങളുമെല്ലാം എത്ര സ്വാദിഷ്ടമായിരുന്നു എന്ന ബൾബ് നമ്മുടെ തലയിൽ കത്തുക. 

ഭാഗ്യവശാൽ, എനിക്ക് ഭക്ഷണകാര്യത്തിൽ അങ്ങനത്തെ ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നില്ല. കാരണം വലതുകാൽ വെച്ച് ചെന്നുകയറിയത് മൂന്നുനേരവും ഭക്ഷണം വെച്ച് കഴിക്കുന്ന നല്ല 'തറവാടി' ബാച്‌ലർ റൂമിൽ ആയിരുന്നു. പാചകം വശമില്ലാത്തതിനാൽ ആദ്യമൊക്കെ വിറകുവെട്ടലും, വെള്ളംകോരലും (അതായത് ഗ്ലാമർ കുറഞ്ഞ പാത്രം കഴുകൽ, അരി കഴുകൽ തുടങ്ങിയ പണികൾ) ആയിരുന്നെങ്കിലും പതിയെപ്പതിയെ പാചകകലയുടെ ലസാഗു(=ഓംലെറ്റ്), ഉസാഘ(=മോരുകറി)യുമൊക്കെ പഠിച്ച് വേണമെങ്കിൽ സാക്ഷാൽ അമ്പിസ്വാമിയെ തൊഴിൽരഹിതനാക്കാം എന്ന ആത്മവിശ്വാസത്തിലെത്തി (ചുമ്മാ ഒരു പഞ്ചിന് കിടക്കട്ടെന്നേ🙃). പിന്നീടങ്ങോട്ട് പച്ചക്കറികൾക്കു പുറമെ ജാതകവശാൽ ദീർഘായുസ്സില്ലാത്ത മീനുകൾ, കോഴികൾ, ആടുകൾ എന്നിവ പല രൂപങ്ങളിലും, ഭാവങ്ങളിലും  ഞങ്ങളുടെ തീന്മേശകളെയും ആമാശയങ്ങളെയും ധന്യരാക്കിക്കൊണ്ടിരുന്നു.  

കഷ്ടിച്ച് ലാംബി സ്‌കൂട്ടർ ഓടിക്കാൻ പഠിച്ചുകഴിഞ്ഞാൽ, ഇനി പൾസർ എടുത്തു ഒരു റൌണ്ട് അടിക്കണം എന്നൊരു മോഹം നമുക്ക് തോന്നാറില്ലേ? ഏതാണ്ട് അതുപോലെ സഹമുറിയനായ ഒരാൾക്ക് ഒരാഗ്രഹം - ഒട്ടകഇറച്ചി ഒന്ന് കഴിച്ചുനോക്കണം; അതും വീട്ടിൽ പാചകം ചെയ്ത്.  അക്കാലത്ത് (ഒരുപക്ഷേ ഇപ്പോഴും) ശിവാജി നഗർ എന്ന സ്ഥലത്ത് ഇറച്ചി വാങ്ങാൻ കിട്ടും. ആദ്യം കേട്ടപ്പോൾ അയ്യേ എന്ന് തോന്നിയെങ്കിലും, ഒരാളുടെ ആഗ്രഹമല്ലേ ശരിയാക്കാം എന്ന് ഞങ്ങളും സമ്മതിച്ചു. പുള്ളി പാചകത്തിൽ അൽപ്പം പുറകോട്ടായതുകൊണ്ട്, ഇറച്ചിയും മറ്റു സാധനങ്ങളും വാങ്ങാനുള്ള പണം ചെലവാക്കിയാൽ മതി; പാചകം ഞങ്ങൾ ചെയ്യാമെന്നും ധാരണയായി. 

അങ്ങനെ ആ ചരിത്രദിനം വന്നെത്തി. നമ്മുടെ കഥാനായകൻ ജോലി കഴിഞ്ഞു രാത്രി പത്തുമണിയോടെയാണ് റൂമിലെത്തുക. ഒരു കുളിയും കഴിഞ്ഞു, ടി വിയും കണ്ടു ഭക്ഷണം കഴിക്കുമ്പോഴേക്കും ഞങ്ങൾ മിക്കവാറും ഉറങ്ങാറാണ് പതിവ്. എന്നാൽ ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതപ്പെടേണ്ട ദിവസമായതുകൊണ്ട് ഞങ്ങൾ അദ്ദേഹത്തിനായി കാത്തിരുന്നു. ഒരു സ്പോൺസറോട് തോന്നുന്ന ആ 'പ്രത്യേക' സ്നേഹം എന്നും വേണമെങ്കിൽ പറയാം. എന്തായാലും നായകനെത്തി സ്നേഹത്തോടെ ഞങ്ങൾ ചോറും, ഒട്ടക മസാലയും വിളമ്പി. രുചിച്ചുനോക്കിയതിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണങ്ങളും, ഞങ്ങളുടെ മറുപടികളും ഏകദേശം ഇപ്രകാരമായിരുന്നു.

"ഇതിങ്ങനെ ചെറിയ പീസ് ആയി വാങ്ങിയതാണോ? അതോ നിങ്ങൾ ചെറുതാക്കിയതോ?"

"കറി-കട്ട് എന്ന് പറഞ്ഞ് ഇങ്ങനെ വരുന്നതാ...."

"എല്ലൊന്നും ഇല്ലല്ലോ?"

"ബോൺലെസ്സ് വാങ്ങിയാൽ പിന്നെ എല്ലുണ്ടാകുമോ?"

"ഇത് ചിക്കന്റെയും, മട്ടണിന്റെയും പോലല്ല വേറൊരു തരം ടേസ്റ്റ് അല്ലേ?"

"അതുപിന്നെ ഓരോ ഇറച്ചിക്ക് ഓരോ ടേസ്റ്റ് അല്ലേടാ?"

"ചവക്കുമ്പോൾ ഒരുമാതിരി സ്പോഞ്ച് പോലെ. സത്യത്തിൽ അത്ര ടേസ്റ്റ് പോരാ"

"ഈ അറബികൾ തിന്നുന്നതല്ലേ.. അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി"

"ചിലപ്പോൾ നമുക്ക് വെച്ച് പരിചയമില്ലാത്തതുകൊണ്ടാകും അല്ലെ?"

"അതും ആവാം."

"ആ കാശ് പോയാലും ഒരാഗ്രഹം നടന്നു... അതുമതി"

"നീ ഇത്ര ചെറിയ ഒരാഗ്രഹം പറഞ്ഞിട്ട് അത് നടത്തിത്തന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ കൂട്ടുകാരാണെന്നു പറഞ്ഞിട്ടെന്താ കാര്യം?"

അനന്തരം ആ പ്ളേറ്റ് കാലിയാകുകയും, കഥാനായകനും, സഹമുറിയന്മാരും നിദ്രയെ പുൽകുകയും ചെയ്തു. 
**********************************************************************************
വാൽക്കഷ്ണം: 'മീൽമേക്കർ' എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന 'സോയ' ഒരിക്കൽ ദൈവസന്നിധിയിൽ പരാതിയുമായെത്തി. പ്രത്യേകിച്ച് മണമോ രുചിയോ ഒന്നുമില്ലാത്ത തന്നെ ആരും വലിയ വില കൽപ്പിക്കുന്നില്ല. ഒരിക്കലെങ്കിലും ഒരു തീൻമേശയിൽ ആളുകളുടെ പുച്ഛത്തിനു ഇരയാകാതെ അന്തസ്സോടെ ഇരിക്കാൻ തന്നെ അനുഗ്രഹിക്കണം. 

ദൈവം തുടർന്ന് ഇപ്രകാരം അരുളിച്ചെയ്തു 

"തഥാസ്തു!

മറ്റൊന്നിൻ ധർമ്മയോഗത്താൽ അതുതാനല്ലയോ ഇത് എന്ന് ആശങ്കയുളവാക്കും വിധം, ബാംഗ്ലൂരിലെ ഒരു തീന്മേശയിൽ ഒരു രാത്രി നീ അവതരിക്കും. നീ ആരെന്നോ എന്തെന്നോ  അറിയാത്ത ഒരു മനുഷ്യൻ ആവശ്യത്തിലധികം ബഹുമാനം നൽകി നിന്നെ ആഹാരമാക്കി സംതൃപ്തിയടയും" 

"പക്ഷെ പ്രഭോ ഇതൊന്നും ആരും അറിയുന്നില്ലെങ്കിൽ പിന്നെന്താ കാര്യം?"

"ഡോണ്ട് വറി. ഒരുപാടു വർഷങ്ങൾക്കുശേഷം ഈ ചതിക്കു കൂട്ടുനിന്നവരിൽ ഒരാൾ നിന്റെ വീരചരിതം ബ്ലോഗിൽ രേഖപ്പെടുത്തും ✋✋✋"

(ഇനി വേണമെങ്കിൽ പോസ്റ്റിന്റെ അവസാനഭാഗത്തുള്ള, നായകൻറെ ആ ഡയലോഗുകൾ ഒന്നുകൂടി വായിച്ചു നോക്കാവുന്നതാണ് 😉)

9 comments:

  1. പഞ്ഞി പോലെ എന്ന് പറഞ്ഞതാടെ എൻ്റെ നല്ല പാതി തരുന്ന സോയ ആ പാവത്തെ തീറ്റിച്ചു എന്ന് ഉറപ്പാക്കി. സംഗതി ഏതായാലും ജോറായി.

    ReplyDelete
    Replies
    1. അത് ശരി... മാഷിന് സ്ഥിരം ഒട്ടക മസാല കിട്ടുന്നുണ്ടല്ലേ 😉

      വായനക്ക് നന്ദി <3

      Delete
  2. പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഹോട്ട് ഡോഗ് തിന്നത് പോലെയായല്ലോ.. അടിപൊളി പോസ്റ്റ്‌

    ReplyDelete
    Replies
    1. ആഹാ അങ്ങനെയും ഒരു സംഭവമുണ്ടോ? എന്നാൽപ്പിന്നെ അതൊരു പോസ്റ്റായി ഇടൂ ചേട്ടാ...

      വായനക്ക് നന്ദി .... ;-)

      Delete
  3. ഒട്ടകയിറച്ചിയുടെ കാര്യമൊന്നും പറയണ്ട..ഒമാനിലെ കദറയിൽ ചില ഒമാനി ചെറുപ്പക്കാർ ഒരു പിക്കപ്പിൽ ഒട്ടകയിറച്ചി കൊണ്ടുവന്നു. വിദേശികളെല്ലാം വാങ്ങി.പിറ്റന്നാൾ ആ ചെറുപ്പക്കാരെ പോലീസ് പിടിച്ചപ്പോഴാണ് അറിയുന്നത്. അവർ വിറ്റിരുന്നത് കഴുതയുടെ ഇറച്ചിയായിരുന്നെന്ന്..

    ReplyDelete
    Replies
    1. ദൈവമേ അത് കഴിച്ചവരുടെ അവസ്ഥ ഒക്കെ എന്തായോ എന്തോ 😊 😊
      വായനക്ക് നന്ദി ❤

      Delete
  4. പിന്നെ ഈ പോസ്റ്റിന്റെ കാര്യം..ഈ വാൾക്കഷ്ണം ഉണ്ടല്ലോ..അതിന് യഥാർഥ ഒറ്റകയിറച്ചിയെക്കാൾ സ്വാദുണ്ട്.. ആ മസാലക്കൂട്ട് അത്രയേറെ ഹൃദ്യം..

    ReplyDelete
    Replies
    1. ഇങ്ങനെയുള്ള നിങ്ങൾ കുറച്ചുപേരുടെ സ്നേഹമാണ് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ പ്രേരിപ്പിക്കുന്നത്..... ഒരുപാടു നന്ദി ഈ നല്ല വാക്കുകൾക്ക് ❤❤❤

      Delete
  5. സോയക്ക് കിട്ടിയ ദൈവത്തിന്റെ വരം കിട്ടിയ കാരണം ഈ വീര ചരിതം ബൂലോകത്തിലെ തങ്കലിപികളിൽ രേഖപ്പെടുത്തയതിന് അഭിനന്ദനങ്ങൾ മഹേഷ്

    ReplyDelete