Monday 30 October 2017

ചില ഓർമ്മപെടുത്തലുകൾ..

മനസ്സ് ആകെ ശൂന്യമായിരിക്കുന്നത് പോലെ.....ഒരു മഴക്കും വേറൊരു മഴക്കും ഇടയിലെ മഴക്കാരിന്റെ വിങ്ങിപ്പൊട്ടൽ പോലെ ഒരു അവസ്ഥ... എന്തെങ്കിലും എഴുതണമെന്ന ആഗ്രഹത്തോടെ ഇരുന്നതാണ് പക്ഷെ മനസ്സ് ചിറകു പൊട്ടിയ പട്ടം പോലെ പാറി കളിക്കുന്നു . ഒരു നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ശ്രമമായതുകൊണ്ടുള്ള പ്രശ്നമാണോ എന്നറിയില്ല. ഒരുപാട് വിഷയങ്ങൾ പണ്ടെങ്ങോ പരിചയപ്പെട്ട ആളുകളെപ്പോലെ മനസ്സിൽ ഒരു തിരനോട്ടം നടത്തി പിൻവാങ്ങുന്നു.  ഞാനിന്ന് എന്തിനെപ്പറ്റി ഉറക്കെ സംസാരിക്കും?

ഒന്ന് തിരിഞ്ഞു നോക്കിയാലോ? വർഷങ്ങൾ ഒരുപാടു കഴിഞ്ഞിരിക്കുന്നു ഈ വഴിയോരക്കാഴ്ചകൾ തുറന്നിട്ട്‌. ഇതുവരെ ആത്മസംതൃപ്തി നൽകുന്ന വിധത്തിൽ ഇതിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. സമയമില്ലായ്മ എന്ന ഒഴിവുകഴിവ് പറയാൻ എനിക്ക് തന്നെ ലജ്ജ തോന്നുന്നു. തീർച്ചയായും അതല്ല പ്രശ്നം - എഴുതുക എന്ന ശീലത്തിൽ നിന്നുള്ള വിട്ടുനിൽക്കൽ വരുത്തി വെച്ച ഒരു മാനസിക അകൽച്ചയാണ്. ഒന്നും മിണ്ടാത്ത ഞാൻ ആത്മാവ് നഷ്ടപെട്ട ശരീരത്തെ പോലെയാണ്. അതുകൊണ്ട് എനിക്ക് കൊതിയാകുന്നു സർഗാത്മകതയുടെ അനിർഗളധാര ഒഴുകിയിരുന്ന ആ ഭൂതകാലത്തേക്ക് തിരിച്ചു പോകാൻ, അവിടെ ഒരു തുമ്പിയായി പാറാൻ, മഴയായ് പെയ്യാൻ, മണ്ണിനോട് മുഖം ചേർത്ത് പുതുമണം നുകർന്ന് കിടക്കാൻ, ഒടുവിൽ ജീവിതമെന്ന കളിയാട്ടത്തിന്റെ പകർന്നാട്ടങ്ങൾ കഴിഞ്ഞു വേദിയുടെ പുറകിൽ ചെന്ന് വേഷകളും ഭൂഷകളും അഴിച്ചു കളഞ്ഞു, മുഖത്തെ ചായം വടിച്ചു കളഞ്ഞു ആത്മാവിന്റെ വ്രണങ്ങളിൽ ഒരൽപം സ്നേഹം ലേപം ചെയ്യാൻ..

കഴിഞ്ഞു പോയത് ഒരു 'ഇലപൊഴിയും കാലം' ആയിരുന്നു. ഇനി ഇവിടെയൊക്കെത്തന്നെ ഉണ്ടാകും എന്ന ഉറപ്പോടെ വിട... 

0 Please Share a Your Opinion.: